Sunday, March 22, 2009

എന്റെ നാടുണരേണമേ ദൈവമേ..


ബീഫ് എന്നൊരു ഭക്ഷണ സംവിധാനം ഭൂലോകത്ത് നിലവിലുണ്ടെന്ന് ഞാനാദ്യമായറിഞ്ഞത് അപ്പൂപ്പന്റെ കൂടെ റഷീദുമെമ്പറുടെ വീട്ടില്‍ ഭക്ഷണം കഴിയ്ക്കാന്‍ ചെല്ലുമ്പോഴാണ്. കോഴി, ആറ്റിലും കടലിലും വളരുന്ന പലതരം മീനുകള്‍, ആട് എന്നിവയുടെ ശവങ്ങളില്‍ ഒതുങ്ങി മര്യാദക്കാരനായി ജീവിച്ചിരുന്ന എന്നോട് ഒരു കിണ്ണം നിറച്ചും ബീഫ്കറി ഒഴിച്ച് “തിന്നോടേ“ എന്നു പറഞ്ഞ് റഷീദു മെമ്പര്‍ എന്റെ ചോറ്റുപാത്രത്തിനരികിലേയ്ക്ക് നിരക്കി വച്ചപ്പോള്‍ രസമുകുളങ്ങളില്‍ ഇത്രയും മായജാലമുണ്ടാക്കുന്ന ഈ മനോഹരവസ്തു ഏതാണെന്ന് ഞാന്‍ അപ്പൂപ്പനോട് തിരക്കുകയും “ഇത് ബീഫാണെടാ“ എന്നു മറുപടി കിട്ടുകയും ചെയ്തു.

എന്റെ വീട്ടില്‍ ബീഫ് വയ്ക്കാറില്ല അന്നുമിന്നും. അതിന്റെ പ്രധാനകാരണം അമ്മൂമ്മയ്ക്കും അതിനുശേഷം അടുക്കളജോലിയ്ക്കെത്തിയ എന്റെ അമ്മയ്ക്കും ബീഫിന്റെ മണം ഇഷ്ടമല്ല എന്നതായിരുന്നു. അപ്പൂപ്പന്‍ രാഷ്ട്രീയക്കാരനായിരുന്നത് കൊണ്ട് വീട്ടില്‍ നിന്നുള്ള ഭക്ഷണം കുറവായിരുന്നു എന്നു തോന്നുന്നു. ഉണ്ടെങ്കില്‍ ഒരു ജാഥയ്ക്കുള്ള ആളുകളും കൂടെയുണ്ടാവും. എന്തായാലും അപ്പൂപ്പനുമച്ഛനും ഹോട്ടലുകളില്‍ ചെറിയ വെളുത്ത പിഞ്ഞാണസോസറുകളില്‍ വിളമ്പിത്തരുന്ന ബീഫുകറിയില്‍ കൊതി തീര്‍ത്തു. ഞാനങ്ങനെ ബീഫിനെ മനസ്സില്‍ ധ്യാനിച്ച് കോഴിയിറച്ചിയും ആട്ടിറച്ചിയും വറുത്ത മീനുമൊക്കെ തിന്ന് കഴിഞ്ഞു.


പ്രീഡിഗ്രിയ്ക്ക് കോളേജിലെത്തിയപ്പോള്‍ കൂട്ടുകിട്ടിയത് കൊല്ലത്ത് ഒറ്റയ്ക്ക് നിന്നു പഠിയ്ക്കുന്ന ഒരുവനെ. അവന് വീട്ടിലെ പൊതിച്ചോര്‍ ഭീകര ഇഷ്ടമായതുകൊണ്ട് എന്റെ പൊതിച്ചോര്‍ അവനുകൊടുത്ത് പകരം കോളേജ് ഹൌസില്‍ നിന്ന് ബീഫുകറിയും പൊറോട്ടയും കുഞ്ഞ്ഗ്ലാസിലെ കിടിലന്‍ ചായയും അവസാനം ഒരു സിസര്‍ മെന്തോളും വാങ്ങിച്ചടിയ്ക്കുകയും ചെയ്തുപോന്നു (അവന്റെ കാശു കൊണ്ട്. ഡെയ്ലീ.) (കോളേജ് കാന്റീനല്ല. എസ് എന്‍ കോളേജിനടുത്തുള്ളോരു ഉഗ്രനായ ബീഫുകറി കിട്ടുന്ന ഹോട്ടലിന്റെ പേരാണ് കോളേജ് ഹൌസ്). പാവം അമ്മ ഇതൊന്നുമറിയാതെ ആസ്ത്മാ വലിച്ച് വലിച്ച് രാവിലേയെഴുനേറ്റ് ചമ്മന്തിയരച്ച് മൊട്ട ചുട്ട് തലേന്നത്തെ മത്തിയൊഴിച്ചുള്ള മീനുകള്‍ വറുത്തതാണേങ്കില്‍ അതിലൊരു കഷണവും ഇലയില്‍ പൊതിഞ്ഞ് വച്ച് , ഉപ്പിലിട്ടതും വച്ച് എനിയ്ക്ക് പൊതിച്ചോറ് കെട്ടിത്തന്നുപോന്നു. ഞാനത് സ്ഥിരം ബാര്‍ട്ടറും ചെയ്തുപോന്നു. (അതിനു പണി ഇന്നെനിയ്ക്ക് കിട്ടുന്നുണ്ട്.). മത്തി സ്ഥിരം കൊണ്ട് വരുമായിരുന്ന ഏതോ ഒരു കൂട്ടുകാരി അമ്മയ്ക്ക് കോളേജിലുണ്ടായിരുന്നെന്നും അവരെ എപ്പോഴും മത്തിമണക്കുമായിരുന്നെന്നും മത്തി സ്കൂളില്‍ കൊണ്ട് പോയാല്‍ എന്നേയും മത്തിമണക്കുമെന്നും അമ്മയ്ക്ക് അന്ധവിശ്വാസമുള്ളതുകൊണ്ട് ഒരു കിലോ മത്തിയിരുന്നാലും സ്കൂളിലോ കോളേജിലോ അതൊലൊരു കഷണം പോലും കൊണ്ട് പോകാന്‍ ഞങ്ങളെ മൂന്നുപേരേയും സമ്മതിച്ചിട്ടില്ല.

വിഷയം രാഷ്ട്രീയത്തില്‍ ഓര്‍മ്മക്കുറിപ്പെഴുതുന്നതെന്തിന്? എന്തായാലും സ്കൂളില്‍ സാമൂഹ്യപാഠത്തില്‍ ശിപായിലഹളയെപ്പറ്റി പഠിച്ചപ്പോഴാണ് ഈ ദേഹിയിലേയ്ക്ക് ആദ്യമായി ഭക്ഷണത്തിലെ മതവും രാഷ്ട്രീയവും വരുന്നത്. പന്നിയുടെ കൊഴുപ്പു പുരട്ടിയതിനു മുസ്ലീങ്ങളും പശുവിന്റെ കൊഴുപ്പ് പുരട്ടിയെന്ന് പറഞ്ഞ് ഹിന്ദുക്കളും ലഹള നടത്തിയെന്നോ. ??? മുസ്ലീങ്ങള്‍ക്ക് പന്നിയുടേയും ഹിന്ദുക്കള്‍ക്ക് (ഞാനതാണെന്ന് അന്ന് ഉറച്ച് വിശ്വസിച്ചിരുന്നു) പശുവിന്റേയും കൊഴുപ്പിന് എന്താണ് പ്രശ്നം? ബീഫു തിന്ന ഞാന്‍ അപ്പൊ ഹിന്ദുവല്ലാതായോ? മറ്റ് മാംസങ്ങള്‍ക്ക് പ്രശ്നമുണ്ടോ? കോഴിയേയും ആടിനേയും തിന്നാല്‍ ഹിന്ദുവല്ലാതാകുമോ? എന്നൊക്കെയുള്ള അസ്തിത്വ ദുഃഖങ്ങള്‍ എന്നെ അകാരണമായി വേട്ടയടാന്‍ തുടങ്ങി.

തമാശ വിട്ടാല്‍ ആ ശിപായിലഹളയാണ് പശുമാംസത്തിനേയും അതിന്റെ ഉപോല്‍പ്പന്നങ്ങളേയും ശരാശരി ദക്ഷിണഭാരതീയന്റെ മനസ്സില്‍ വില്ലന്‍ കഥാപാത്രങ്ങളായി കാണിച്ചുതുടങ്ങിയത്.

ശൈവരും വൈഷ്ണവരും കാപാലികരും താന്ത്രികരും എന്നുവേണ്ടാ നൂറ്റുനൂറായി തമ്മില്‍ത്തല്ലിയിരുന്ന മതങ്ങളും വൈദികമതവും ജാതികളും ചാതുര്‍വരേണ്യമെന്ന തെമ്മാടിത്തരവും ഒക്കെയായി അലമ്പായിരുന്ന ഈ ദേശത്ത് ഹൈന്ദവര്‍ എന്നൊരു വിഭാഗമുണ്ടാ‍യത് പുതിയ മതങ്ങളും പ്രചാരകരും ഖൈബര്‍ചുരം കടന്നും സാഗരറാണിയെ ബന്ധിച്ചുമൊക്കെ കടന്നുവന്നപ്പോഴാണ്. പുതുതായിവന്നവരല്ലാത്തതെന്തും ഹൈന്ദവമായി ലേബല്‍ചെയ്യപ്പെടുകയും ചെയ്തു. ഭരണഘടനയില്‍പ്പോലും ഹിന്ദു മതത്തിന്റെ നിര്‍വചനം ഒരു റേസിഡ്യുവല്‍ ഡെഫനിഷന്‍ ആയി വരുന്നത് അങ്ങനെയാണ്. യാതൊന്നിലില്ലയോ അവന്‍ ഹിന്ദു. അവന് ദൈവമുണ്ടോ ഇല്ലയോ എന്നൊന്നും ഒരു പ്രശ്നവുമല്ല.

ഭരണഘടനാപരമായും ധാര്‍മ്മികമായും ഹിന്ദുമതം എന്ന് ലേബലൊട്ടിച്ച ഒരു കുടുംബത്തില്‍ ജനിയ്ക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഏറെ ആശ്വസിയ്ക്കുന്നവനാണ് ഞാന്‍. ഹിന്ദുവായതുകൊണ്ട് തന്നെ സമൂഹം എന്റെമേല്‍ കല്‍പ്പിച്ച് തന്നിട്ടുള്ള നിയന്ത്രണങ്ങള്‍ മറ്റു മതത്തിലുള്ളവരേക്കാള്‍ കുറവാണ് എന്നതു തന്നെ കാരണം. എന്നുവച്ച് മതമൊന്നുമില്ലാതിരുന്ന ഒരു സമൂഹത്തിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനേ എന്നതിന് യാതൊരു സംശയമില്ല.

പണ്ടേ ഹിന്ദുവെന്നാല്‍ ഒരു വലിയ രാഷ്ട്രീയ ഐഡന്റിറ്റിയാണെന്ന് തോന്നലുണ്ടായ പലരുമുണ്ടായിരുന്നു. അതിനെ ഒരു രാഷ്ട്രീയ ഐഡന്റിറ്റിയാക്കാന്‍ ആദ്യം കിണഞ്ഞ് ശ്രമിയ്ക്കുകയും അതില്‍ പാടേ പരാജയപ്പെടുകയും ചെയ്തത് ബ്രിട്ടീഷുകാരാണ്. വിഭജിച്ച് ഭരിയ്ക്കലിന്റെ ഭാഗമായിട്ട്. പരാജയപ്പെടാന്‍ കാരണം മറ്റൊന്നുമല്ല. പുരാതന കാലം മുതല്‍ക്കു തന്നെ ഹിന്ദു ഒരു പൊളിറ്റിയ്ക്കല്‍ ഐഡന്റിറ്റിയായിരുന്നിട്ടല്ല. ഹിന്ദു എന്നൊരു മതവും ഉണ്ടായിരുന്നിട്ടില്ല.

പക്ഷേ ഒരു ഗ്രൂപ്പുപോലുമല്ലാത്ത ഹിന്ദുവിനെ ഒരുമിപ്പിയ്ക്കണമെന്നും അവനെ ഒരു സംഘടനയാകണമെന്നും തോന്നിയത് മതപരിവര്‍ത്തനത്തിന്റെ തുടക്കം മുതലാണ്. മതപരിവര്‍ത്തനം പുണ്യമാണെന്നും കൂടുതല്‍ പരിവര്‍ത്തിച്ചാല്‍ അക്കൌണ്ടില്‍ കൂടുതല്‍ പുണ്യമിരിയ്ക്കും എന്നു വിശ്വസിച്ചിരുന്നവര്‍ക്ക് ഭാരതം ഒരു ചാകരയാണെന്ന് തോന്നിക്കാണും. സ്വാഭാവികമായും പരിവര്‍ത്തനവും നടന്നു. എന്ത്കൊണ്ടാണ് പരിവര്‍ത്തനം വളരെ സ്വാഭാവികവും സുഖകരവുമായതെന്ന് ഇവിടെ നാമാലോചിയ്ക്കണം. ഉത്തരം ലളിതമാണ് വൈക്കം നടേടെ ഏഴയലത്തുകൂടി നടക്കാന്‍ ചാത്തന്‍ പുലയന് അനുവാദമില്ലാഞ്ഞപ്പോള്‍ മുഹമ്മദ്കുട്ടിയ്ക്കും മാത്തന്തരകനും വഴിയിലൂടേയെങ്കിലും നടക്കാമായിരുന്നു. അവരെ തൊട്ടാല്‍ ആരും കുളിയ്ക്കില്ലായിരുന്നു. അവന് മാന്യതയുണ്ടായിരുന്നു. ഏറ്റവും പ്രധാനമായി ഒരു ഏകീകൃതഗ്രൂപ്പ് നല്‍കുന്ന സുരക്ഷിതത്വം അവനുണ്ടായിരുന്നു.

1857 ല്‍ ബ്രിട്ടീഷ് കൂല്ലിപ്പട്ടാളക്കാരെ സംഘടിപ്പിച്ച്, നഷ്ടപ്പെട്ടുപോയ തങ്ങളുടെ രാജ്യങ്ങള്‍ വീണ്ടെടുക്കാമെന്ന് മോഹിച്ച ആരോ ചിലരാവണം പന്നിയുടെ കൊഴുപ്പു പുരട്ടിയ വെടിപ്പൊതികളോടൊപ്പം പശുവിന്റെ കൊഴുപ്പുപുരട്ടിയ വെടിപ്പൊതികളുമുണ്ടെന്ന് പ്രചരിപ്പിച്ച് ആദ്യം പശുവിനേയും പന്നിയോടൊപ്പം നിര്‍ത്തിയത്.

വേദങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ ചൊല്ലാന്‍ കഴിവുണ്ടായിരുന്നവര്‍ പശുവിനുള്ള രാഷ്ട്രീയസ്വാധീനം വളരെപ്പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. മറ്റൊന്ന് പണ്ടേ പശുവിനെ പൊതുവായി തിന്നുവരുന്നത് വേദം ചൊല്ലാനോ കേള്‍ക്കാനോ പോലും അധികാരമില്ലെന്ന് ചിലര്‍ അന്യവല്‍ക്കരിയ്ക്കപ്പെട്ട ചില ജാതികളായിരുന്നതുകൊണ്ട് പശുവിനെ തിന്നാല്‍ നീ ചണ്ഡാലന്‍ എന്ന് വളരെപ്പെട്ടെന്ന് ഉയര്‍ന്നജാതി ഹിന്ദുവിനെ പറഞ്ഞുമനസ്സിലാക്കാനും അവനില്‍ പാപബോധമുണ്ടാക്കാനും പറ്റുമെന്ന് അവര്‍ വിചാരിച്ചിരിയ്ക്കണം.പൊലയാടീമോനേ എന്നുള്ള വിളി ഇന്നും നമുക്ക് നാണക്കേടുണ്ടാക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.

പഞ്ചാബിലും ഗുജറാത്തിലുമൊക്കെ ഒത്തിരിപ്പേര്‍ മുസ്ലീം മതം സ്വീകരിച്ചപ്പോള്‍ ദയാനന്ദസരസ്വതി എന്നൊരു സ്വാമിയ്ക്ക് സങ്കടം വന്നു. അതുകൊണ്ട് അദ്ദേഹം മുസ്ലീങ്ങളെ താത്വികമായി എതിര്‍ക്കാനും മുസ്ലീങ്ങളല്ലാത്ത നാട്ടുകാരെ സ്വമതത്തില്‍ പിടിച്ചുനിര്‍ത്താനും ശ്രമിച്ചു. നാറിപ്പുഴുത്തുകിടക്കുന്ന സ്വന്തം മതത്തിന്റെ അവസ്ഥ അദ്ദേഹം കാണാതെയിരുന്നില്ല. അതിനെ ഒന്നു ശുദ്ധീകരിയ്ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരിയ്ക്കണം. സ്വാഭാവികമായും വളരെ എളുപ്പമായ ഒരു മാര്‍ഗ്ഗം അദ്ദേഹം കണ്ടെത്തി.

ഇസ്ലാം ഒരു മതമെന്ന നിലയില്‍ ലോകത്തെമ്പാടും പടര്‍ന്നത് അതിന്റെ രാഷ്ട്രീയമായ ചട്ടക്കൂടുകൊണ്ടാണെന്ന് ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാകും. ദയാനന്ദ സരസ്വതി അന്ന് നിലവിലിരുന്ന മുപ്പത്തിമുക്കോടി ഭാരതീയമതങ്ങള്‍ക്ക് അതാണ് ചെയ്ത് കൊടുത്തത്.

മുല്ലാമാര്‍ പറയുന്നു: “ഹേ എന്ത് മതം നിങ്ങളുടെ ഹിന്ദുമതം എന്തുമതം..ഈ ആനയും എലിയും ഒക്കെയല്ലേ നിങ്ങള്‍ പൂജിയ്ക്കുന്നത്? ഞങ്ങള്‍ ഏകദൈവ വിശ്വാസികളാണ്..“

ദയാനന്ദസരസ്വതിപറഞ്ഞു: “ഞങ്ങളും ഏകദൈവ വിശ്വാസികളാണ്. ഒരു രൂപവുമില്ലാത്ത ദൈവമാണ് ഞങ്ങളുടെ ദൈവം. ഓംകാരം..ബ്രഹ്മം. മറ്റെല്ലാം ദൈവമല്ല.“

മുല്ലമാര്‍ വീണ്ടും പറഞ്ഞു:“ നിങ്ങള്‍ ഗംഗാനദിയില്‍ കുളിച്ചാല്‍ പാപം ഒഴിഞ്ഞുപോവുമെന്നൊക്കെ പറയുന്നവരല്ലേ.അന്ധവിശ്വാസികളല്ലേ?“

സരസ്വതി പറഞ്ഞു:“ ഗംഗാനദിയില്‍ കുളിച്ചാല്‍ അഴുക്കുപോവുകയേയുള്ളൂ..“

ഞങ്ങളുടെ ഖുറാന്‍ എറക്കിക്കൊടുത്തിട്ടുള്ളതാണ്..“പ്രവാചകന് നേരിട്ട് അല്ലാഹ് ഇറക്കിക്കൊടുത്തത്. മനുഷ്യന്‍ പറഞ്ഞുതന്നതൊന്നുമല്ല.“

“ഞങ്ങളുടേ വേദങ്ങളും അങ്ങനെതന്നെ, ശ്രുതി എന്നാണ് പറയുന്നത്. കേട്ടത്. ആരും ഓര്‍ത്തെഴുതുന്നതല്ല.“

ഞങ്ങളുടെ പ്രവാചകന്‍ പന്നിയെ കഴിയ്ക്കരുതെന്ന് പറയുന്നുണ്ട്.

ഇസ്ലാം പന്നിയെ കഴിയ്ക്കരുതെന്ന് പറയുന്നുണ്ടല്ലോ. എന്തെങ്കിലും നമ്മള്‍ക്കും വേണ്ടേ.പരിസരത്ത് അലഞ്ഞ് നടക്കുന്നത് പശുവാണ് .:). പശുവിനെ പുണ്യമായി പ്രഖ്യാപിച്ചു

ദയാനന്ദ സരസ്വതി ഇസ്ലാം മതത്തിന്റെ തത്വങ്ങളെ ഹിന്ദുവിന്റെ കുപ്പിയിലിറക്കി..ഹിന്ദുവിന്റെ പദങ്ങളും ഇസ്ലാം തത്വങ്ങളും. ആ ഗ്രൂപ്പിനെയാണ് ആര്യസമാജം എന്നു പറയുന്നത്. നാം ആരെ എതിര്‍ക്കുന്നുവോ ക്രമേണ നമുക്കവരുടെ മുഖമായിമാറുമെന്ന് പറയുന്നപോലെയാണിത്. .വേദം എന്ന ഇറക്കിക്കൊടുത്ത പുസ്തകം, ഏകദൈവം, മനുഷ്യര്‍ ദൈവമല്ല എന്ന കാഴ്ചപ്പാട്, ഇടനിലക്കാരായ പൂജാരിയെ ഇല്ലായ്മ ചെയ്യല്‍, രാഷ്ട്രീയമായ ഇടപെടല്‍ എന്നിവയിലെല്ലാം ആര്യസമാജം മുസ്ലീം മതം മാതിരിയായി.

എന്തായാലും പശുസംരക്ഷണമെന്നത് ദയാനന്ദസരസ്വതി കണ്ടുപിടിച്ചതൊന്നുമല്ലായിരുന്നു. ഒരു പത്തിരുനൂറ് കൊല്ലം മുന്‍പേ പശുസംരക്ഷണമെന്ന പേരില്‍ വടക്കേയിന്‍ഡ്യയില്‍ പലയിടത്തും പലഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു. അതെല്ലാം ഒന്നുകില്‍ മുസ്ലീം ഭരണാധികാരികള്‍ക്കെതിരേയോ പശുവിനെ തിന്നുന്ന ബ്രിട്ടീഷുകാര്‍ക്കെതിരേയോ ഉയര്‍ന്നുവന്ന വെറുപ്പില്‍നിന്നുടലെടുത്തതാണ്. ഗുരു ഭായി ബലക് സിംഗ് (1799-1862) സ്ഥാപിച്ച നാംധാരി എന്ന സിഖ് സംഘടന പശുസംരക്ഷണത്തെ വൃതമായെടുത്തവരായിരുന്നു. നാംധാരികള്‍ അതിനെ ബ്രിട്ടീഷ് വൈസ്രോയി ഭരണത്തിനെതിരേ പ്രതികരിയ്ക്കാനാണ് ഉപയോഗിച്ചിരുന്നതും. “ലണ്ടനില്‍ നിന്നുള്ള നാറിയ അറവുകാരെ” കുറിച്ച് നാംധാരികള്‍ വെറുപ്പോടെ പ്രചരണം നടത്തി.അമൃത്സറിലേയും ലുധിയാനയിലേയും മുസ്ലീം അറവുകാരെ കൊലപ്പെടുത്തുകയും കലാപമഴിച്ചുവിടുകയും ചെയ്തശേഷം അവര്‍ ഫിറോസ്പൂര്‍ ഗ്രാമം പിടിച്ചെടുക്കുകപോലും ചെയ്തു.

ഇത്തരത്തില്‍ വളക്കൂറുള്ള മണ്ണിലേയ്ക്കാണ് ദയാനന്ദസരസ്വതിയുടെ ഗോകരുണാനിധിയെപ്പോലുള്ള പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാ‍വുന്നത്. പരമ്പരാഗതമായി ബാക്കിയെങ്ങുമുള്ള ബ്രാഹ്മണരല്ലാത്ത ഭാരതീയര്‍ പശുവിനെ സംരക്ഷിയ്ക്കുന്നവരൊന്നുമല്ലായിരുന്നു എന്നു മാത്രമല്ല ധാരാളമായി കഴിയ്ക്കുന്നവരുമായിരുന്നു. മുസ്ലീം ഭരണാധികാരികളും മുസ്ലീം മതക്കാരും യാതൊരു ലോഭവുമില്ലാതെ അറവുചെയ്യുന്ന വസ്തു പശുവായതുകൊണ്ട് അവര്‍ക്കെതിരേ ഉണ്ടായി വന്ന ചില സാമൂഹ്യഗ്രൂപ്പുകള്‍ പശുവിനെ അറക്കുന്നത് ഒരു ആയുധമായി ഉപയോഗിച്ചു. വിദൂരമായി ഒരു പുണ്യജീവിയായി ചില മതഗ്രന്ധങ്ങളിലെങ്കിലും പരാമര്‍ശിയ്ക്കുന്നതുകൊണ്ട് പശു നല്ലൊരു ബിംബമാണെന്ന് ആര്യസമാജക്കാരും വളരെപ്പെട്ടെന്ന് മനസ്സിലാക്കി. പ്രചാരണവും പ്രൊപ്പഗാണ്ടയും കൊണ്ടേ ഇല്ലാത്ത പുണ്യപശുവിനെ ഭാരതം മുഴുവന്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ.അതുകൊണ്ട് 1882ല്‍ സ്വാമി ദയാനന്ദസരസ്വതിയും ആര്യസമാജക്കാരും ഭാരതം മുഴുവന്‍ സഞ്ചരിച്ച് പശുസംരക്ഷണ പ്രചാരണം നടത്തി. അതിന്റെ ഫലമായി 1882 ല്‍ തന്നെ ആദ്യത്തെ ഗോരക്ഷാസഭ പഞ്ചാബില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്തു.കുക്ക എന്ന സിഖ് വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു.

ഇതൊക്കെക്കണ്ട് ബ്രിട്ടീഷുകാര്‍ വെറുതേയിരുന്നില്ല. കലക്കവെള്ളത്തില്‍ അല്‍പ്പം മീന്‍പിടിച്ച്കളയാം എന്നവര്‍ വിചാരിച്ചിരിയ്ക്കണം. പശുവിനെ അറക്കാന്‍ താല്‍പ്പര്യമുള്ള മുസ്ലീങ്ങള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന അസംഗര്‍ഗിലെ ഒരു മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവവ് (1893 ഇല്‍) മുസ്ലീങ്ങളുടെയിടയില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരേ വിദ്വേഷമുണ്ടാക്കി. 1893ല്‍ വടക്കേ ഭാരതത്തില്‍ പലയിടത്തും (പ്രത്യേകിച്ച് ബീഹാറിലും ഔധിലും പശുവിനെ കൊല്ലുന്നെന്ന് പറഞ്ഞ് മനുഷ്യനെ കൊല്ലാന്‍ തുടങ്ങി. വീണ്ടും ആധുനിക പശുസംരക്ഷണ ലഹളകള്‍ .

ഹൈന്ദവരെ യോജിപ്പിയ്ക്കാനായി തുടങ്ങിയ പശുസംരക്ഷണം വളരെപ്പെട്ടെന്ന് ലഹളകളിലേയ്ക്കും ദളിതരേയും മുസ്ലീങ്ങളേയും ഒറ്റപ്പെടുത്താനും അവര്‍ക്കെതിരേ അക്രമമഴിച്ചുവിടാനുമുള്ള ആയുധമായും മാറിയത് ആശ്ചര്യമുണ്ടാക്കുന്നതാണ്. പക്ഷേ നുണകള്‍ വളരെപ്പെട്ടെന്നാണ് പരക്കുക. ദളിതര്‍ക്കെതിരേ ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. ഭാരതത്തില്‍ ദളിതരുടെ മാംസാഹാരത്തില്‍ ഒരു പങ്ക് ഗോമാംസമാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന എന്തും എവിടെയും ദളിതരെക്കൂടി ഉന്നംവച്ചുള്ളതാകാമെന്ന് യാധാസ്ഥിതിക സവര്‍ണ്ണ ഹിന്ദുക്കള്‍ മനസ്സിലാക്കിയതില്‍ അത്ഭുതമില്ല. മുസ്ലീങ്ങള്‍ക്കെതിരേ ഉണ്ടാക്കിയെടുത്ത വിശുദ്ധ പശുവിനെ ദളിതര്‍ക്കെതിരേയും അക്രമമഴിച്ചുവിടാന്‍ വടക്കേ ഭാരതത്തില്‍ പലയിടത്തും ഉപയോഗിച്ചു. പൊതുവേ സവര്‍ണ്ണ ഹൈന്ദവികതയുടേ വക്താക്കളായിരിയ്ക്കുന്ന ഹൈന്ദവ നവോദ്ധാന പ്രസ്ഥാനങ്ങള്‍ക്ക് ദളിതരെ ഉന്നം വച്ചുള്ളതെന്തും ബോണസ് ആയി തോന്നിയിരിയ്ക്കാം.

ഈ മാതൃകയിലുള്ള ഹിന്ദു ഗ്രൂപ്പുകളുടെ ഒരു വളര്‍ച്ചയാണ് ഇന്നത്തെ സംഘപരിവാര്‍. എന്ത് ചെയ്യരുത് എന്ന് പറയുന്നതിലാണ് സംഘടയും വളര്‍ച്ചയും എന്ന് വിശ്വസിയ്ക്കുന്നവര്‍. അച്ചടക്കമായി വാത്തച്ചുവടുകളില്‍ ലോകത്തെ അളക്കുന്നവര്‍. ഹിന്ദു എന്ന് ലേബലൊട്ടിച്ച വിഭാഗത്തിന്റെ ബിസിനസ് മാര്‍ക്കറ്റ് വേണ്ടരീതിയില്‍ ചുരത്താതെ കിടക്കുന്നുവെന്നത് അവര്‍ക്ക് ഒട്ടും സഹിയ്ക്കുന്നില്ല.

പത്തന്‍പത് കൊല്ലങ്ങള്‍ അങ്ങനെയങ്ങ് പോയി. ആയിരത്തിതൊള്ളായിരത്തി അന്‍പതുകളുടേ തുടക്കത്തിലാണ് വീണ്ടും ഗോമാതാവിചാരം വരുന്നത്.ഭരണഘടനാ നിര്‍മ്മാണത്തില്‍ ഗോസംരക്ഷണവും ഉള്‍പ്പെടുത്തണമെന്ന് പല ഹൈന്ദവ നേതാക്കളും ആവശ്യം ഉന്നയിച്ചു.നെഹ്രു എന്ന ഉത്തമ സെക്കുലറിന് അത് അഭികാമ്യമായിത്തോന്നിയില്ല. പക്ഷേ കോണ്‍ഗ്രസ്സില്‍ തന്നെയുള്ള വലതുപക്ഷ ഹൈന്ദവവാദികളുടെ സമ്മര്‍ദ്ദം കാരണം ഭരണഘടനയിലെ 48ആം ആര്‍ട്ടിക്കിളില്‍ “The State shall endeavour to organise agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter, of cows and calves and other milch and draught cattle. “ എന്നൊരു ഒഴുക്കന്‍ മട്ടില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. കേരളസംസ്ഥാനം ആദ്യമേ തന്നെ ആ അവശ്യം നിരസിയ്ക്കുകയും കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സംസ്ഥാന അതിര്‍ത്തിയ്ക്കുള്ളില്‍ അനുവദിയ്ക്കുകയും ചെയ്തു. (അഭിമാനിയ്ക്കിന്‍)

1962 ലെ മധ്യപ്രദേശ് ഇലക്ഷന്‍ സമയത്താണ് ജനസംഘം (ഇന്നത്തെ ബീജേപ്പീയുടേ പുഴു.) വീണ്ടും ഗോമാതാവിനെ ഉയര്‍ത്തിവന്നത്. “ജനസംഘത്തിനൊരോട്ട് ഗോമാതാവിനൊരോട്ട്“ എന്ന മട്ടില്‍ രാജ്യമെമ്പാടും അവര്‍ പൊസ്റ്ററുകള്‍ പതിയ്ക്കുകയും നെഹ്രു വാളുമായി നിന്ന് പശുവിനെ കൊല്ലുന്ന കാര്‍ട്ടൂണുകള്‍ പതിച്ച ലഖുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇത്തരം പ്രൊപ്പഗാണ്ടകള്‍ വഴി അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കൈലാസ് നാഥ കട്ജുവിനെ അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ രത്‌ലം ജില്ലയിലെ ജയോറയില്‍ വച്ചു തന്നെ ആര്‍ എസ് എസ് കാരനായ ലക്ഷ്മി നാരായണ്‍ പാണ്ഡേ തോല്‍പ്പിച്ചു. അതോടെ രാഷ്ട്രീയ ലാഭത്തിനായി മതപരമായ ചിഹ്നങ്ങളെയും കള്ള പ്രൊപ്പഗാണ്ടകളേയും ഫലപ്രദമായി ഉപയോഗിയ്ക്കാമെന്ന സംഘപരിവാര്‍ അജണ്ട ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രയോഗത്തില്‍ വരികയും ചെയ്തു.

നെഹ്രു ഒരു പശുവിനേയും കൊന്നിട്ടല്ല. പക്ഷേ പശുസംരക്ഷണമെന്ന പേരില്‍ നടക്കുന്ന കോപ്രാട്ടികളെ അദ്ദേഹം എതിര്‍ക്കുന്നത് കൊണ്ട്, മനുഷ്യാവകാശത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത് കൊണ്ട് വളരെപ്പെട്ടെന്ന് അദ്ദേഹം പശുകശാപ്പുകാരനായി. ജനം അതിനെപ്പറ്റി ആലോചിയ്ക്കില്ല. ഫാസിസം ഇല്ലാത്ത ബിംബങ്ങളേ ഉപയോഗിയ്ക്കുന്നതിന്റെ സുന്ദരമായ ഉദാഹരണമാണിത്.

അന്നുതൊട്ടിന്നുവരെ സംഘപരിവാരങ്ങളേപ്പോലെയുള്ള ഫാസിസ്റ്റുശക്തികള്‍ ഗോമാതാവെന്ന് അലമുറയിട്ട് ഭാരതത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നു. 1966 ല്‍ സ്വാമി രമേശ്വരാനന്ദ എന്ന ഹരിയാനയില്‍ നിന്നുള്ള ഒരു എം പീ പാര്‍ളമെന്റില്‍ ഗോസംരക്ഷണമെന്ന മുദ്രാവാക്യം മുഴക്കി ബഹളം വച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലോക സഭ പത്തു ദിവസത്തേയ്ക്ക് അടച്ചിട്ടു. ഒരു ലക്ഷം പേരോളം പങ്കെടുക്കുന്ന ഒരു സത്യാഗ്രഹം ഗോവധനിരോധനനിയമത്തിനായി നടത്തും എന്നു പറഞ്ഞ് സര്‍വദളീയ ഗോരക്ഷാ മഹാ അഭിയാന്‍ സമതി അതോടെ ഡല്‍ഹിയില്‍ ഒരു മാര്‍ച്ച് സംഘടിപ്പിച്ചു. പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഷന്‍ വാങ്ങിയ സ്വാമി രാമേശ്വരാനന്ദ ഒരു മുഖ്യ പ്രാസംഗികനായിരുന്നു. വാജ്പേയിയും ചില കോണ്‍ഗ്രസ് നേതാക്കളും വരെ സ്വാമി രമേശ്വരാനന്ദയുടെ കൂടേച്ചേര്‍ന്നു. 1966 നവംബര്‍ 7ആം തീയതി ഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ വച്ച് നടന്ന ഗോസംരക്ഷണ സമ്മേളനത്തില്‍ സ്വാമി രമേശ്വരാനന്ദ പാര്‍ലമെന്റ് മന്ദിരം ആക്രമിയ്ക്കാന്‍ വരെ ആഹ്വാനം നല്‍കുകയും ചില സന്യാസിമാര്‍ അതിനായി വിഫല ശ്രമം നടത്തുകയും ചെയ്തു.(താലിബാനി തീവ്രവാദികള്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയെന്നതാണല്ലോ ഇപ്പൊ നടപ്പ് വിഷയം). സന്യാസിമാരുള്‍പ്പെടെയുള്ള ജനക്കൂട്ടം ലോക്സഭയുടേ നേര്‍ക്ക് അക്രമാസക്തമായപ്പോള്‍ വാജ്പേയിയേയും യൂ എം ത്രിവേദിയേയും പോലെയുള്ള നേതാക്കള്‍ നിയന്ത്രിയ്ക്കാന്‍ നോക്കിയെങ്കിലും അന്നുണ്ടായ ലഹളയില്‍ ഒരു പോലീസുകാരനടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു.

1967ല്‍ ജനസംഘത്തിനു ലഭിച്ച വോട്ടുകളുടേ ശതമാനം മുന്‍പത്തേക്കാള്‍ വളരെയധികമായിരുന്നു.മൊത്തം വോട്ടുകളുടെ 9.35% ലോകസഭയിലേയ്ക്കും 8.77% വിവിധ നിയമസഭകളിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചു. (യഥാക്രമം 520 ഇല്‍ 35 സീറ്റുകളും 3487ല്‍ 268 സീറ്റുകളും). ഉണങ്ങിയുണങ്ങി ഒന്നും തിന്നാനില്ലാതെ(ഇപ്പൊഴണെങ്കില്‍ പോസ്റ്ററുകളെങ്കിലും ഉണ്ട്) വഴിവക്കില്‍ കിടന്ന് ചത്ത് ചീഞ്ഞിരുന്ന ചാവാലിപ്പശുവിനെ ഇത്രയും വോട്ടുകളാക്കി മാറ്റിയത് സംഘപരിവാരത്തിന്റെ പ്രൊപ്പഗാണ്ടയുടെ ഫലമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.അതുകഴിഞ്ഞ് രാമജന്മഭൂമിയെന്ന കൂടുതല്‍ മെച്ചപ്പെട്ട ആയുധം കിട്ടിയതോടെയാണ് അവര്‍ ഗോമാതാവിനെ അല്‍പ്പനേരത്തേയ്ക്കെങ്കിലും മറന്നത്.

ചരിത്രം ആവര്‍ത്തിയ്ക്കുന്നതാണ് എന്നു കാണിയ്ക്കാനാണ് ഈ വിഷയം ഇത്ര വിസ്തരിച്ച് എഴുതിയത്. രാമജന്മഭൂമി എന്ന വിഷയത്തിനെ ഇതുപോലെ രാഷ്ട്രീയവല്‍ക്കരിച്ചതും ബീജേപ്പീയുടേ വളര്‍ച്ചയും നാം കണ്മുന്നില്‍ കണ്ടതാണ്. ലോകവ്യാപകമായി ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ വളര്‍ച്ചയ്ക്കും പ്രൊപ്പഗാണ്ടയ്ക്കും ഒരു പാറ്റേണുണ്ട്. ഭാരതത്തിലും അതുണ്ടായിട്ടുണ്ട്. എങ്കിലും ഭാരതം അതിന്റെ സെക്കുലര്‍ മൂല്യങ്ങളില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നതിന്റെ പ്രധാനകാരണം ഇന്നാട്ടില്‍ നിലവിലുണ്ടായിരുന്ന ജനങ്ങള്‍ക്ക് മതേതര മൂല്യങ്ങളോടുണ്ടായിരുന്ന പ്രതിബദ്ധതയായിരുന്നു.

ആ മൂല്യങ്ങളെ ലക്ഷ്യം വച്ചാണ് സംഘപരിവാരത്തിന്റെ വളര്‍ച്ച.ഫ്യൂഡലിസത്തില്‍ നിന്ന് വളര്‍ന്ന് മുതലാളിത്തത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റെയും ഒരു ഘട്ടത്തില്‍ ഏതൊരു സമൂഹവും നേരിടുന്ന ഒന്നാണ് ഫാസിസത്തിന്റെ വളര്‍ച്ച. ലോകമെമ്പാടും സ്വതന്ത്ര സമൂഹങ്ങള്‍ അതിനെതിരേ ജാഗരൂഗരായിരുന്നു. യൂറോപ്പിനെ അതൊരു വന്‍ യുദ്ധത്തില്‍ കൊണ്ടെത്തിച്ചു. ഭാരതത്തിലും ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യം മറ്റൊന്നല്ല.

ലോകത്തിലിന്നേവരെയുണ്ടാകാത്ത വിധമാണ്, ആരും പ്രതീക്ഷിയ്ക്കാത്തവിധമാണ് ഭാരതത്തിലെ ജനങ്ങള്‍ ജനാധിപത്യത്തിനെ ആഘോഷിയ്ക്കുന്നത്. അതൊരു അത്ഭുതമാണ് താനും. പക്ഷേ ഇന്നാട്ടിലുണ്ട് എന്നെല്ലാവരും ഉത്ഘോഷിയ്ക്കുന്ന സഹിഷ്ണുതയും സമ മനോഭാവവും ഇന്ന് നമുക്ക് കൈമോശം വന്നുപോയിരിയ്ക്കുന്ന നിലയിലാണ്. ആഘോഷിയ്ക്കപ്പെടുന്ന വലിയ ബുദ്ധിജീവികള്‍ക്കുപോലും ഫാസിസത്തിന്റെ വളര്‍ച്ച ശരിയായ തോതില്‍ കാണാനാകുന്നില്ല. കാണുന്നവര്‍ അതിന്റെ നേരായവഴിയ്ക്കുമല്ല കാണുന്നതും എതിര്‍ക്കുന്നതും എന്ന് ഖേദമോടെ പറയാതിരിയ്ക്കാനുമാനുന്നില്ല.

ആര്‍ എസ് എസ്സിലല്ലെങ്കിലും ഹൈന്ദവന്‍ എന്ന് വിളിയ്ക്കപ്പെടുന്ന, കൃഷ്ണനേയും രാമനേയുമൊക്കെ ദൈവങ്ങളായി ആരാധിയ്ക്കുന്ന ആനത്തലയുള്ള ഗണപതിയേയും പെണ്ണുങ്ങളുടേ തുണികക്കുന്ന വിടനായ കൃഷ്ണനേയും തൊഴുന്ന ഒരു കൂട്ടം ജനതയുണ്ട് ഈ നാട്ടില്‍. അവര്‍ക്ക് വേദാന്തവും ബ്രഹ്മവും മറ്റും അറിഞ്ഞുകൂടാ. ഗുരുവായൂരപ്പനിലും വൈക്കത്തപ്പനിലും ആശ്വാസം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവര്‍. അവരെ ലാക്കാക്കിയാണ് സംഘപരിവാരം വലവീശുന്നത്.

ഇത്തരം ഹിന്ദു ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ വീര്യമുയര്‍ത്താനും ആളെക്കൂട്ടാനും ഒക്കെ അവസരത്തിലും അനവസരത്തിലുമൊക്കെ എടുത്തുപയോഗിയ്ക്കുന്ന ഒരു പേരാണ് സ്വാമി വിവേകാനന്ദന്റേത്.അദ്ദേഹത്തെപ്പറ്റി പറയുമ്പോല്‍ അദ്ദേഹത്തിന്റെ ഗുരുവില്‍ നിന്നു തുടങ്ങണം. ബംഗാളില്‍ കേശവചന്ദ്രസെനിനേയും ദേവേന്ദ്രനാഥടാഗൂറിനേയും ഒക്കെപ്പോലുള്ള അഭ്യസ്തവിദ്യരായ, പണക്കാരായ പുത്തന്‍ ബുദ്ധിജീവികളും മറ്റും കൃസ്ത്യന്‍ മതപരിവര്‍ത്തനവും മൂല്യങ്ങളും കണ്ടിട്ട് അതിനെ എതിര്‍ക്കുവാന്‍ ഹിന്ദുവിന് വേണ്ടത് അതാണെന്ന് ധരിച്ച് ഇന്നാട്ടിലെ സാധാരണക്കാരനെ ആ മൂല്യങ്ങള്‍ പഠിപ്പിച്ച് പാതിവെന്ത കൃസ്ത്യാനികളാക്കാന്‍ ബ്രഹ്മോസമാജ് തുടങ്ങി. കല്‍ക്കട്ടയിലുടനീളം സണ്‍ഡേ സ്കൂളും ബൈബിളിനുപകരം വിശുദ്ധ പുസ്തകമായി ഗീതയും കൊടുത്ത് നേരത്തേ പറഞ്ഞ ശത്രുവിന്റെ മുഖമുള്ള ഹിന്ദുഗ്രൂപ്പുകളെയുണ്ടാക്കി. ആര്യസമാജവും ദയാനന്ദസരസ്വതിയും ഇറക്കിക്കൊടുത്ത വേദങ്ങളും പന്നിയ്ക്ക്പകരം പശുവിനേയും വച്ച് വേറൊരു ഗ്രൂപ്പുമുണ്ടാക്കി.

ശ്രീരാമകൃഷ്ണന്‍ മണ്ടനാണ്, പ്രൈമറി ക്ലാസുപോലും പഠിച്ചിട്ടില്ല. പക്ഷേ മതത്തിന്റെ കാര്യം വന്നപ്പോള്‍ സമഗ്രമായ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ഭഗവാന്റെ അനുഭവം(ഡോ.വി രാമചന്ദ്രന്‍ അടുത്തുതന്നെ ഏതെങ്കിലുമൊരു മസ്തിഷ്ക മടക്കില്‍ ആ അനുഭവത്തിനെ ചേര്‍ത്ത് കെട്ടാന്‍ പോകുകയാണ്. അത് വരെയുള്ള ആവേശമൊക്കേ ഉള്ളൂ) ലോകം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന കാളിയായി അനുഭവിച്ച രാമകൃഷ്ണന്‍ മറ്റുമതങ്ങളെ എതിര്‍ക്കുകയല്ല തികച്ചും ശാസ്ത്രീയമായി അനുഭവവിധേയമാക്കുകയാണ് ചെയ്തത്.കൃസ്ത്യാനിയായി മതം മാറിയ രാമകൃഷ്ണന്‍ കുറേനാള്‍ ജീവിച്ചത് കൃസ്ത്യാനിയായിത്തന്നെ.ബൈബിള്‍ വായിയ്ക്കുകയും താന്‍ പൂജിയ്ക്കുന്ന കാളിയുടെ അമ്പലത്തില്‍ പോലും പോകാതിരിയ്ക്കുകയും ചെയ്തു. ഉണ്ണിയേശുവിനെ കയ്യിലേന്തിയ അമ്മയെ വിശ്വം ധരിയ്ക്കുന്ന അമ്മയായി കണ്ടു പ്രാര്‍ത്ഥിച്ചു. കാളിയെ ആരാധിച്ചപ്പോള്‍, ബ്രാഹ്മണിയില്‍ നിന്ന് തന്ത്രം ലഭിച്ചപ്പോള്‍, തോതാപ്പുരിയോടൊത്ത് വേദാന്തം മനനം ചെയ്തപ്പോള്‍ എന്ത് മനസ്സിലായോ(എന്ത് മനസ്സിലായി എന്നെനിയ്ക്കറിയില്ല) അത് തന്നെ കൃസ്തീയ മാര്‍ഗ്ഗത്തിലൂടെ ചരിച്ചാലും മനസ്സിലാകും എന്ന് രാമകൃഷ്ണന്‍ അറിഞ്ഞു. അദ്ദേഹം മുസ്ലീമായി മതം മാറി മുസ്ലീമായി ജീവിയ്ക്കാന്‍ തുടങ്ങി. വേഷം പോലും മുസ്ലീമിന്റേത്. കഴിയ്ക്കുന്നത് മുസ്ലീങ്ങളുടെയടുത്ത് നിന്ന്. അല്ലാവിന്റെ നാമം സദാ ജപിയ്ക്കുകയും അഞ്ചുനേരം നിസ്കരിയ്ക്കുകയും ചെയ്തു.വിഗ്രഹങ്ങളേയോ ദേവതമാരുടെ ചിത്രങ്ങളേയോ കാണുന്നതുപോലും നിഷിദ്ധമായി ജീവിച്ചു. കാളീമാര്‍ഗ്ഗത്തിലൂടെ എത്തിയ അവസ്ഥയില്‍തന്നെ അദ്ദേഹം എത്തിയതായും ആ മാര്‍ഗ്ഗത്തോടൊപ്പം തന്നെ പവിത്രമായ മാര്‍ഗ്ഗമാണ് ഇസ്ലാം സങ്കല്‍പ്പങ്ങളെന്നും രാമകൃഷ്ണന്‍ മനസ്സിലാക്കി. ഈ വീക്ഷണത്തെ സംസ്കൃതത്തില്‍ യോഗം എന്നും പറയും.പാരസ്പര്യങ്ങളുടേ വൈരുദ്ധ്യത്തെപ്പറ്റിയും വൈരുദ്ധ്യങ്ങളിലെ പാരസ്പര്യത്തെപ്പറ്റിയും ആലോചിച്ചാല്‍ കേവലമായ ചിന്ത തന്നെ നിലനില്‍പ്പില്ലാത്തതാണെന്നു വരും.(താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിയ്ക്കുന്നത്. ഒന്ന്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര.....റാഡിക്കലായുള്ള ഒരു മാറ്റമല്ല:)

എന്തായാലും ഈ രാമകൃഷ്ണദേവന്റെ ശിഷ്യനാണ് സ്വാമി. വിവേകാനന്ദന്‍. രാമകൃഷ്ണദേവന്‍ മാംസം കഴിയ്ക്കുന്നയാളായിരുന്നു. അതുപോലെതന്നെ സ്വാമി വിവേകാനന്ദനും. സ്വാമി വിവേകാനന്ദനും ശ്രീ രാമകൃഷ്ണനും പുകവലിക്കാരുമായിരുന്നു (ശ്രീരാമകൃഷ്ണന്‍ ഹുക്കയുടേയും സ്വാമി വിവേകാനന്ദന് സിഗരറ്റിന്റേയും ശീലമുണ്ടായിരുന്നു). അവര്‍ രണ്ടുപേരും മീന്‍ കഴിയ്ക്കുമായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബംഗാളികള്‍ക്ക് മീന്‍ എന്നത് ഒരു തരം ചെടിയാണ്.:) ശ്രീ രാമകൃഷ്ണന്റെ ജീവിതം പകര്‍ത്തിയെഴുതിയ രാമകൃഷ്ണവചനാമൃതം എന്ന പുസ്തകത്തില്‍ പലപ്രാവശ്യം നരേന്ദ്രന്‍ മാംസാഹാര ശീലത്തെപ്പറ്റി പറയുന്നുണ്ട്. അതിലൊരിടത്ത് ശശി എന്ന സുഹൃത്തുയി ഭക്ഷണത്തെപ്പറ്റിയും ആത്മീയതയെപ്പറ്റിയും പൊതുവായുള്ള ഒരു ചര്‍ച്ചയ്ക്കിടയില്‍ നരേന്ദ്രന്‍

"I eat meat, no doubt, but I can also live on rice, mere rice, even without salt."
എന്ന് പറയുന്നു

വേറൊരു ദിവസം എം എന്ന ഗ്രന്ഥകര്‍ത്താവിനോട് താരകന്‍ എന്ന വിവേകാനന്ദന്റെ ചങ്ങാതി

"We have eaten a great deal of meat and other heavy stuff today."

എന്നും പറയുന്നുണ്ട്.

ബംഗാളിയില്‍ നിന്ന് തര്‍ജിമ ചെയ്തതാണ് meat എന്നത്. പശുവിറച്ചിയാണോ‌ എന്നറിയില്ല.ഒരു പക്ഷേ ആടിന്റേയോ മറ്റോ മാംസമായിരിയ്ക്കാം അവര്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ പലപ്പോഴും സനാതന ധർമ്മക്കാരും സ്വാമി വിവേകാനന്ദനെ പശുവിറാച്ചി തിന്നുന്നവൻ എന്ന് പറഞ്ഞ് വിമർശിച്ചിട്ടുണ്ട്.അതേ വിവേകാനന്ദസ്വാമിയെ വിമർശിച്ചിട്ടുണ്ടേന്നാണു പറയുന്നത്. അന്നത്തെ പല ആർഷഭാരതവാദികൾക്കും വിവേകാനന്ദസ്വാമികളെ കണ്ടുകൂടായിരുന്നു എന്നത് മറക്കരുത്.
സ്വാമി വിവേകാനന്ദന് പശുവധത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.1900ല്‍ കാലിഫോര്‍ണിയയിലുള്ള ഷേക്സ്പിയര്‍ ക്ലബില്‍ ബുദ്ധമതവും ഭാരതവും എന്ന വിഷയത്തില്‍ നല്‍കിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു

“ You will be astonished if I tell you that, according to the old ceremonials, he is not a good Hindu who does not eat beef. On certain occasions he must sacrifice a bull and eat it. That is disgusting now. However they may differ from each other in India, in that they are all one — they never eat beef. “

ആധുനിക ഭാരതത്തിലെ ദളിതര്‍ ബീഫ് കഴിയ്ക്കുന്നവരാണ് എന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. സായിപ്പിനെ അതറിയിയ്ക്കണ്ട എന്നു വച്ചിട്ടാവും. അല്ലെങ്കില്‍ ഇന്നവര്‍ ഒരുമിയ്ക്കുന്ന ഒരേയൊരു കാര്യം ബീഫ് കഴിയ്ക്കരുതെന്നുള്ളതാണ് എന്നതിലെ തമാശ കളയണ്ട എന്നു വച്ചിട്ടാവും :)

മധുരയില്‍ നല്‍കിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു

“ This you have always to remember that because a little social custom is going to be changed you are not going to lose your religion, not at all. Remember these customs have already been changed. There was a time in this very India when, without eating beef, no Brahmin could remain a Brahmin; you read in the Vedas how, when a Sannyasin, a king, or a great man came into a house, the best bullock was killed; how in time it was found that as we were an agricultural race, killing the best bulls meant annihilation of the race. Therefore the practice was stopped, and a voice was raised against the killing of cows. Sometimes we find existing then what we now consider the most horrible customs. In course of time other laws had to be made. These in turn will have to go, and other Smritis will come. “

സ്വാമി വിവേകാനന്ദനെപ്പറ്റി സ്വാമി നിഖിലാനന്ദ എഴുതിയ രാമകൃഷ്ണമഠം പുറത്തിറക്കിയ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു.

“One day, asked about what he considered the most glorious period of Indian history, the Swami mentioned the Vedic period, when 'five brahmins used to polish off one cow.' He advocated animal food for the Hindus if they were to cope at all with the rest of the world in the present reign of power and find a place among the other great nations, whether within or outside the British Empire. “


(ഒരു ദിവസം ഭാരതചരിത്രത്തിലെ സുവര്‍ണ്ണകാലമേതെന്ന് സ്വാമിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഉത്തരം പറഞ്ഞത് വേദകാലമെന്നാണ്. “അഞ്ച് ബ്രാഹ്മണന്മാര്‍ ചേര്‍ന്ന് ഒരു പശുവിനെ ശരിപ്പെടുത്തിയിരുന്ന സമയം“. സ്വാമി പറഞ്ഞു.. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തോ പുറത്തോ നിന്ന് ഇന്നത്തെ ഭരണവ്യവസ്ഥയില്‍ ലോകത്തുള്ള മറ്റു മഹാരാജ്യങ്ങളോട് പിടിച്ച് നില്‍ക്കുകയും അവയുടെയിടയില്‍ ഒരു സ്ഥാനം കണ്ടെത്തുകയും വേണമെങ്കില്‍, ശേഷിയ്ക്കുന്ന ലോകത്തോട് പിടിച്ചുനില്‍ക്കണമെങ്കില്‍,ഹിന്ദുക്കള്‍ മാംസഭക്ഷണം കഴിയ്ക്കണമെന്ന് അദ്ദേഹം അഭിപ്രാ‍യപ്പെട്ടു. )

ഏറ്റവും ശ്രദ്ധേയമായി അദ്ദേഹം പറയുന്നത് വിവേകാനന്ദസ്വാമികളുടെ സമ്പൂര്‍ണ്ണ കൃതികളില്‍ നാലാം വോള്യത്തിലുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു

What business had the priests to interfere (to the misery of millions of human beings) in every social matter?

You speak of the meat-eating Kshatriya. Meat or no meat, it is they who are the fathers of all that is noble and beautiful in Hinduism. Who wrote the Upanishads? Who was Râma? Who was Krishna? Who was Buddha? Who were the Tirthankaras of the Jains? Whenever the Kshatriyas have preached religion, they have given it to everybody; and whenever the Brahmins wrote anything, they would deny all right to others. Read the Gitâ and the Sutras of Vyâsa, or get someone to read them to you. In the Gita the way is laid open to all men and women, to all caste and colour, but Vyasa tries to put meanings upon the Vedas to cheat the poor Shudras.

Is God a nervous fool like you that the flow of His river of mercy would be dammed up by a piece of meat? If such be He, His value is not a pie!

("ഈ പൂജാരികൾക്ക് എല്ലാ സാമൂഹ്യകാര്യങ്ങളിലും ഇടപെടാൻ എന്തധികാരമാണുള്ളത്? മാംസാഹാരിയായ ക്ഷത്രിയൻ , മാംസാഹാരമോ മാംസാഹാരമില്ലാത്തതോ ആകട്ടെ, അവരാണ് ഹൈന്ദവികതയുടെ മനോഹാരിതയ്ക്കും നന്മയ്ക്കും പിറകിലുള്ളവരെല്ലാം. ഉപനിഷത്തുക്കൾ ആരാണെഴുതിയത്? രാമൻ ആരായിരുന്നു, കൃഷ്ണൻ ആരായിരുന്നു? ബുദ്ധൻ ആരായിരുന്നു? തീർത്ഥങ്കരന്മാരും ജൈനന്മാരും ആരയിരുന്നു? എപ്പോഴൊക്കെ ക്ഷത്രിയർ മതോപദേശം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ അത് അവർ എല്ലാവർക്കുമായാണ് ഉപദേശിച്ചത്. എപ്പോഴൊക്കെ ഈ ബ്രാഹ്മണർ എന്തെങ്കിലുമെഴുതിയിട്ടുണ്ടോ അപ്പോഴൊക്കെ അവർ എല്ലാവ്അരുടേയും അവകാശത്തെ നിഷേധിച്ചിട്ടുണ്ട്. ഗീതയോ, വ്യാസരുടേ സൂത്രങ്ങളോ വായിച്ചുനോക്കൂ, അല്ലെങ്കിൽ ആരെക്കൊണ്ടേങ്കിലും വായിപ്പിയ്ക്കൂ, ഗീതയുടെ വഴി എല്ലാ മനുഷ്യർക്കും എല്ലാ ജാതി വർണ്ണങ്ങളിലുള്ളവർക്കുമായി തുറന്നിരിയ്ക്കുന്നു. അതേസമയം വ്യാസർ വേദങ്ങളിൽ അർത്ഥങ്ങൾ തിരുകിക്കയറ്റി പാവപ്പെട്ട ശൂദ്രരെ ചതിയ്ക്കുന്നു.

ഈ ദൈവം, തന്നെപ്പോലെ, ഒരു കഷണം ഇറച്ചിയുടെ പേരിൽ തന്റെ കരുണാനദി അണകെട്ടിത്തിരിയ്ക്കുന്ന ഒരു ഞരമ്പുരോഗിയായ മഠയൻ ആണെന്നാണോ? അവൻ അങ്ങനെയാണേങ്കിൽ അവനു ഒരു പൈസയുടെ പോലും വിലയില്ല!" )

പക്ഷേ ബീഫ് തിന്നുന്നതാണോ ഇവിടെ വിഷയം. ഒട്ടുമേ അല്ല. നമ്മള്‍ ഇത്രയും നേരം വിഷയത്തിനെ തൊട്ടതുപോലുമില്ല. വിവേകാനന്ദ സ്വാമികള്‍ ബീഫ് തിന്നിരുന്നോ എന്നതും ഒരു വിഷയമല്ല.

പശുവിന്റെ പാലുകുടിയ്ക്കാമെങ്കില്‍ അതിന്റെ മാംസം കഴിയ്ക്കുന്നതിന് കുഴപ്പമെന്ത് എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നാരായണ ഗുരുവിന്റെ മറുപടിച്ചോദ്യം താങ്കളുടെ അമ്മ ജീവിച്ചിരുപ്പുണ്ടോ എന്നായിരുന്നു. ഇല്ല മരിച്ച് പോയി എന്ന് പറഞ്ഞപ്പോള്‍ എന്നിട്ട് എന്തു ചെയ്തു? കുഴിച്ചിട്ടോ തിന്നോ ? എന്നാണ് നാണുഗുരു ചോദിച്ചത്. ന്യായം പറഞ്ഞാല്‍ തിരിച്ചും ന്യായം പറയണം. അമ്മയുടെ പാലുകുടിച്ചിട്ട് അവര്‍ മരിച്ചപ്പോള്‍ തിന്നില്ലല്ലോ. അതുകൊണ്ട് പാലുകുടിയ്ക്കുന്നു എന്ന കാരണം പറഞ്ഞ് എല്ലാത്തിനേയും തിന്നാനും പാടില്ല എന്ന ഒരു ചെറിയ തര്‍ക്കം. ഇതേ നാണുഗുരു തന്നെ തുറയില്‍ അരയരോടൊത്ത് താമസിയ്ക്കുമ്പോള്‍ മത്സ്യവും മറ്റും കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്.

അനുകമ്പാദശകത്തില്‍ നാരായണഗുരു

“ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും,
സദാ കരുണാകര നല്‍കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും”

എന്നുമെഴുതിയിരിയ്ക്കുന്നു.മൃഗങ്ങളെ കൊല്ലുന്നതില്‍ മാത്രമല്ല പീഡിപ്പിച്ച് ജോലിയ്ക്കുപയോഗിയ്ക്കുന്നതിലും മറ്റും നാരായണഗുരുവിന് വളരെ സങ്കടമുണ്ടായിരുന്നു. ഒരു യാത്രയില്‍ കുതിരവണ്ടിയില്‍ കയറാന്‍ വിസമ്മതിച്ച നാരായണഗുരു റിക്ഷയില്‍ കയറാന്‍ തയാറാ‍യി. അതിനെ ചോദ്യം ചെയ്ത ശിഷ്യനോട് കുതിരവണ്ടിയില്‍ കയറണമെന്ന് കുതിരയ്ക്ക് ആഗ്രഹമില്ല പക്ഷേ നാം റിക്ഷയില്‍ കയറണമെന്ന് റിക്ഷാക്കാരന് ആഗ്രഹമുണ്ട് എന്നാണ് പറാഞ്ഞത്. നാം പണ്ട് പറഞ്ഞ യോഗാത്മകമായ ബുദ്ധിയോടെ നോക്കിയാല്‍ അതില്‍ അസ്വാഭാവികതയിന്നുമില്ല എന്ന് കാണാം.
ആരോഗ്യപരമായും സാമൂഹ്യ കാലാവസ്ഥാ വ്യതിയാനങ്ങളനുസരിച്ചും അതാതിടത്തെ പരിതസ്ഥിതിയ്ക്കനുസരിച്ചും ലോകത്തെമ്പാടും പലതരത്തിലുള്ള ഭക്ഷണശീലങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ചിലത് നല്ലത് ചിലത് മോശം എന്ന് ഉറപ്പിച്ചങ്ങ് പറയാനൊന്നുമാവില്ല. കാരണം ഒരു പഠനം നടത്തി താരതമ്യപ്പെടുത്താവുന്നതിനേക്കാള്‍ കുഴഞ്ഞ് മറിഞ്ഞതാണിത്. പക്ഷേ ഒരു കാര്യം ഉറപ്പായുമറിയാം. പൂരിത കൊഴുപ്പുകള്‍, ചിലതരം മാംസം (റെഡ് മീറ്റ്), നാരുള്ള ഭക്ഷണത്തിന്റെ അഭാവം എന്നിവയുടേ അമിതമായുള്ള (വാക്ക് ശ്രദ്ധിയ്ക്കുക അമിതമായുള്ള:) ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സംശയമില്ല. ഭക്ഷണം കഴിക്കുന്നതിലെ വ്യത്യാസം കാരണം മനുഷ്യരില്‍ സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ല എന്നും വ്യക്തമായി അറിയാം. സ്വഭാവത്തില്‍ മാറ്റം വരണമെങ്കില്‍ ചാരായമോ കഞ്ചാവോ കറുപ്പോ ഒക്കെ ഭക്ഷണമാക്കണം.:)(അത് മൂന്നും പ്യുവര്‍ വെജ് ആണുതാനും:)

പക്ഷേ നമ്മുടെ നാട്ടില്‍ മാംസഭക്ഷണം കഴിയ്ക്കുന്നതില്‍ ചില കുഴപ്പങ്ങളുണ്ട് എന്ന് പറയാതെ വയ്യ. അതിന് മാംസമെന്നതിനേക്കാളും ചേര്‍ക്കുന്ന മറ്റ് ചേരുവകളാണ് കാരണം. അതിനെപ്പറ്റി ഒട്ട് ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഒന്നാമതായി മാംസം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിയ്ക്കുന്ന എണ്ണ. സ്പാനിഷ്കാരനും ഇറ്റാലിയനും മാംസമുണ്ടാക്കുമ്പോള്‍ നല്ല ഒന്നാന്തരം ഒലിവെണ്ണ ഉപയോഗിയ്ക്കും.കലോറിയെന്ന കാര്യം ഒഴിവാക്കിയാല്‍ ശരീരത്തിന് ഏറ്റവും നല്ല എണ്ണയാണത്.

നമ്മള്‍ ഡാല്‍ഡയോ (ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ വോയില്‍) പാമോയിലോ റബറുകുരുവെണ്ണ കലക്കിയ വെളിച്ചെണ്ണയോ ഒക്കെ ഉപയോഗിയ്ക്കും. ഫലം പൂരിത കൊഴുപ്പുകള്‍.ഹാര്‍ട്ടറ്റാക്ക്, സ്ട്രോക്ക്. വറുക്കാനുപയോഗിയ്ക്കുന്ന എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ ഫലം കാന്‍സര്‍. ഹോട്ടലിലാണെങ്കില്‍ ഇപ്പോ കളറു ചേര്‍ക്കാത്ത മാംസാഹാരം കിട്ടാനില്ല. ഒരുതരം വൃത്തികെട്ട ചുവപ്പ് നിറം. എന്താ ചേര്‍ക്കുന്നതെന്ന് അറിയില്ല. എന്തായാലും അംഗീകൃത ഭക്ഷണ നിറങ്ങളൊന്നും നിയന്ത്രിതമായ അളവില്‍ ചേര്‍ക്കുമെന്ന് വിചാരിയ്ക്കാന്‍ വയ്യ. അങ്ങനെയല്ലെങ്കില്‍ ഫലം ചില വാതരോഗങ്ങളും കാന്‍സറും. ഒപ്പം മാംസാഹാരത്തിനൊപ്പം അധികമായി ചേര്‍ക്കുന്ന എരിവ് മസാലകള്‍ ..വയറ്റിലെ സ്തംഭനം, ഗാസ് രാവിലെ നല്ലപോലെ പോയില്ലെന്നുള്ള തോന്നല്‍ (ആ സംഭവം ചിലപ്പോ സ്വഭാവത്തില്‍ അല്‍പ്പം മാറ്റമുണ്ടാക്കിയന്ന് വരാം:) എന്നിവയ്ക്കൊക്കെ ഒരു വലിയ കാരണം മാംസമല്ല കൂടെയുള്ള എരിവ് മസാലകളാണെന്ന് ആരെങ്കിലുമോര്‍ക്കുമോ? എന്തായാലും ഗോബീ മഞ്ചൂരിയനും പനീര്‍ കട്ടറും പോലെയുള്ള സസ്യാഹാരങ്ങള്‍ക്കൊക്കെയും മേല്‍പ്പറഞ്ഞത് ബാധകമാണ്.മാംസത്തേക്കാള്‍ പാചകരീതിയാണ് കാര്യം.

ഇങ്ങനെയൊക്കെയായാലും മാംസഭക്ഷണം എന്റെ ഇഷ്ടങ്ങളിലൊന്നാണ്. ഇവിടെ വന്നതിനു ശേഷം ബീഫും ആടും ഇല്ലാതെയായി എന്ന് തന്നെ പറയാം. കാരണം ഇവിടത്തെ ബീഫിന് ഒരു ചാണക നാറ്റമുണ്ട്. എത്ര മസാല ചേര്‍ത്താലും പോവില്ല. ആടിന് ഒരുതരം മുട്ടനാടിന്റെ ചൂരും. ഹമ്മേ ആ നാറ്റം അസഹനീയം.(ഇവിടെ കിട്ടുന്നത് കുഞ്ഞ് ചെമ്മരിയാടിന്റെ ഇറച്ചിയാണ്).

അതുകൊണ്ടൊക്കെത്തന്നെ മാംസം കഴിയ്ക്കണോ വേണ്ടയോ എന്നത് സമകാലീന ഭാരതത്തിലെ ഒരു വിഷയമല്ല. മാംസം പ്രചരിപ്പിച്ചാല്‍ ഭാരതീയന്റെ പട്ടിണിയൊന്നും മാറാന്‍ പോകുന്നുമില്ല. പട്ടിണിയും പോഷകാഹാരക്കുറവും മാറുന്നതിന് എക്കോണമിയ്ക്കലായും എക്കോളജിയ്ക്കല്‍ ആയും എഫിഷ്യന്റ് ആയുള്ളത് :) ധാന്യവും പയറും എണ്ണയും നല്‍കുകയാണ്. പാലും മുട്ടയും ബോണസ് ആയും ഉപയോഗിയ്ക്കാം. മാംസഭക്ഷണം നിര്‍ത്തിയെന്ന് പറഞ്ഞ് ഒരു കുഞ്ഞും കൂടുതല്‍ മരിയ്ക്കുകയുമൊന്നുമില്ല.പക്ഷേ അതൊന്നുമല്ല നമ്മുടെ വിഷയം. പട്ടിണി മാറ്റേണ്ടതിന് ജനങ്ങളൊന്നിച്ച് പരിശ്രമിയ്ക്കണം. അത് നടന്ന്കൊണ്ടിരിയ്ക്കുകയാണ്. വിദ്യാഭ്യാസവും സ്വതന്ത്രചിന്തയും ക്ഷാമത്തെ ഇല്ലാതാക്കും. development as freedom എന്നാണല്ലോ.

വിഷയം ഭാരതത്തില്‍ അഭൂതപൂര്‍വമായി വളര്‍ന്ന് പിടിയ്ക്കുന്ന ഹൈന്ദവ ഫാസിസ്റ്റ് ശക്തികളാണ്.

ബീഫ് വേണ്ടവന്‍ തിന്നട്ടേ, വേണ്ടാത്തവന്‍ തിന്നണ്ട. പക്ഷേ ഞാന്‍ ബീഫ് തിന്നാത്തതുകൊണ്ട് നീയും തിന്നരുത് എന്ന് പറയുന്നിടത്ത് ബാലന്‍സ് തെറ്റുന്നു. അവിടെയാണത് ഫാസിസമാകുന്നത്. എല്ലാവര്‍ക്കുമറിയാം, പശുവിനെ കൊല്ലുന്നത്കൊണ്ട് ഭാരതത്തിനൊന്നും സംഭവിയ്ക്കില്ലെന്ന്. പശുവെന്നത് ഒരു സാധാരണ മൃഗമാണ്. പക്ഷേ അതിനെ കൊന്നാല്‍ അത് ഭാരതനാടിനോടുള്ള ദ്രോഹം - രാജ്യദ്രോഹം ആണെന്ന് വരുത്തി പശുവിനെ തിന്നുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്ര കുത്തുന്നു. കേള്‍ക്കുന്നവനും പറയുന്നവനുമറിയാം പശുവിനെ തിന്നാല്‍ നീ രാജ്യദ്രോഹിയാവില്ലെന്ന്. എന്നാലും കുറേ കേള്‍ക്കുന്ന മാത്രയില്‍ നാം വിശ്വസിയ്ക്കുന്നു. പശുവെന്ന ബിംബത്തിനെ രാജ്യദ്രോഹം എന്ന് വിവക്ഷിയ്ക്കുന്നു. അതാണ് ഫാസിസത്തിന്റെ വിജയം.നുണയെ ആവര്‍ത്തിച്ച് സത്യമാക്കല്‍.
വളരെ വ്യക്തമായ ഒരു ഉദാഹരണം പറയാം. ഇന്നത്തെ രാഷ്ട്രം നമ്മെ അടിച്ചേല്‍പ്പിച്ച ഒരു ബിംബം .ജനഗണമന എന്ന ഗാനത്തെപ്പറ്റി ആലോചിയ്ക്കുക. നായുടെ പിറകേ ഭാരതി ചൂലും കൊണ്ടോടി എന്ന മട്ടിലൊരു പാരഡി ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ പാടുകയും തമാശപറയുകയും രസിയ്ക്കുകയും ചെയ്തിരുന്നു. ഇനി രാജ്യത്തിനു വേണ്ടി അതിര്‍ത്തിയിലൊക്കെ പോയി യുദ്ധം ചെയ്യുന്ന ഒരു പട്ടാളക്കാരനോ അഹോരാത്രം ജനനന്മയ്ക്ക് പണിയെടുക്കുന്ന ഒരു ഡൊക്ടറോ നേഴ്സോ അല്ലെങ്കില്‍ ഒരു ശാസ്ത്രജ്ഞനോ ആരുമാവട്ടേ ഒരു പൊതു വേദിയില്‍ തമാശയ്ക്ക് ആ പാട്ടുപാടിയെന്ന് വിചാരിയ്ക്കുക. എന്തു പുകിലായിരിയ്ക്കും ഉണ്ടാവുക. അയാള്‍ അന്നുവരെ രാജ്യത്തിനുവേണ്ടി ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിയ്ക്കുന്നതുമായ സേവനങ്ങളേല്ലാം മറന്ന് അയാളെ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടും. ഇത് വായിയ്ക്കുന്ന പലര്‍ക്കും ഇപ്പോള്‍ത്തന്നെ മനസ്സിന്റെയടിയില്‍ അങ്ങനെയൊരു അവസരമാലോചിച്ചാല്‍ കിറുകിറുപ്പുണ്ടാകുന്നത് എനിയ്ക്ക് കേള്‍ക്കാം. അതാണ് ബിംബങ്ങളുടെ ശക്തി. വാക്കുകള്‍-ബിംബങ്ങള്‍ എന്നിവ സത്യത്തേക്കാള്‍ പെട്ടെന്ന് വികാരങ്ങളേയുളവാക്കും. വികാരങ്ങളിളകിയാല്‍ പിന്നെയതൊരു ക്ലോസ്ഡ് സിസ്റ്റമാണ്. ഹുസൈന്റെ ചിത്രങ്ങള്‍ അവിടെയാണ് പ്രശ്നമാകുന്നത്. ഹുസൈന്‍ അല്ലാഹുവിനെ തുണിയില്ലാതെ വരയ്ക്കുമോ എന്ന ചോദ്യത്തില്‍ നമ്മള്‍ മിണ്ടാതെയിരിയ്ക്കും. അങ്ങേലെ വാരിജാക്ഷന്‍ പട്ടിയെ ഭോഗിയ്ക്കുന്നു. ഞാനവന്റെ ഭാര്യയെ ഭോഗിച്ചാല്‍ എന്താ ഹേ കുഴപ്പം എന്ന ന്യായമാണിത്.

എന്തായാലും സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ ഒരു പൈസായ്ക്കുപോലും വിലയില്ലാത്ത ദൈവരൂപങ്ങളേ കാണിച്ച് വിവേകാനന്ദനേയും ശ്രീനാരായണനെപ്പോലെയുമുള്ളവരെപ്പോലും ശിവകാശിപ്പടമായി നാട്ടുകാര്‍ക്ക് വിറ്റ്, കള്ളത്തരവും വെറുപ്പും അക്രമവുമഴിച്ച് വിട്ട് അതിനെ വോട്ടാക്കി സംഘപരിവാര്‍ അവരുടെ വിദ്വേഷം നാട്ടിലെമ്പാടും വളര്‍ത്തുന്നു. അവര്‍ ബീഫിനെപ്പറ്റിപ്പറഞ്ഞാലും അമ്പലത്തെപറ്റിപ്പറഞ്ഞാലും ആദ്യം പേടിയ്ക്കേണ്ടത് ഹൈന്ദവരെന്ന് പറയുന്നവരാണ്. കാരണം ഹൈന്ദവര്‍ക്ക് സമാധാനമായി ജീവിയ്ക്കാനുള്ള അവസരമാണ് അവര്‍ ആദ്യം നിഷേധിയ്ക്കുക. താലിബാനികള്‍ ഏറ്റവും നാശമുണ്ടാക്കിയത് മുസ്ലീങ്ങള്‍ക്കാണ് എന്നതുപോലെതന്നെ.

രാഖി കെട്ടിയവനെ കല്യാണം കഴിച്ചെന്ന കാരണം പറഞ്ഞ് ദമ്പതിമാരെ കൊന്നതും ആചാരമെന്ന പേരില്‍ ശിശുവിവാഹം നടത്തിയതിനെ എതിര്‍ത്ത സാമൂഹ്യ പ്രവര്‍ത്തകയെ വെട്ടി തുണ്ടം തുണ്ടമാക്കിയതും നടന്ന സംഭവങ്ങളാണ്. മുസ്ലീങ്ങളെ തിരഞ്ഞ്പിടിച്ച് കൊന്ന സ്റ്റേറ്റ് സ്പോണ്‍സേഡ് ആധുനിക വംശഹത്യ ഗുജറാത്തില്‍ നടന്നിട്ട് വര്‍ഷമധികമായില്ല. അതിനു മുന്‍‌കൈയ്യെടുത്തവന്‍ വികസന പടുവാണ് നട്ടെല്ലില്ലാത്ത ചില അബ്ദുള്ളക്കുട്ടിമാര്‍ക്ക്.ഹിറ്റ്ലറിന്റെ സമയമാണ് ജര്‍മനിയില്‍ ഏറ്റവും വികസനമുണ്ടായതെന്ന ചരിത്രം പഠിയ്ക്കാന്‍ അവന് കണ്ണില്ലാഞ്ഞിട്ടല്ല, സ്റ്റാലിനെന്ന അതിക്രൂരനായ ഭരണാധികാരിയാണ് റഷ്യയെ വികസനത്തിലെത്തിച്ചതെന്ന് അവന് നല്ലവണ്ണമറിയാം.കര്‍ണാടകത്തില്‍ വര്‍ഗീയ കൂലിപ്പട്ടാളത്തെ അഴിച്ച് വിട്ട് മറ്റൊരു ഗുജറാത്താക്കാന്‍ തുടങ്ങിയത് നമ്മള്‍ എന്നും കണ്മുന്നില്‍ കാണുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു ആരാധനാലയം തകര്‍ത്തിട്ടുണ്ടേങ്കില്‍ അതിന്റെ ആണിക്കല്ലായി നിന്ന അദ്വാനി മഹാനായ നേതാവാണിന്ന്.

ആദ്യം അവര്‍ മുസ്ലീങ്ങളെ തല്ലാന്‍ നിങ്ങളെ കൂട്ടുപിടിയ്ക്കും, പിന്നെ പള്ളിപൊളിയ്ക്കാന്‍, പിന്നെ ബീഫ് തിന്നുന്നവനെ തല്ലാന്‍, പിന്നെ പബില്‍ പോകുന്നവനെ കൊല്ലാന്‍, അങ്ങനെയങ്ങനെ അവസാനം അവനല്ലാത്തവനെയെല്ലാം തിരഞ്ഞ് പിടിച്ച് അവന്‍ തല്ലും, ഭാരതം ഹൈന്ദവതാലിബാനാക്കും.കുറിയിടാതെ നടന്നാല്‍ ചാട്ടവാറടിയും സീമന്തരേഖയില്‍ സിന്ദൂരമണിയാത്ത സ്ത്രീകളെ പരസ്യമായി തലവെട്ടാനും വിധിയ്ക്കും.അമ്പലത്തിലെ ദീപാരാധനയ്ക്ക് പോകാത്തവരെ ചത്താല്‍ ദഹിപ്പിയ്ക്കിക്കില്ലെന്ന് വിധിയ്ക്കും. സംശയിയ്ക്കേണ്ട, ലോകത്തെമ്പാടും യാതൊരു സംശയവുമില്ലാതെ ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാഭാവികപരിണാമം അങ്ങനെയാണെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നുണ്ട്. ഭാരതത്തിലും അത് ആവര്‍ത്തിയ്ക്കും.

അതുകൊണ്ടാണ് ഗോമാതാവിന്റെ ചിത്രവും പിടിച്ച്, രാമജന്മഭൂമിയ്ക്ക് ചുടുകട്ടയും ചോദിച്ചോണ്ട് നിങ്ങളുടെ മുന്നില്‍ വോട്ടുതേടി അവര്‍ വരുമ്പോള്‍ വെറുപ്പിന്റെ അജണ്ടകളൊക്കെ മാറ്റിവച്ച് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ ഓരോരുത്തരും ശ്രമിയ്ക്കേണ്ടത്. ബിംബങ്ങളാണോ മനുഷ്യരാണോ വലുതെന്ന ചോദ്യത്തില്‍ മനുഷ്യരും അവര്‍ ധനാത്മകമായി കാണുന്ന ചില മൂല്യങ്ങളും- സ്വാതന്ത്ര്യം, സമത്വം, സ്നേഹം ഒക്കെയാണ് വലുതുമെന്ന ബോധ്യം വേണം. അന്ധമായി അടഞ്ഞ്പോയ ചില വിശ്വാസപ്രമാണങ്ങളുടെ പൊള്ളത്തരം വെളിവാക്കേണ്ടത് നമ്മുടേയോരോരുത്തരുടേയും കടമയാണ്. ഭാരതം എന്ന രാജ്യം ഉണ്ടാക്കുന്നതിന് ഇന്നാട്ടിലെ ജാതിമതവര്‍ഗ്ഗഭേദമില്ലാതെ എല്ലാവനും ശ്രമിച്ചിട്ടുണ്ട്. സര്‍ദാര്‍ പട്ടേലും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും മൌലാനാ അബ്ദുള്‍ കലാമും ഒക്കെ നമുക്ക് വേണ്ടി പടപൊരുതിയവരാണ്. പാകിസ്ഥാന്‍ മുസ്ലീം രാജ്യമായപ്പോഴും ഇവിടെത്തന്നെ നിന്ന് നാടിന്റെ മാനം കാത്ത് ഇതൊരു സെക്കുലര്‍ രാജ്യമാക്കാന്‍ പരിശ്രമിച്ചവരാണ് ഓരോരോ ഇന്‍ഡ്യന്‍ മുസ്ലീമും.അവനു കൂടെ സമാധാനമായി ജീവിയ്ക്കാനിടമില്ലാത്ത ഒരു നാട്ടില്‍ ജീവിയ്ക്കുന്നതിനേക്കാള്‍ നല്ലത് അവനുവേണ്ടി പൊരുതി മരിയ്ക്കുന്നതാണ്. അവനെ ദ്രോഹിയ്ക്കുന്ന നാട് എന്റെ ജന്മഭൂമിയല്ല എന്നുറക്കെ വിളിച്ച് പറയാന്‍ ഓരോ ഭാരതീയനും ധൈര്യമുണ്ടാകുമ്പോള്‍ ജന്മഭൂമിയെന്നത് ഒരു ഭൂമിശാസ്ത്രപരമായ അസ്തിത്വത്തില്‍ നിന്നുയര്‍ന്ന് ഒരുയര്‍ന്ന മാനവികതയുടെ തലത്തിലെത്തുന്നു.

Where the mind is without fear and the head is held high;Where knowledge is free; Where the world has not been broken up into fragments by narrow domestic walls; Where words come out from the depth of truth; Where tireless striving stretches its arms towards perfection; Where the clear stream of reason has not lost its way into the dreary desert sand of dead habit; Where the mind is led forward by thee into ever-widening thought and action-- Into that heaven of freedom, my Father, let my country awake.

രണ്ട് പോസ്റ്റുകളാണ് ഈ എഴുത്തിന്റെ തുടക്കമായത്.
1) ദേവേട്ടന്‍
2)സൂരജ്
എനിയ്ക്ക് ആരോഗ്യത്തിനെപ്പറ്റി അല്‍പ്പം പോലും ചിന്തയില്ല. രാഷ്ട്രീയം മാത്രമേയുള്ളൂ. :)
റഫറന്‍സുകള്‍
1) M,The Gospel of Sri Ramakrishna,Sri Ramakrishna Math, Madras,1996
2)സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍
3)Peter van der Veer,Religious nationalism: Hindus and Muslims in India,University of California Press, 1994
4)Christophe Jaffrelot,The Hindu Nationalist Movement and Indian Politics C. Hurst & Co. Publishers, 1996
5)ഗോകരുണാനിധി
6)സംഘപരിവാരം വെബ് സൈറ്റ്
7)ഓര്‍ഗനൈസര്‍
8)G. S Banhatti,Life and Philosophy of Swami Vivekananda Atlantic Publishers & Distributors, 1995
9)പശുവിനെപ്പറ്റിയുള്ള ഈ ലേഖനം
10) ഗുരു നിത്യ ചൈതന്യ യതിയുടെ ചില പ്രഭാഷണങ്ങളുടെ ശബ്ദരേഖകൾ
ഈ വിഷയങ്ങളിലുള്ള വിക്കിപീഡിയ ലേഖനങ്ങള്‍.

6/8/2017ലെ എഡിറ്റ് തുടക്കം
2015 മാർച്ച് മാസം മുതൽ പരസ്യമായും അതിനു മുന്നേ കുറേനാൾ സംശയാലുവായും സംഘപരിവാർ രാഷ്ട്രീയത്തെയും സർവോപരി രാഷ്ട്രീയ സ്വയം സേവക സംഘത്തേയും അനുകൂലിച്ച് നിൽക്കുന്ന ഒരാളാണ് ഞാൻ.  അപ്പോഴും സാധാരണ ആൾക്കാർ ചെയ്യുന്ന മാതിരി ഈ ബ്ളോഗ് പോസ്റ്റുകളോ ചരിത്രപരമായി ആശയവ്യതിയാനങ്ങൾ മാറി വരുന്നതിന്റെ തെളിവുകളോ ഒന്നും മായ്ക്കാൻ ശ്രമിച്ചിട്ടുമില്ല. ഈ പോസ്റ്റിൽ ഒരു എഡിറ്റ് ചെയ്ത് ഇപ്പോൾ പറയുന്നത് മാതിരി ഒരു വിശദീകരണം ചേർക്കാനോ തുനിഞ്ഞിട്ടില്ല. അതിന്റെ ഏറ്റവും പ്രധാന കാരണം ഈ നയങ്ങളിലുള്ള വ്യത്യാസങ്ങൾ മനസ്സിലാകാനും വിധം മുതിർന്നവരാണ് എന്റെ എതിർ പക്ഷത്ത് നിൽക്കുന്നവരെന്ന തെറ്റിദ്ധാരണയായിരുന്നു.

മാത്രമല്ല ഓരോ അഭിപ്രായങ്ങൾക്കും അതിന്റേതായ മൂല്യം ഉണ്ടെന്ന് കരുതുന്ന ആളാണ് ഞാൻ. ഇന്നുപോലും എന്റെ ലേഖനം ഒരു ഇടതുപക്ഷക്കാരൻ ഞാൻ കൂടി നിൽക്കുന്ന സംഘപരിവാറിനെതിരേ ഉപയോഗിയ്ക്കുന്നതിൽ ഒരു കുഴപ്പവും എനിയ്ക്കില്ല.

കാരണം അന്ന് ഒരു സംഘപരിവാർ രാഷ്ട്രീയത്തിനെ അനുകൂലിയ്ക്കാത്ത ഒരാൾ ആത്മാർത്ഥമായിത്തന്നെ എഴുതിയ ലേഖനമാണിത്.  ആ ആൾക്ക് ആ അഭിപ്രായങ്ങൾ ഇന്നില്ല എന്ന് വച്ച് ആ അഭിപ്രായങ്ങളുള്ള, ആ അഭിപ്രായങ്ങളോട് യോജിയ്ക്കാൻ കഴിയുന്ന ഒരാൾക്ക് ഇതാ ഈ ലേഖനം വായിച്ച്  നോക്കൂ ഇതാണെൻ രാഷ്ട്രീയം അഥവാ അഭിപ്രായം എന്ന് ഇന്ന് പറയുന്നതിൽ ഒരു കുഴപ്പവുമില്ല. അങ്ങനെ വിരുദ്ധാഭിപ്രായങ്ങൾ പരസ്പരം സംവദിയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ നല്ലൊരു ജനാധിപത്യപരമായ രാഷ്ട്രീയമായ ലൈവായ ഒരു അന്തരീക്ഷം നിലനിൽക്കും. അല്ലാതെ ഫെയ്ക്ക് ന്യൂസും കള്ള പ്രചരണങ്ങളും കൊണ്ടല്ല ജനാധിപത്യം സംരക്ഷിയ്ക്കുന്നത്.

പക്ഷേ അതല്ല നടന്നത്. അഭിപ്രായങ്ങൾ മാറിവരും എന്ന് മനസ്സിലാക്കാൻ വേണ്ട ജനാധിപത്യബോധമില്ലാത്ത അൽപ്പബുദ്ധികൾ കുറേ നാളുകളായി ഇതെഴുതിയ 2009ലെ ആ മനുഷ്യനെ ഒരു ഹിപ്പോക്രറ്റ് എന്ന് കാണിയ്ക്കാനെന്ന മട്ടിൽ അഡ് ഹോമിനേം കളിയാട്ടവുമായി ഇടങ്ങിയിരിയ്ക്കുകയാണ്. വ്യക്തിപരമായി അതൊരു വിഷയമല്ല, എന്നാലും നമ്മൾ പറയുന്ന അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്നവർക്ക് അത്തരം പ്രചരണങ്ങൾ അൽപ്പം ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട്. ഇവരുടെ വ്യക്ത്യധിഷ്ഠിത കപടപ്രചരണങ്ങളും കൂക്കിവിളികളും കാരണം ഈ പോസ്റ്റ് തന്നെ അതേ പടി നിലനിർത്തി, എഡിറ്റ് ആയി അന്നത്തെ അഭിപ്രായങ്ങളോട് എന്തുകൊണ്ട് ഈ വ്യക്തി ഇന്ന് യോജിയ്ക്കുന്നില്ല എന്ന് വിശദമാക്കേണ്ട ബാധ്യത വന്നുകൂടിയിരിയ്ക്കുകയാണ്.

അപ്പോൾ 2009ലെ കാളിയമ്പിയെ 2017ലെ കാളിയമ്പി ഒന്ന് പൊളിച്ചടുക്കാൻ പോകുന്നു. പിടിച്ചിരുന്നോളുക.

പോയിന്റ് 1 : തമാശ വിട്ടാല്‍ ആ ശിപായിലഹളയാണ് പശുമാംസത്തിനേയും അതിന്റെ ഉപോല്‍പ്പന്നങ്ങളേയും ശരാശരി ദക്ഷിണഭാരതീയന്റെ മനസ്സില്‍ വില്ലന്‍ കഥാപാത്രങ്ങളായി കാണിച്ചുതുടങ്ങിയത്.

പ്രതിവാദം: അല്ല, ഒന്നാം സ്വാതന്ത്ര്യസമരത്തിനു വളരെ മുന്നേ മുൻപേ ഒരു സ്വാതന്ത്ര്യ സമരോപാധി എന്ന നിലയിൽത്തന്നെ പഞ്ചാബിലെ ഖുക്രി വംശജരും ഹിന്ദുക്കളുമൊക്കെ ഗോവധത്തെ ഉയർത്തിക്കാട്ടിയിരുന്നു എന്ന് ആ ലേഖനത്തിൽ തന്നെ കീഴെ ഞാൻ പറയുന്നുണ്ട്. ഒരേ ലേഖനത്തിൽ തന്നെ കോണ്ട്രഡിക്ടറി വാദങ്ങളാ‍യിരുന്നു

പോയിന്റ് 2: 1857 ല്‍ ബ്രിട്ടീഷ് കൂലിപ്പട്ടാളക്കാരെ സംഘടിപ്പിച്ച്, നഷ്ടപ്പെട്ടുപോയ തങ്ങളുടെ രാജ്യങ്ങള്‍ വീണ്ടെടുക്കാമെന്ന് മോഹിച്ച ആരോ ചിലരാവണം പന്നിയുടെ കൊഴുപ്പു പുരട്ടിയ വെടിപ്പൊതികളോടൊപ്പം പശുവിന്റെ കൊഴുപ്പുപുരട്ടിയ വെടിപ്പൊതികളുമുണ്ടെന്ന് പ്രചരിപ്പിച്ച് ആദ്യം പശുവിനേയും പന്നിയോടൊപ്പം നിര്‍ത്തിയത്. 

പ്രതിവാദം: ഒരു തെളിവുമില്ലാത്ത വാദമായിരുന്നത്. പന്നിയും പശുവും കൊഴുപ്പു പുരട്ടിയ കടലാസെന്നത് പ്രചരിപ്പിയ്ക്കപ്പെട്ടതല്ല, സത്യമായിരുന്നു. മേന്മയേറിയ കടലാസുണ്ടാക്കാൻ മൃഗക്കൊഴുപ്പ്  ഉപയോഗിയ്ക്കുന്നത് ഒരു സാധാരണ പ്രാക്ടീസാണ്.   ഈയിടെ പോലും ബീഫ് കൊഴുപ്പ് പുരട്ടിയ കടലാസ് കൊണ്ട് നോട്ട് അച്ചടിയ്ക്കുന്നതിൽ സമാനമായ പ്രശ്നം ബ്രിട്ടണിൽ വന്നിരുന്നു. ബ്രിട്ടണിലെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ആ നോട്ട് സ്വീകരിയ്ക്കാതിരിയ്ക്കുകയും ചെയ്തു. 
http://www.independent.co.uk/news/business/news/bank-of-england-5-note-10-animal-fat-keep-confirm-g-currency-pound-sterling-a7581131.html

പോയിന്റ് 2: വേദങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ ചൊല്ലാന്‍ കഴിവുണ്ടായിരുന്നവര്‍ പശുവിനുള്ള രാഷ്ട്രീയസ്വാധീനം വളരെപ്പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. മറ്റൊന്ന് പണ്ടേ പശുവിനെ പൊതുവായി തിന്നുവരുന്നത് വേദം ചൊല്ലാനോ കേള്‍ക്കാനോ പോലും അധികാരമില്ലെന്ന് ചിലര്‍ അന്യവല്‍ക്കരിയ്ക്കപ്പെട്ട ചില ജാതികളായിരുന്നതുകൊണ്ട് പശുവിനെ തിന്നാല്‍ നീ ചണ്ഡാലന്‍ എന്ന് വളരെപ്പെട്ടെന്ന് ഉയര്‍ന്നജാതി ഹിന്ദുവിനെ പറഞ്ഞുമനസ്സിലാക്കാനും അവനില്‍ പാപബോധമുണ്ടാക്കാനും പറ്റുമെന്ന് അവര്‍ വിചാരിച്ചിരിയ്ക്കണം.

പ്രതിവാദം: എന്ത് ക്രൂരമായാണ് മംഗൽ പാണ്ഡെയേയും ഝാൻസി റാണിയേയും എന്തിന് ബഹദൂർ ഷായേയും ഒക്കെപ്പറ്റി പറഞ്ഞിട്ടുള്ളതെന്ന് നോക്കൂ. സ്വയം സങ്കടപ്പെടണം. പശുവിനെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മഹാഭൂരിപക്ഷം ഭാരതീയരും കൊന്നു തിന്നില്ലായിരുന്നു. അത് സ്ഥിരമായി കേൾക്കുന്ന ഒരു കമ്മി കള്ളമാണ്. ചില ട്രൈബൽസ് ഒക്കെ ഏത് ഇറച്ചിയും കഴിച്ചിരുന്നു. നോർത്ത് ഈസ്റ്റിൽ ഗോമാംസം കഴിയ്ക്കുന്നവർ കൂടുതലാണ്. പശുവിനെ സംസ്കരിയ്ക്കുന്ന ഒരു വിഭാഗം, ഒരേ ഒരു ജാതി ദളിതർ പശുവിന്റെ തോൽ ഒക്കെ ഉപയോഗിയ്ക്കും, ചിലപ്പോൾ ചത്ത പശുവിന്റെ മാംസം ഉപയോഗിച്ചെന്നും വരാം. പക്ഷേ ഗോവധം ചെയ്ത് പശുവിറച്ചി കഴിച്ചിരുന്നു എന്നതിന് ഒരു തെളിവുമില്ല. സ്റ്റാറ്റിസ്റ്റിക്സ്. ആധുനിക ഭാരതത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ആണേ.

http://www.livemint.com/Politics/RhPVLUFmclIDWRIiSoTC7N/Who-are-the-beef-eaters-in-India.html

80 million Indians eat beef, of whom 63 million are Muslims. There are 12.5 million Hindus who eat beef, of whom around 9 million are Dalits and tribals. As per census 2011 figures, India has around 25% of Dalits and tribals, which works out to 300 million people. Out of these 300 million Dalits and tribals, a mere 9 million or around 3% actually consume beef! 3%! That’s it!

വേറൊരു സ്റ്റാറ്റിസ്റ്റിക്സിൽ 96 ശതമാനം ദളിതരും ബീഫ് കഴിയ്ക്കുന്നവരല്ല. 98 ശതമാനം സവർണ്ണരും. അതായത് ഇരു വിഭാഗങ്ങളിലും ഏതാണ്ട് ഒരേ  ശതമാനം ആൾക്കാർ മാത്രമേ ബീഫ് കഴിയ്ക്കുന്നവരായുള്ളൂ. ദളിതരെ ബീഫു കഴിയ്ക്കുന്നവരായി ചിത്രീകരിച്ച് ഓൺലൈനിൽ നിറയേ ലേഖനങ്ങൾ കാണാം. അവർ ദളിതർ എന്നാൽ ഈ നാലു ശതമാനം ആൾക്കാരെയാണോ പറയുന്നത്. 96 ശതമാനം ബീഫു കഴിയ്ക്കാത്ത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരെ ബീഫുകഴിയ്ക്കുന്നവരായി ചിത്രീകരിച്ചത് എന്തിനു വേണ്ടിയാണ്. അത് തൊണ്ടതൊടാതെ വിഴുങ്ങാൻ എന്നെപ്പോലെയുള്ള പൊട്ടന്മാരും. ഇസ്ലാമിസ്റ്റ് അജണ്ടയും താൽപ്പര്യവുമാണ് ദളിതരെ 
മുഴുവൻ ബീഫ് കഴിയ്ക്കുന്നവരായി കാണിയ്ക്കുക എന്നത്. ഒരു ചെറിയ ഗൂഗിൾ കെർച്ച് ചെയ്ത് ആ ഓൺലൈൻ ലേഖനങ്ങൾ എവിടുന്ന് വരുന്നു എന്ന് കണ്ടാൽ മാത്രം മതി.

അപ്പോഴും ഗോമാംസവും ഭക്ഷണത്തിന്റെ ഭാഗമാകുന്നത് കുഴപ്പമില്ലാത്ത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളും മറ്റ് വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളും ഭാരതത്തിലുണ്ട് എന്നത് മറക്കുന്നില്ല.

ബീഫു കഴിയ്ക്കാതിരിയ്ക്കുന്നതിൽ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടാണെന്ന് വിവേകാനന്ദസ്വാമി പറഞ്ഞത്  അദ്ദേഹം ചുമ്മാ പറഞ്ഞതാണെന്ന് ഞാൻ താഴെ സമർത്ഥിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നൂടെ വായിയ്ക്കുമ്പോൾ എന്റ് പൊട്ടത്തരമാണ് ഞാൻ പറഞ്ഞതെന്ന് മനസ്സിലാവും. 

ദയാനന്ദ സരസ്വതിയെപ്പറ്റി പറഞ്ഞതിൽ അൽപ്പം കാര്യമുണ്ട്. പുള്ളി ഗോവധത്തെ എന്നല്ല മുഴുവൻ ഹിന്ദു സമാജത്തേയും അപ്രോച്ച് ചെയ്ത രീതിയും  ഹൈന്ദവ സംസ്കാരത്തെ ആര്യസമാജ് പൊതുവിൽ നോക്കിക്കാണുന്ന രീതിയിലും ഇന്നും വിയോജിപ്പുകളുണ്ട്. അതേ സമയം ആര്യസമാജം ഈ സമൂഹത്തിനു നൽകിയ സംഭാവനകൾ ഒന്നും വിസ്മരിയ്ക്കുന്നുമില്ല. ദയാനന്ദസരസ്വതി സ്വാമികളെ വളരെ ബഹുമാനത്തോടെ തന്നെയാണ് നോക്കിക്കാണുന്നതും

പോയിന്റ് 3: കുക്ക എന്ന സിഖ് വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു.

പ്രതിവാദം:  സ്വാതന്ത്രയ്ത്തിനും മുഗൾ ഭീകരർ ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിനും എതിരെ ഉയർന്ന് വന്ന സാമൂഹ്യ മുന്നേറ്റമായിരുന്നു ഖുക്ക. അവരെ ഞാൻ വെറും കൗ വിജിലാന്റി ആക്കിക്കളഞ്ഞ്.

പോയിന്റ് 4: ഹൈന്ദവരെ യോജിപ്പിയ്ക്കാനായി തുടങ്ങിയ പശുസംരക്ഷണം വളരെപ്പെട്ടെന്ന് ലഹളകളിലേയ്ക്കും ദളിതരേയും മുസ്ലീങ്ങളേയും ഒറ്റപ്പെടുത്താനും അവര്‍ക്കെതിരേ അക്രമമഴിച്ചുവിടാനുമുള്ള ആയുധമായും മാറിയത് ആശ്ചര്യമുണ്ടാക്കുന്നതാണ്. പക്ഷേ നുണകള്‍ വളരെപ്പെട്ടെന്നാണ് പരക്കുക. ദളിതര്‍ക്കെതിരേ ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. ഭാരതത്തില്‍ ദളിതരുടെ മാംസാഹാരത്തില്‍ ഒരു പങ്ക് ഗോമാംസമാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന എന്തും എവിടെയും ദളിതരെക്കൂടി ഉന്നംവച്ചുള്ളതാകാമെന്ന് യാധാസ്ഥിതിക സവര്‍ണ്ണ ഹിന്ദുക്കള്‍ മനസ്സിലാക്കിയതില്‍ അത്ഭുതമില്ല. മുസ്ലീങ്ങള്‍ക്കെതിരേ ഉണ്ടാക്കിയെടുത്ത വിശുദ്ധ പശുവിനെ ദളിതര്‍ക്കെതിരേയും അക്രമമഴിച്ചുവിടാന്‍ വടക്കേ ഭാരതത്തില്‍ പലയിടത്തും ഉപയോഗിച്ചു.പൊതുവേ സവര്‍ണ്ണ ഹൈന്ദവികതയുടേ വക്താക്കളായിരിയ്ക്കുന്ന ഹൈന്ദവ നവോദ്ധാന പ്രസ്ഥാനങ്ങള്‍ക്ക് ദളിതരെ ഉന്നം വച്ചുള്ളതെന്തും ബോണസ് ആയി തോന്നിയിരിയ്ക്കാം.

പ്രതിവാദം: കഷ്ടമാണ് കാര്യം. ചില ലേഖനങ്ങളിൽ നിന്ന് ഞാൻ ചുരണ്ടിയതാണ്. ദളിത് മുസ്ലിം ഗോവധത്തിൽ ഒരുമിയ്ക്കുന്നു എന്ന ഇസ്ലമിസ്റ്റ് നരേറ്റീവ്സ് വായിച്ചെഴുതിയത്. അങ്ങനെ ചരിത്രപരമായ ഒരു സംഭവവും കണ്ടെടുക്കാൻ എനിയ്ക്ക് സാധിച്ചിട്ടില്ല. 

പോയിന്റ് 5: ഈ മാതൃകയിലുള്ള ഹിന്ദു ഗ്രൂപ്പുകളുടെ ഒരു വളര്‍ച്ചയാണ് ഇന്നത്തെ സംഘപരിവാര്‍. 

പ്രതിവാദം: അല്ല, കൗ വിജിലാന്റി സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഏതാണ്ട് എല്ലായിടത്തും പ്രവർത്തിയ്ക്കുന്നത്. ഈയിടെ ഗോരക്ഷകർ കോൺഗ്രസ്സിന്റെ ഉറ്റ സ്നേഹിതരാണെന്നുള്ള വാർത്തകൾ മനപ്പൂർവം ആരും കണ്ടില്ലെന്ന് നടിയ്ക്കുകയല്ലേ. ദിഗ് വിജയ് സിങ്ങ് പറഞ്ഞത് ഒക്കെ കൂട്ടി വായിയ്ക്കണം. കൗ വിജിലാന്റിയിൽ എല്ലാ തരക്കാരുമുണ്ട്. തൽക്കാലം കമ്യൂണിസ്റ്റുകൾ ഇല്ല. കാരണം അവന്മാർ എവിടേയുമില്ലല്ലൊ.
http://indianexpress.com/article/india/india-news-india/the-cow-vigilantes-how-gau-rakshaks-across-party-lines-get-gujarat-govt-rewards/

പോയിന്റ്6: അതോടെ രാഷ്ട്രീയ ലാഭത്തിനായി മതപരമായ ചിഹ്നങ്ങളെയും കള്ള പ്രൊപ്പഗാണ്ടകളേയും ഫലപ്രദമായി ഉപയോഗിയ്ക്കാമെന്ന സംഘപരിവാര്‍ അജണ്ട ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രയോഗത്തില്‍ വരികയും ചെയ്തു.
പ്രതിവാദം: കോൺഗ്രസ്സിന്റെ സേഥ് ഗോവിന്ദ് ദാസ് തന്നെയാണ് പാർലമെന്റിൽ ഗോവധനിരോധനത്തിനായി ആദ്യം ബില്ലു കൊണ്ട് വരുന്നത്. 1966ൽ ഗോവധ നിരോധനത്തിനായി ജയപ്രകാശ് നാരായൺ നേരിട്ട് ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. 1960നു മുന്നേ മിയ്ക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് സർക്കാർ തന്നെ ഗോവധനിരൊധന നിയമം നടപ്പാക്കിയിരുന്നു. അതായത് അക്കാര്യത്തിൽ സംഘവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന കോൺഗ്രസ്സും പിന്നീട് വന്ന ജനതാ മുന്നേറ്റത്തിലെ ജേപീയും ഒറ്റക്കെട്ടായിരുന്നു. പിന്നെങ്ങനെ 66 ലെ കൈലാസ് നാഥ് കട്ജു നരേറ്റീവ് ശരിയാവും.?കലപ്പേം കാളേം കഴിഞ്ഞ് ഇന്ദിര വേറേ കോൺഗ്രസ്സ് ആയപ്പോൾ ഇന്ദിരാ കോൺഗ്രസ്സ് പശുവും കുട്ടിയും ചിഹ്നമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് സംഘപരിവാറാണോ? ആരൊക്കെ എന്തൊക്കെ ചെയ്താലും സംഘപരിവാർ ആണ് കുറ്റക്കാർ. ചെയ്തില്ലെങ്കിലും സംഘപരിവാർ കുറ്റക്കാർ!

ദിഗ് വിജയ് സിങ്ങ് എന്ന കോൺഗ്രസ്സ് മുഖ്യമന്ത്രി പറയുന്നത് വായിച്ച് നോക്കുക
http://indianexpress.com/article/india/india-news-india/congress-will-back-law-to-ban-cow-slaughter-digvijaya-singh/
“I am surprised the BJP does not know that out of the 29 states, cow slaughter is banned in 24 states. And in most of these states, the prohibition was imposed by Congress governments. The Congress Working Committee had passed a resolution in the 1930s seeking a ban on cow slaughter. There was a ban on cow slaughter during Mughal rule. In the Bhopal riyasat of the Nawab, there was a ban on cow slaughter,” he said.

പോയിന്റ്7: ഫ്യൂഡലിസത്തില്‍ നിന്ന് വളര്‍ന്ന് മുതലാളിത്തത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റെയും ഒരു ഘട്ടത്തില്‍ ഏതൊരു സമൂഹവും നേരിടുന്ന ഒന്നാണ് ഫാസിസത്തിന്റെ വളര്‍ച്ച.

പ്രതിവാദം: ശുദ്ധ തള്ള്. അങ്ങനെയൊരു കാര്യവും ചരിത്രത്തിലില്ല, അങ്ങനെ ഒരു ആവർത്തനവും നിരീക്ഷിച്ച് കണ്ടുപിടിയ്ക്കാനും സാധ്യമല്ല. 

പോയിന്റ്8:  യൂറോപ്പിനെ അതൊരു വന്‍ യുദ്ധത്തില്‍ കൊണ്ടെത്തിച്ചു.ഭാരതത്തിലും ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യം മറ്റൊന്നല്ല.

പ്രതിവാദം: അടുത്ത കമ്മി നരേറ്റീവ്. ഭാഗ്യം അന്ന് ഞാൻ മുഞ്ജേയും ഡോക്ടർജിയും ഹിറ്റ്ലരും എന്ന അമർ ചിത്രകഥ  കാണാഞ്ഞത്. 😊 


പോയിന്റ്8: പക്ഷേ ബീഫ് തിന്നുന്നതാണോ ഇവിടെ വിഷയം. ഒട്ടുമേ അല്ല. നമ്മള്‍ ഇത്രയും നേരം വിഷയത്തിനെ തൊട്ടതുപോലുമില്ല. വിവേകാനന്ദ സ്വാമികള്‍ ബീഫ് തിന്നിരുന്നോ എന്നതും ഒരു വിഷയമല്ല.

പ്രതിവാദം: വിവേകാനന്ദസ്വാമികളും നാരായണ ഗുരുവും പറഞ്ഞതിനോട് ഇരു വാദങ്ങളോടും എനിയ്ക്കിന്ന് യോജിയ്ക്കാനും കഴിയും, ഇരു വാദങ്ങളും ശരിയാണ് താനും. 

പോയിന്റ് 9: വിഷയം ഭാരതത്തില്‍ അഭൂതപൂര്‍വമായി വളര്‍ന്ന് പിടിയ്ക്കുന്ന ഹൈന്ദവ ഫാസിസ്റ്റ് ശക്തികളാണ്.
ബീഫ് വേണ്ടവന്‍ തിന്നട്ടേ, വേണ്ടാത്തവന്‍ തിന്നണ്ട. പക്ഷേ ഞാന്‍ ബീഫ് തിന്നാത്തതുകൊണ്ട് നീയും തിന്നരുത് എന്ന് പറയുന്നിടത്ത് ബാലന്‍സ് തെറ്റുന്നു. അവിടെയാണത് ഫാസിസമാകുന്നത്. എല്ലാവര്‍ക്കുമറിയാം, പശുവിനെ കൊല്ലുന്നത്കൊണ്ട് ഭാരതത്തിനൊന്നും സംഭവിയ്ക്കില്ലെന്ന്. പശുവെന്നത് ഒരു സാധാരണ മൃഗമാണ്. പക്ഷേ അതിനെ കൊന്നാല്‍ അത് ഭാരതനാടിനോടുള്ള ദ്രോഹം രാജ്യദ്രോഹം ആണെന്ന് വരുത്തി പശുവിനെ തിന്നുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്ര കുത്തുന്നു. കേള്‍ക്കുന്നവനും പറയുന്നവനുമറിയാം പശുവിനെ തിന്നാല്‍ നീ രാജ്യദ്രോഹിയാവില്ലെന്ന്. എന്നാലും കുറേ കേള്‍ക്കുന്ന മാത്രയില്‍ നാം വിശ്വസിയ്ക്കുന്നു.പശുവെന്ന ബിംബത്തിനെ രാജ്യദ്രോഹം എന്ന് വിവക്ഷിയ്ക്കുന്നു. അതാണ് ഫാസിസത്തിന്റെ വിജയം.നുണയെ ആവര്‍ത്തിച്ച് സത്യമാക്കല്‍.

പ്രതിവാദം: സത്യമാണ് നുണയെ ആവർത്തിച്ച് സത്യമാക്കൽ. യൂറൊപ്യൻ ഫാസിസം ആണ് സംഘപരിവാർ ആശയങ്ങളേന്ന നുണയെ ആവർത്തിച്ച് സത്യമാക്കൽ. 

കൗ വിജിലാന്റികൾ സംഘപരിവാർ രഹസ്യഗ്രൂപ്പുകളാണെന്ന നുണയെ ആവർത്തിച്ച് സത്യമാക്കൽ. 

ഗോവധം ദേശദ്രോഹമെന്ന് ആരോ വരുത്തി എന്ന നുണയെ ആവർത്തിച്ച് സത്യമാക്കൽ (ഗോവധം ഹിന്ദു വിരുദ്ധമെന്ന് ഒരുപാട് ആൾക്കാർ പറഞ്ഞിട്ടുണ്ട്. ആരാണാ‍വോ ദേശദ്രോഹമാണെന്ന് പറഞ്ഞത്? അങ്ങ് ചുമ്മാ പറയുവാണ്. ഓരോരോ ഭാവനാവിലാസങ്ങളാണ്. റെട്ടറിക്.


പോയിന്റ് 10: അങ്ങേലെ വാരിജാക്ഷന്‍ പട്ടിയെ ഭോഗിയ്ക്കുന്നു. ഞാനവന്റെ ഭാര്യയെ ഭോഗിച്ചാല്‍ എന്താ ഹേ കുഴപ്പം എന്ന ന്യായമാണിത്.

പ്രതിവാദം: ഹുസൈന്റെ വര പട്ടിയെ ഭോഗിയ്ക്കലാണെന്ന ബൗദ്ധിക സത്യസന്ധത  ആ എഴുതിയയാൾക്ക് അന്നുണ്ടായിരുന്നു എന്നതിൽ സന്തോഷം തോന്നുന്നുണ്ട്.

പോയിന്റ് 11: താലിബാനികള്‍ ഏറ്റവും നാശമുണ്ടാക്കിയത് മുസ്ലീങ്ങള്‍ക്കാണ് എന്നതുപോലെതന്നെ.
പ്രതിവാദം: അതന്നെ. ആർ എസ് എസ് ഐസിസ് നരേറ്റീവ്. ഇർഫാൻ ഹബീബ് തള്ളി പൊക്കിയ പ്രൊപ്പഗാണ്ട. വിശാലമായി പൊളിയ്ക്കേണ്ടുന്ന നരേറ്റീവാണത്. അതേപ്പറ്റി വേറേ തന്നെ എഴുതും. അന്താരാഷ്ട്ര ഗൂഡാലോചന തന്നെ ആ നരേറ്റീവിനു പിറകിലുണ്ട് എന്നതിൽ സംശയമില്ല.


പോയിന്റ് 12: ആദ്യം അവര്‍ മുസ്ലീങ്ങളെ തല്ലാന്‍ നിങ്ങളെ കൂട്ടുപിടിയ്ക്കും, പിന്നെ പള്ളിപൊളിയ്ക്കാന്‍, പിന്നെ ബീഫ് തിന്നുന്നവനെ തല്ലാന്‍, പിന്നെ പബില്‍ പോകുന്നവനെ കൊല്ലാന്‍, അങ്ങനെയങ്ങനെ അവസാനം അവനല്ലാത്തവനെയെല്ലാം തിരഞ്ഞ് പിടിച്ച് അവന്‍ തല്ലും, ഭാരതം ഹൈന്ദവതാലിബാനാക്കും.കുറിയിടാതെ നടന്നാല്‍ ചാട്ടവാറടിയും സീമന്തരേഖയില്‍ സിന്ദൂരമണിയാത്ത സ്ത്രീകളെ പരസ്യമായി തലവെട്ടാനും വിധിയ്ക്കും.അമ്പലത്തിലെ ദീപാരാധനയ്ക്ക് പോകാത്തവരെ ചത്താല്‍ ദഹിപ്പിയ്ക്കിക്കില്ലെന്ന് വിധിയ്ക്കും. സംശയിയ്ക്കേണ്ട,ലോകത്തെമ്പാടും യാതൊരു സംശയവുമില്ലാതെ ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാഭാവികപരിണാമം അങ്ങനെയാണെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നുണ്ട്. ഭാരതത്തിലും അത് ആവര്‍ത്തിയ്ക്കും.

പ്രതിവാദം: കൊല്ലം നാലായി അബ്സല്യൂട്ട് മെജോറിറ്റിയിൽ വന്നിട്ട്. മുന്നോട്ടല്ലാതെ പിന്നോട്ട് പോയി ഇന്ന് വരെ കണ്ടിട്ടില്ല. അസഹിഷ്ണുതാ ക്യാമ്പേൻ മുതൽ ജുനൈദും രോഹിത് വെലുലയും വരെ അപഹാസ്യമായ കള്ളത്തരങ്ങളായി ഒതുങ്ങിയതും കണ്ടു. സ്വാഭാവികപരിണാമം, ഫാസിസം ചരിത്രം ആവർത്തിയ്ക്കും അന്ധവിശ്വാസങ്ങൾ ഇവിടെയും ചുമ്മാ റേട്ടറികുകളായി തള്ളിയിരിയ്ക്കുന്നു

പോയിന്റ്13: .....  അവര്‍ വരുമ്പോള്‍ വെറുപ്പിന്റെ അജണ്ടകളൊക്കെ മാറ്റിവച്ച് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ ഓരോരുത്തരും ശ്രമിയ്ക്കേണ്ടത്.ബിംബങ്ങളാണോ മനുഷ്യരാണോ വലുതെന്ന ചോദ്യത്തില്‍ മനുഷ്യരും അവര്‍ ധനാത്മകമായി കാണുന്ന ചില മൂല്യങ്ങളും- സ്വാതന്ത്ര്യം,സമത്വം, സ്നേഹം ഒക്കെയാണ് വലുതുമെന്ന ബോധ്യം വേണം. 

പ്രതിവാദം: സത്യമാണ്

പോയിന്റ് 14: അന്ധമായി അടഞ്ഞ്പോയ ചില വിശ്വാസപ്രമാണങ്ങളുടെ പൊള്ളത്തരം വെളിവാക്കേണ്ടത് നമ്മുടെയോരോരുത്തരുടേയും കടമയാണ്. ഭാരതം എന്ന രാജ്യം ഉണ്ടാക്കുന്നതിന് ഇന്നാട്ടിലെ ജാതിമതവര്‍ഗ്ഗഭേദമില്ലാതെ എല്ലാവനും ശ്രമിച്ചിട്ടുണ്ട്. സര്‍ദാര്‍ പട്ടേലും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും മൌലാനാ അബ്ദുള്‍ കലാമും ഒക്കെ നമുക്ക് വേണ്ടി പടപൊരുതിയവരാണ്. 
പ്രതിവാദം: സത്യമാണ്. പരമ സത്യം. അന്ധമായി അടഞ്ഞ്പോയ ചില വിശ്വാസപ്രമാണങ്ങളുടെ പൊള്ളത്തരം വെളിവാക്കേണ്ടത് നമ്മുടെയോരോരുത്തരുടേയും കടമയാണ്. 

പോയിന്റ് 15: പാകിസ്ഥാന്‍ മുസ്ലീം രാജ്യമായപ്പോഴും ഇവിടെത്തന്നെ നിന്ന് നാടിന്റെ മാനം കാത്ത് ഇതൊരു സെക്കുലര്‍ രാജ്യമാക്കാന്‍ പരിശ്രമിച്ചവരാണ് ഓരോരോ ഇന്‍ഡ്യന്‍ മുസ്ലീമും.

പ്രതിവാദം: ഇവിടെ ആരും നിന്നതല്ല, ഭാരതം സെക്കുലർ രാജ്യമായത് മുസ്ലീമും ഹിന്ദുവും വിചാരിച്ചിട്ടല്ല . സെക്കുലർ എന്ന യൂറോപ്യൻ ഐഡിയോളജ്ജിയിൽ ഇവിടെ ഒരു രാജ്യം ആരും ഉണ്ടാക്കിയിട്ടുമില്ല. ഭരണഘടനയിൽ അത് ഫാസിസ്റ്റ് രീതികളുടെ മൂർത്തമായ അടിയന്തിരാവസ്ഥക്കാലത്ത് എഴുതിച്ചേർത്തതാണ്. അടിയന്തിരാവസ്ഥക്കാലത്ത് നടന്ന  കുപ്രസിദ്ധമായ 42ആം ഭരണഘടനാ ഭേദഗതിയോടെയാണ് നമ്മുടെ സ്വാതന്ത്ര്യം നേടിത്തന്നവരുണ്ടാക്കിയ പവിത്രമായ ഭരണഘടനയിൽ സെക്യുലറിസവും സോഷ്യലിസവും തള്ളിക്കയറ്റിയത്. ഈ സോഷ്യലിസവും സെക്കുലറുമൊക്കെ കയറ്റണം എന്ന് ചർച്ച വന്നപ്പോൾ വലിയൊരു ആശയത്തിന്റെ പുറത്ത് ബാബസാഹെബ് അംബേദ്കറുടെ വാദം അംഗീകരിച്ചാണ് ഭരണഘടനയുടേ പ്രീയാംബിളിൽ ആ വാക്കുകൾ ഒഴിവാക്കിയത്. അദ്ദേഹം പറഞ്ഞു

"My objections, stated briefly are two. In the first place the Constitution, ... , is merely a mechanism for the purpose of regulating the work of the various organs of the State. It is not a mechanism where by particular members or particular parties are installed in office. What should be the policy of the State, how the Society should be organised in its social and economic side are matters which must be decided by the people themselves according to time and circumstances. It cannot be laid down in the Constitution itself, because that is destroying democracy altogether. If you state in the Constitution that the social organisation of the State shall take a particular form, you are, in my judgment, taking away the liberty of the people to decide what should be the social organisation in which they wish to live. It is perfectly possible today, for the majority people to hold that the socialist organisation of society is better than the capitalist organisation of society. But it would be perfectly possible for thinking people to devise some other form of social organisation which might be better than the socialist organisation of today or of tomorrow. I do not see therefore why the Constitution should tie down the people to live in a particular form and not leave it to the people themselves to decide it for themselves. This is one reason why the amendment should be opposed."

https://en.wikipedia.org/wiki/Forty-second_Amendment_of_the_Constitution_of_India

ഭരണഘടനയുടെ പ്രീയാമ്പിളിൽ നിന്ന് തൂക്കിയെടുത്ത് വെളിയിൽക്കളയണം സോഷ്യലിസവും സെക്കുലറിസവും. അടിയന്തിരാവസ്ഥ സമയത്തെ യഥാർത്ഥ ഫാസിസത്തിൽ നിന്ന് രാഷ്ട്രം അങ്ങനെ അവസാനമായി രക്ഷപെടട്ടെ.

ഇവിടെ ഉണ്ടായത് ഭാരതമാണ്. പാക്കിസ്ഥാനും ഭാരതവും. പാകിസ്ഥാൻ മുസ്ലീം രാജ്യമായിരുന്നു. ഭാരതം മുസ്ലിം രാജ്യം അല്ലായിരുന്നു. അത്രയേ ഒള്ളൂ കാര്യം. എല്ലാ മതവും തുല്യമായി പരിഗണിയ്ക്കും എന്ന് ഉറപ്പിച്ച രാജ്യം. അല്ലാതെ മതമില്ലായ്മയുടേ സെക്കുലർ അല്ല. മതതുല്യത. ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യങ്ങളാണത്. ഒപ്പം ഇനി ഹിന്ദു എന്നത് ഒരു മതവുമല്ല. അതിനി എത്ര ആക്കിയാലും ആവില്ല.


പോയിന്റ് 16: അവനു കൂടെ സമാധാനമായി ജീവിയ്ക്കാനിടമില്ലാത്ത ഒരു നാട്ടില്‍ ജീവിയ്ക്കുന്നതിനേക്കാള്‍ നല്ലത് അവനുവേണ്ടി പൊരുതി മരിയ്ക്കുന്നതാണ്. അവനെ ദ്രോഹിയ്ക്കുന്ന നാട് എന്റെ ജന്മഭൂമിയല്ല എന്നുറക്കെ വിളിച്ച് പറയാന്‍ ഓരോ ഭാരതീയനും ധൈര്യമുണ്ടാകുമ്പോള്‍ ജന്മഭൂമിയെന്നത് ഒരു ഭൂമിശാസ്ത്രപരമായ അസ്തിത്വത്തില്‍ നിന്നുയര്‍ന്ന് ഒരുയര്‍ന്ന മാനവികതയുടെ തലത്തിലെത്തുന്നു.

പ്രതിവാദം: സത്യമാണ് എല്ലാവർക്കും ഇവിടെ ജീവിയ്ക്കാൻ അവകാശമുണ്ട്. അത് വേണം. അത് സംരക്ഷിയ്ക്കാൻ പരസ്പരം സഹായിയ്ക്കണം. അപ്പോഴാണ് ഇത് ജന്മഭൂമിയാകുന്നത്. പുണ്യഭൂമിയും

അവരു വോട്ടുതേടി വരുമ്പോൾ....? ആരു വോട്ടുതേടി എന്നത് നമുക്ക് ആലോചിയ്ക്കേണ്ടതാണ്. മുസ്ലീമിനെ അങ്ങ് പേട്രണൈസ് ചെയ്ത് നക്കി കൊല്ലുകയായിരുന്നു എന്നിലെ ഇടതൻ. 
ഇവിടെ അങ്ങനെ ഒന്നുമില്ല, ആർക്കും പ്രത്യേക അധികാരവും അവകാശവും ഒന്നുമില്ല, ആർക്കും സ്പെഷ്യലായി ഈ നാട്ടിലെ സാംസ്കാരിക ചിഹ്നങ്ങളെ വെല്ലുവിളിയ്ക്കാൻ പ്രത്യേകിച്ച് അവകാശമൊന്നുമില്ല.

ഇനിയിത് പൊതുവേ ഒന്ന് പറയാം അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം.


പൊതുവേ സംഘപരിവാർ എന്നത് യൂറോപ്യൻ ഫാസിസത്തിന്റെ ഈച്ചക്കോപ്പിയാണെന്നും ചരിത്രം ആവർത്തിയ്ക്കുമെന്നൊക്കെയുള്ള ചില മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പ്രൊപ്പഗാണ്ട അൺലേൺ ചെയ്തെന്നേ ഉള്ളൂ. ആ പോയിന്റായിരുന്നു ലേഖനത്തിന്റെ കാതൽ. അതൊഴിച്ചാൽ പിന്നെ ചില ചരിത്രവസ്തുതകൾ നിരത്തിയിരിയ്ക്കുന്നെന്ന് മാത്രം. പിന്നെ ദളിതർ ബീഫു കഴിയ്ക്കുന്നവരാണ് എന്ന വാദം. പരമ അബദ്ധമായിരുന്നു അത്. 97 ശതമാനം ദളിതരും ഗോമാംസം ഭക്ഷിയ്ക്കുന്നവരല്ല. വിവിധ ഏജൻസികളുടേ സർവേകളൂണ്ട്. അന്ന് എനിയ്ക്കത് അറിയില്ലായിരുന്നു. കേരളത്തിലെ അവസ്ഥ വച്ച് എന്റെ അമ്മയും ദളിതനായ എന്റെ കൂട്ടുകാരൻ സജീവന്റെ അമ്മയും ബ്രാഹ്മണനായ എന്റെ കൂട്ടുകാരൻ സുഭാഷിന്റെ അമ്മയും ബീഫ് കണ്ടാൽ ഓടിയ്ക്കും. ഞങ്ങളേല്ലാം ഭേഷാ കഴിയ്ക്കുകയും ചെയ്യും.ഇതിൽ അമ്മമാർക്ക് എന്തോ ദേഷ്യം ഉണ്ടെന്നേ കരുതിയുള്ളൂ. ദളിതർ കഴിയ്ക്കും എന്ന് തന്നെ വിശ്വസിച്ചതുകൊണ്ടാണ് അന്ന് അങ്ങനെ എലാബ്രേറ്റ് ചെയ്തത്. പക്ഷേ അത് ശരിയല്ലായിരുന്നു.

അപ്പൊ ആ ലേഖനത്തിലുള്ള ബാക്കി ചില പോയിന്റുകളും ഇൻ വാലിഡ് ആകും.

http://www.livemint.com/.../Who-are-the-beef-eaters-in...

അതേ സമയം വിവേകാനന്ദസ്വാമിജി പറഞ്ഞ പോലെ ബീഫ് എന്നത് ഇവിടത്തെ യൂണിറ്റിക്ക് ഒരു അക്കിലിസ് ഹീൽ ആയി നിൽക്കുകയാണെങ്കിൽ അതിൽ മസിലുപിടിയ്ക്കരുതെന്നും ഇന്നും വിശ്വസിയ്ക്കുന്നയാളാണ് ഞാൻ. ഉദാഹരണം നാഗലാൻഡ്, മറ്റു നോർത് ഈസ്റ്റേൺ സംസ്ഥാനങ്ങൾ. ഒരു വിശാലമായ സ്റ്റാൻഡ് അതിലെടുക്കണം. സംഘപരിവാർ അല്ല ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗോവധനിരോധനം നടത്തിയത്. കോൺഗ്രസും ഗോമാതാ രാഷ്ട്രീയം കളിച്ചിട്ടുമുണ്ട്. സൊ..

മാറ്റം വന്ന ഒരു പോയിന്റ് കൂടിയുണ്ട്. ബീഫ് ഈറ്റിങ്ങ് എന്നത് ഫോഴ്സ്ഫുള്ളീ അടിച്ചേൽപ്പിച്ച ഒരു രാഷ്ട്രീയ യുദ്ധ ആയുധമാക്കി ഉപയോഗിയ്ക്കുകയും തനത് സംസ്കാരങ്ങളെ നശിപ്പിയ്ക്കാൻ ഉപയോഗിയ്ക്കുകയും ചെയ്ത ചില ഫോഴ്സുകളോട്, വ്യക്തമായിപ്പറഞ്ഞാൽ മുഹമ്മദ് ഗസ്നി മുതൽ മുഹമ്മദലി ജിന്ന വരെയുള്ള ഇസ്ലമിസ്റ്റുകളോട് ഇനിയും പാട്രണൈസേഷൻ തുടരാൻ നിവൃത്തിയില്ല എന്റെ പാട്രണൈസേഷൻ കിട്ടിയിട്ട് അവർക്കൊന്നും നേടാനില്ല എന്ന് മാത്രമല്ല ആ പാട്രണൈസേഷനിൽ നിന്ന് മിൽക്ക് ചെയ്യാൻ വ്യവസ്ഥാപിതമായ സിസ്റ്റങ്ങളും അവർക്കുണ്ട്. അത് തുറന്ന് പറഞ്ഞ് തന്നെ നിൽക്കും.അത് മുസ്ലീങ്ങളോടൂള്ള എതിർപ്പല്ല, ഇസ്ലമിസ്റ്റുകളോടുള്ള എതിർപ്പാണ്.

ഏത് സമൂഹമായാലും, അത് ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നൊന്നുമില്ല, ഏത് സമൂഹമായാലും പക്ഷമായാലും പരസ്പരം ബഹുമാനിച്ചും ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് കൊടുത്തുമൊക്കെയേ നിലനിൽക്കാനാകൂ എന്ന് മനസ്സിലാക്കണം. ഞാനൊരു കൊറിയക്കാരനാണെന്ന് പറഞ്ഞ് ഞാനിരിയ്ക്കുന്ന കവലയിൽ എനിയ്ക്ക് പട്ടിയുടേ മാംസം വിൽക്കാനും അത് പാചകം ചെയ്ത് കഴിയ്ക്കാനുമാകില്ല. അത് ഡോഗ് ലവേഴ്സ് ആയ എന്റെ അയൽക്കാരനോട് ഇവിടത്തെ സമൂഹത്തോട് ഞാൻ ചെയ്യുന്ന വിട്ടുവീഴ്ചയാണ്. വയസായ പട്ടിയെയോ അസുഖം മൂർച്ഛിച്ച പട്ടിയേയോ ഒക്കെ അവർ ദയാവധം ചെയ്യാറുണ്ടെന്നോ ചിലപ്പോൾ അതിനെ സ്റ്റഫ് ചെയ്ത് സൂക്ഷിയ്ക്കാറുണ്ടെന്നോ ഉള്ളത് എനിയ്ക്ക് തിന്നാൻ ലോജിക് ആവുന്നില്ല എന്നെനിയ്ക്ക് അറിയാം. അതേ സമയം നാഗലാൻഡിൽ പോയി പട്ടിമാംസം ഇവിടെ ആരും തിന്നരുതെന്ന് ഇവിടത്തെ സായിപ്പിനും പറയാൻ അവകാശമില്ല. ലോജിക് ലളിതമാണ് .

ആ ലോജികിനും സ്പേസ് തരാൻ സംഘം തയ്യാറായിട്ടുണ്ട്. അവരിൽ എല്ലാ സ്പെക്ട്രത്തിലും ചിന്തിയ്ക്കുന്നവരുമുണ്ട്. ഉദാ: കിരൺ റിജ്ജു. രാജ്നാഥ് സിങ്ങ് എന്ന ഗോപൂജ ചെയ്യുന്നയാൾക്ക് തൊട്ടരികെ തന്നെയാണ് സംഘത്തിൽ കിരൺ റീജ്ജു എന്ന ഗോമാംസം കഴിയ്ക്കുന്നയാൾക്കും സ്ഥാനം. അപ്പോഴും ഗോരക്ഷ സംഘത്തിന്റെ പൊളിറ്റിക്കൽ അജണ്ടയാണ്. രണ്ടും തമ്മിൽ വൈരുദ്ധ്യം ഇല്ലെന്ന് അത്യാവശ്യം ബോധമുള്ളവർക്കെല്ലാം മനസ്സിലാവുമെന്നും എനിയ്ക്കറിയാം. ബോധമില്ലാത്തവരോട് സംസാരിയ്ക്കാൻ പോകാതിരിയ്ക്കുകയാണ് ഭേദം.

അന്നെഴുതിയതിനെ ഇങ്ങനെ പ്രധാന ലേഖനത്തിൽ മാറ്റം വരുത്താതെയെങ്കിലും ഒരു എഡിറ്റ് ആയെങ്കിൽ അങ്ങനെയെങ്കിലും വാൻഡലൈസ് ചെയ്യുന്നതിൽ സങ്കടമുണ്ട്. പക്ഷേ അൽപ്പബുദ്ധികളോട് ജനാധിപത്യവും വിശാലമനസ്കതയുമൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതിലൊരു പ്യുരിട്ടൻ മനസ്സ് കാത്തുവച്ചിട്ടും കാര്യമില്ല. അപ്പം ലിങ്ക് എടുത്ത് വിളയാടുന്നവർ ഇതൂടെ വായിയ്ക്കണമെന്ന് അപേക്ഷ.

6/8/2017ലെ എഡിറ്റ് തീർന്നു