Friday, July 24, 2015

ശബരീനാഥനു സ്നേഹപൂർവം. ശ്രീനിവാസനു അതില്ലാതെയും

ശ്രീ ജീ കാർത്തികേയൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലത്ത് പത്രം വായിച്ചവർ ഒരു വാർത്ത കണ്ടിരിയ്ക്കാൻ ഇടയുണ്ട്. അദ്ദേഹത്തെ അത്യന്താധുനികമായ സൈബർ നൈഫ് റോബോട്ടിക് (Cyber Knife) സർജറിയ്ക്ക് വിധേയമാക്കും എന്നതായിരുന്നു അത്. അത് ചെയ്താൽ അദ്ദേഹത്തിന്റെ നില പെട്ടെന്ന് മെച്ചെപ്പെടുമെന്ന രീതിയിലായിരുന്നു വാർത്തയെല്ലാം. നാമെല്ലാം വളരെ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നമ്മെ വിട്ട് പോയി. സൈബർ നൈഫ് റൊബോട്ടിക് സർജറി എന്ന വാക്ക് വിടാതെ കിടന്നു.

കാൻസർ ചികിത്സയിൽ പ്രധാനപ്പെട്ട മൂന്നു രീതികളാണുള്ളത്. ശസ്ത്രക്രീയ, മരുന്നു ചികിത്സ, വികിരണ ചികിത്സ. (Surgery, Chemotherapy, Radiotherapy). ഇവയുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ചികിത്സകൾ, പലതരം കൂട്ടുകളിൽ കാൻസറിനു ചെയ്യേണ്ടി വരും. ചികിത്സ കൊടുക്കുന്ന ക്രമത്തിലും വ്യത്യാസം കാണും. ആദ്യം സർജറി, അല്ലെങ്കിൽ ആദ്യം മരുന്നു ചികിത്സ അല്ലെങ്കിൽ ആദ്യം റേഡിയേഷൻ, ചിലപ്പൊ ആദ്യം കുറച്ച് മരുന്ന് ചികിത്സ പിന്നെ സർജറി, പിന്നെ റേഡിയേഷൻ അങ്ങിനെയങ്ങനെ ഇതിന്റെ സകല പെർമ്യൂട്ടേഷൻ കോമ്പിനേഷനും തെളിവുകളുടെയും രോഗത്തിന്റെ അന്നത്തെ അവസ്ഥയുടേയും അടിസ്ഥാനത്തിൽ ഉപയോഗിയ്ക്കും.

ഇതിൽ സർജറി, മരുന്നുചികിത്സ എന്നിവയെപ്പറ്റി ഒന്നും പറയുന്നില്ല പറയുന്നത് വികിരണചികിത്സയെപ്പറ്റിയാണ്.

വലിയ ഊർജ്ജത്തിലുള്ള എക്സ്-വികിരണം,(High energy X Rays) ഗാമ വികിരണം (Gamma Rays), ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മറ്റു ലഭ്യമായ പല അയോണീകരണം സാധ്യമാക്കുന്ന വികിരണങ്ങൾ(Ionising radiation) എന്നിവ ഉപയോഗിച്ച് രോഗചികിത്സ നടത്തുന്ന രീതിയാണ് വികിരണ ചികിത്സ (Radiotherapy). അതിൽത്തന്നെ വികിരണം ഒരു യന്ത്രത്തിൽനിന്ന് ശരീരത്തിലേക്ക് പായിയ്ക്കുന്നതിനെ External beam radiotherapy എന്നും (ഒരു ടോർച്ചടിയ്ക്കും പോലെ. വെളിച്ചം ബൾബിലാണ്. അത് ശരീരത്തിലേക്ക് അടിയ്ക്കുന്നു. ടോർച്ച് അടിയ്ക്കാൻ എന്നാണ് പണ്ട് നാട്ടിലൊക്കെ വികിരണ ചികിത്സയെ പറഞ്ഞിരുന്നതും) റേഡിയേഷൻ പുറപ്പെടുവിയ്ക്കുന്ന റേഡിയോ ആക്ടീവ് മൂലകങ്ങൾ കാൻസർ ഉള്ള ഭാഗങ്ങളിൽ തൊട്ട് വച്ചോ സൂചിപോലെ കയറ്റിയോ ഒക്കെയും ചികിത്സിയ്ക്കാറുണ്ട്. ഇതിനെ ബ്രാക്കിതെറാപ്പി (Brachytherapy) എന്ന് പറയും. (റേഡിയേഷൻ സൂചിവപ്പ്).


(External Beam Radiotherapy കൊടുക്കുന്ന പഴയകാല ഉപകരണം)

അതിൽ ഈ എക്സ്റ്റേണൽ ബീം റേഡിയേഷനു വേണ്ടി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് കൊബാൾട്ട് 60 എന്നൊരു റേഡിയോ ആക്ടീവ് മൂലകം വലിയൊരു മെഷീനകത്ത് വച്ച് അതിൽ നിന്ന് പുറത്ത് വരുന്ന ഗാമാ വികിരണങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിട്ടാണ്.മുകളിൽ കാണിച്ചിരിയ്ക്കുന്ന ഉപകരണം. ഇന്ന് അതിനു പകരം വലിയ ഊർജ്ജത്തിലുള്ള എക്സ് കിരണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ലീനിയർ ആക്സിലറേറ്റർ (ലിനാക്) (Linear Accelerator/LINAC) ആണ് ഉപയോഗിയ്ക്കുന്നത്. ഈ ലിനാകിൽ നിന്നുള്ള എക്സ് കിരണങ്ങൾ നമ്മൾ സാധാരണ എക്സ് റേ പടം എടുക്കുമ്പോൾ ഉള്ള എക്സ് കിരണങ്ങളേക്കാൾ 100 മുതൽ 1000 മടങ്ങോളം ഊർജ്ജം കൂടിയതാണെന്ന് പറയാം.

(ഒരു ആധുനിക റേഡിയേഷൻ ഉപകരണം. ലിനാക് (LINAC))

ഇത്രയും ഊർജ്ജമുള്ള എക്സ്, ഗാമാ കിരണങ്ങൾ ശരീരകോശങ്ങളെ നശിപ്പിയ്ക്കാൻ ശേഷിയുള്ളതാണ്. ശരിയ്ക്ക് പറഞ്ഞാൽ കൃത്യമായി വികിരണം കടന്ന് പോകുന്ന വഴിയിലുള്ള കാൻസർ കോശങ്ങളെ നശിപ്പിയ്ക്കുകയാണ് വികിരണചികിത്സ വച്ച് ചെയ്യുന്നത്. വികിരണത്തിനു കാൻസറെന്നോ സാധാരണ കോശമെന്നോ വ്യത്യാസമില്ല. അപ്പോൾ നമ്മൾ വികിരണത്തെ കാൻസർ ഉണ്ട് എന്ന് കരുതുന്ന ഭാഗത്തേക്ക് പല വശത്തുനിന്നും കടത്തിവിടും. ഒരേ സ്ഥലത്തേക്ക് രണ്ടോ മൂന്നോ സ്പോട്ട് ലൈറ്റ് പായിയ്ക്കുന്നു എന്ന് കരുതുക. ആ മൂന്ന് സ്പോട്ട് ലൈറ്റുകളും ഫോക്കസ് ചെയ്തിരിയ്ക്കുന്ന വസ്തുവിൽ നല്ല വെളിച്ചം കാണുമല്ലോ. എന്നാൽ ഒരോ സ്പോട്ട് ലൈറ്റും ഒറ്റയ്ക്കെടുത്താൽ ശക്തി കുറഞ്ഞതാണു താനും. താഴേക്കൊടുത്തിരിയ്ക്കുന്ന ചിത്രം നോക്കുക.




ഇതിൽ പ്രോസ്റ്റേറ്റ് കാൻസറിനു ചികിത്സിയ്ക്കാൻ ട്രീറ്റ്മെന്റ് പ്ളാൻ ചെയ്തിരിയ്ക്കുന്നതാണ്. ഇതിൽ അഞ്ചു ഭാഗത്തുനിന്ന് റേഡിയേഷൻ കയറുന്നത് കാണാം. അത് ഫോക്കസ് ചെയ്തിരിയ്ക്കുന്നത്പ്രോസ്റ്റേറ്റിലാണ്. ആ ചുമന്ന നിറത്തിൽ കാണിച്ചിരിയ്ക്കുന്നത് ഏറ്റവും കൂടിയ ഡോസ് ഉള്ള ഭാഗം ആണ്. നീല പച്ച താരതമ്യേന കുറഞ്ഞ ഡോസും. റേഡിയേഷൻ ബീമുകളുടെ വിന്യാസവും നോക്കുക, രണ്ട് ഭാഗത്തും വെളുത്ത് കാണുന്നത് നമ്മുടെ തുടയെല്ലുകളാണ്. റേഡിയേഷൻ ആ തുടയെല്ലുകളെ ഒഴിവാക്കി വിന്യസിച്ചിരിയ്ക്കുന്നത് നോക്കുക. കാരണം തുടയെല്ലുകളിലെ മജ്ജയിൽ നിന്ന് രക്തത്തിലെ കോശങ്ങൾ ഉണ്ടാവുന്നുണ്ട്. ആ കോശങ്ങൾ റേഡിയേഷനു വളരെ ലോലമായ ഭാഗമാണ്. അവിടെ റേഡിയേഷൻ കിട്ടിയാൽ ആൾക്ക് രക്തകോശങ്ങൾ കുറഞ്ഞ് ഒരുപാട് പ്രശ്നങ്ങളുണ്ടാവാം. പ്രോസ്റ്റേറ്റിനു പിറകിൽ മലാശയവും (ആ ചുവന്ന ഭാഗത്തിനു അടിയിൽ നീല വട്ടമിട്ട് കാണിച്ചിരിയ്ക്കുന്ന ഭാഗം) ഒഴിവാക്കി വിന്യസിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. മലാശയത്തിൽ അധികം ഡോസ് കിട്ടാതിരിയ്ക്കാനാണ് പിറകുവശത്ത് നിന്ന് ബീം കൊടുക്കാത്തത്. എന്നാലും മറ്റു ബീമുകളുടെ കുറച്ച് ഭാഗങ്ങൾ കാരണം ചെറിയൊരു ഡോസ് മലാശയത്തിനു കിട്ടുന്നുണ്ട്.
ഇനി ആ ചുവന്ന നിറമുള്ള സ്ഥലത്ത് തന്നെ നല്ല കോശങ്ങളും കാൻസർ കോശങ്ങളും കാണും. അങ്ങനെവരുമ്പോൾ എങ്ങനെയാണ് നല്ല കോശങ്ങളെ പരമാവധി സംരക്ഷിച്ച് കാൻസറിനെ നശിപ്പിയ്ക്കുന്നത്?

ഇതിൽ കാൻസർ കോശങ്ങളുടെ ഒരു വൈകല്യമാണ് നമ്മൾ ആയുധമാക്കുന്നത്. നല്ലതും കാൻസറുമായ കോശങ്ങളിൽ റേഡിയേഷൻ കിട്ടിയാൽ കുറേ എണ്ണം മരിയ്ക്കും, എന്നാൽ കുറേ എണ്ണം ആ പരിക്ക് റിപ്പയർ ചെയ്ത് വീണ്ടും ജീവിയ്ക്കും. നല്ല കോശങ്ങൾക്ക് റിപ്പയർ ചെയ്യാനുള്ള കഴിവ് കൂടുതലായിരിയ്ക്കും. കാൻസർ കോശങ്ങൾക്ക് ആ കഴിവ് കുറവായിരിയ്ക്കും. അപ്പോൾ നമ്മൾ റേഡിയേഷനെ ഒരോരോ ദിവസം കുറേശ്ശേയായി കൊടുക്കും.അങ്ങനെ നല്ല കോശങ്ങൾ പരമാവധി രക്ഷപെടുകയും കാൻസർ കോശങ്ങൾ പരമാവധി നശിയ്ക്കുകയും ചെയ്യും.

ഉദാഹരണത്തിനു അവിടെ 100 നല്ല കോശങ്ങളും 100 കാൻസർ കോശങ്ങളുമുണ്ടെന്ന് കരുതുക. ആദ്യത്തെ ദിവസം റേഡിയേഷൻ കൊടുത്തപ്പൊ പത്ത് കോശങ്ങൾക്ക് വീതം വീതം പരിക്ക് പറ്റി. പരിക്ക് പറ്റിയ പത്തെണ്ണത്തിൽ നല്ല കോശങ്ങളിൽ എട്ടെണ്ണം വീണ്ടും കേടു തീർത്തു ശരിയായി. കാൻസർ കോശങ്ങളിൽ കേടു തീർക്കാനുള്ള കഴിവ് കുറവായതിനാൽ അഞ്ചെണ്ണമേ ശരിയായുള്ളൂ. പിറ്റേ ദിവസം നമ്മൾക്ക് 98 നല്ല കോശങ്ങളും 95 കാൻസർ കോശങ്ങളും ഉണ്ടല്ലോ. അടുത്ത ദിനവും നമ്മൾ ഇത് ആവർത്തിയ്ക്കുന്നു. എട്ടെണ്ണം നല്ല കോശങ്ങൾ വീണ്ടും ശരിയാവുന്നു രണ്ടെണ്ണം മരിയ്ക്കുന്നു.  അഞ്ചെണ്ണം കാൻസർ കോശങ്ങൾ ശരിയാവുന്നു അഞ്ചെണ്ണം മരിയ്ക്കുന്നു. അപ്പോൾ രണ്ടാം ദിവസം 96 നല്ല കോശങ്ങളും 90 മോശം കോശങ്ങളുമായി. അങ്ങനെ ഏതാണ്ട് ഇരുപതാം ദിവസം എല്ലാ കാൻസർ കോശങ്ങളും തീരുമ്പൊ ബാക്കി നമുക്ക് അറുപതോളം നല്ല കോശങ്ങൾ അവിടെ രക്ഷിയ്ക്കാൻ കഴിയും.
(തെറ്റിനടുത്ത് നിൽക്കുന്ന ലളിതവൽക്കരണമാണ്. വികിരണ ജീവശാസ്ത്രമെന്നത് (Radiobiology) ഇതിനേക്കാളൊക്കെ വളരെയേറെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന മെക്കാനിസങ്ങളാണ്. എന്നാലും പ്രാഥമികമായി മനസിലാക്കാൻ ഈ ഉദാഹരണം ഉപകരിയ്ക്കും)
മേൽക്കാണിച്ചിരിയ്ക്കുന്നത് ഏറ്റവും ആധുനികമായി വികിരണ ചികിത്സ ചെയ്യുന്ന ഒരു പ്ളാൻ ആണ്. പഴയ കാലത്ത് അതായത് ഒരു ഇരുപത് കൊല്ലം മുന്നേ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.ഈ ചിത്രം നോക്കുക



ഇക്കാണിച്ചിരിയ്ക്കുന്നത് ഒരു പഴയ പ്ളാനിന്റെ ചിത്രമാണ്. അന്ന് സീ ടീ സ്കാൻ ഇല്ല. കുറച്ച് വ്യത്യാസപ്പെടുത്തിയ ഒരു എക്സ് റേ മെഷീന്റെ സഹായത്തോടെ എക്സ് റേ എടുത്തായിരുന്നു പ്ളാനിങ്ങ് ചെയ്തിരുന്നത്. ഇത് ഒരു ഗർഭാശയഗള കാൻസറിന്റെ പ്ളാനിങ്ങാണ്. എക്സ് റേ പടങ്ങളിൽ മൃദുലകലകൾ (Soft Tissues) കാണാൻ കഴിയുകയില്ല. എല്ലുകളേ കാണാൻ പറ്റൂ. ഇവിടെ യോനിയിൽ ഒരു മാർക്കർ കടത്തി യോനി എവിടെയാണെന്ന് കാണിച്ചിട്ടുണ്ട്. പിന്നെ സർജറി കഴിഞ്ഞ് സർജൻ ട്യൂമർ നീക്കം ചെയ്ത ഭാഗത്ത് വച്ച ലോഹ ക്ളിപ്പുകളും കാണാം. രോഗം എവിടെയായിരുന്നെന്നോ മറ്റു പ്രധാന അവയവങ്ങൾ എവിടെയായിരുന്നെന്നോ ഒന്നും കൃത്യമായി മനസ്സിലാക്കാൻ ഒരു വഴിയുമില്ല. പിന്നെന്ത് ചെയ്യും? ഒരു ഊഹം വയ്ക്കും. സാധാരണ നിലയിൽ ഇന്ന എല്ലിന്റെ ഇത്രയും ഇഞ്ച് താഴെയായിരിയ്ക്കും ഈ അവയവം അല്ലെങ്കിൽ ഈ ജോയിന്റിൽ നിന്ന് ഇത്ര ഇഞ്ച് മുകളിലാണ് ഈ നോഡുകൾ എന്നൊക്കെ കണക്കാക്കും. അത് വച്ച് കാടടച്ച് വെടി വയ്ക്കും. ഒരുപാട് രോഗമില്ലാത്ത കലകളും ഉൾക്കൊള്ളിച്ചാലേ ഇങ്ങനെ പ്ളാൻ ചെയ്യുമ്പൊ കാൻസർ ഉണ്ടായിരുന്ന ഭാഗത്ത് ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാവൂ എന്ന് ഇവിടെ സംശയമില്ലല്ലോ. രോഗമില്ലാത്ത കലകൾ രക്ഷിയ്ക്കണം എന്ന് തോന്നിയാൽ ചിലപ്പൊ കാൻസർ വന്ന ഭാഗം ചികിത്സ നൽകുന്ന ഭാഗത്തിനു വെളിയിൽ പോയെന്ന് വരാം. നേരത്തേ കാണിച്ച പോലെ അഞ്ച് ഭാഗങ്ങളിൽ കൂടെ ബീം കടത്തിവിടുന്ന സങ്കീർണ്ണമായ ആയ കണക്കുകൂട്ടലുകളൊന്നും നടക്കുകയുമില്ല.

വേറൊരു വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടായത് മൾട്ടി ലീഫ് കോളിമേറ്ററുകൾ എന്ന കണ്ടുപിടിത്തമാണ്. ഈ വീഡിയോ നോക്കുക



ഈ ലീഫുകൾ റേഡിയേഷൻ ബീമിനെ ഏതു വിധത്തിലും ആകൃതിപ്പെടുത്തും. ഓരോരുത്തരുടേയും അസുഖം വന്ന ഭാഗത്തുള്ള വ്യത്യാസമനുസ്സരിച്ച് റേഡിയേഷനെ എങ്ങനേയും ആകൃതിപ്പെടുത്താം. വളരെ കൃത്യമായി അസുഖമില്ലാത്ത കലകളെ പരമാവധി ഒഴിവാക്കി റേഡിയേഷൻ നൽകാം.

പണ്ടത്തെ കാലത്ത് ഈ മൾട്ടി ലീഫ് കോളിമേറ്ററുകൾ വരുന്നതിനു മുൻപ് റേഡിയേഷൻ ബീമിനെ ഇക്കാണുന്നത് പോലെ ആകൃതിപ്പെടുത്താൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു.പിന്നെ ലെഡ് ബ്ളോക്കുകൾ ഉണ്ടാക്കി അറ്റവും മൂലയും ഒക്കെ ബ്ളൊക്ക് ചെയ്യാൻ കഴിയും. പക്ഷേ അത് വലിയ ജോലിയും ഒരിയ്ക്കലും പൂർണ്ണമായി ശരിയാകാത്തതിനാലും ചതുരാകൃതിയിൽ പല വലിപ്പത്തിൽത്തന്നെ ബീമുകൾ കൊടുത്ത് പോന്നു. ഈ ചിത്രം നോക്കുക



മൾട്ടിലീഫ് കോളിമേറ്ററിൽ ഓരോ ലീഫും ഒറ്റയ്ക്കൊറ്റയ്ക്ക് നിരക്കി ഏത് ആകൃതിയിലുള്ള ബീമും നമുക്കുണ്ടാക്കനാവും.


(ഇതിൽ ഇടത്ത് ചതുരാകൃതിയിൽ പണ്ടുണ്ടായിരുന്ന കോളിമേറ്റർ ഉപയോഗിച്ചതും വലത്ത് മൾട്ടി ലീഫ് കോളിമേറ്റർ ഉപയോഗിച്ചിരിയ്ക്കുന്നതും)

നേരത്തേ കാണിച്ച പുതിയ പ്ലാൻ ചെയ്യാൻ നമ്മെ പ്രാപ്തമാക്കിയത് സീ ടീ സ്കാനിങ്ങ് സാങ്കേതികതയും, മൾട്ടി ലീഫ് കോളിമേറ്ററുകളും അതിലുപരി കമ്പ്യൂട്ടർ സയൻസിലുള്ള മുന്നേറ്റവുമാണ്. ഇന്ന് നമ്മൾ പൂർണ്ണമായും കമ്പ്യൂട്ടർ സോഫ്റ്റ്വേറുകൾ ഉപയോഗിച്ചാണ് ചികിത്സ പ്ളാൻ ചെയ്യുന്നതും ചികിത്സ കൊടുക്കുന്നതും. നെറ്റ്വർക്ക് ചെയ്ത ഒരു ഡിപ്പാർട്ട്മെന്റിൽ രോഗനിർണ്ണയം മുതൽ ചികിത്സ നൽകുന്നത് വരെ കമ്പ്യൂട്ടർ നിയന്ത്രിതമാണ്.

പക്ഷേ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. സീ ടീ സ്കാനിങ്ങ് കണ്ടുപിടിയ്ക്കുന്നതിനു മുന്നേയും മൾട്ടി ലീഫ് കോളിമേറ്ററുകൾ വരുന്നതിനു മുന്നേയും റേഡിയെഷൻ ചികിത്സ ഒരു കാടൻ ചികിത്സ ആയാണ് ഓങ്കോളജിയിൽ പോലും അറിയപ്പെട്ടിരുന്നത്.പത്തിരുപത് കൊല്ലത്തിനകം ഒരു ദിവസം ആരെങ്കിലും കാൻസറിനെ ഇല്ലാതാക്കൻ ഒരു മരുന്നു കണ്ടുപിടിയ്ക്കുമെന്നും അതുവഴി റേഡിയേഷൻ ചികിത്സ ഒരു ഇരുപത് കൊല്ലത്തോടെ ഇല്ലാതാവുമെന്നും റേഡിയേഷൻ ചികിത്സയുടെ അംഗീകൃത ടെക്സ്റ്റ് ബുക്കുകൾ വരെ ഒരു മുപ്പത് കൊല്ലം മുന്നേ പ്രത്യാശിച്ചു. പക്ഷേ അങ്ങനെയല്ല ഉണ്ടായത്.

സീ ടീ സ്കാനിങ്ങ് (ഇന്ന് എം ആർ ഐ, പെറ്റ്, തുടങ്ങി നൂറായിരം സ്കാനിങ്ങ് രീതികൾ വഴി) വളരെ കൃത്യമായി രോഗനിർണ്ണയം നടത്തി, ഓരോരുത്തരുടേയും ചികിത്സ അവരവർക്ക് വേണ്ടി ഉണ്ടാക്കപെടുന്നു. ഒരു റ്റെമ്പ്ളേറ്റ് എടുത്ത് എല്ലാവരിലും അതുപോലെ ഒരേ രീതിയിൽ ചികിത്സ ചെയ്യുകയല്ല. ഒരോരുത്തരുടേയും ചികിത്സ വ്യക്തിപരമായി പ്ളാൻ ചെയ്യുകയാണ്. സീ ടീ സ്കാനിങ്ങ് വഴി കണ്ടുപിടിച്ച കാൻസർ ഭാഗങ്ങളിൽ കമ്പ്യൂട്ടർ നിയന്ത്രിതമായി ചികിത്സ പ്ളാൻ ചെയ്ത് അഞ്ചല്ല അയ്യായിരം രീതിയിൽ ബീമുകൾ ക്രമീകരിച്ചായാലും മൾട്ടി ലീഫ് കോളിമേറ്ററുകൾ ക്രമീകരിയ്ക്കുന്നത് വഴി നമുക്കാവശ്യമായ ഡോസ് മില്ലീമീറ്ററുകൾ വ്യത്യാസമില്ലാതെ പറയുന്ന സ്ഥലത്ത് കൊടുക്കാൻ സാധിയ്ക്കും. രണ്ടോ മൂന്നോ മില്ലീമീറ്ററുകളൊക്കെയാണ് പരമാവഴി അനുവദനീയമായ വ്യത്യാസം പ്ളാനിൽ നിന്ന് വരുത്താവുന്നത് എന്ന് പറയുമ്പൊ കൃത്യത മനസ്സിലാകുമല്ലോ. ഇപ്പോൾ ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പി എന്ന രീതിവഴി ഓരോ ബീമിന്റേയും ഇന്റൻസിറ്റി കൂടി വ്യത്യാസപ്പെടുത്തി പ്ലാൻ ചെയ്യാൻ സാധിയ്ക്കും.

ഈ ആത്യാധുനിക ചികിത്സ എല്ലാ കാൻസറിനും വേണ്ട. ഉദാഹരണത്തിനു മേൽപ്പറഞ്ഞ ഗർഭാശയഗള കാൻസറിൽ നമുക്ക് എന്തായാലും അരക്കെട്ടിന്റെ ഭാഗം മുഴുവൻ റേഡിയേഷൻ നൽകിയേ കഴിയൂ. കാരണം ഒരു സ്റ്റേജ് കഴിഞ്ഞുപോയാൽ തീർച്ചയായും അരക്കെട്ടിൽ വ്യാപിച്ച് കിടക്കുന്ന ലസികാഗ്രന്ധികളിൽ കാൻസർ കോശങ്ങൾ വ്യാപിച്ചിരിയ്ക്കും. അപ്പോൾ നമുക്ക് അധികം റിസ്കെടുക്കാനാവില്ല. സ്റ്റേജ് കൂടിയാൽ അരക്കെട്ട് മുതൽ നെഞ്ച് വരെ ഉള്ള ലസികാ ഗ്രന്ധികൾക്ക് റേഡിയേഷൻ നൽകേണ്ടീ വരും. എന്നാലും അവിടേയും കുറേയൊക്കെ നല്ല കലകളേ രക്ഷപെടുത്താൻ മൾട്ടി ലീഫ് കോളിമേറ്ററും കമ്പ്യൂട്ടർ പ്ളാനിങ്ങും വഴി കഴിയും. (ഇത് വായിച്ചിട്ട് എല്ലാരും ഇന്റൻസിറ്റി മോഡുലേഷൻ ഞങ്ങക്കും വേണം എന്ന് പറയേണ്ടതില്ല എന്ന് പറയാനാണിതെഴുതിയത്.)

എന്നാൽ ചില കാൻസറുകളിൽ ഉദാഹരണത്തിനു നേരത്തേ കണ്ടു പിടിയ്ക്കുന്ന പ്രോസ്റ്റേറ്റ് കാൻസറിൽ നമുക്ക് പ്രോസ്റ്റേറ്റിൽ മാത്രം റേഡിയേഷൻ നൽകിയാൽ മതി. അപ്പോഴാണ് ഈ സാങ്കേതികത ഉപയോഗത്തിൽ വരുന്നത്.


ഈ ചിത്രം നോക്കുക പ്രോസ്റ്റേറ്റിനകത്തെ ആ ഓറഞ്ച് ഭാഗത്ത് (അവിടേയായിരുന്നു ട്യൂമർ) വളരെ കൃത്യമായി ഏറ്റവും കൂടിയ ഡോസും പിന്നെ പ്രോസ്റ്റേറ്റിൽ അതിൽക്കുറഞ്ഞ ഡോസും (ചുവന്ന ഭാഗം) ബാക്കിയുള്ളടത്തെല്ലാം വളരെക്കുറഞ്ഞ ഡൊസും മാത്രം കിട്ടുന്ന രീതിയിൽ പ്ളാൻ ചെയ്തിരിയ്ക്കുന്നത് നോക്കുക. മുകളിലെ പ്രോസ്റ്റേറ്റിന്റെ തന്നെ കമ്പ്യൂട്ടർ പ്ളാനിങ്ങും (അത് ഒരു പത്ത് കൊല്ലം പഴക്കമുണ്ടാവും) ഇന്നത്തെ രീതിയും തമ്മിലുള്ള വ്യത്യാസം പോലും അമ്പരപ്പിയ്ക്കുന്നതാണെന്ന് മനസ്സിലാവും. അപ്പോൾ വളരെ പഴയ രീതിയെപ്പറ്റി പറയണോ?
ഇനി ചികിത്സ നൽകുമ്പോഴത്തെ കാര്യമാണ്. ചികിത്സ നൽകുമ്പോൾ ഈ റേഡിയേഷനൊക്കെ നമ്മൾ ഉദ്ദേശിച്ചയിടത്തു കൂടേയാണോ പൊകുന്നതെന്ന് നോക്കണമല്ലോ. അപ്പോൾ അതിനു കടത്തി വിടുന്ന റേഡിയേഷൻ തന്നെ ഉപയോഗിച്ച് ചിത്രങ്ങളെടുക്കും. എക്സ് റേ പോലെ. ആ ചിത്രങ്ങളെ പ്ളാനിങ്ങിനെടുത്ത സീ ടീ സ്കാനുമായി താരതമ്യപ്പെടുത്തി നോക്കും. രണ്ടും മാച്ച് ചെയ്യുന്നോ എന്ന്. രണ്ട് മൂന്ന് മില്ലീമീറ്ററിൽക്കൂടൂതൽ വ്യത്യാസം (വ്യത്യാസം വരാം. രോഗി അനങ്ങുന്നത് മുതൽ ഭാരം കുറയുകയോ കൂടുകയോ ഒക്കെ ചെയ്യുന്നത് വരെ നൂറുകൂട്ടം കാര്യങ്ങൾ അതിനെ സ്വാധീനിയ്ക്കാം) വന്നാൽ വേണ്ട രീതിയിൽ മാറ്റം വരുത്തും. അതിനെ പോർട്ടൽ ഇമേജിങ്ങ് എന്നാണു പറയുക. ഇപ്പോൾ അതും കഴിഞ്ഞ് ഒരു സീ ടീ സ്കാനർ തന്നെ റേഡിയേഷൻ മെഷീനിൽ ഘടിപ്പിച്ച് തൽസമയം സ്കാനിങ്ങ് നടത്തി കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാം.

ഇനിയാണു റേഡിയോ സർജറി. അത് ഇതിൽ നിന്നുമൊക്കെ ഒരുപാട് മുന്നിലാണ്. അവിടെ വളരെച്ചെറിയ ഭാഗങ്ങളിൽപ്പോലും ഒരു സർജറി ചെയ്യുന്നത്ര കൃത്യമായി നൂറുകണക്കിനു വളരെച്ചെറിയ ബീമുകൾ ഫോക്കസ് ചെയ്യിച്ചു നശിപ്പിച്ച് കളയുന്ന സാങ്കേതികതയാണ് റേഡിയോ സർജറി. അവിടെ അസുഖമില്ലാത്ത ഭാഗത്ത് നാശകാരിയാവുന്ന അളവിൽ റേഡിയേഷൻ കിട്ടുകയേ ഇല്ല. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ പ്രാവശ്യമായി വലിയ അളവിലുള്ള റേഡിയേഷൻ കൊടുക്കാൻ കഴിയും. പ്രോസ്റ്റേറ്റ്, തലച്ചോർ എന്നിവിടങ്ങളിലൊക്കെ വളരെ കൃത്യമായി കാൻസറിനെ നശിപ്പിയ്ക്കാൻ റേഡിയോ സർജറിയ്ക്ക് കഴിയും. തലച്ചോറിലുള്ള വളരെച്ചെറിയ ട്യൂമറുകൾ നശിപ്പിയ്ക്കാനും റേഡിയോ സർജറി വച്ച് സാധിയ്ക്കും.


റേഡിയോസർജറിയുടെ പ്ളാനിങ്ങിന്റെ ചിത്രമാണിവിടെ.ചിത്രം വളരെ വലുതായാണ് കാണിച്ചിരിയ്ക്കുന്നതെങ്കിലും (Zoom ചെയ്ത്) തലയ്ക്കുള്ളിലെ ഒരു വളരെച്ചെറിയ ട്യൂമറിനെ ചികിത്സിയ്ക്കുകയാണിവിടെ. ഇവിടെ ആ ചുമന്ന ഭാഗം ഏതാണ്ട് രണ്ട്- മൂന്ന് സെന്റീമീറ്ററേ വരൂ. വളരെച്ചെറിയ ഭാഗത്ത് മാത്രമേ പരമാവധി ഡോസ് (ചുവന്ന വലയങ്ങൾ 90%, മഞ്ഞ വലയം കൊടുക്കുന്ന ഡോസിന്റെ 60%വും അവസാനത്തെ പർപ്പിൾ വലയങ്ങൾ വളരെക്കുറച്ച് ഡോസും മാത്രമാണു നൽകുന്നത്. ഒരു മില്ലീമീറ്ററിന്റെ വ്യത്യാസത്തിൽ ഇത്രയും അളവിൽ ഡോസ് വ്യത്യാസപ്പെടുന്ന നിലയിൽ (കുറഞ്ഞ ഡോസ് ഗേഡിയന്റ് ഇന്റക്സ്) റേഡിയേഷൻ ഡോസ് വ്യത്യാസപ്പെടുത്തുന്നെന്ന് വച്ചാൽ അത്രയും കൃത്യതയോടെ സൂക്ഷ്മമായി ചികിത്സ നൽകാം എന്നതാണ്.  അസുഖമില്ലാത്ത കലകളെ ഒട്ടും വികിരണ ക്ഷതം ഇല്ലാതെ സംരക്ഷിയ്ക്കാനും കഴിയും. ഇവിടെ ട്യൂമറിനു തൊട്ടാണ് തലച്ചോറിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രെയിൻ സ്റ്റെം ഉള്ളത്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന സകല കേബിളുകളും തലച്ചോറിലേക്കുള്ള സകല കേബിളുകളും ഈ സ്ഥലത്തൂടെയാണു പോകുന്നതെന്നും ഇവിടെയാണ് ശ്വസനം, ഹൃദയം ഒക്കെ നിയന്ത്രിയ്ക്കനുള്ള സ്വിച്ച് ഉള്ളതെന്നും പറഞ്ഞാൽ മനസ്സിലാവുമല്ലോ. ഇവിടത്തെ ഒരു മില്ലീമീറ്റർ നാശം പോലും വളരെ അപകടകാരിയായേക്കാം. അവിടെ ട്യൂമറീനു തൊട്ടിരുന്നിട്ടു പോലും വളരെക്കുറച്ച് ഡോസേ കിട്ടുന്നുള്ളെന്ന് മാത്രമല്ല, ഈ സ്ഥലത്തിനു വളരെയടുത്തായതിനാൽ ഇത്തരം ട്യൂമറുകൽ സാധാരണ ശസ്ത്രക്രീയ ചെയ്യുന്നത് വളരെ ദുഷ്കരവുമാണ്. അവിടെയാണ് റേഡിയോ സർജറിയുടെ പ്രസക്തി.

ഇനി എന്താണു സൈബർ നൈഫ്. (Cyber Knife) ? റേഡിയോസർജറി ചെയ്യാൻ കഴിയുന്ന പല ഉപകരണങ്ങളിലൊന്നാണത്. വളരെ വലിയ ഊർജ്ജത്തിൽ എക്സ്രേ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഉപകരണം (ഒരു കൊച്ച് LINAC) ഒരു റോബോട്ടിക് കയ്യിൽ (Robotic Arm) പിടിപ്പിച്ചതാണെന്ന് ലളിതമായി പറയാം. ഈ റോബോട്ട് ആദ്യം കാർ ഉണ്ടാക്കുന്ന ഫാക്ടറികളിൽ വെൽഡിങ്ങിനുപയോഗിച്ചിരുന്ന റോബോട്ടാണ് എന്ന് പ്രത്യേകം പറയണം. അവന്റെ വെൽഡിങ്ങ് മെഷീനു പകരം ഒരു ലിനാക് പിടിപ്പിച്ചു. അവൻ ഉണ്ടെങ്കിൽ അര മില്ലീമീറ്റർ പ്രിസിഷനിൽ ഏത് കോണിൽ നിന്നും റേഡിയേഷൻ പായിയ്ക്കൻ കഴിയും. ഈ വീഡിയോ നോക്കുക.



ഇതാണു സൈബർ നൈഫ്.

ശരി. എന്തിനാണിത്രയും പറയുന്നത്?

ഇത് കണ്ടിട്ട് ആർക്കെങ്കിലും കാൻസർ വന്നെന്നാൽ എനിയ്ക്ക് സൈബർ നൈഫ് വേണമെന്നോ ഇന്റൻസിറ്റി മോഡുലേഷൻ റേഡിയേഷൻ വേണമെന്നോ ഒക്കെ ഡോക്ടർമാരോട് തർക്കിക്കാനല്ല. ചില പ്രൈവറ്റ് ആശുപത്രിക്കാർ അത് കേൾക്കേണ്ട താമസം നിങ്ങൾക്ക് എന്തും തരാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ എല്ലാവർക്കും അതിന്റെ ആവശ്യമൊന്നുമില്ല. ഒരോരോ രോഗത്തിനനുസരിച്ചാണു ചികിത്സ വേണ്ടത്. ചില തരം കാൻസറുകളിലെ റേഡിയേഷൻ ചികിത്സയ്ക്ക് മൾട്ടി ലീഫ് കോളിമേറ്ററോ കമ്പ്യൂട്ടർ പ്ളനിങ്ങോ പോലും വേണമെന്നില്ല. ഏത് തരമാണ് നല്ലതെന്ന് ഡോക്ടർമാർ-ചികിത്സകർ തീരുമാനിയ്ക്കട്ടെ. തീർച്ചയായും നിങ്ങളോട് എല്ലാ വിവരങ്ങളും തന്ന് ചർച്ച ചെയ്ത ശേഷം.

ഇത്രയും പറയുന്നതെന്തിനെന്നാൽ കേരളത്തിലെ ഒരു മെഡിയ്ക്കൽ കോളേജിലും മേൽപ്പറഞ്ഞ ഒരു സൗകര്യങ്ങളുമില്ല എന്ന് പറയാനാണ്.  തിരുവനതപുരം മുതൽ കോഴിക്കോട് വരെയുള്ള മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും പഴയ അതിപുരാതന അമ്പത് കൊല്ലം പഴയ സാങ്കേതികതയാണ് ഉപയോഗിയ്ക്കുന്നത്. പലയിടത്തും ഇപ്പോഴും സീ ടീ സ്കാനർ ഉപയോഗിയ്ക്കുന്നതേയില്ല. മൾട്ടിലീഫ് കോളിമേറ്റർ സൗകര്യമുള്ള ഉപകരണം എവിടേയുമില്ല. പ്ളാനിങ്ങ് ഇപ്പഴും കമ്പ്യൂട്ടർ ഉപയോഗിച്ചല്ല. ചികിത്സ നടക്കുമ്പോൾ ശരിയായിട്ടാണോ റേഡിയേഷൻ പോകുന്നതെന്ന് മനസ്സിലാക്കിക്കുന്ന യാതൊരു സാങ്കേതികതയും എങ്ങും ഉപയോഗിയ്ക്കുന്നില്ല. അമ്പത് കൊല്ലം എന്ന് കൂട്ടിപ്പറഞ്ഞതല്ല. ഒരുപക്ഷേ അമ്പത് കൊല്ലം മുമ്പത്തെ ടെക്നോളജി പോലും നമ്മൾ ഇന്നും ഉപയോഗിയ്ക്കുന്നില്ല എന്ന് വേണം പറയാൻ.

കേരളത്തിൽ സ്വകാര്യമേഖലയിലും റേഡിയേഷൻ ചികിത്സ ഉണ്ട്. അതിൽ അമൃത ആശുപത്രിയിൽ കൃത്യമായ ചികിത്സയാണു ലഭിയ്ക്കുന്നതെന്ന് എനിയ്ക്കുറപ്പുണ്ട്. വേറേ ഒരാശുപത്രിയുടെ കാര്യവും എനിയ്ക്കറിയില്ല.
ആർ സീ സീ യിൽ മാത്രമാണ് മേൽപ്പറഞ്ഞ സകല സൗകര്യങ്ങളുമുള്ളത്. റേഡിയോ സർജറി ഇല്ലെന്ന് തോന്നുന്നു. അത് വളരെക്കുറച്ച് രോഗങ്ങളിലേ ആവശ്യമുള്ളൂ എന്നതു കൊണ്ട് അതൊരു കുറവല്ല. മറ്റെല്ലാ സൗകര്യങ്ങളും തിരുവനതപുരം ആർ സീ സീയിലുണ്ട്. വളരെ മികച്ച അറിവുള്ള ആൾക്കാരുമുണ്ട്.

പക്ഷേ ഒരു ആർ സീ സീ ഉണ്ടായിട്ട് കാര്യമില്ലല്ലോ. ആർ സീ സീയിൽ ആൾക്കാരുടെ തിരക്ക് കാരണം വളരെ നാളുകൾ ചികിത്സയ്ക്ക് കാത്തിരിയ്ക്കേണ്ടീ വരും. ആ സമയം കൊണ്ട് രോഗം വഷളാകാം. അമൃതപോലെയൊരു ആശുപത്രിയിൽ എല്ലാവർക്കും ചികിത്സ താങ്ങാനുമാവില്ല. എല്ലാർക്കും തിരുവനന്തപുരത്തോ കൊച്ചിയിലോ വന്ന് ചികിത്സ ചെയ്യാനുമാവില്ല. എന്ത് ചെയ്യും? സർക്കാർ മെഡിയ്ക്കൽ കോളേജുകളെ ആശ്രയിയ്ക്കും. അവിടെക്കിട്ടുന്നത് അമ്പത് കൊല്ലം പഴക്കമുള്ള ചികിത്സയും.

ഒരു ശ്വാസകോശരോഗ വിദഗ്ധൻ പറയാറുണ്ട്. പണ്ട് ഒരു മന്ത്രിയ്ക്ക് ആസ്ത്മ വന്നതിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശ്വാസകോശവിഭാഗത്തിൽ ഉപകരണങ്ങളെല്ലാം കിട്ടിയതെന്ന്. അന്ന് വരെ ശ്വാസകോശരോഗങ്ങൾ പാവങ്ങൾക്കും അണ്ടിയാപ്പീസിലെ തൊഴിലാളികൾക്കും വരുന്നതാരുന്നു. നമ്മുടെ നാട്ടിൽ മന്ത്രിമാർക്ക് കാൻസർ വന്നിട്ടും കാര്യമില്ല. കാരണം അവർ തീർച്ചയായും വിദേശങ്ങളിലേക്ക് പറക്കും.ആസ്ത്മ വന്നെന്ന് പറഞ്ഞ് അത് പറ്റില്ലല്ലോ.
 
നല്ലൊരു കാൻസർ സർജനുണ്ടെങ്കിൽ അത്യാവശ്യം സൗകര്യമുള്ള ആശുപത്രികളിൽ സർജറി നന്നാവും. മരുന്നു ചികിത്സയ്ക്ക് ഡോക്ടറേക്കാൾ നല്ലൊരു നേഴ്സിങ്ങ് ടീമും വേണം. അതും കിട്ടാവുന്നതേയുള്ളൂ. റേഡിയേഷനു സാങ്കേതികതയാണു കാര്യം. എത്ര മിടുക്കരായ മാനുഷികവിഭവശേഷി ഉണ്ടായാലും കാര്യമില്ല.എത്ര വലിയ ഡോക്ടറായാലും പറ്റിയ സാങ്കേതികവിദ്യയിലെങ്കിൽ റേഡിയേഷൻ ചികിത്സ ഫലപ്രദമാവുകയില്ല.   കുറേക്കഴിയുമ്പൊ ആരോഗ്യരംഗത്തുള്ളവരും മടുക്കും. മാത്രമല്ല മാറ്റം പലർക്കും ഇഷ്ടപ്പെടുകയുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും മെനക്കെട്ട് പുതുതായി പഠിയ്ക്കേണ്ടിവരുന്ന മാറ്റം. തങ്ങൾ പിന്തള്ളപ്പെട്ട് പോകുമോ എന്ന ഭയം.

ആർ സീ സീ കൊച്ചിയിൽ മാത്രമല്ല, സകല ജില്ലാ ആസ്ഥാനങ്ങളിലും ഒരു അത്യാവശ്യമാണ്. ഒരു സെന്റർ തുടങ്ങുന്ന പോലെ എന്നതിനേക്കാൾ നല്ലൊരു കാര്യക്ഷമമായ ബിസിനസ് മോഡലുണ്ട്. വിദേശങ്ങളിൽ വളരെ കാര്യക്ഷമമായ പ്രത്യേകിച്ച് യൂ കേയിലെ റേഡിയേഷൻ നൽകാൻ സൗകര്യമുള്ള സ്വകാര്യആശുപത്രികളുടെ ബിസിനസ് മോഡൽ ആണ് ഏറ്റവും കാര്യക്ഷമമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. രണ്ട് മൂന്ന് ജില്ലകൾ കൂടിയ സ്ഥലത്ത് ഒരു മെയിൻ സെന്റർ. എല്ലാ ജില്ലാ ആസ്ഥാനത്തും നല്ല ഒരു ചികിത്സാ മെഷീൻ മാത്രം ഉള്ള ചെറിയൊരു സെന്റർ ജില്ലാ ആശുപത്രികളോട് ചേർന്ന്.

മെയിൻ സെന്ററുകളായി ഇപ്പോൾത്തന്നെയുള്ള തിരുവനന്തപുരം ആർ സീ സീ, കൊച്ചിയിൽ വരാൻ പോകുന്നത്, തലശ്ശേരി കാൻസർ സെന്റർ എന്നിവ വച്ച് കോഴിക്കോട്ടും പരിയാരത്തും ഓരോ മെയിൻ സെന്ററുകൾ ഉണ്ടാക്കിയാൽ അതിന്റെ നോഡുകളായി എല്ല ജില്ലാ ആസ്ഥാനത്തും റേഡിയേഷൻ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാം. പ്ളാനിങ്ങ്, കൺസൾട്ടേഷൻ ഒക്കെ മെയിൻ സെന്ററിൽ. സബ് സെന്ററിൽ ചികിത്സ മാത്രം. എന്താണ് അതിന്റെ ആവശ്യം? പ്ളാനിങ്ങ് കഴിഞ്ഞാൽ പിന്നെ രോഗി മുപ്പതോ നാപ്പതോ ദിവസം തുടർച്ചയായി എന്നും റേഡിയേഷൻ എടുക്കണം. പലയിടത്തും  എത്തിച്ചേരാൻ കഴിയാത്തതിനാൽ അവർ അതിനു പോകുകയില്ല. മാത്രമല്ല പ്ളാനിങ്ങ് കഴിഞ്ഞാൽ പിന്നെ ഡോക്ടർമാരുടെ സേവനം ആവശ്യമേയില്ല. വേണമെങ്കിൽ തന്നെ ആളുകൾ വളരെ കുറവായ സ്പെഷ്യലിസ്റ്റുകൾ വേണ്ട. അവരോട് നിരന്തരം സമ്പർക്കം പുലർത്താവുന്ന ഒരു ജൂനിയർ എം ബീ ബീ എസ് കാരൻ മതി സൈഡ് എഫക്ടിന്റെ മരുന്ന് കുറിച്ച് നൽകാൻ. നല്ല ട്രെയിനിങ്ങ് കിട്ടിയ ഒരു നേഴ്സും കൂടെയയാൽ ധാരാളം. അത്തരത്തിലുള്ളൊരു സെന്ററുകളുടെ ഒരു ചെയിൻ ആണ് ഇന്ന് കേരളത്തിലാവശ്യം. രോഗികൾ മരിച്ചുകൊണ്ടിരിയ്ക്കുകയാണ് ദിനം പ്രതി.

ശബരീനാഥിനോട് അദ്ദേഹത്തിന്റെ അച്ഛന്റെ മരണം ഓർമ്മിപ്പിയ്ക്കുന്നത് അദ്ദേഹം ഇപ്പൊ തിരഞ്ഞെടുപ്പിൽ ജയിച്ച് പലതിനേയും സ്വാധീനിയ്ക്കാൻ കഴിയുന്ന ഒരു നിലയിൽ എത്തിയതുകൊണ്ടാണ്. അദ്ദേഹം വിചാരിച്ചാൽ കേരളത്തിൽ മെഡിക്കൽ കോളേജുകളേയും ആർ സീ സീ യേയും ചേർത്ത് ഇങ്ങനെയൊരു ചങ്ങല വളരെയെളുപ്പം ഉണ്ടാക്കാം. ഒരുപാട് പണച്ചെലവൊന്നുമുള്ള കാര്യമല്ല. സീ ടീ സ്കാനറുകൾ ഇപ്പൊത്തന്നെ എല്ലായിടത്തുമുണ്ട്. മൊത്തത്തിൽ ഒരു പാക്കേജായി വാങ്ങിയാൽ പതിനാലു പുതിയ റേഡിയേഷൻ മെഷീനും (LINAC) അതിന്റെ കമ്പ്യൂട്ടർ പ്ളാനിങ്ങും നെറ്റ്വർക്കും കേന്ദ്രീകൃതമായി ചെയ്താൽ വളരെക്കുറഞ്ഞ ചിലവേ വരൂ. ഇങ്ങനെയൊരു ബിസിനസ് മോഡലിൽ ചെലവു കുറയുന്നത് സോഫ്റ്റ് വേറിനു തന്നെയാണ്.

ഓരോരുത്തതും വെവ്വേറേ പ്ളാനിങ്ങ് സോഫ്റ്റ്വേറുകൾ വാങ്ങുന്നതിനു പകരം കേന്ദ്രീകൃതമായി വാങ്ങിയാൽ ഉപയോഗിയ്ക്കുന്ന നോഡുകൾ അനുസ്സരിച്ച് ലൈസൻസ് വാങ്ങിയാൽ മതി. ഇതൊരു ഷോകേസ് ആക്കാം എന്ന് സമ്മതിച്ചാൽ ഇൻഡ്യയിൽ ഒരു തുടക്കത്തിനു കാത്തിരിയ്ക്കുന്ന പല കമ്പനികളും അവരുടെ വില വളരെക്കുറച്ച് ചാടിവീഴും എന്ന് എനിയ്ക്ക് നേരിട്ടറിയാം.

കാൻസർ കൂടിവരുന്നതിൽ ജീവിതശൈലിയ്ക്ക് ഒരു ഭാഗമില്ലെന്നല്ല. ആൾക്കാരുടെ ജീവിതദൈർഘ്യം കൂടിയതാണ് അതേക്കാൾ വലിയ കാരണമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രകൃതി തീവ്രവദികൾ എന്നെ തല്ലിക്കൊല്ലും ഇത് കണ്ടാൽ. കാൻസറിന്റെ പരിണാമപരമായ രോഗശാസ്ത്രത്തെപ്പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്.  അതിവിടെ ആവശ്യമില്ലല്ലോ.

വലിയൊരു കാര്യം, കാൻസർ ചികിത്സയിൽ ഒരു പാരഡൈം ഷിഫ്റ്റ് (വിപ്ളവാത്മകമായ മാറ്റം) സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന സമയമാണിപ്പൊ. കാൻസർ രോഗത്തെ പ്രത്യേകിച്ച് ചികിത്സിച്ച് ഭേദമാക്കാനാവാത്ത രീതിയിൽ പടർന്ന പല കാൻസറുകളേയും ഇനി വേദനാമരുന്ന് കഴിച്ചാൽ മതി എന്ന നിലപാട് വിട്ട് ഒരു ക്രോണിക് രോഗമാക്കി മാനേജ് ചെയ്യാം (Advanced cancer as a chronic disease) എന്ന് ലോകമെമ്പാടും ഗവേഷണശാലയിൽ നിന്നും ക്ളിനിക്കൽ ട്രയലുകളിൽ നിന്നും വരുന്ന വിവരങ്ങൾ ദിവസേന തെളിയിച്ച് കൊണ്ടിരിയ്ക്കുകയാണ്.

ഭേദമാക്കാനാവാതെ പടർന്ന കാൻസർ ഡയബീറ്റീസ് പോലെയോ ഒക്കെ മാനേജ് ചെയ്യാവുന്ന ദിനം അടുത്താണ്. ചില ഇനം കാൻസറുകളിൽ അത് നടപ്പായിക്കഴിഞ്ഞു. ആ മാനേജ്മെന്റിൽ റേഡിയേഷൻ ചികിത്സയ്ക്ക് പഴയ കാടടച്ച് വെടിവയ്ക്കുന്ന സാങ്കേതികത പോര. പുതിയ സാങ്കേതികതകൾ റേഡിയോസർജറി ഉൾപ്പെടെ അതിനാവശ്യമാണ്. ലോകമെമ്പാടും നിന്ന് കാൻസർ വളരെയധികം മറ്റു അവയവങ്ങളിലേക്ക് പടർന്ന് പോയവർ പോലും പത്തും ഇരുപതുമൊക്കെ കൊല്ലം സുഖമായി ജീവിച്ചിരിയ്ക്കുന്ന റിപ്പോർട്ടുകൾ വരുമ്പൊ നമ്മൾ കൂടുതൽ പാലിയേറ്റീവ് സെന്ററുകളാണു തുറക്കുന്നത്. അത് വേണ്ടന്നല്ല. തീർച്ചയായും വേണം. ഒപ്പം കാൻസർ രോഗികൾക്ക് ചികിത്സയും വേണം.

സാധാരണക്കാർക്ക് ഒരിയ്ക്കലും ഈ ചികിത്സാ രീതികൾ താങ്ങാനാവില്ല. അടിയന്തിരമായി സർക്കാർ സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ സകല ജനങ്ങൾക്കും പരിധിയില്ലാത്ത ഒരു ഇൻഷൂറൻസ് സംവിധാനം ഉണ്ടാക്കണം. യൂ കേയിലെ എൻ എച് എസ് പോലെ എല്ലാ ജനങ്ങൾക്കും എല്ലാ ചികിത്സയും സൗജന്യമായി കൊടുക്കുന്ന ഒരു സിസ്റ്റം ഇൻഡ്യയിൽ ഉണ്ടാക്കാൻ കെൽപ്പുള്ള ഭരണാധികാരികൾ ഉണ്ടെന്ന് തോന്നുന്നില്ല. പകരം ഇൻഷൂറൻസ് സംവിധാനമെങ്കിലും (ചികിത്സയ്ക്ക് ചെലവിൽ പരിധിയില്ലാതെ) ഉണ്ടാക്കിയില്ലെങ്കിൽ ഉയർന്ന മധ്യവർഗ്ഗത്തിനു പോലും ചികിത്സാച്ചിലവ് താങ്ങാനാകാതെ വരുന്ന ഒരവസ്ഥയെയാണ് നമ്മൾ കാണാൻ പോകുന്നത്. ഏതളവിലുള്ള കാരുണ്യവും അന്ന് എല്ലാവർക്കും ചികിത്സ ഉറപ്പാക്കില്ല.

കാരുണ്യം മാത്രം കൊണ്ട് രോഗം മാറില്ല. അതിനു ചികിത്സ തന്നെ വേണം. അത് ഉറപ്പ് വരുത്തുന്നതിനു നേരായ രാഷ്ട്രീയപ്രവർത്തനം വേണം.

(ഈയെഴുതിയവൻ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് വൈദ്യ വികിരണ സാങ്കേതികതയിൽ ബിരുദവും, ബർമിംഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ളിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരവും കഴിഞ്ഞയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി വൈദ്യ വികിരണ സാങ്കേതികൻ ആയി ലോകത്തിന്റെ പല ഭാഗത്ത് ജോലി ചെയ്യുന്നവനാണ്. ഇതിലെ ശാസ്ത്രം തെറ്റിനു വളരെയടുത്ത് നിൽക്കുന്ന രീതിയിൽ ലളിതവൽക്കരിച്ചതാണ്. അതിനു കാരണം,  അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് നല്ല വിക്കീപ്പീഡിയ ലേഖനങ്ങളുള്ളതു കൊണ്ടും താൽപ്പര്യമില്ലാത്തവരിലും ഇതിന്റെ സന്ദേശം എത്തണം എന്നുള്ളത്കൊണ്ടുമാണ്. കാരണം ഇതൊരു രാഷ്ട്രീയ ലേഖനമാണ്)
(ചിത്രങ്ങളെല്ലാം പല സൈറ്റിൽ നിന്നും ജേർണലുകളിൽ നിന്നും കോപ്പീ പേസ്റ്റ് ചെയ്തതാണ്. യാതൊരു വിധ വാണിജ്യ താൽപ്പര്യവുമില്ലാത്തതിനാൽ അതിൽ ഒരു വിഷമവുമില്ല. പല സൈറ്റുകളിലും അവരെവിടന്നാണ് ചിത്രങ്ങളെടുത്തതെന്ന് വ്യക്തമാക്കാത്തതിനാൽ ഒന്നിലും കടപ്പാട് പ്രത്യേകം വയ്ക്കുന്നില്ല)

No comments:

Post a Comment