Tuesday, December 31, 2013

ശിവഗിരി തീർത്ഥാടനം.

കോട്ടയം നാഗമ്പടം ക്ഷേത്രത്തിനടുത്തുള്ള ഒരു മാവിൻ ചുവട്ടിൽ സ്വാമിയും കൂട്ടരും വിശ്രമിയ്ക്കുമ്പോഴാണ് ശിവഗിരി തീർത്ഥാടനത്തെപ്പറ്റി വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും, ടീ കേ കിട്ടൻ റൈട്ടറും നാരായണഗുരുവിനോട് സംഭാഷണമാരംഭിയ്ക്കുന്നത്. ആ സംഭാഷണം താഴെ ചേർക്കുന്നു.

വൈദ്യർ: റൈട്ടർക്ക് തൃപ്പാദസന്നിധിയിൽ ഒരു കാര്യം ഉണർത്തിച്ച് അനുവാദകൽ‌പ്പന വാങ്ങിപ്പാനുണ്ട്.

ഗുരു: എന്താണ്? പറയാമല്ലോ.

വൈദ്യർ: കാര്യങ്ങൾ ചോദ്യരൂപത്തിൽ അക്കമിട്ട് എഴുതിവച്ചിരിയ്ക്കുകയാണ്. കൽ‌പ്പിച്ചാൽ റൈട്ടർ വായിച്ചുകൊള്ളും.

റൈട്ടർ: ശിവഗിരി തീർത്ഥാടനം എന്ന് വായിച്ചു.

ഗുരു:തീർത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴൽ വെള്ളത്തിൽ കുളിയ്ക്കാം*. ശാരദാദേവിയെ വന്ദിയ്ക്കുകയും ചെയ്യാം. നല്ല കാര്യം. വായിയ്ക്കണം. കേൾക്കട്ടെ.

റൈട്ടർ: കേരളത്തിലെ ഈഴവർക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങൾ കൽ‌പ്പിച്ച് അനുവദിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

ഗുരു: വർക്കല ജനാർദ്ധനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരി കൂടി പുണ്യസ്ഥലമാകുമോ?

റൈട്ടർ: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾക്കാർക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവർക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങൾ കൽ‌പ്പിച്ചാൽ ശിവഗിരി പുണ്യസ്ഥലമാകും. കൽ‌പ്പന ഉണ്ടായാൽ മതി.

ഗുരു: നാം പറഞ്ഞാൽ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിയ്ക്കുന്നു അല്ലേ?

വൈദ്യർ: ഞങ്ങൾ പൂർണ്ണമായി വിശ്വസിയ്ക്കുന്നു.

ഗുരു: അപ്പോൾ ഞാൻ പറയുകയും നിങ്ങൾ രണ്ടാളും വിശ്വസിയ്ക്കുകയും ചെയ്താൽ ആകെ മൂന്നുപേരായി. മതിയാകുമോ?.

വൈദ്യർ: കൽ‌പ്പന ഉണ്ടായാൽ ഞങ്ങൾ ഇരുപത് ലക്ഷവും ഞങ്ങളെപ്പോലെയുള്ള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യും.

ഗുരു: വിശ്വാസമുണ്ടല്ലോ. കൊള്ളാം. അനുവാദം തന്നിരിയ്ക്കുന്നു.

റൈട്ടർ: തീർത്ഥാടകർ ആണ്ടിലൊരിയ്ക്കൽ ശിവഗിരിയിൽ വരണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. അത് എപ്പോൾ, ഏത് മാസം, തീയതി, ആഴ്ച, നക്ഷത്രം ആയിരിക്കേണമെന്ന് കൽ‌പ്പന ഉണ്ടായിരിയ്ക്കണം.

ഗുരു:(അൽ‌പ്പം ആലോചിച്ചിട്ട്), തീർത്ഥാടകർ ശിവഗിരിയിൽ വന്ന് കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി. അത് നമ്മുടെ കണക്കിനു ധനു മാസം പതിനാറ് പതിനേഴ് തീയതികളിലായിരിയ്ക്കും. അത് കൊള്ളാം നല്ല സമയം.

റൈട്ടർ: തീർത്ഥാടകർ വല്ല വൃതവും ആചരിയ്ക്കണമോ? അതിന്റെ രീതികൾക്ക് കൽ‌പ്പന ഉണ്ടാകണം.

ഗുരു: നീണ്ട വൃതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. പത്ത് ദിവസത്തെ വൃതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാൽ മതിയാകും. വൈദ്യർ എന്ത് പറയുന്നു?

വൈദ്യർ: കൽ‌പ്പിച്ചതു ധാരാളം മതിയാകും.

ഗുരു: കൊള്ളാം അത് മതി, നന്നായിരിയ്ക്കും.

റൈട്ടർ: തീർത്ഥാടകരുടെ വസ്ത്രധാരണരീതിയിൽ വല്ല പ്രത്യേകതയും ഉണ്ടായിരിയ്ക്കണമോ?

ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത്. കാഷായം സംന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്. ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.

(ആ സമയം കൂട്ടത്തിൽ നിന്നൊരാൾ, തീർത്ഥാടകർ രുദ്രാക്ഷം ധരിയ്ക്കണമോ?)
ഗുരു: വേണ്ട, രുദ്രാക്ഷം കുറേ ഉരച്ച് പച്ചവെള്ളത്തിൽ കുടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗുണമുണ്ടാകാതെയിരിയ്ക്കില്ല.

(അഭിമുഖസന്ദർശകർ തലേന്നാൾ രാത്രിയിൽ തയ്യാറാക്കിക്കൊണ്ട് വന്ന ചോദ്യങ്ങൾ ഇവിടെ അവസാനിച്ചു. പക്ഷേ ഗുരു തുടർന്നു)
ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?

റൈട്ടർ: ഇനി ഒന്നുമില്ല.

ഗുരു: ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധി അറിയാമോ വൈദ്യർക്ക്?
വൈദ്യർ: അറിയാം,

ഗുരു: പറയണം കേൾക്കട്ടെ.
വൈദ്യർ:ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക് ശുദ്ധി, കർമ്മശുദ്ധി.

ഗുരു: ശരി, ഇതനുഷ്ഠിച്ചാൽ മതിയാകും.(അൽ‌പ്പം കഴിഞ്ഞ്) മഞ്ഞവസ്ത്രം എന്ന് പറഞ്ഞതിനു മഞ്ഞപ്പട്ട് വാങ്ങിയ്ക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്കൊള്ളാമല്ലോ.യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. 

തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. കോട്ടയത്ത് നിന്ന് ഒരാൾ ശിവഗിരിയ്ക്ക് പോയി രണ്ട് ദിവസം താമസിച്ച് തിരികെ വരുന്നതിന് എന്ത് ചിലവു വരുമെന്ന് നോക്കാം. (അൽ‌പ്പനേരം കണക്കുകൂട്ടുന്നതിനായി ആലോചിച്ചിട്ട്) മൂന്നു രൂപായുണ്ടെങ്കിൽ കുറച്ച് ചക്രം മിച്ചമുണ്ടായിരിയ്ക്കും.അത് ധാരാളം മതിയാകും. 

ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാൻ പഠിയ്ക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം. മാറ്റണം.
(എല്ലാം കുറിച്ചെടുത്ത് കക്ഷത്തിൽ മടക്കി വച്ചിരിയ്ക്കുന്ന സന്ദർശകരോട്)

ഇനി ഒന്നുമില്ലല്ലോ ചോദിപ്പാൻ?

സന്ദർശകർ: ഇല്ല.

(രണ്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് പ്രധാനിയെ നോക്കി കൈവിരൽ ചൂണ്ടിക്കൊണ്ട്) ഗുരു: ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശമെന്ത്? ഒന്നുമില്ലെന്നുണ്ടോ?

റൈട്ടർ: ഉദ്ദേശങ്ങൾ മുൻപ് കൽ‌പ്പിച്ചിട്ടുണ്ടല്ലോ.

ഗുരു: അത് അതിന്റെ രീതികളല്ലായോ? രീതികളാണോ ഉദ്ദേശം.

(ആരും മറുപടി പറഞ്ഞില്ല)
ഗുരു: വൈദ്യർ എന്ത് പറയുന്നു? തീർത്ഥാടനത്തിന് ഉദ്ദേശം ഒന്നുമില്ലെന്നുണ്ടോ?
(മറുപടിയില്ല).

അടുത്തുണ്ടായിരുന്ന സംന്യാസിമാരേയും ചുറ്റുപാടും നിന്നിരുന്ന ജനപ്രമാണികളേയും ഗുരുദേവൻ നോക്കി. എന്നിട്ട് അൽ‌പ്പം ഗൌരവഭാവത്തിൽ തുടർന്നു: ആണ്ടിലൊരിയ്ക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നത്കൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടുകളും. അത് പാടില്ല. എന്ത് പ്രവൃത്തിയ്ക്കും ഒരു ഉദ്ദേശം വേണം.

(ഗുരുദേവൻ പ്രധാനിയുടെ നേർക്ക് നോക്കിക്കൊണ്ട് ‘എഴുതുക‘ എന്ന് പറഞ്ഞു)

ഗുരു: ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങൾ - സാധിയ്ക്കേണ്ട കാര്യങ്ങൾ- അതിന്റെ ലക്ഷ്യം (ഇടതു കൈയ്യുടെ വിരലുകളൊരോന്നായെണ്ണിക്കൊണ്ട്.)

ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴിൽ, എട്ട്: സാങ്കേതിക പരിശീലനങ്ങൾ.
മനസ്സിലായോ ഈ വിഷയങ്ങൾ. ഓരോരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.
ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാർക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണം. മനസ്സിലായോ?

ഗുരു പറഞ്ഞ് നിർത്തി.

(സംഭാഷണം മുഴുവനായും പ്രൊഫസർ എം കേ സാനു എഴുതിയ നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തിൽ നിന്ന് പകർത്തിയെഴുതിയതാണ്. H&C Publications 2007. ചിത്രം വിക്കീമീഡിയാ കോമൺസിൽ നിന്ന് )

*ശിവഗിരിയിലെ കുഴൽ‌വെള്ളം: ക്ഷേത്രങ്ങളിൽ സന്ദർശനത്തിനു വരുന്നവർക്ക് കുളിയ്ക്കാൻ കുളങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിനോട് നാരായണഗുരുവിനു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുളങ്ങൾ ശുചിയായി സൂക്ഷിയ്ക്കാൻ സാധ്യമല്ല. അതുകൊണ്ട് കുഴലുകൾ വച്ച് തലയ്ക്കു മീതെ വെള്ളം വന്നു വീഴത്തക്കവിധം ഉണ്ടാക്കിയ ഒരുപാട് ചെറു ചെറു കുളിമുറികൾ ആണ് ശിവഗിരിയിൽ വേണ്ടതെന്ന് നാരായണഗുരു പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണവിടെ ഏർപ്പാടു ചെയ്തിരിയ്ക്കുന്നത്.

എല്ലാവർക്കും നവവത്സരാശംസകൾ. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

Tuesday, December 10, 2013

സാമൂഹിക പരിണാമത്തേയും ശൈശവവിവാഹത്തേയും കുറിച്ച്

പൂർണ്ണമായ ഊഹാപൊഹയങ്ങളാണ് പറയാൻ തോന്നുന്നത്.

ആദ്യത്തേത് ഒരു സർവലോക പ്രമാണമാണ്.. ചരിത്രത്തിൽ ഒരു മാവേലിലോകം ഉണ്ടെന്ന് ചരിത്രത്തിൽ അഭിമാനിയ്ക്കുനവരും മറ്റു ചിലരും വിശ്വസിയ്ക്കുന്നത് ഒരു മിത്താണ്.

ഇന്നില്ലാത്ത മാവേലിലോകമൊന്നും ഒരിയ്ക്കലും നിലനിന്നിട്ടില്ല. ഭാരതത്തിലും പണ്ട് മാവേലി ലോകവും പിന്നീട് വൈദേശികാക്രമണത്തിൽ നമ്മളിങ്ങനെയും ആയൊന്നും മാറിയതല്ല. ഒരു ഗോത്ര സമൂഹത്തിൽ നിലനിന്നിരുന്ന പല കാര്യങ്ങളും വലിയൊരു വിസ്തൃതിയുള്ള ഈ ഭൂമികയിലും നിലനിന്നു. ആ സാമൂഹ്യ ചുറ്റുപാടുകളിൽ അതിൽ വലിയൊരു ശരികേടുണ്ടായിരുന്നെന്ന് പറയാനും വയ്യ. ഒരുപാട് അനാചാരങ്ങൾ നിലവിലുണ്ടായിരുന്നു. തീർച്ചയായും.

പക്ഷേ ഒരു കുട്ടി വേറൊരു കുട്ടിയെ അതായത് പതിമൂന്നോ പതിനാലോ വയസായ രണ്ട് പേർ കല്യാണം കഴിയ്ക്കുന്നതിൽ ഒരു ആദ്യകാല കർഷക സമൂഹത്തിൽ അനാചാരമായിരിയ്ക്കുക വയ്യ.ശരാശരി ആയുർദൈർഘ്യം മുപ്പതോ നാപ്പതോ ആയ ഒരു സമൂഹത്തിൽ പിന്നെയെന്ന് കുടുംബം തുടങ്ങണമെന്നാണ്? എത്രയും പെട്ടെന്ന് കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങുക എന്നതാണ് അത്തരം സമൂഹത്തിൽ ലാഭകരമായ വ്യവസായം. കാർഷികവൃത്തിയോ കന്നുകാലിമേയ്ക്കലോ ഒഴിച്ച് മറ്റൊരു പഠനമോ മറ്റോ അവിടെയില്ല താനും. ദാരിദ്യമാണിവിടെ ശൈശവ വിവാഹത്തിനു കാരണം. ലോകമെങ്ങും, ഭാരതത്തിൽ മാത്രമല്ല, ലോകമെങ്ങും ഉള്ള ആദികാല കർഷകസമൂഹത്തിൽ ഇങ്ങനെ ശൈശവ വിവാഹം നിലവിലുണ്ടായിരുന്നു.

കാർഷിക സമൂഹം ഫ്യൂഡൽ രീതിയിൽ പുനസംഘടിപ്പിച്ച സമൂഹങ്ങളിൽ ഫ്യൂഡൽ എലീറ്റിനു ഇങ്ങനെയുള്ള പല ‘ലാഭകരമായ വ്യവസായ‘ങ്ങളും ഒരു ഏളുതരമായിത്തീർന്നു. അവരുടെ പ്രബലമായ വിഭാഗങ്ങൾക്കായി ഈ വഴക്കങ്ങൾ പലതും ആചാരങ്ങളായും ആചാരങ്ങൾ പാലിയ്ക്കാൻ മതനിർബന്ധം കൂടെയാവുമ്പൊ അനാചാരങ്ങളായും മാറി. ഫ്യൂഡൽ സവർണ്ണരിലോ? അവർക്ക് പഠിയ്ക്കാനും അവരവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവസരമുണ്ടായതോടെ ‘ബ്രഹ്മചര്യം’ (പഠനം) പൂർത്തിയായ ശേഷമേ ഗൃഹസ്ഥാശ്രമം പാടൂ എന്ന് നിയമമായി. പഠനം വേണ്ടാത്തവർക്ക് അതായത് ഫ്യൂഡൽ സവർണ്ണരിലെയായാലും സ്ത്രീകൾക്കും അവർണ്ണർക്കും അപ്പോഴും ശൈശവ വിവാഹം ആവാം. മാത്രമല്ല ആവണം . കാരണം അതിപ്പൊ നമ്മടെ ‘ട്രെഡിഷന്റെ’ ഭാഗമാണ്. ‘ട്രെഡിഷൻ‘ നിലനിന്നാലേ ഫ്യൂഡൽ സമൂഹം നിലനിൽക്കൂ. http://www.youtube.com/watch?v=gRdfX7ut8gw :)

ആധുനിക സമൂഹം ലോകത്തെല്ലായിടത്തും വ്യവസായവൽക്കരിച്ച സമൂഹങ്ങളാണ്. പല ഫ്യൂഡൽ ആചാരങ്ങളും രീതികളും വളരെപ്പെട്ടെന്നാണ് അനാചാരങ്ങളാവുന്നത്. ലോകത്തെ ചില ഭാഗങ്ങൾ വളരെപ്പെട്ടെന്ന് ഇൻഡസ്ട്രിയലൈസ്ഡ് ആവുകയും അവർ മറ്റു ഭാഗങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്യാൻ തുടങ്ങിയതോടെ ഭരണവർഗ്ഗത്തിന്റെ അനാചാരങ്ങൾ അതാത് ലോകത്തിലെ ഭരണവർഗ്ഗങ്ങൾക്കും അനാചാരങ്ങളായി മാറി. ശൈശവവിവാഹത്തോടൊപ്പം മാട്രിയാർക്കി, പോളിഗമി ഒക്കെ അനാചാരമായത് ഓർക്കുക. വ്യവസായവൽക്കരിച്ച സമൂഹങ്ങളിൽ ആണിനും പെണ്ണിനും കൂടിയ ജീവിതദൈർഘ്യമുണ്ട്, വ്യവസായശാലകളിൽ മാനേജർമാരായും ബാക്കി ക്ലർക്കുമാരായും ജോലി ചെയ്യണമെങ്കിൽ കോമ്പ്രിഹെൻസീവ് എഡ്യൂക്കേഷനും കോളേജ് പഠനവും കൂടിയേ കഴിയൂ.

ആദ്യകാല വ്യസയായവൽക്കരണം നടന്ന സമൂഹങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ഡിക്കൻസിന്റെ എ ക്രിസ്സ്മസ് കരോൾ.
http://en.wikisource.org/wiki/A_Christmas_Carol_(Dickens)

വിവാഹം ആ സമൂഹത്തിൽ അതായത് നമ്മുടെ ഈ സമൂഹത്തിൽ വലിയ രീതിയിൽ അനാചാരവും നഷ്ടവുമായ ഒരു വ്യവസായമായി മാറി. മനുഷ്യൻ അവന്റെ ഇരുപതുകളിൽ കെട്ടുന്നതാണ് ഇപ്പൊ ലാഭകരമായ വ്യവസായം. അതോണ്ട് ശൈശവവിവാഹം ഏത് വിലകൊടുത്തും സമൂഹം ഇല്ലാതെയാക്കണം. കർഷകവൃത്തിയിലെപ്പോലെ കൂട്ടുകുടുംബമായി സ്ഥലം സംരക്ഷിക്കേണ്ട കാര്യമൊന്നും നമ്മൾക്കില്ല. അപ്പൊ അണുകുടുംബങ്ങളും വ്യവസായശാലകളിൽ ജോലി ചെയ്യുന്ന ഭർത്താവിനനുസരിയ്ക്കുന്ന ഭാര്യയും ഒക്കെ ‘പൂമുഖ വാതിലിൽ സ്നേഹം വിടർത്താൻ തുടങ്ങി’. കുറച്ചൂടെ കഴിഞ്ഞപ്പൊ സ്ത്രീകൾ എന്ന പാതി പോപ്പുലേഷൻ കുട്ടികളെ വളർത്തിയിരുന്നാൽ നമ്മുടെ ശാലകൾക്കും ടെക്നോ പാർക്കുകൾക്കും ഒക്കെ ഭീകര നഷ്ടം ആയി മാറിയപ്പൊ അവരെ ജോലിക്കെടുക്കാൻ തുടങ്ങി. എന്തായി? സ്ത്രീകൾക്ക് പണിയെടുക്കുമ്പൊ അവൾക്ക് സ്വാതന്ത്ര്യം എന്നൊരു ഫീലിങ്ങ് കൊടുക്കണമെന്നത് ‘ലാഭകരമായ വ്യവസായമായി‘.

ഇനി ഇന്നത്തെ അവസ്ഥയിൽ വ്യവസായശാലയുടെ മാനേജർ കോടിക്കണക്കിനു സമ്പാദിക്കുന്നു. പാവം ചുമട്ടുകാരൻ അഞ്ചുരൂപയ്ക്ക് പണിയെടുക്കുന്നു. ചുമട്ടുകാരനില്ലേൽ മാനേജറുണ്ടോ? ചുമട്ടുകാരനെയല്ലേ മാനേജ് ചെയ്യേണ്ടത്. അത് കൊണ്ട് ചുമട്ടുകാരന്റെയും ജീവിതം അൽ‌പ്പം മെച്ചപ്പെടണ്ടേ? ഇത്രയും ലാഭം മുതലാളിമാർ ഉണ്ടാക്കുന്നത് നല്ലതോ? വാളുമെടുത്ത് തുള്ളും നമ്മൾ, ഞാൻ ഇത്രയും കാലം പണിയെടുത്ത് സീനിയർ ആയും, ടീം ലീഡർ ആയും പ്രൊജക്ട് മാനേജർ ആയും സമ്പാദിച്ച ശമ്പളം ചുമട്ടുകാരനു നൽകുകയോ? നെവർ. നോ നോ. രണ്ട്ചെടികളേ രണ്ട് ചട്ടിയിൽ വളർത്തി രണ്ടിനും വെള്ളംഴിച്ചാൽ രണ്ടും രണ്ട് രീതിയിൽ വളരൂല്ലേ. ഒരിയ്ക്കലും ചുമട്ടുകാരനു പ്രൊജക്ട് മാനേജരുടെ ശമ്പളം പാടില്ല. (പണ്ടൊരാൾ ഒരേ ചെടിയുടെ തന്നെ ഇലകൾ എല്ലാം വ്യത്യാസമല്ലേ, ചിലത് കരിഞ്ഞും ചുളുങ്ങിയും ചിലത് നല്ലതായും ഇരിയ്ക്കുന്നിലേ എന്ന് ന്യായവാദം മുഴക്കി.. പിഴിഞ്ഞ് നോക്കടേ എന്ന് പറഞ്ഞുകൊടുത്തു.യേത്. ന്യായമൊക്കെ അന്ന് തീർന്നു. )

ആദ്യകാല കാർഷിക സമൂഹത്തിൽ നിന്ന് വ്യവസായത്തിലെത്തിയത് പോലെ ഒരു ദിവസം ചുമട്ടുകാരനു പ്രൊജക്ട് മാനേജരുടെ ശമ്പളം നൽകുന്നതാണ് ലാഭമെന്ന ഒരവസ്ഥ വരും. അന്ന് അവർ പറയും.. ഈ വൃത്തികെട്ട ആദ്യകാല സമൂഹങ്ങളെന്താണ് ചെയ്തിരുന്നത്? പലർക്കും പല ശമ്പളമോ? കാടന്മാർ ..എന്നൊക്കെ കളിയാക്കി അവർ അന്ന് മാനേജർക്ക് ചുമട്ടുകാരനും ഒരേ ശമ്പളവും സാമൂഹികാന്തസ്സും നൽകാത്ത സമൂഹങ്ങളെ നിയമപരമായി ശിക്ഷിക്കണമെന്ന് നിയമങ്ങൾ പാസാക്കി സുഖമായിരിയ്ക്കും

പണ്ട് എവിടെയോ ഒരു പോസ്റ്റ് കണ്ടിരുന്നു കാക്കശ്ശേരി ഭട്ടതിരിയുടെ പോസ്റ്റ്. +സജി സത്യപാലൻ ന്റെ പോസ്റ്റാണ്
---
"ഭട്ടതിരിക്ക് തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആർ ചോറു കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല" 'കാക്കശ്ശേരി ഭട്ടതിരി'-ഐതിഹ്യമാല.

തലയ്ക്കു വെളിവുള്ളവനെല്ലാം അന്നും കാര്യങ്ങൾ വ്യക്തമായിരുന്നു.“
---
ശരിതന്നെ. തലയ്ക്ക് വെളിവുള്ളവനെല്ലാം എന്നും നല്ല തെളിഞ്ഞ ഇളകാത്ത വെള്ളം പോലെ കാര്യങ്ങൾ വ്യക്തമായിരുന്നു.

(സുധീഷിന്റെ ഈ ഗൂഗിൾ+ പോസ്റ്റിലെ കമന്റാണ്.)

Monday, November 25, 2013

ഡിസക്ഷന്റെ ധാർമ്മികതയും രാഷ്ട്രീയവും

സംസ്ഥാനത്തെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ജന്തുശാസ്ത്ര പഠനത്തിന്റെ ഭാഗമായി കീറിമുറിച്ചുള്ള പഠനത്തെ വന്യജീവി സംരക്ഷണവകുപ്പിന്റെ അടിസ്ഥാനത്തിൽ നിരോധിയ്ക്കുന്നെന്ന് മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണീ പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. യൂ ജീ സീ സർവകലാശാലകളിലും ഇത്തരം പഠനത്തിനു ഒരു പൊതു നിരോധനം കൊണ്ട് വരുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതേപ്പറ്റി ഒരു Google Plus പോസ്റ്റിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തുന്നിച്ചേർക്കുന്നു.

തീർച്ചയായും വന്യജീവി സംരക്ഷണ നിയമം പാലിയ്ക്കപ്പെടണം എന്നതിൽ സംശയമില്ല. പക്ഷേ എല്ലാത്തിനും വിവേചനപൂർവ്വമായ വകതിരിവ് എന്നൊരു സംഭവമുണ്ട്.ഗിനിപ്പന്നീം എലീമൊക്കെ വന്യജീവിസംരക്ഷണമാണെന്ന് പറയുന്നത് കേട്ടാൽ തമാശയാണ്. ഗിനിപ്പന്നി വന്യജീവിയല്ല. എന്ന് മാതരമല്ല അതൊരു വീട്ടുജീവിയാണ് (domesticated animal) .  കലാലയങ്ങളിൽ ഡിസക്ഷനായി ഉപയോഗിയ്ക്കുന്ന മിക്ക ജീവികളും വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.എന്നാലും നിരോധനം കീറിമുറിച്ചുള്ള പഠനത്തിനാണ്.. 

എങ്ങാനും നിയമം ലംഘിയ്ക്കുന്നവർ എന്ന് അധികാരികൾ വിചാരിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ വച്ചാണ് കേസെടുക്കുക. ഇരുണ്ടയുഗത്തിലെ യൂറോപ്യൻ നിയമങ്ങളെയാണ് അതൊക്കെ അനുസ്മരിപ്പിയ്ക്കുന്നത്. അങ്ങനെ പൊതുവേ നോക്കുമ്പോൾ ഇതിന്റെ ഉദ്ദേശം കൃത്യമായി മനസ്സിലാക്കും. അനിമൽ വെൽഫെയർ എന്ന പേരിൽ പ്രവർത്തിയ്ക്കുന്ന മധ്യവർഗ്ഗ ഭീകരവാദികളുടെ ലോബിയിങ്ങ് വഴിയാണീ നിയമങ്ങളും ഉത്തരവുകളും. 

ഇതേ മൃഗസ്നേഹി തീവ്രവാദികളുടെ വേറൊരു വേദന മൂത്ത് മൂത്ത് ഇപ്പൊ നാട്ടിലിറങ്ങണ്ട. ഇപ്പൊ പട്ടിരാജ്യമാണ് നാട്ടുമ്പുറങ്ങൾ. നാട്ടിച്ചെന്നപ്പൊ എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഈ ഇഗ്ലീഷ് സിനിമകളിലെയൊക്കെപ്പോലെ കുറേ കഴിഞ്ഞ് ഈ പട്ടികൾ കൂട്ടമായി ഓരോരോ മനുഷ്യരെയായി കൊന്ന് നാട് പിടിച്ചടക്കുമെന്നാണ്. സംഭവം അത്ര ഭീകരമാണ്. വീട്ടിൽ കോഴിയേയോ, താറാവിനേയോ പൂച്ചയേയോ ആടിനേയോ പട്ടിയേയോ ഒന്നും വളർത്താൻ വയ്യ. വന്ന് എല്ലാത്തിനേം വളഞ്ഞിട്ട് കടിച്ച് തിന്നും . പേടിച്ച് ജനം ഇപ്പൊ കൊച്ചു കുട്ടികളേപ്പോലും വെളിയിലിറക്കുന്നില്ല. പത്തും പതിനഞ്ചും ഉള്ള ഗ്രൂപ്പുകളായി വന്ന് വലിയയാൾക്കാരെപ്പോലും ആക്രമിയ്ക്കും. വൈകിട്ട് ഒരു സമയം കഴിഞ്ഞാൽ ജനം ആട്ടോ വിളിച്ചേ നാട്ടുവഴിയിലൂടെ പോകാൻ പറ്റൂ.. പട്ടിരാജ്യം.

പഞ്ചായത്ത് മുഴുവൻ ഇഷ്ടപ്പെടുന്ന നല്ല ഒരു പ്രസിഡന്റാണ് ഇപ്പൊ ഭാഗ്യത്തിനു ഞങ്ങളുടെ പഞ്ചായത്തിൽ. അവർ പറഞ്ഞത് പരസ്യമായി നമുക്കൊന്നും ചെയ്യാൻ പറ്റൂല്ല രഹസ്യമായി നമുക്കെല്ലാം ചേർന്ന് വിഷം വച്ച്/വേറെന്തെങ്കിലും വഴി കൊല്ലാം എന്നാണ്.ഒറ്റിയാൽ പക്ഷേ അകത്ത് കിടക്കണമെന്നത് കൊണ്ട് എല്ലാരും അവനവന്റെ വീടുകൾക്ക് മതിലു കെട്ടുന്നു.
എന്റെ സ്ഥലത്ത് (ഒരു കൊച്ച് ഗ്രാമപ്രദേശമാണ്) കുട്ടികളെ കടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് ഇവയെ ലൊക്കേറ്റ് ചെയ്യാൻ പാടാണ്. ശരിയ്ക്കും ഗറില്ലാ പോരാട്ടമാണ്. എവിടന്നറിയാതെ ഒരു പട്ടി വരും. അവൻ ചേസ് ചെയ്യും . ഇര (അത് കോഴിയോ, പൂച്ചയോ കൊച്ച് പട്ടിയോ ഏതായാലും) ഓടിച്ചെന്ന് കയറുന്നത് വളഞ്ഞ് നിൽക്കുന്ന ഇവറ്റകളുടെ ഒരു പത്മവ്യൂഹത്തിലായിരിയ്ക്കും. പിന്നെ എല്ലാരും ചുറ്റും കൂടി കടിച്ച് കുടയും. നമ്മൾ അടുത്ത് ചെന്നാൽ പറ്റമായി നിൽക്കുകയാണേൽ നമുക്ക് നേരേ ആക്രമിക്കാനായി വരും. ഒറ്റയ്ക്കാണേ ഓടി പൊന്തക്കാട്ടിലേക്കോ, ആറ്റിന്റെ അരികിലെ ചെറു കാടുകളിലേക്കോ ഒഴിഞ്ഞ പറമ്പുകളിലേക്കോ ഓടി മറയും. ഭീകര ബുദ്ധിയും സ്ട്രാറ്റജിക് പ്ലാനിങ്ങുമൊക്കെയാണ് ഗ്രാമത്തിലെ തെരുവുനായ്ക്കൾക്ക്. ചിലപ്പൊ എം പീ നാരായണപിള്ളേടെ പരിണാമം എന്ന നോവൽ ഓർമ്മവരും :)

ഡിസക്ഷനിലേക്ക് വരാം

കമ്പ്യൂട്ടർ സിമുലേഷനുകളുൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിച്ചുകൂടേ എന്നാണൊരു ചോദ്യം. പറയുന്ന പോലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിയ്ക്കുന്നതിൽ ഒരു പ്രശ്നവുമില്ല. കൊന്നു തന്നെ പഠിയ്ക്കണമെന്ന് നിർബന്ധവുമില്ല. പക്ഷേ നമ്മുടെ സർക്കാർ വിദ്യാലയങ്ങളിൽ ഏത് കമ്പ്യൂട്ടർ സിമുലേഷൻ പ്രോഗ്രാമുകളാണ് ബദലായി തരികയെന്നത് പറയാൻ നിരോധിയ്ക്കുന്നവർക്ക് നല്ല ഉത്തരവാദിത്തമുണ്ട്.

എന്തായിരിയ്ക്കും ഈ നിരോധനത്തിന്റെ ബാക്കിപത്രം? കമ്പ്യൂട്ടർ സിമുലേഷൻ പ്രോഗ്രാമുകളൊട്ട് വരികയുമില്ല, ഇപ്പോഴത്തെ പാഠ്യപദ്ധതിയിലുള്ള പ്രയോജനകരമായ ഒരു പ്രായോഗികപാഠം അവസാനിയ്ക്കുകയും ചെയ്തു.(ഇനി കൃത്യമായ രീതിയിൽ ഡിസക്ഷൻ പഠിപ്പിയ്ക്കുന്ന ഡിസക്ഷൻ പ്രോഗ്രാമുകളൊന്നും ഏറ്റവും മുന്തിയ മെഡിക്കൽ സർവകലാശാലകലിൽ‌പ്പോലുമില്ല. അത് ഏതാണ്ട് അപ്രായോഗികമാണ് ഇന്നത്തെ സാങ്കേതികവിദ്യ വച്ച്.) 

പക്ഷേ ഹയർ സെക്കണ്ടറിക്കാരൻ അങ്ങനെ ഡിസക്ഷൻ ശീലിയ്ക്കേണ്ട കാര്യമില്ല എന്ന് വാദിയ്ക്കാം.പക്ഷേ അനറ്റമിയിലേയും ഫിസിയോളജിയിലേയും ചില പ്രധാന സങ്കേതങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഡിസസ്ക്ഷനോളം പോന്ന ഒരു പഠനരീതിയില്ല.ബിരുദതലത്തിൽ ജീവശാസ്ത്രം ഐച്ഛികമായെടുക്കാൻ ആഗ്രഹിയ്ക്കുന്നവൻ പ്രത്യേകിച്ചും .

ഡിസക്ഷൻ സിമുലേഷനെപ്പറ്റി. വൈയക്തികമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ലെന്നറിയാം. അതുകൊണ്ട് വ്യക്തിപരമായ അനുഭവങ്ങൾ ചർച്ചയിൽ പറയുന്നില്ല. 

ഇനി ഡിസക്ഷൻ ശീലിയ്ക്കുമ്പോൾ അനാറ്റമിയും ഫിസിയോളജിയും മാത്രമല്ല പഠിയ്ക്കുന്നത്. ജീവശാസ്ത്രത്തിന് ഒരു രീതിശാസ്ത്രം (methodology) ഉണ്ട്. അതും പഠിയ്ക്കേണ്ടതുണ്ട്. അതായത് മുറിച്ച് പഠിയ്ക്കുക മാത്രമല്ല മുറിയ്ക്കാനും പഠിയ്ക്കുകയെന്നർത്ഥം. ഇത്തരം പ്രാഥമികമായ രീതിശാസ്ത്രം ഹയർ സെക്കന്ററി തലത്തിൽ തന്നെ ശീലിയ്ക്കണം. കാരണം ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ശീലിയ്ക്കുമ്പോഴാണ് ഈ ശാസ്ത്രബോധം എന്ന സാധനത്തിന്റെ മണം മനുഷ്യനടിയ്ക്കുന്നത്. ആ രീതിശാസ്ത്ര പഠനം ലോകത്തിലെ ഒരു ജീവശാസ്ത്ര സർവലകാശാലയും പാഠ്യഭാഗങ്ങളിൽ നിന്ന് ഇല്ലാതെയാക്കാൻ സമ്മതിക്കില്ല. അതേ സമയം അതൊക്കെ പഠിയ്ക്കുന്നത് ഇൻഡ്യയിൽ ശിക്ഷാർഹമായ, ജാമ്യമില്ലാത്ത കുറ്റവും ആകുന്നു. പരിതാപകരം

ശരിയ്ക്ക് പറഞ്ഞാൽ നമ്മുടെ നാട്ടിൽ ജന്തുശാസ്ത്രം പഠിയ്ക്കുന്നവർക്ക് ഡിസക്ഷൻ ചെയ്തേ തീരൂ എന്നൊന്നുമില്ല. ജന്തുശാസ്ത്രം എന്ന പേരിൽ നമ്മുടെ സ്കൂളുകളിലും സർവകലാശാലകളിലും ഇന്ന് പ്രധാനമായും പഠിപ്പിയ്ക്കുന്നത് ടാക്സോണമി എന്ന പേരിടൽ കർമ്മമാണ്. ബിരുദതലത്തിൽ കോശശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, ഫിസിയോളജി, തന്മാത്രാ ജീവശാസ്ത്രം, ബയോകെമിസ്ട്രി എന്നിവയിലൊന്നും യാതൊരു മുൻ‌ഗണനയും കൊടുക്കാതെയാണ് ഈ ടാക്സോണമി പഠനം. മാത്രമല്ല ഇന്നും പാഠ്യവിഷയങ്ങളിൽ യാതൊരു തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യവുമില്ല. 

ഡിസക്ഷൻ മാത്രമല്ല ഒരു കൊച്ചു മ്യൂസിയം പോലും സൂക്ഷിയ്ക്കാൻ കലാലയങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് വന്നാൽ? അധികാരം സ്കൂളുകളുടെ ലാബുകളിൽ‌പ്പോലും ഒച്ചപ്പാടുണ്ടാക്കണമെന്ന് തികച്ചും നിനച്ച ഏതോ ഒരു ‘സാറിന്റെ’ ഭാവന ഹയർ സെക്കന്ററി സ്കൂളുകളിലെ ഇല്ലാത്ത ജന്തുശാസ്ത്ര മ്യൂസിയങ്ങളിൽ അലയടിക്കട്ടെ. അങ്ങനെ ഇവിടെ വന്യജീവികൾ സസുഖം വാഴട്ടെ. ആമേൻ.

ഈ വന്യജീവിവർഗ്ഗത്തിലോ മറ്റോ പെട്ട ഏതെങ്കിലും ഒരു സാധനത്തെ സ്കൂൾ ലബോറട്ടറിയിൽ നിന്നു കിട്ടിയാൽ-അങ്ങനൊരു സാധനമാണെന്ന് സംശയം തോന്നിയാൽ തന്നെ അധ്യാപകനെ പിടിച്ചകത്തിട്ട് കൂമ്പിനിടിയ്ക്കാനും ജാമ്യം നൽകാതിരിയ്ക്കാനും പോലീസിനൊരു ഒഴിവായി. പണ്ട് ആ എസ് കത്തി കിട്ടിയപോലെ ഒരു കുഞ്ഞ് ഇലയോ മറ്റോ ലാബീന്ന് കിട്ടിയെന്ന് പറഞ്ഞാലും ഏതേലും ശല്യക്കാരൻ സാറിന്റെ പരിപാടി പൂട്ടാം. ഭരണകൂടത്തിനെ എതിർക്കുന്നവരുടെ പേരുകളിൽ ദിവസേന പൊന്തുന്ന കേസുകൾ കാണുന്നില്ലേ. രാജകുമാരന്മാർക്കും മഹാരാജാക്കന്മാർക്കും ഭരിച്ച് ഭാരാൻ നിലമൊരുക്കണ്ടേ? ഇനി ഇതിലെ അല്ല ഇനി ഏത് നിയമമാണ്ഭാരതത്തിൽ  ഇന്നുണ്ടാകുന്നതിൽ അങ്ങനെയല്ലാത്തത് എന്ന് ചോദിയ്ക്കരുത്. 

ഇനി ധാർമ്മികതയാണ് ഈ നിയമത്തിനു പിന്നിൽ എന്ന് വാദിയ്ക്കാം.സാമ്പത്തിക അടിത്തറയില്ലാത്ത ധാർമ്മികത ഒരിക്കലും നിലനിന്നിട്ടില്ല എന്ന്  മാർക്സിനു ശേഷമുള്ള ചില കംയൂണിസ്റ്റ് സാമ്പത്തികവിദഗ്ധർ പ്രചരിപ്പിയ്ക്കുന്ന മറ്റൊരു പ്രൊപ്പഗാണ്ടാ വാദം ഉന്നയിക്കാം. ആശ്ചര്യമില്ലാതെ തന്നെ ഹാർഡ്കോർ കമ്പോളാധിഷ്ഠിത സാമ്പത്തിക ശാസ്ത്രജ്ഞരും ഇതേ വാദം കൈക്കൊണ്ടിട്ടുണ്ട്..ആവിയന്ത്രമാണ് അടിമത്തത്തെ അധാർമ്മികമാക്കിയത് എന്നൊരു വാദം കേട്ടിട്ടുണ്ട്. പുറം കാഴചയിൽ ഈ വാദം ശരിയാണെന്ന് തോന്നാം.പ്രാഥമികമായി ചരിത്രപരമായും പെരുമാറ്റശാസ്ത്ര/മസ്തിഷ്കശാസ്ത്രത്തിന്റെ വെളിച്ചത്തിലും നോക്കിയാൽ അത് ശരിയല്ലെന്ന് മനസ്സിലാക്കാം.

ധാർമ്മികത എന്നൊന്ന് നിലനിൽ‌പ്പിൽ (existence) ൽ നിന്ന് വ്യത്യസ്തമായി ഇല്ല എന്ന് പൂർണ്ണമായും ശരിയാണ്. പരിണാമപരമായി ഗോത്രങ്ങളായി ജീവിയ്ക്കേണ്ടുന്നതിനനുഗുണമായ മാനസിക മൂല്യങ്ങൾ  ജനിതകപരമായി മനുഷ്യസമൂഹത്തിൽ  വ്യാപകമായതിന്റെ മൂർത്ത രൂപമാണ് ധാർമ്മികത എന്നതിലും ശരിയുണ്ട്. പക്ഷേ സാമ്പത്തിക അടിത്തറയുടെ അടിസ്ഥാനത്തിൽ മാത്രം മാനസിക ഗുണങ്ങളെ വിലയിരുത്തുന്നത് അന്ധൻ ആനയെ കണ്ട മാതിരിയാണ്. അയാൾ ചൂലിനെപ്പോലെയുള്ള വാലിനെപ്പറ്റി കൃത്യവും വ്യക്തമായി വിശദീകരിയ്ക്കും. പക്ഷേ പരിപൂർണ്ണമായുള്ള ഒരു വീക്ഷണം അതിൽ സാധ്യമല്ല.

ധാർമ്മികതയെയെന്നല്ല മറ്റേതൊരു മാനസിക/സാമൂഹ്യ മാനസിക വ്യാപാരങ്ങളെയായിരുന്നാലും ബിഹേവിയറൽ സയൻസ്, ന്യൂറോസയൻസ്, സോഷ്യൽ ന്യൂറോസയൻസ്, ആന്ത്രപ്പോളജി എന്നിവയുടേയും അടിസ്ഥാനത്തിൽ പഠിയ്ക്കേണ്ടതുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിന്റെ മാനത്തിലുള്ള പഠനത്തിന് അത് കഴിഞ്ഞേ സ്ഥാനമുള്ളൂ.  
സമ്പത്തോ, ലാഭത്തിലധിഷ്ഠിതമായ മാനസിക വ്യാപാരങ്ങളോ മനുഷ്യന്റെയോ മനുഷ്യ ഗ്രൂപ്പുകളുടേയോ പൊതു സ്വഭാവമല്ല.സമ്പത്ത് ഒരു ഉപകരണം മാത്രമാണ്. വേറേയേതെങ്കിലും ഉപകരണങ്ങളുണ്ടായാലും മനുഷ്യന്റെ നിലനിൽ‌പ്പിനു മാറ്റങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ല.
അതുകൊണ്ട് തന്നെ ധാർമ്മികതയുടെയോ സമ്പത്തിന്റേയോ അടിസ്ഥാനത്തിൽ ഈ വിഷയത്തെ പരിഗണിയ്ക്കുന്നതിൽ അർത്ഥമില്ല. 



വീണ്ടും വിഷയത്തിലേക്കു വരാം.

ചരിത്രപരമായി എന്നൊക്കെ ധാർമ്മികതയുടേ പേരിൽ ഭരണകൂടം ശാസ്ത്രപഠനത്തിനോ ഗവേഷണത്തിനോ കൂച്ചുവിലങ്ങിടാൻ നോക്കിയിട്ടുണ്ടോ അന്നൊക്കെ അതാത് സമൂഹങ്ങൾ അതിന്റെ മുഴുവൻ അർത്ഥത്തിൽ മുന്നോട്ടുപോകുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്.അഹിംസാ മതം ആയൂർവേദത്തിന്റെ ശസ്ത്രക്രീയ ശാഖയേയും അതുവഴി ആയൂർവേദത്തില ശാസ്ത്രീയരീതികളേയും പൊതുവായി ഇല്ലാതാക്കിയത് പോലെ, ആദ്യകാല മനുഷ്യ അനാറ്റമിസ്റ്റുകൾ ശ്മശാനങ്ങളിൽ നിന്ന് ശവശരീരങ്ങൾ മോഷ്ടിക്കേണ്ടി വന്നതു പോലെ ശാസ്ത്ര ചരിത്രം മുഴുവൻ ഒരുപാട് ഉദാഹരണങ്ങളുണ്ട്.

ചരിത്രം അവിടെ നിൽക്കട്ടെ..

എനിയ്ക്ക് വ്യക്തിപരമായി അറിയാവുന്നവയിൽ ഇന്നത്തെക്കാലത്ത് യൂറോപ്യൻ യൂണിയന്റെ പുതിയ പരിഷ്കാരങ്ങൾ ചിലതരം ഗവേഷണങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഇപ്പോൾ. ലോകപ്രശസ്ത്രരായ ശാസ്ത്രജ്ഞർ എനിയ്ക്ക് നേരിട്ടറിയാവുന്ന വിഷയവിദഗ്ധർ തന്നെ അത്തരം നിയന്ത്രണങ്ങളില്ലാത്ത ചൈനയിൽ നിന്ന് ആ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം പുറത്തുവരാൻ നോക്കിയിരിയ്ക്കുകയാണിപ്പോൾ. ബ്രിട്ടണിലെ ഗവേഷണ രംഗത്തെ ബ്രസത്സിലെ സ്റ്റാസികൾ (എന്റെ വാക്കല്ല ഒരു മുതിർന്ന ശാസ്ത്രജ്ഞന്റെ വാക്കാണ്) പത്ത് കൊല്ലമെങ്കിലും പിറകോട്ടടിച്ചു എന്നാണവർ അഭിപ്രായപ്പെടുന്നത്. ചിലർ ചൈനീസ് സർവകലാശാലകൾക്ക് അവരുടെ ഗവേഷണകാര്യങ്ങൾ ഔട്ട് സോഴ്സ് ചെയ്തു.വിഷയമോ ആളുകളേയോ തൽക്കാലം പറയുക വയ്യ. കോൺഫിഡൻഷ്യാലിറ്റി ഇഷ്യൂസ് ഉണ്ട്. മനുഷ്യനു ഒരുപാട് ഗുണങ്ങൾ ഡയറക്ടായി ഉണ്ടാക്കുന്ന ഗവേഷണങ്ങളിലാണ് ഇത്തരം കൂച്ച് വിലങ്ങുകൾ.

ധാർമ്മികത വേണ്ടെന്നല്ല, പൊതു സമൂഹം അനുവർത്തിയ്ക്കുന്നതിൽക്കവിഞ്ഞ് ധാർമ്മികതയുടെ കാവലാളുകളാവാൻ ഭരണകൂടങ്ങൾ ശ്രമിയ്ക്കുന്നത് ഒട്ടും ജനാധിപത്യപരമല്ല..ഈ വാർത്തയിലായാലും ഐ ടീ ബില്ലിലായാലും എല്ലാം കാര്യം ഒന്ന് തന്നെയാണ്.

നാട്ടിലെ പട്ടികളെ കൊല്ലാൻ പാടില്ല എന്നത് നിയമം. വന്ധ്യംകരിച്ച് വിടാനാണ് ബദൽ നിശ്ചയിച്ചിരിയ്ക്കുന്നത്.സർക്കാരിന്റെ ബദലുകളെപ്പറ്റി അധികം പറയാനില്ല. വിവരം കെട്ടവർ ഭരിയ്ക്കുന്ന രാജ്യത്ത് ജനം പട്ടികടി കൊണ്ട് വാക്സിൻ കമ്പനികളുടേ കീശ വീർക്കട്ടെ.വന്ധ്യംകരിയ്ക്കാൻ വകയിരുത്തിയിട്ടില്ലെന്ന് സൂത്രണധാരർ ആ!

സാറന്മാർ ചിക്കൻ ഫ്രൈയും മട്ടൻ വിന്ദാലൂവും ഇനി പുതിയ കാല സാറന്മാർ സോസേജും ഹാമും ഒക്കെത്തിന്ന് മദിക്കട്ടെ. എങ്കിപ്പിന്നെ ഗോമാതായെ കൊല്ലരുതെന്ന് പറയുന്നത് മാത്രം ഫാസിസമാകുന്നതെങ്ങനെയാണ്. അവരുടെയും വാദം (സംസ്ഥാന സർക്കാരുകൾക്ക് പരിഗണിക്കാൻ നേരിട്ട് ഭരണഘടനേൽ എഴുതിച്ചേർത്തിട്ടുണ്ട്) എല്ലാരും പരിഗണിച്ച്  ഇനി ഗോമാതായേയും കൊല്ലണ്ട. അങ്ങനങ്ങ് വിട്ടാൽ പറ്റൂല്ലല്ലോ.

ഇവിടെ മനുഷ്യൻ മനുഷ്യനെ മാത്രം കൊന്നാൽ മാത്രം മതി.അതിനാവുമ്പൊ ജാമ്യം കിട്ടും. നല്ല വക്കീലുണ്ടെങ്കിൽ പെട്ടെന്നിറങ്ങിപ്പോരുകയും ചെയ്യാം.

Tuesday, November 19, 2013

കഞ്ചാവ്

കഞ്ചാവ് വലിയ്ക്കുന്നതോ അതിന് അടിമയാകുന്നതോ അത്ര നല്ലതിനൊന്നുമല്ല. അതിപ്പൊ ഏത് ലഹരിയ്ക്കും അടിമയാകുന്നത് നല്ലതല്ല. എന്നു വച്ച് ആൾക്കാർ കഞ്ചാവു വലിക്കാതെയിരിയ്ക്കുമോ?

ഒരു കഥ പറയാം. ഞങ്ങടെ നാട്ടിൽ നടന്ന കഥയാണ്.
ശ്രീകാന്ത് എന്റെയൊരു അടുത്ത സുഹൃത്ത്. അഡ്വക്കേറ്റാവണം എന്ന് അതിയായ ആഗ്രഹമുള്ള, അതിനായി കഠിനമായി പരിശ്രമിയ്ക്കുന്ന മനുഷ്യൻ. അവസാന വർഷ ബീ എ പരീക്ഷയെഴുതുമ്പൊ അടുത്ത് പരീക്ഷയെഴുതിക്കൊണ്ടിരുന്ന ഒരു അലവലാതിയെ തുണ്ടെഴുതിയതിനു പിടിച്ചു. ഡീബാർ ചെയ്തു. അവൻ കരുതി ശ്രീകാന്താണ് ഒറ്റിക്കൊടുത്തതെന്ന്. പിറ്റേന്ന് അവൻ കുറേ ഗുണ്ടകളുമായി വന്ന് കാമ്പസിലിട്ട് ശ്രീയെ തല്ലിച്ചതച്ചു. അയാൾ ആശുപത്രിയിലായി.

ഇനിയെന്ത്? അറിയാൻ മേല. പരീക്ഷ പാതി വച്ച് മുടങ്ങി. എഴുതാൻ കഴിഞ്ഞില്ല. സപ്ലിമെന്ററി അടുത്ത കൊല്ലം. ഓരോ ദിവസവും അന്നന്നത്തെ അരിയുണ്ടാക്കേണ്ടവന്റെ പാട്.പട്ടിണി പരിവട്ടം , പെങ്ങളുടെ കല്യാണം..ദുരിതം..

ശ്രീയ്ക്ക് സ്വന്തമായി- എന്നുവച്ചാൽ കുടുംബത്തിന്റെ ഒരു ഇരുപത് സെന്റ് നിലമുണ്ട്. നാട്ടിലെ പരമ്പരാഗത വ്യവസായമായ ഇഷ്ടികയ്ക്ക് ചെളിയെടുത്ത് കുഴിച്ചിട്ടിരിയ്ക്കുന്ന നിലം. ആ ചെളിയുടെ അടിയിൽ മണലാണ്. മുങ്ങിയാൽ മണൽ ആറ്റിൽ നിന്നെന്ന പോലെ കോരിയെടുക്കാം. അയാൾ ഒരു ദിവസം രാവിലേ ഒരു കുട്ടിത്തോർത്തുടുത്ത് മണലുവാരാനിറങ്ങി.

ഒരു കൂട്ടുകാരന്റെ ലോറിയിൽ അവരു മൂന്നു നാലു പേരു ചേർന്ന് സ്വന്തം പുരയിടത്തീന്ന് മണലുവാരി ഓരോരോ ആവശ്യക്കാർക്കെത്തിയ്ക്കാൻ തുടങ്ങി.സ്വന്തം പുരയിടത്തീന്നായാലും മണലു വാരുന്നത് നിയമവിരുദ്ധമാണ് (ആവോ?). മണലുലോറികൾ പോലീസും റവന്യൂവും പിടിയ്ക്കും. ആദ്യമൊക്കെ രാഷ്ടീയക്കാർ പണം വാങ്ങി ഇറക്കിക്കൊടുക്കും. അങ്ങനെ പണം വാങ്ങുന്ന രാഷ്ട്രീയക്കാരുമായി ശ്രീയ്ക്ക് നല്ല പരിചയമായി. അവിടുന്ന് പണം വാങ്ങുന്ന ഉദ്യോഗസ്ഥരുമായും. പിന്നെപ്പിന്നെ പണം മാസാമാസം വീട്ടിലെത്തിച്ചു കൊടുക്കാൻ തുടങ്ങി. എസ് ഐക്ക് മാസം പത്തായിരം സീ ഐയ്ക്ക് ഇരുപതായിരം ഒക്കെ.

ബിസിനസ് പച്ച പിടിച്ചു വന്നു.നല്ല കഠിനാധ്വാനിയും നേതൃപാടവവുമുണ്ട് ശ്രീയ്ക്ക്. ഒരു ലോറി സ്വന്തമായി വാങ്ങി. അടുത്ത വയലുകൾ വാടകയ്ക്കെടുത്ത് മണലു വാരൽ തുടങ്ങി.കുഴിയുടെ ആഴം കൂടിയപ്പൊ നെയ്യാറ്റിങ്കരയിൽ നിന്നും പാറശാലയിൽ നിന്നും നല്ല ആഴങ്ങളിൽ മുങ്ങി ശീലമുള്ള തൊഴിലാളികളെ കൊണ്ട് വന്നു. ജേസീബീയും യന്ത്രങ്ങളും ഉപയോഗിച്ച് കുഴിയ്ക്കാൻ തുടങ്ങി..

പണം കൊടുത്താലും ചിലപ്പൊ പോലീസുകാർ ലോറി ചേസ് ചെയ്യും. അപ്പൊ ധൈര്യമായി ലോറി സ്പീഡിന് ഓടിക്കാൻ കഴിയുന്ന ഒരു ഡ്രൈവർ വേണം. അങ്ങനെ ഡ്രൈവർ- ഒരുപാട് വേഗതയിൽ ലോറി പറത്താനും, വേണമെങ്കിൽ പോലീസുകാരനിട്ട് രണ്ട് കൊടുക്കാനും കഴിയുന്നവർ -ലോറിയടക്കം മൂന്നു നാലു പേരായി. എന്തിനും പോന്ന നാലു ലോറി,ഒരുപാട് ആളുകൾ, ജേ സീ ബീ, ഡീ വൈ എസ് പീ മുതലിങ്ങോട്ട് താഴെവരെയുള്ള പോലീസുമായും ആർ ഡീ ഓ മുതൽ താഴെവരെയുള്ള റവന്യൂ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം..ലോറികളുടെ മരണപ്പാച്ചിൽ, എതിരാളികളായ മണലു വാരക്കക്കാർ ഇതുപോലെയൊക്കെ സൌകര്യമുള്ളവരുമായി അൽ‌പ്പം വഴക്കും അടികലശലും. പത്രത്തിൽ ഇടയ്ക്ക് വരുന്ന വാർത്തയിലൊക്കെ ഒരു പൊതു പേര് ഇവർക്ക് പതിഞ്ഞ് കിട്ടി. മണൽ മാഫിയാ.

ചിലപ്പോഴൊക്കെ മുന്തിയ പോലീസുദ്യോഗസ്ഥരുമായി വിനോദയാത്രകൾ, മറ്റു ബിസിനസുകാർക്ക് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്ന പാർട്ടികൾ. ലോക്കൽ സിംഹങ്ങൾ, ചാക്രികന്മാർ തുടങ്ങിയ സംഘങ്ങളിൽ അംഗത്വം..ശ്രീ പതിയെ വളർന്ന് പന്തലിച്ചു.

എന്ത് ആവശ്യമുണ്ടേലും എനിയ്ക്ക് ഇന്നും ആ പഴയ ശ്രീയോട് ഓടിച്ചെല്ലാം. ശ്രീ വ്യക്തിപരമായി മാഫിയാ ഒന്നുമല്ല. എന്നാലും പത്രക്കാർ ഇന്ന് അയാളെപ്പറ്റി ഒരു വാർത്തയെഴുതിയാൽ മണൽ മാഫിയാ രാജാവ് എന്നായിരിയ്ക്കും വിശേഷിപ്പിയ്ക്കുക. നാട്ടുകാരും അങ്ങനെയൊക്കെയാണ് അയാളെ വിളിയ്ക്കുന്നത്.

ഈ കഥയ്ക്ക് ആന്റി ക്ലൈമാക്സ് ഒന്നുമില്ല. ഈയിടെ വേറേയേതോ നാട്ടിലെ ഒരു രാജാവ് അയാളുടെ ടിപ്പർ മണലുലോറി പിടിയ്ക്കാൻ ചെന്ന കളക്ടറുടെ വണ്ടിയ്ക്ക് മുകളിൽ ഒരു ലോഡ് മണലും തട്ടിക്കൊടുത്തു. വണ്ടിയും കളക്ടരും മണൽക്കൂനയിലായി. വേറൊരിടത്ത് ഏതോ മുന്തിയ പോലീസുദ്യോഗസ്ഥരെ ‘ഡ്രൈവർമാർ’ സംഘം ചേർന്ന് തല്ലിച്ചതച്ചു. അതോടേ സാറന്മാർ ഇളകി. കൊല്ലം ജില്ലയിൽ ഒരിടത്തും ഇനി ഒരു തുള്ളി മണലുവാരാൻ അനുവദിയ്ക്കില്ലെന്ന് അവന്മാർ പ്രതിജ്ഞയെടുത്തു. മണലു വാരക്കം നിന്നു.

ശ്രീ പാപ്പരായോ? മണലു വാരൽ നിന്നിട്ട് കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും അയാൾക്ക് ഒരു ക്ഷീണവുമില്ല.നൂറേക്കറോളം ഒരു വലിയ ക്വാറി വാങ്ങി ക്രഷർ തുടങ്ങിക്കഴിഞ്ഞു. ജില്ലയിലെല്ലായിടത്തും റിയൽ എസ്റ്റേറ്റ് ബിസിനസിൽ അയാൾക്ക് കൈയ്യുണ്ട്. അയാളിനി തിരിഞ്ഞ് നോക്കേണ്ട.

ആർക്കാണിവിടെ നഷ്ടം? നിയന്ത്രിതമായ രീതിയിൽ മണലു വാരാനായി പാരിസ്ഥിതികാഘാത പഠനം നടത്തിയ ശേഷം ഒരു സർട്ടിഫിക്കറ്റ് ജിയോളജി വകുപ്പ് ശ്രീയ്ക്ക് അടിച്ച് കൊടുത്തിരുന്നെങ്കിൽ മാസം പതിനായിരവും അമ്പതിനായിരവുമായി അങ്ങനെ എല്ലാവരിൽ നിന്നുമായി കോടിക്കണക്കിനു രൂപ ഉദ്യോഗസ്ഥർക്ക് കിമ്പളം കൊടുത്തത് സർക്കാർ ഖജനാവിലിരുന്നേനേ. ടാക്സ് ആയി. ശ്രീയ്ക്ക് ഇപ്പോഴുള്ള പണം ഒളിച്ച് വയ്ക്കാൻ കൂടുതൽ കള്ളപ്പണികളിലോട്ടും പോകാതെ, നല്ലൊരു എന്റർപ്രെണർ എന്നു പേരെടുക്കാമായിരുന്നു. നാട്ടുകാർക്ക് അവരുടെ വീട്ടുമുറ്റത്ത് കിണറിലെ വെള്ളം കിണറിനേക്കാൾ ആഴത്തിൽ വയലിൽ കുഴിയുള്ളത് കൊണ്ട് അങ്ങോട്ട് വലിഞ്ഞ് പോയി കുടിവെള്ളം മുട്ടില്ലായിരുന്നു. എല്ലാവരും വിജയിച്ചേനേ.

പകരം ഒരു മാഫിയയെ നമ്മളുണ്ടാക്കി.
കുറ്റം പറയാൻ എളുപ്പമാണ്.കഞ്ചാവും അങ്ങനൊക്കെത്തന്നെയാണ്.

വലിക്കാൻ പ്രേരിപ്പിയ്ക്കുന്നെന്ന് പറഞ്ഞ് ലഹളയുണ്ടാക്കിയാൽ മാഫിയ മാഫിയയായിത്തന്നെ നിൽക്കും.

Thursday, November 07, 2013

യുദ്ധക്കുറ്റവാളികൾ

ചാനൽ 4ൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ്  ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളെപ്പറ്റി സംസാരിയ്ക്കുന്നു. രാജപക്സയുടെ പടം പശ്ചാത്തലത്തിൽ. വില്യം ഹേഗ് ലോക സമാധാനവും ജസ്റ്റിസും അവന്റെ വകയെന്ന മട്ടിൽ കീച്ചുന്നുണ്ട്. . 

ചാനൽ 4 ബ്രിട്ടന്റെ വിദേശകാര്യ താൽ‌പ്പര്യങ്ങൾക്കനുസരിച്ച് എം ഐ 6 ന്റെ ആവശ്യപ്രകാരം പ്രവർത്തിയ്ക്കുന്ന ഒരു ചാനലാണെന്ന് ഒരു കോൺസ്പിരസി തിയറി എന്റെ വകയായുണ്ട്. അത് ഒരു മൂലയ്ക്കിരിയ്ക്കട്ടെ. ബ്രിട്ടണു ഇടപെടേണ്ട അന്താരാഷ്ട്ര കാര്യങ്ങളിൽ കൃത്യം ഒരു മാസം മുന്നേ ചാനൽ 4 ൽ ഡോക്യുമെന്ററി വന്നിരിയ്ക്കും. ശ്രീലങ്കയിൽ നടന്ന യുദ്ധത്തിനെ  എതിർക്കുകയോ അനുകൂലിയ്ക്കുകയോ ചെയ്യാതിരിയ്ക്കുമ്പോൾ തന്നെ അതിന്റെ പേരിൽ നടന്ന യുദ്ധക്കുറ്റങ്ങളെ ഒരു കാരണവശാലും ന്യായീകരിയ്ക്കുക വയ്യ എന്നു മാത്രമല്ല അതി നിശിതമായി എതിർക്കപ്പെടേണ്ടതാണ്. 

 പക്ഷേ അതേ സമയം തന്നെ ഇന്ന് നടക്കുന്ന മറ്റൊരു വാർത്തയിലേക്കും നോക്കണം. അഫ്ഗാനിസ്ഥാനിലെ ഒരു മനുഷ്യനെ , ബ്രിട്ടീഷ് പട്ടാളക്കാർ വീണുകിടന്നിടത്ത് നിന്ന് തലയിലേക്ക് വെടിവച്ച് കൊന്നതിന്റെ വിചാരണയാണ്.. പ്രതികളുടെ പേരു പറഞ്ഞിട്ടില്ല. പട്ടാളക്കാരൻ എ ബീ സീ എന്നിങ്ങനെയാണു പേരുകൾ.സ്ക്രീനിനു പിറകിലിരുത്തിയാണു വിചാരണ. അത്ര പ്രൊട്ടക്ഷനാണു കൊന്നവനു. കൊന്നത് കാര്യമല്ല. അബദ്ധത്തിനു കൊന്നവൻമാരിൽ ഒരു പട്ടാളക്കാരന്റെ ഹെൽമറ്റിലെ വീഡിയോ ആരുടേയോ കയ്യിലെത്തിപ്പോയതുകൊണ്ടാണ് അങ്ങനെ ഒരു കൊല ജനം അറിഞ്ഞത്.വീണുകിടക്കുന്ന അഫ്ഗാങ്കാരനെ ‘ഈ ഇഡിയറ്റിനെ എന്ത് ചെയ്യണം ആരെങ്കിലും ഫസ്റ്റ് എയിഡ് നൽകുന്നോ‘ എന്ന് സാർജന്റിന്റെ ആദ്യ ചോദ്യം, ചോദ്യങ്ങളും കളിയാക്കലുകളും പുരോഗമിയ്ക്കുന്നതിനിടയിൽ കളിചിരികൾക്കിടയിൽ ഒരു വെടി. ജനീവാ കണ്വെൻഷൻ ഞാൻ ലംഘിച്ചിരിയ്ക്കുന്നു എന്ന് തമാശ പ്രഖ്യാപനവും. 

ആ വീഡിയോ കാണുമ്പോഴറിയാം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന്. ഹെൽമാൻഡ് പ്രവിശ്യയിൽ ദിനേന നടക്കുന്ന സംഭവമാണിതെന്ന പോലെയാണു തോന്നുന്നത്.ബ്രിട്ടീഷ് പട്ടാളക്കാർ ഇങ്ങനെയാണു ചെയ്യുന്നതെങ്കിൽ ക്രാൿഹെഡുകൾ അമേരിക്കൻ പട്ടാളക്കാർ ചെയ്യുന്നതെന്തെന്ന് ഊഹിച്ചാൽ മതി.വില്യം ഹേഗിനേയോ കാമറൂണിനേയോ ഓ ബാമയേയോ അല്ലെങ്കിൽ എ ബീ സീ പട്ടാളക്കാരന്റെ ക്യാപ്ടനേയോ പോലും ഉത്തരവാദിത്ത ഭൂപടത്തിലൊന്നും കാണുന്നില്ല.അഫ്ഗാനിൽത്തന്നെ നടന്ന/നടക്കുന്ന മറ്റു യുദ്ധക്കുറ്റങ്ങൾ ഒരുപാടുണ്ട്. ഇറാഖിൽ നടന്നത് ചിന്തിയ്ക്കുവാൻ പോലും വയ്യാത്ത നരഹത്യയാണ്. ഒരു രാഷ്ട്രത്തെ മൈക്രോസോഫ്റ്റിനും മക്ഡൊണാൾഡ്സിനും സ്റ്റാർബക്സിനുമായി അരച്ച് തേച്ച് കളഞ്ഞു. 

അപ്പൊ വിക്രമാദിത്യാ ശോദ്യം 

1) മൂന്നാം ലോകത്ത് യുദ്ധക്കുറ്റങ്ങൾ നടക്കുമ്പോൾ മാത്രം പ്രസിഡന്റും ഗവണ്മെന്റും ഉത്തരവാദിയാകുനതെങ്ങനെയാണ്?  

2)ഡോക്യുമെന്ററികൾ നിർമ്മിക്കേണ്ട ഉത്തരവാദിത്തം ബീ ബീ സീയ്ക്കും ചാനൽ 4 നും ആഗോള കുത്തക കൊടുത്തിരിയ്ക്കുന്നതാരാണ്?

Saturday, January 12, 2013

ആകാശവും നക്ഷത്രങ്ങളും.

“ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പര ദൈവം “എന്നാണാശാൻ പറഞ്ഞത്. അങ്ങനെവന്നാൽ എന്റേയും ദൈവം നാരായണഗുരു തന്നെ. 

 എന്റെ ഗുരു. എന്റെ ദൈവം :) എല്ലാം എന്റെ മാത്രം.

നല്ലൊരു ലേഖനം ദേശാഭിമാനിയിലേത്.

ഈയിടെ ഹിന്ദുമതത്തിൽ ബ്രാഹ്മണനായി ജനിയ്ക്കാത്തതിനാൽ,ചിലരുടെയൊക്കെ മതത്തിൽ ജനതതികൾക്ക് സ്ഥാനമില്ലെന്ന് ഒരു നമ്പൂതിരിയെഴുതിയ ലേഖനം മനോരമപ്പത്രത്തിൽ വായിച്ചു.നാം എവിടെയെത്തിയിട്ടും എവിടെയുമെത്തിയില്ലല്ലോ എന്ന് നിരാശതോന്നി. അവരുടെ ഹിന്ദുമതത്തിൽ നമുക്ക് സ്ഥാനമില്ല. ഗുരുവിനോട് മതമേതെന്ന് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്. മതമില്ല ജാതിയില്ല എന്ന് ഇരിപ്പിലും നടപ്പിലും ഉറക്കത്തിൽ‌പ്പോലും ജീവിച്ചിരുന്നയൊരാളോട് ചോദിയ്ക്കുന്നവന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാവണം ജാതിനിർണ്ണയം എഴുതിയത്, കണ്ണാടി പ്രതിഷ്ടിച്ചത്. 

ബ്രഹ്മസൂത്രത്തിനൊരു ടിപ്പണിയെഴുതണമെന്ന് ആവശ്യപ്പെട്ടപ്പൊ എഴുതി. അധികാരം നിഷേധിയ്ക്കുന്ന സൂത്രങ്ങൾക്ക് ടിപ്പണിയല്ല. ദർശനമാലയെന്ന ലോക ക്ലാസിക്കുകളിലൊരെണ്ണം. 

ക്ഷത്രിയനായിരുന്ന വിശ്വാമിത്രൻ രാജ്യം വെടിഞ്ഞ് അതിഘോരമായ തപസ്സുചെയ്ത്  സകല ദിവ്യശക്തികളും സംഭരിച്ചിട്ടും വിശ്വാമിത്രൻ ബ്രഹ്മർഷിയാണെന്നു വസിഷ്ഠൻ സമ്മതിക്കാഞ്ഞതിനെക്കുറിച്ച് ഗുരു ഒരിയ്ക്കൽ പറഞ്ഞു.

 “ വസിഷ്ടൻ ബ്രാഹ്മണനും വിശ്വാമിത്രൻ ക്ഷത്രിയനുമാണ്.ബ്രാഹ്മണനും ക്ഷത്രിയനും തമ്മിൽ ഒരംഗുലത്തിന്റെ വ്യത്യാസമേയുള്ളൂ.അത്ര അടുത്തു നിൽക്കുന്ന ക്ഷത്രിയൻ ബ്രാഹ്മണനാവാൻ ശ്രമിച്ചിട്ടുണ്ടായ പാടാണത്.ആ സ്ഥിതിയ്ക്ക് എത്രയോ ദണ്ഡ് അകലെക്കിടക്കുന്ന മറ്റു ജാതിക്കാർ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിയ്ക്കും” .

ഹിന്ദുമതത്തിലിരുന്നാൽ ആ ദണ്ഡ് അവിടെത്തന്നെ കാണുമെന്ന് മനസ്സിലാക്കിയാണ് ാബസാഹിബ് ബുദ്ധമതത്തിലേക്ക് മാറാൻ ദളിതരോട് ആഹ്വാനം ചെയ്തത്.  ഒരു മതം ഉണ്ടാവണമെന്ന് നിർബന്ധമെങ്കിൽ അതിനേക്കാൾ നല്ലൊരു മാർഗ്ഗമില്ല. ഇന്നത്തെ ഹിന്ദുമതത്തിൽ ദളിതരായി ജീവിയ്ക്കുന്നതിലും എത്രയോ നല്ലതാണ് ബുദ്ധമതക്കാരാവുന്നത് എന്നദ്ദേഹത്ിനു ന്നിയിൽ ഒരു കുറ്റമില്ല.

ഇതെഴുതുമ്പൊ സഹോദരൻ അയ്യപ്പനും ശ്രീ നാരായണഗുരുവുമായുള്ള ഒരു സംഭാഷണം വായിച്ചതാണ് ഓർമ്മ വരുന്നത്. അതിവിടെ ചേർക്കാം.

സ്വാമി: അയ്യപ്പാ, ഡോക്ടർ മതം മാറണമെന്ന് പറയുന്നല്ലോ?

(ഡോക്ടർ എന്നത് ഡോക്ടർ പൽ‌പ്പുവിനെ ഉദ്ദേശിച്ചാണ്. ഈഴവർ ബുദ്ധമതം സ്വീകരിയ്ക്കണമെന്ന് ഡോക്ടർ പൽ‌പ്പു ആ സമയത്ത് വാദിച്ചിരുന്നു..). 

സഹോദരൻ: മതം മാറണമെന്ന് ചിലർക്കെല്ലാം അഭിപ്രായമുണ്ട്. 

സ്വാമി:മനുഷ്യൻ നന്നായാൽ പോരായോ? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്? 

സഹോദരൻ:മനുഷ്യൻ നന്നാവാനുള്ള മാർഗ്ഗങ്ങൾ അധികം കാണുന്നത് ബുദ്ധമതത്തിലാണ്. 

സ്വാമി: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യന്മാരാണോ? മത്സ്യം തിന്നുന്നവരും, കള്ളുകുടിയ്ക്കുന്നവരും, അസമത്വമാചരിയ്ക്കുന്നവരും ധാരാളമുണ്ടെന്ന് നാമറിയുന്നു.

സഹോദരൻ:ഇപ്പോഴുള്ള ബുദ്ധമതക്കാരിൽ നല്ലവർ വളരെക്കുറയും എന്നുവേണം പറയാൻ. 

സ്വാമി:അങ്ങനെയാണോ? നാമും അത് കേട്ടു. ബുദ്ധസന്യാസിമാർ കിട്ടുന്നതെല്ലാം ഭക്ഷിയ്ക്കണം.മാംസമായാലുംതിന്നും. കൊടുക്കുന്നതൊന്നും വേണ്ടെന്ന് പറയാൻ പാടില്ല. ഇല്ലേ? അങ്ങനെ മാംസത്തിനു രുചിപിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകൾ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും ഇതു നല്ലതാണോ? 

സഹോദരൻ: ഇടക്കാലത്തു ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യൻ നന്നാവാൻ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല. 

സ്വാമി:കൃസ്തുവിന്റെ ഉപദേശം നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരിൽ‌പ്പെട്ട എല്ലാവരും യോഗ്യന്മാരാണോ? അപ്പോൾ മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കണം. അല്ലെങ്കിൽ അധഃപതിയ്ക്കും. പ്രവൃത്തി ശുദ്ധമായിരിയ്ക്കണം. വാക്കും വിചാരവും ശുദ്ധമായിരിയ്ക്കണം.ഈ മൂന്നുവിധത്തിലും തെറ്റുകൾ വരരുത്.തെറ്റുകൾ വന്നശേഷം , ഹേ! തെറ്റിപ്പോയല്ലോ എന്നു തിരിത്താൻ സംഗതി വരാത്തവണ്ണം മനസ്സ് ശുദ്ധമായിരിയ്ക്കണം. അതാണ് ജീവന്മുക്താവസ്ഥ.

സഹോദരൻ:ബുദ്ധമതക്കാർ അതിനു നിർവ്വാണം എന്നു പറയുന്നു. 

സ്വാമി:ആയിരിയ്ക്കാം. ജാതി മനുഷ്യരിൽ കയറി മൂത്തുപോയി.ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടിടത്തു രണ്ടുവിധം പറഞ്ഞിരിയ്ക്കുന്നു. ജാതി കളയണം. അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിയ്ക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായമെന്താണ്? . 

സഹോദരൻ: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തിൽ അവഗണിയ്ക്കുന്നതായിരിയ്ക്കുമെന്നാണു ആശാന്റെ അഭിപ്രായം.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ: ഈ സംഗതിയിൽ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാൻ പറയുന്നത്. 

സ്വാമി:നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം? . 

സഹോദരൻ: അറിയാം. തൃപ്പാദങ്ങൾക്ക് ഒരു മതത്തോടും വെറുപ്പില്ല.മനുഷ്യന്റെ മതം , വേഷം, ഭാഷ, മുതലായവ എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായമെന്നറിയാം. 

സ്വാമി:അതാണ് നമ്മുടെ അഭിപ്രായം.മതം എന്നുവച്ചാൽ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണു വേണ്ടത്. അതു സാധിയ്ക്കും. നിശ്ചയമായും സാധിയ്ക്കും. സത്യവ്രതനെ നോക്ക്. സത്യവ്രതനു അശേഷം ജാതിയില്ല. ഉണ്ടോ? 

സഹോദരൻ:സത്യവ്രതസ്വാമികൾക്ക് അശേഷം ജാതിയില്ല

(ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സത്യവ്രതസ്വാമികൾ നായർ സമുദായത്തിൽ ജനിച്ചയാളായിരുന്നു). 

സ്വാമി: നമുക്കാർക്കും അത്രയ്ക്ക് ജാതി പോയിട്ടില്ലെന്നു തോന്നുന്നു.ബുദ്ധനു കൂടി ഇത്രയ്ക്കു ജാതിപോയിരുന്നോ എന്ന് സംശയമാണ്. സത്യവ്രതൻ അത്ര വ്യത്യാസമില്ലാത്ത ആളാണ്.അങ്ങനെ ജീവിയ്ക്കാമല്ലോ. ഹിന്ദുമതത്തിനു എന്താണു കുറ്റം. ആര്യസമാജക്കാരും ബ്രഹ്മസമാജക്കാരും ഹിന്ദുക്കളാണല്ലോ. അവർക്ക് ജാതിയില്ലല്ലോ? 

സഹോദരൻ:അവർ ഹിന്ദുക്കളല്ല. അവരുടെ സംഘത്തിൽ ആളുകൾ അധികപ്പെടാനായി അവർ ഹിന്ദുക്കളെന്ന് പറയുകയാണ്.ആര്യസമാജക്കാർ വേദങ്ങളെ സ്വീകരിയ്ക്കുന്നു. പക്ഷേ അതിനും അവർ വേറേ വ്യഖ്യാനം കൊടുത്താണു പ്രമാണമാക്കുന്നത്. 

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ:തീയർ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവർക്കെല്ലാം വലിയ ബഹുമാനമായിരിയ്ക്കുകയാണ്. 

സ്വാമി:(ചിരിച്ചുകൊണ്ട്) അതുകൊള്ളാം. ബഹുമാനമുണ്ടാകുമല്ലോ. 

സഹോദരൻ:അവർ ചോദിയ്ക്കുന്നു. എന്തിനു മതം മാറുന്നു. ? നമുക്ക് ശ്രീനാരായണ മതം പോരയോ എന്ന്. എന്നാൽ നിങ്ങൾ ശ്രീനാരായണമതം സ്വീകരിയ്ക്കിൻ എന്ന് പറഞ്ഞിട്ട് അവർക്കത്ര ഇഷ്ടമാകുന്നുമില്ല. 

സ്വാമി:അതെന്തിന്? അവരവർക്ക് ഇഷ്ടമുള്ള മതം സ്വീകരിയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? മതം ഏതുമാകട്ടെ. 

സഹോദരൻ: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം എന്താണ്? 

സ്വാമി:നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണാമെന്നു തോന്നിയാൽ ഉടനേ മാറണം. അതിന്നു സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെ ഇഷ്ടം പോലെയായിരിയ്ക്കും.അച്ഛന്റെ മതമല്ലായിരിയ്ക്കാം മകനിഷ്ടം. മനുഷ്യനു മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണു നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ? 

സഹോദരൻ:പറയുന്നുണ്ട്. ഞാൻ ഈയിടെ ഒരാധാരത്തിൽ ‘ബുദ്ധമതം‘ എന്നു ചേർത്തു. 

സ്വാമി:(ചിരിച്ചുകൊണ്ട്) ജാതി എഴുതിയില്ല അല്ലേ. അതുകൊള്ളാം. ജാതി വരരുത്. ഒരിടത്തും ജാതി ഉണ്ടായിരിയ്ക്കരുത്. മനുഷ്യൻ ഒരു ജാതിയായി ജീവിയ്ക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം.അതിരിയ്ക്കട്ടെ. മതം മാറണമെന്ന് പറയുന്നവർ ഹിന്ദു മതത്തിന് എന്തു ദൂഷ്യമാണ് പറയുന്നത്? 

ഒരു ശിഷ്യൻ: ഹിന്ദുമത സാഹിത്യം ദുഷിച്ചതാണെന്നു പറയുന്നു.വേദവും ഗീതയുമെല്ലാം ജന്തുബലിയും ബഹുദൈവാരാധനയും ജാതിയും ഉപദേശിയ്ക്കുന്നുണ്ടെന്ന് പറയുന്നു. 

സ്വാമി:വേദം അങ്ങനെയായിരിയ്ക്കാം. എന്നാലും അവയിൽ കൊള്ളാവുന്ന തത്വങ്ങൾ കാണാം. മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ഠിയ്ക്കുന്നവരുടെ ആചാരവും നല്ലതല്ലല്ലോ. അപ്പോൾ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാവണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം. അതാണാവശ്യം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതാണ് നമ്മുടെ അഭിപ്രായം. 

( എം കേ സാനു, നാരായണഗുരുസ്വാമി, എച് &സി ബുക്ക്സ്, പുറം 270-272)

ഒരിയ്ക്കൽ  സിലോണിലെ വിജ്ഞാനോദയം സഭക്കാർ ഏകദേശം അയ്യായിരം രൂപവരുന്ന ഭൂമി സ്വാമിയ്ക്ക് ദാനം ചെയ്തെന്ന ആധാരം കാൽക്കൽ വച്ച് അത് സദയം സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.

"എന്താണിത് നമുക്ക് ഭൂമിയോ?” 

“ഉവ്വ് ഞങ്ങളുടെ ആദരവിന്റെ സൂചനയായി സ്വാമി ഇത് സ്വീകരിയ്ക്കണം” 

“നമുക്ക് ഭൂമി ആവശ്യമില്ലല്ലോ.അതുകൊണ്ട് നമുക്കെന്താണൊരു പ്രയോജനം. ? നാം ലോകമടയനാണ്. ഇത് വല്ലവർക്കും നൽകാനല്ലാതെ ഉപയോഗിയ്ക്കാനുള്ള വഴി നമുക്കറിഞ്ഞുകൂടല്ലോ".

ഇത്രയും പറഞ്ഞിട്ട് സ്വാമി പുഞ്ചിരിയോടെ തുടർന്നു. 

“ആകാശവും നക്ഷത്രങ്ങളും നമുക്കെഴുതി രജിസ്ട്രാക്കിത്തരാൻ നിങ്ങൾക്കു കഴിയുമോ? എങ്കിൽ കൊള്ളാം. അതേക്കുറിച്ച് അവകാശത്തർക്കങ്ങളൊന്നും ഉണ്ടാവുകയുമില്ലല്ലോ"
----------------------------------------------

ആകാശവും നക്ഷത്രങ്ങളും.  ! :)