Wednesday, September 29, 2010

അമ്മയും മക്കളും-സേവനം

അമ്മയും മക്കളും ഒന്നാം ഭാഗം

അമ്മയും മക്കളും രണ്ടാം ഭാഗം 

അപ്പൊ അവര്‍ സേവന പ്രവര്‍ത്തനം നടത്തുന്നതോ? നടത്തുന്നുവോ?

അമൃതാ ആശുപത്രിയില്‍ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉണ്ട്. മികച്ച വിദഗ്ധരുണ്ട്.
പക്ഷേ അവര്‍ പറയുന്നത്ര സേവനമൊന്നും ചെയ്യുന്നതും കണ്ടിട്ടില്ല.
രോഗചികിത്സയില്‍ വല്ല ചെറിയ കുറവുമൊക്കെ കുറച്ച് കൊടുത്തിട്ട് ചാരിറ്റിയായി പൊക്കിപ്പറയുന്ന സൂത്രം അവര്‍ക്കുണ്ട്. അവിടെ നിന്ന് വല്ല കുറവും കിട്ടണമെങ്കില്‍ പേഷ്യന്റ് സര്‍വീസ് എന്ന വകുപ്പില്‍ പോകണം. അവിടെ ചെന്നാല്‍ അവരുടെ വക പെരുമാറ്റം വളരെ മോശമാണെന്നാണ് അറിയുന്നത്. “വല്ല സര്‍ക്കാരാശുപത്രിയിലെങ്ങാനും പോയിക്കൂടേ “ എന്ന് എനിയ്ക്കറിയാവുന്ന ഒരാളോട് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്.

വല്ലതും കുറച്ചു കിട്ടിയാല്‍ത്തന്നെ അമ്മയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതി കൊടുക്കണം. അത് വളരെ നിര്‍ബന്ധമാണ്. ഒരു ദിവസം അങ്ങനെ ലേഖനമെഴുതാന്‍ എന്തെഴുതണമെന്നറിയാതെ, അക്ഷരമറിയാത്ത ഒരു വൃദ്ധന്‍ ആ ഡിപ്പാര്‍ട്ട്മെന്റിനു മുന്നില്‍ വിഷമിച്ച് നില്‍ക്കുന്നത് കണ്ട് ഞാന്‍ അയാള്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്.

അതുപോലെ ഒരനുഭവം ഡിങ്കന്‍ എന്ന ബ്ലോഗറും പറഞ്ഞിട്ടുണ്ട്.അതുനെ ഇവിടെ കോട്ടുന്നു

“2 വര്‍ഷം മുന്‍പ് അമൃതയില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പറയാം. ബൈക്ക് ആക്സിഡന്റില്‍ പെട്ട് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. വാര്‍ഡില്‍ സുഹൃത്തിനടുത്ത് വേറൊരു രോഗി കിടക്കുന്നു, അരികിലായി ഒരു 50 വയസിനോടടുത്ത സ്ത്രീയും, 20 വയസിനടുത്ത ഒരു പെണ്‍കുട്ടിയും കരയുന്നു. പെണ്‍കുട്ടി എന്തോ എഴുതുന്നും ഉണ്ട്. രോഗിക്കാണെങ്കില്‍ കാലില്‍ പ്ലാസ്റ്ററും, തലയില്‍ കെട്ടും ഉണ്ട്. കാഴ്ചയില്‍ ഗുരുതരാവസ്ഥ അല്ലതാനും. സുഹൃത്താണ് കഥ പറഞ്ഞത്. ഒരു ലോറി ഡ്രൈവറായിരുന്നു ആക്സിഡെന്റില്‍ പെട്ട് അവിടെ കിടന്നിരുന്നത്.അപകടത്തില്‍ പരിക്ക് വളരെ ഗുരുതരം ആയിരുന്നു.ദരിദ്ര കുടുംബത്തിലെ അംഗം ആയതിനാല്‍ മഠവുമായി ബന്ധപ്പെട്ട ചിലര്‍ ചേര്‍ന്ന് അവിടെ എത്തിച്ചു. തലയ്ക്കും കാലിനും സര്‍ജറി ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ചിലവിന്റെ 25%ഓളം മഠം ഇളവ് അനുവദിച്ചു. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന അന്ന് ആ 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ. വിദ്യഭ്യാസം തീരെ കുറവായ ആ പെണ്‍കുട്ടി അക്ഷരത്തെറ്റിലും, മോശമായ കൈപ്പടയിലും എഴുതിയ ഒരു കുറിച്ച് ഒരു തവണ ‘റിജെക്റ്റ്‘ ആയിരിക്കുന്നു. 25% ഇളവ് പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ നന്നായി ഒന്നുകൂടെ എഴുതാന്‍ പറഞ്ഞത്രെ. അതാണ് ആ കുട്ടി കരഞ്ഞ്കൊണ്ട് എഴിതീരുന്നത്. കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി. ആ കടലാസില്‍ കരുണ,ദയ,സഹതാപം എന്നിവയുടെ ഓര്‍മ്മയില്‍ ഉള്ള എല്ലാ പര്യായങ്ങളും ചേര്‍ത്ത് 2 ഖണ്ഡിക എഴുതി കൊടുത്ത് അവിടെ നിന്ന് പുറത്തിറങ്ങി. ആ കുടുംബത്തിന് ഇളവ് കിട്ടിയോ ആവോ? (സ്വാനുഭവം ആണ്. അവിടെ നിന്ന് നല്ല റെസ്പോണ്‍സ് കിട്ടിയവര്‍ ഉണ്ടാകാം ,എങ്കിലും അപവാദങ്ങളും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം ആണ് ഓഫടി) “
TUE JUN 19, 05:46:00 PM 2007 


ഇനി ചികിത്സയിലെ ചിലവിന്റെ കാര്യമാണ്. എല്ലാ വകുപ്പുകളിലും മറ്റ് ആശുപത്രികളിലെപ്പോലെ തന്നെയാണ് പണം ഈടാക്കുന്നത്. പരിശോധനകളുടെയും മറ്റും ചിലവും അതു തന്നെ. ചിലയിടങ്ങളില്‍ ഉദാഹരണമായി റേഡിയേഷനും മറ്റും ഇന്‍ഡ്യയിലെ വലിയ മുതലാളി ആശുപത്രികളിലേക്കാള്‍ ചാര്‍ജ് ഈടാക്കുന്നു. ഇവിടെ മറ്റൊരു തമാശയുമുണ്ട്. കാന്‍സര്‍ ചികിത്സയിലാണ്. വേദനാ സംഹാരിയായി റേഡിയേഷന്‍ ചികിത്സ കൊടുക്കാറുണ്ട്. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനും റേഡിയേഷന്‍ നല്‍കാറുണ്ട്.പക്ഷേ എല്ലുകളിലേയ്ക്കും മറ്റും കാന്‍സര്‍ ബാധിച്ച് അവസാന ഘട്ടമെത്തിയാല്‍ ഭേദപ്പെടുത്താനാവില്ലെങ്കിലും വേദന കുറയ്ക്കാന്‍ റേഡിയേഷന്‍ ഉപയോഗിയ്ക്കും ചിലപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഒന്നും വേണമെന്നില്ല ചികിത്സ കൊടുക്കാന്‍. മെഡിയ്ക്കല്‍ കോളേജിലും മറ്റുമുള്ള സൌകര്യങ്ങള്‍ പരമാവധി മതിയാകും. അതിനു രോഗിയ്ക്ക് പത്ത് രൂപാ പോലും ചിലവില്ല. കാശൊന്നുമില്ലാതെ വരുന്ന അത്തരം രോഗികള്‍ക്ക് ചികിത്സിച്ചശേഷം- ഉദാഹരണമായി റേഡിയേഷന്‍ കൊടുത്തു. വില പതിനായിരം രൂപാ.- പകുതിയൊക്കെ കുറച്ച് കൊടുക്കും - പേഷ്യന്‍ഡ് സര്‍വീസില്‍ ചെന്ന് ഇരന്ന് ലേഖനമൊക്കെ എഴുതിക്കൊടുത്താല്‍.

ഇവിടത്തെ സാങ്കേതികവിദ്യയൊന്നും വേണ്ടാ മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ പത്ത് രൂപാ ചിലവില്‍ തുല്യ ചികിത്സ കിട്ടും എന്ന് ആരും അവരോട് പറയില്ല. നാട്ടുകാരില്‍ നിന്നൊക്കെ പിരിച്ച് കൊണ്ട് വന്ന് അങ്ങനെ പകുതി കുറച്ച് കൊടുത്ത പണം അടച്ച് പോയ രോഗികളെ കണ്ടിട്ടുണ്ട്. പണമില്ലാതെ ചികിത്സ പകുതിയ്ക്ക് വച്ച് മുടക്കിയ രോഗികളെ കണ്ടിട്ടുണ്ട്. ആര്‍ സീ സീ യില്‍ പോയാല്‍ തുല്യ ചികിത്സ ഇത്രയും കാശു കൊടുക്കാതെ കിട്ടും. നിര്‍ഭാഗ്യവശാല്‍ ആര്‍ സീ സീ യില്‍ മാത്രമേ ഈ സംവിധാനങ്ങളൊക്കെ കേരളത്തിലുള്ളൂ.

ഇനി മറ്റൊരു തരം ചൂഷണമാണ്. അമൃതാ ഇന്‍‌കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നവരോടുള്ള ചൂഷണമാണ് അത്. ആശുപത്രിയിലാണെങ്കില്‍ നേഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്.ഡല്‍ഹിയിലും മറ്റും ആശുപത്രികളില്‍ പോയ മലയാളി നേഴ്സുമാര്‍ സമരം ചെയ്തിട്ടും അമൃതയിലാരും സമരം ചെയ്യാത്തതെന്ത് എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്.ഞാനും സമരം ചെയ്തില്ല. അവര്‍ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ ദൈവകോപമുണ്ടാകുമോ എന്നൊരു ഭയം എല്ലാവരുടേയും ഉള്ളിലുണ്ട്.  മിക്ക നേഴ്സുമാര്‍ക്കും രണ്ടായിരമോ മൂവായിരമോ ഒക്കെയാണ് ശമ്പളം. പലയിടത്തും നേഴ്സുമാര്‍ വേണ്ടയിടങ്ങളില്‍ നേഴ്സിംഗ് അസിസ്റ്റന്റുകളെ വച്ച് ജോലി ചെയ്യിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ഏറ്റവും വലിയ ചതി അവരുടേ ബോണ്ടെഴുതലാണ്. ബോണ്ട് കാലാവധി (അത് മിക്കപ്പോഴും രണ്ടു കൊല്ലമാകും) യ്ക്ക് മുന്‍പേ പിരിഞ്ഞ് പോണമെങ്കില്‍ നേഴ്സുമാര്‍ ഇരുപത്തയ്യായിരവും മുപ്പതിനായിരവുമൊക്കെയാണ് ഫീസടയ്ക്കേണ്ടത്. അടച്ചില്ലേല്‍ തൊഴില്‍‌പരിചയ സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല. പലരും അത് കൊടുക്കാനില്ല്ലാഞ്ഞ് നല്ല ജോലി കിട്ടിയാലും പോകാറില്ല.അത് അവിടെ പഠിയ്ക്കുന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. ഈ മൂവായിരം ശമ്പളത്തിനാണ് ഈ മുപ്പതിനായിരത്തിന്റെ ബോണ്ട് എന്നോര്‍ക്കണം.

വേറൊരു കൊടും ചൂഷണം അവിടുത്തെ ചില്ലറ ജോലികള്‍ ചെയ്യുന്ന കുട്ടികളാണ്. തൂപ്പുതുടപ്പ് ശിപായിപ്പണിചെയ്യുന്ന ക്ലാസ് നാല് ജീവനക്കാര്‍. അവര്‍ അവിടുത്തെ “ജീവനക്കാരല്ല“. അവരെ അമൃതാ സര്‍വീസ് കേന്ദ്ര എന്ന വോളണ്ടിയര്‍മാരായാണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ആയിരത്തില്‍ താഴെയായിരുന്നു ഞാന്‍ ജോലിചെയ്തിരുന്നപ്പോള്‍ അവര്‍ക്ക് കൊടുത്തിരുന്ന ശമ്പളം. അതില്‍ നിന്ന് ഭക്ഷണത്തിനുള്ള നാനൂറു രൂപയോ മറ്റൊ കിഴിച്ച് ബാക്കിയായിരുന്നു അവര്‍ക്ക് കയ്യില്‍ നല്‍കിയിരുന്നത്. വോളണ്ടറി വര്‍ക്ക് എന്ന ഓമനപ്പേരായതിനാല്‍ നിയമത്തിന് ഒന്നും ചെയ്യാനാവില്ലല്ലോ.

നാനൂറ് രൂപയ്ക്ക് അവര്‍ക്ക് മാസം കൊടുത്തിരുന്ന ഭക്ഷണം വായില്‍ വയ്ക്കാന്‍ കൊള്ളാത്തതും.

ഉച്ചയ്ക്ക് നല്ല ഭക്ഷണമായിരിയ്ക്കും കാരണം ചിലപ്പോള്‍ മറ്റ് ജീവനക്കാരും ഉച്ചക്ക് ആ കാന്റീനില്‍ നിന്ന് കഴിയ്ക്കും.രാവിലേയും രാത്രിയിലും പ്രധാനമായി അവര്‍ കഴിയ്ക്കുന്ന സമയത്ത് ഭക്ഷണം പലപ്പോഴും വായില്‍ വയ്ക്കാന്‍ കൊള്ളില്ല. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്- അവിടെ  പഠിയ്ക്കുന്ന ഹോസ്റ്റലില#ക് 񑹣്ടികള്‍ക്ക് ഒരേസമയം ഒരേ ഭക്ഷണപ്പുരയില്‍ നിന്നാണ് പലപ്പോഴും ഭക്ഷണം നല്‍കുന്നതെങ്കിലും രണ്ട് തരം ഭക്ഷണമാണ് നല്‍കുക.വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭക്ഷണം(അല്ലെങ്കില്‍ അവര്‍ ബഹളമാക്കില്ലേ). ജീവനക്കാര്‍ക്ക് മറ്റൊരു തരം ഭക്ഷണം. മറ്റ് കാന്റീനുകളില്‍ (കാശു കൊടുത്ത് കഴിയ്ക്കേണ്ടുന്ന അമൃതയില്‍ തന്നെ മറ്റ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ള കാന്റീന്‍) ഇരുന്ന് ഈ നാലാം ക്ലാസ് ജീവനക്കാരികള്‍ കഴിച്ചാല്‍ അവരുടെ ചുമതലയുള്ള സ്ത്രീ അവരെ വഴക്കു പറയും എന്നത്കൊണ്ട് കാശുണ്ടെങ്കില്‍ പോലും!!! അവരവിടെ വരില്ല.  പതിനാറ് മുതല്‍ മേലŔ񑹣്ടുള്ള പെണ്‍കുട്ടികളാണ് ആ ജീവനക്കാരില്‍ ഭൂരിഭാഗം. വളരെക്കുറച്ച് അന്യസംസ്ഥാനക്കാരായ ആണ്‍കുട്ടികള്‍. അവരെ നിയന്ത്രിയ്ക്കുന്ന ഒരു അന്തേവാസിനിയുണ്ട്. ആ കുട്ടികളെ അവര്‍ പലപ്പോഴും ഭയങ്കരമായി വഴക്കു പറയുകയും വളരെ മോശമായി പെരുമാറുകയും ചെയ്യും എന്ന് ചിലര്‍ എന്നോട് സങ്കടപ്പെട്ട് പറഞ്ഞിട്ടുണ്ട്. അവരില്‍ പലരും പലപ്പോഴും അത്തരം വഴക്കുപറയലുകളൊക്കെ കാരണം ഒറ്റയ്ക്കിരുന്ന് കരയുന്നതും കണ്ടിട്ടുണ്ട്. ദേഹോപദ്രവത്തെപ്പറ്റി പറയുന്നത് കേട്ടിട്ടില്ല. പക്ഷേ ശിക്ഷയായി ഡബിള്‍ഡ്യൂട്ടി , കക്കൂസുകഴുകല്‍ തുടങ്ങിയവ നല്‍കുമെന്ന് കേട്ടിട്ടുണ്ട്.

 പ്രത്യേക ജോലി സമയമൊന്നും അവര്‍ക്കില്ല.ഏഴുദിവസവും ജോലിയാണ്.  രാവിലേ ഏഴു മണിയ്ക്ക് ജോലി തുടങ്ങിയാലും രാത്രി പത്ത് മണിവരെയൊക്കെ ജോലി നീളും. ചിലപ്പോള്‍ അതില്‍ കൂടുതലും.
മിക്ക കുട്ടികളും അമൃതയിലെത്തുന്നത് മഠത്തിന്റെ ലŔ񑹙്കല്‍ കാര്യദര്‍ശിമാര്‍ വഴിയായിരിയ്ക്കും. മിക്കവരുടെയും വീടുകളില്‍ ഒരാള്‍ കുറഞ്ഞ് കിട്ടിയാല്‍ അത്രയും കുറച്ച് അരിയിട്ടാല്‍ മതിയല്ലോ എന്ന രീതിയില്‍ ഭീകരമായ ദാരിദ്ര്യം ഉള്ളതാണ്. അപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സുരക്ഷിതമായ ഒരിടവും മൂന്നു നേരം ഭക്ഷണവും എന്നത് ഒരു  സ്വപ്നമാണ്. അതാണ് അമൃതക്കാര്‍ ചൂഷണം ചെയ്യുന്നത്. പത്താം ക്ലാസ് പാസായവരെയൊക്കെ ചിലരെ നേഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിനു പഠിപ്പിയ്ക്കാം എന്ന് വാഗ്ദാനം ചെയ്ത് കൊണ്ട് വരുന്നതാണ്. അതൊക്കെ പലപ്പോഴും നടക്കാറില്ല.കുറേ നാളൊക്കെ പിടിച്ച് നിന്നാല്‍ -നാലും അഞ്ചും വര്‍ഷമൊക്കെ കഴിഞ്ഞാല്‍ -ചിലര്‍ക്കൊക്കെ ചില്ലറ സ്ഥാനക്കയറ്റങ്ങളൊക്കെ നല്‍കും.

അവരുടെ താമസസ്ഥലത്ത് ഒരു മുറിയില്‍ ഏഴും എട്ടും പേരെ വരെ തട്ടു കട്ടിലിട്ട് കിടത്തുന്നതായാണ് പറഞ്ഞിട്ടുള്ളത്. ബാത്റൂമൊക്കെ കിട്ടാന്‍ തിരക്കു കാരണം രാവിലേ നാലു മണിയ്ക്കേ ആ കുട്ടികള്‍ എഴുന്നേറ്റ് കുളിയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇത് ആശുപത്രിയിലെ മാത്രം കാര്യമല്ല. അമൃതക്കാര്‍ നടത്തുന്ന മിക്ക സ്ഥാപനങ്ങളിലേയും സ്ഥിതിയിതാണ്. സ്കൂളിലെ അധ്യാപകര്‍ ശമ്പളം കിട്ടാന്‍ സമരം ചെയ്തതായി പത്രത്തില്‍ വായിച്ചിട്ടുണ്ടല്ലോ.

(അങ്ങാടിത്തെരു സിനിമാക്കഥയല്ല പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയും തുടരും...)

2 comments:

  1. വളരെ ശരി . എന്റെയൊരു സുഹൃത്ത് അവിടെ ലെക്ചററ് ആയി വര്‍ക്കു ചെയ്തിരുന്നു . ആളു മെഡിക്കല്‍ മൈക്രോ ബയോളജി (എം എസ്സ് സി)കഴിഞ്ഞയാളാണ് . യാതൊരു ഗുണവുമില്ലാത്തോണ്ട് നിര്‍ത്തിപ്പോയി .

    ReplyDelete
  2. 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ.
    ***************
    ഇവരെയൊക്കെ നമ്മള്‍ സ്വാമിനിയെന്നു വിളിക്കും.
    നമശിവായ!

    ReplyDelete