Wednesday, September 29, 2010

സ്വാമിയും കോമരവും

ഒന്നാം ഭാഗം ഇവിടെ   
രണ്ടാം ഭാഗം ഇവിടെ  
മൂന്നാം ഭാഗം ഇവിടെ 

സുനാമിയില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നല്‍കുന്നു. കത്രീന കൊടുംകാറ്റില്‍  പെട്ടു പോയവരെ സംരക്ഷിയ്ക്കാന്‍ യൂ എസ് ഗവണ്മെന്റിനു കാശു കൊടുക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടു വച്ചു കൊടുക്കുന്നു. ഒക്കെ വലിയ കാര്യങ്ങള്‍. വീടു വച്ച് കൊടുക്കുന്നതിനോടൊപ്പം ആജീവാനന്ത ലോയല്‍റ്റി പകരം വാങ്ങുന്നുമുണ്ട്. വെറുതേ വീടു വച്ച് കൊടുക്കുകയല്ല. വീടിന് പകരമായി അവിടെ താമസിയ്ക്കുന്നവര്‍ സ്വാഭാവികമായും അമ്മയുടെ കറതീര്‍ന്ന ഭക്തരാവും. അമ്മയുടെ മതത്തിലേക്ക് അവര്‍ മാറിയിരിയ്ക്കും.
അമ്മയുടേ മതമോ? തീര്‍ച്ചയാ.യും ഹിന്ദുമതം എന്ന റസിഡ്യുവല്‍ ഡെഫനിഷന്‍ നല്‍കുന്ന സ്വാതന്ത്ര്യമൊന്നും ഇല്ലാത്ത മതം. അവിടെ അച്ചന്മാരുണ്ട്, മൊല്ലാക്കമാരുണ്ട്, മതപഠനശാലയുണ്ട്, അന്ത്യപ്രവാചകനും ഉയര്‍ത്തെഴുനേല്‍ക്കലുമുണ്ട്.

 രവിവര്‍മ്മ വരച്ച സരസ്വതിയ്ക്ക്, എത്ര മുലകളുണ്ട്  എന്നു ചിത്രകാരന്‍ ചോദിച്ചപ്പോള്‍ മത നിഷേധത്തിന് അദ്ദേഹത്തെ പോലീസ്സ്റ്റേഷനില്‍ കയറ്റി.. അന്ത്യപ്രവാചകന്‍ മുഹമ്മദിനെ എന്തെങ്കിലും പറഞ്ഞാല്‍ എനിയ്ക്കിനിയും കൈ വേണമെന്നുള്ളതുകൊണ്ട് പേടിച്ച് പറയാന്‍ വയ്യ.

വിദ്യാനിപുണരും വിവര ‘പടു‘ക്കളുമൊക്കെയാണിത് ചെയ്യുന്നത്. മണ്ടന്‍ അക്ഷരം പഠിയ്ക്കാത്ത മൊല്യാരോ, ലാറ്റിനും വീഞ്ഞും കുടിച്ച് നല്ല കാലം കഴിച്ച അച്ചനോ, സ്കൂളില്‍ പോകാന്‍ മിടുക്കനല്ലാത്തതു കൊണ്ട് എവിടുന്നെങ്കിലും നാല്  ശ്വ്വ് ശൂ ന്ന് മന്ത്രം പറയാന്‍ പഠിച്ച് പൂജാരിയോ സന്യാസിയോ ആയവരോ അല്ല. അതി ബുദ്ധിമാന്മാര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍-ഗവേഷകര്‍...അവരാണ് അമൃത മതത്തിന്റേയും പ്രയോക്താക്കള്‍.
അമൃതാനന്ദമയിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചുള്ളതാണ്  മിക്കവാറും മഠത്തിന്റേതായി എല്ലാ ഭജനകളും. ലളിതാ സഹസ്രനാമം പുസ്തകം മഠം വിറ്റഴിയ്ക്കുന്നുണ്ട്. അതിന്റെ ആദ്യത്തെ കുറച്ച് താളുകള്‍ അമൃതാനന്ദമയി നാമാവലിയോ മറ്റോ ആണ്. ശ്രീ രാജേഷ് വര്‍മ്മ ഈ എം എസ് അഷ്ടോത്തര നാമാവലി ഇറക്കിയതു പോലെ. ലളിതാ സഹസ്രനാമം പ്രൌഡമായ ഒരു കൃതിയാണ്. സാഹിത്യഗുണം വച്ചായാലും അതിന്റെ ആത്മീയ ഉപയോഗം വച്ചായാലും.അത് നോക്കിയിട്ടുള്ളവന് അമൃതാനന്ദമയി നാമാവലികണ്ടാല്‍ തന്നെ ചിരിവരും. സഹിത്യകൃതി എന്ന നിലയില്‍ പോലും ലളിതാസഹസ്രനാമത്തിന്റെ അടുത്തെത്താന്‍ യോഗ്യതയില്ല ആ വരികള്‍ക്ക്.രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രം സാഹിത്യഭംഗി വച്ച് തന്നെ അതിനെക്കാളേറെ എത്രയോ മുന്‍പിലാണ്.
തിരുവള്ളിക്കാട്ട് നാരായണമേനോന്‍ എന്നൊരു ദേവീഭക്തന്‍ ഭാസ്കരായരുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ലളിതാസഹസ്ര നാമത്തിനു വ്യാഖ്യാനം രചിച്ചു.1920 കളിലാണ് അദ്ദേഹം മരണമടഞ്ഞത്.അദ്ദേഹത്തിന്റെ അവകാശികള്‍ അത് പ്രസിദ്ധീകരിയ്ക്കാന്‍ മഠത്തിനു നല്‍കി . പ്രൊഫസര്‍ കേ വീ ദേവ് എന്നൊരു പ്രൊഫസര്‍ ആ വ്യാഖ്യാനത്തില്‍ അമൃതാനന്ദമയിയുടെ അപദാനങ്ങളും കയറ്റി പുന:സംസ്കരണം ചെയ്ത് ഇറക്കിയിട്ടുണ്ട് . അതായത്  മരിച്ചുപോയൊരാ‍ള്‍ എഴുതിയ സഹസ്രനാമത്തിന്റെ വ്യാഖാനത്തിലും വാന്‍ഡലിസം.സഹസ്രനാമത്തില്‍ വാന്‍ഡലിസം കാണിച്ചാല്‍ ചോദിയ്ക്കാനാരുമില്ലല്ലോ. വിക്കീപീഡിയയില്‍ വാന്‍ഡലിസം കാണിച്ചാലോ? ആംഗലേയ വിക്കിയുടെ അമൃതാനന്ദമയിയെപ്പറ്റിയുള്ള താളിലെ സംവാദം വായിച്ച് നോക്കുക. (അത് മഠം ചെയ്തു എന്ന് അര്‍ത്ഥമാക്കുന്നില്ല.)

എന്തുകൊണ്ട് സഹസ്രനാമം? പണ്ട് തന്നേ ആളുകള്‍ നിത്യപാരായണത്തിനും സാധനയ്ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് ലളിതാസഹസ്രനാമം. അതിനു ചുറ്റുമായി ഒരു ഗൂഡാത്മകതയുടെ ഹാലോ ഉണ്ട് താ‍നും. അതിന് ഒത്തിരി വ്യാഖ്യാനങ്ങളും മറ്റും ഇറങ്ങിയിട്ടുമില്ല. അപ്പൊ അതില്‍ കയറി, സഹസ്രനാമം വായിയ്ക്കുന്ന എല്ലാ വീടുകളിലും അമൃതാമഠത്തിനുമെത്താം.മിക്കാവാറും സഹസ്രനാമത്തിനു മുന്നിലായി ധ്യാന ശ്ലോകങ്ങളും മറ്റും കാണും. അതോടൊപ്പം അമൃതാനന്ദമയിയുടേ നാമാവലിയ്ക്കും കടന്നു കയറാം. മഠം ഇറക്കിയ പുസ്തകത്തില്‍ അമൃതാനന്ദമയിയുടെ നാമാവലിയും കീര്‍ത്തനശ്ലോകങ്ങളും മറ്റും യഥാര്‍ത്ഥ സഹസ്രനാമത്തില്‍ നിന്ന് വ്യത്യസ്തമായല്ല കൊടുത്തിരിയ്ക്കുന്നത്.സഹസ്രനാമം ആരാണ് എഴുതിയതെന്ന് അറിയില്ല. അതുപോലെ തന്നെ അമൃതാകീര്‍ത്തന ശ്ലോകങ്ങളും ആരെഴുതിയതെന്ന് കൊടുത്തിട്ടൊന്നുമില്ല. അപ്പൊ ഇത് വാങ്ങി അര്‍ത്ഥമറിയാതെ വായിയ്ക്കുന്ന ജനം അറിയാതെ തന്നെ അമൃതാകീര്‍ത്തനശ്ലോകങ്ങളും അവരുടെ മനസ്സിലുള്ള അമൂര്‍ത്തമായ ദേവിയ്ക്കുള്ള പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലിത്തുടങ്ങും. അതിനു ക്രമേണ മാതൃവാണിമുതല്‍ ചാനല്‍ വരെയുള്ള ഉപകരണങ്ങള്‍ വഴി ഒരു മൂര്‍ത്ത രൂപമുണ്ടാക്കുകയും ചെയ്യും..

അമൃതാ ആശുപത്രിയില്‍ ആദ്യമൊക്കെ ഹിന്ദുസ്ഥാനി ഉപകരണ വാദ്യങ്ങള്‍, ഭീംസെന്‍ ജോഷിയും മറ്റും പാടിയ ഭജനുകള്‍ എന്നിവ കൂടി വച്ചിരുന്നു അവരുടെ പേജിംഗ് സിസ്റ്റത്തിലൂടെ, ഏതോ ഒരു സന്യാസിനിയ്ക്ക് അത് രസിച്ചില്ലത്രേ. അതുകൊണ്ട് അത് നിര്‍ത്തിച്ചു. ഇന്നവിടെപ്പോയാല്‍ മഠം ഇറക്കിയ ഭജനുകള്‍- മിക്കതും അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് കൊണ്ട് അവര്‍ തന്നെ പാടിയത് മാത്രമേ കേള്‍ക്കാന്‍ കഴിയൂ. എവിടെവരെ എത്തി നില്‍ക്കുന്നു എന്നു നോക്കുക അസഹിഷ്ണുത.എല്ലാ പ്രസ്ഥാനങ്ങളിലും മുഴുവന്‍ അമ്മയുടെ ചിത്രങ്ങള്‍ എത്ര വലുതാക്കാമോ അത്രയും വലുതാക്കി എല്ലായിടത്തും ഒട്ടിച്ചിട്ടുണ്ട്. ഇതൊക്കെ അവരുടെ സ്ഥാപനമല്ലേ അവര്‍ക്കിഷ്ടമുള്ളതു പോലെ ചെയ്യും എന്ന് മറുവാദം പറയാം. പറഞ്ഞോളൂ . മറുപടിയെന്തെന്ന് എനിയ്ക്കറിയില്ല.
അവര്‍ അമ്പലങ്ങളും നടത്തുന്നുണ്ട്. ഒരു ബിംബത്തില്‍ തന്നെ പല രൂപങ്ങള്‍ കൊത്തിവച്ചതാണ് മിക്കയിടത്തേയും പ്രതിഷ്ഠ. എല്ലായിടത്തും കാശുകൊടുത്തുള്ള പൂജകളും വഴിപാടുകളുമുണ്ട്. മഠത്തിന്റെ മറ്റൊരു പരിപാടിയാണ് ശനിദോഷനിവാരണ പൂജയും രാഹുദോഷ നിവാരണ പൂജയും. അതിനും ചീട്ടേഴുത്തും പണച്ചിലവുമുണ്ട്. അത്തരം പൂജകള്‍ക്ക് അമൃതാനന്ദമയി തന്നെയാണ് നേതൃത്വം നല്‍കി കാണുന്നത്.അവര്‍ ഇന്‍ഡ്യയിലെ തന്നെ മറ്റു പട്ടണങ്ങള്‍ സന്ദര്‍ശിയ്ക്കുമ്പോഴത്തെ മുഖ്യ പ്രവര്‍ത്തനമാണിത്. എന്താ രാഹുദോഷവും ശനിദൊഷവും മാറണ്ടേ എന്നു ചോദിയ്ക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അല്ലാത്തവരോട് കൂടുതല്‍ പറയേണ്ടതായും ഇല്ല.

ഹിന്ദു മതത്തിലെ മറ്റ് ദൈവങ്ങളെ ആരാധിയ്ക്കുന്ന കാര്യം വരുമ്പോ മഠം ശരിയ്ക്കും അദ്വൈതിയാകും:) എല്ലാ ദൈവങ്ങളും അമൃതാനന്ദമയിയില്‍ ലയിച്ചിരിയ്ക്കുന്നു എന്നാണ്  പല ബ്രഹ്മചാരികളും പറയുന്നത്. ഇത് മഠത്തിന്റെ ഔദ്യോഗിക പറച്ചിലാണോ എന്നറിയില്ല. പക്ഷേ അതിനുള്ളിത്തന്നെയുള്ള  പലരും പറയുന്നത് കേട്ടിട്ടുണ്ട്. പണ്ട് സുധാമണിയമ്മ കൃഷ്ണന്റേയും കാളിയുടേയും രൂപമൊക്കെ കെട്ടി ദേവീദര്‍ശനവും കൃഷ്ണ ദര്‍ശനവുമൊക്കെ കൊടുത്ത് വരാറുണ്ടായിരുന്നു. അപ്പോള്‍ അത് യദാര്‍ത്ഥ ദേവിയാണെന്നും യദാര്‍ത്ഥ വാസുദേവ കൃഷ്ണനാണെന്നും ജനം വിശ്വസിച്ച് പോരുന്നു.

മഠത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോകുന്നവരേയും പഠിയ്ക്കാന്‍ പോകുന്നവരേയും ഇങ്ങനെ വളരെ ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെയാണ് മതം മാറ്റുന്നത്. കുറെ നാള്‍ അവിടെയൊക്കെ ചുറ്റിപറ്റി നിന്നാല്‍ നാലു നേരവും പ്രകീര്‍ത്തിച്ചുള്ള പാട്ടും കൂടെയുള്ള മഠികളില്‍ നിന്നുള്ള പ്രബോധനവും വമ്പന്‍ ചിത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അവരറിയാതെതന്നെ അവരില്‍ മതബോധമുണ്ടാക്കും.അമ്മയില്‍ വിശ്വാസമുണ്ടൊ എന്നാണ് ചോദിയ്ക്കുക. ഇല്ല എന്നാരും പറയില്ല. എനിയ്ക്ക് ആ ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ ഇന്നു വരെ മനസ്സിലായിട്ടില്ല. അമ്മയില്‍ എന്ത് വിശ്വാസമുണ്ടൊ എന്നാണ്? അമ്മ നിനക്ക് പൈസ തരും എന്ന് നിനക്ക് വിശ്വാസമുണ്ടോ എന്നോ ,അമ്മ ദൈവമാണ് എന്ന് വിശ്വാസമുണ്ടോ എന്നോ ചോദിച്ചാല്‍ മറുപടി പറയാം. ഒരുതരം അബ്സ്ട്രാക്ട് ചോദ്യമാണ് ”അമ്മയില്‍ വിശ്വാസമുണ്ടോ”?


മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ആരാധകവൃന്ദവും അവരുടെ പടത്തില്‍ മാലയിടുകയും പരസ്പരം തല്ലു കൂടുകയും അവരുടെ സിനിമകള്‍ വിജയിയ്ക്കാന്‍ വഴിപാടുമൊക്കെ ചെയ്യുന്ന ഒരു സമൂഹത്തിനോട് ഇതൊക്കെപ്പറയുമ്പോള്‍ ഇതിനൊക്കെ എന്താണു കുഴപ്പം എന്ന് ചോദിയ്ക്കുന്നത് കേള്‍ക്കാം.

മതിയായി.കുറച്ച് തമാശ പറഞ്ഞ് പിരിയാം.നാണുസ്വാമിയുടെ വകയാണ് ഇന്നത്തെ കോമഡി. പുള്ളി വലിയ തമാശക്കാരനായിരുന്നു എന്നാണ് കണ്ടിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. യുഗപുരുഷന്‍ എന്നൊരു സിനിമ കണ്ടു. അതിലെ നാരായണഗുരു ആദ്യം മുതല്‍ അവസാനം വരെ ഒരു മാതിരി ഇഞ്ചികടിച്ചപോലെയാണ്. സംവിധായകനു കരച്ചില്‍ വരുമ്പോഴൊക്കെ അത് നാരായണഗുരുവിനു ചാര്‍ത്തിക്കൊടുക്കും.
1)
(ജന്തു ബലി നടത്തി വന്നിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹികളോട് സംസാരിയ്ക്കുന്നതാണ്)
സ്വാമി:“ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അതു പാപമാണ്“
ഭക്തന്‍:“ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല“
സ്വാമി: “പിന്നെ ആര്‍ക്കാണ് വിരോധം?“
ഭക്തര്‍:“ക്ഷേത്ര ഭാരവാഹികള്‍ക്ക്.അവര്‍ എത്ര പറഞ്ഞാലും സമ്മതിയ്ക്കുന്നില്ല“
സ്വാമി:“നിങ്ങള്‍ കോഴിയേയും മറ്റും കൊടുക്കാതിരുന്നാല്‍ മതിയല്ലോ? ക്ഷേത്ര“ഭാരവാഹികള്‍ക്ക്“ സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ“
ഭക്തന്‍:“കോഴിയ്ക്കു പകരം എന്ത് ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞ് കൂടാ“
ഒരു അന്തേവാസി: “ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിയ്ക്കാറ്. അതു മതിയാവുമെന്ന് തോന്നുന്നു.“
സ്വാമി:വേണ്ടാ...“കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്!!!!“

2)
ബര്‍മ്മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് സ്വാമി ചോദിച്ചു
സ്വാമി:“ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?“
ശിഷ്യന്‍:“ഹിന്ദു ക്ഷേത്രങ്ങളിലുമുള്ളലിലധികം വിഗ്രഹങ്ങളുണ്ട്“
സ്വാമി:“അത് മുടി വെട്ടുന്നത് പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും..വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചത് കൊണ്ടായിരിയ്ക്കും ഇത്ര വര്‍ദ്ധിച്ചത്“

(ഇതിനൊരനുബന്ധമുണ്ട് ഫോട്ടോയെടുക്കാന്‍ പോകുമ്പോഴൊക്കെ “രസപ്പടം എടുക്കാന്‍ കഴിയുമോ”:എന്ന് നാണുസ്വാമി ചോദിയ്ക്കുമായിരുന്നത്രേ. അങ്ങനെ ചോദിച്ചതുകൊണ്ടാവും നാടുനീളേ “രസ പ്രതിമകള്‍“ ഉണ്ടായത്.)
3)
ചെങ്ങന്നൂരില്‍ വച്ച് സ്വാമി വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി അദ്ദേഹത്തിന്റെ അരികിലെത്തി.അനേകം ആ‍ളുകള്‍ അടുത്തുകൂടി.കോമരം സ്വാമിയോട് ചോദിച്ചു
“ഞാന്‍ ആരാണെന്ന് അറിയാമോ??“
“സ്വാമി:കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു“
കോമരം: “എന്ത്?!!!പരിഹസിയ്ക്കുന്നോ?? പരീക്ഷ വല്ലതും കാണാണോ?“
സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം“

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി

ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ്  “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ട് നാണു സ്വാമി പോയി. കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്.തമാശതന്നെ.ഇതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും.ആളു കൂടിക്കൊണ്ടേയിരിയ്ക്കും.

5 comments:

  1. സംഗതി ഉള്ളതാ. ഇപ്പോ സഹസ്രനാമം ഒക്കെ ഉണ്ട് . എന്തോ ഒരു ആരതിയുമുണ്ട് , പിന്നെ ഓം ജയ് ജഗദീശ് ഹരേ യുടെ അമൃതാരൂപവുമുണ്ട് .

    :)

    ReplyDelete
  2. പാദത്തില്‍ പാല‌ഭിഷേകവും ഉണ്ട്.
    ഇനി അ‌ല്പം കൂടിക്കഴിഞ്ഞാല്‍ അമ്മ ആറാടിയ/അമ്മയെ അഭിഷേകം ചെയ്ത പാല്‍ പ്രിസെ‌‌ര്‍‌വ്വ് ചെയ്ത് കുപ്പിയിലാക്കി വില്‍ക്കുകയും ചെയ്യും.
    കാളിയംബി - കിണ്ണം കാച്ചിയ ലേഖന‌ം!

    ReplyDelete
  3. http://ethiran.blogspot.com/2008/01/blog-post_27.html

    ഈ ലിങ്ക് കണ്ട് കാണുമ‌ല്ലോ? :-)

    ReplyDelete
  4. ഇപ്പോഴേ ഇഅവ കണ്ടെത്തിയുള്ളൂ. കുറച്ചുകൂടി സമയമെടുത്ത് ആദ്യം മുതല്‍ വീണ്ടും വായിക്കട്ടെ.

    ReplyDelete