Wednesday, May 26, 2010

കാഞ്ചീപുരം


ഞാന്‍ കാഞ്ചീപുരത്ത് പോയത് ഒരു പത്തുകൊല്ലമെങ്കിലും മുന്‍പാണ്.അതി സുന്ദരമായ ഒരു പ്രദേശം. സംഭവങ്ങളാണല്ലോ യാത്രകളേ പൊതുവേ ഓര്‍മ്മയുടെ നിലാവെളിച്ചത്ത് നിര്‍ത്തുന്നത്. പക്ഷേ പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലാതിരുന്നിട്ടു കൂടി യാത്രകളുടെ പെരുമഴയിലും കാഞ്ചീപുരത്തെ ഇന്നുമോര്‍ക്കുന്നു .
പല്ലവരുടെ തലസ്ഥാനമായിരുന്നു കാഞ്ചീപുരം. ധ്യാനാത്മകതയുടെ സംഗീതം ലോകത്തിലെത്തിച്ച ബോധിധര്‍മ്മന്‍ ഒരു പല്ലവരാജകുമാരനായിരുന്നു. കാഞ്ചീപുരത്തുനിന്നും കൊണ്ട്പോയ മര്‍മ്മചിറ്റൂരം ചൈനയിലെ ഷാവോലിന്‍ മഠത്തിലെത്തിയപ്പോള്‍ ഷാവോലിന്‍ കുങ്ഫൂ ആയി. ജപ്പാനില്‍ അത് കരാട്ടേയായി. ബോധിധര്‍മ്മന്‍  ധ്യാനസ്വരൂപമായി.
ഇപ്പൊ പ്രത്യേകിച്ച് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.ഈ വീഡിയോ കാണേണ്ടി വന്നു. 




ദൈവവചനമാണ് ആദ്യം ഓര്‍മ്മവന്നത്.
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്ക്കും‍ അളന്നു കിട്ടും.
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്ക്കാ‍തെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്ത്? അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടു: നില്‍ക്കൂ, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍ നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.“
(മത്തായിയുടെ സുവിശേഷം) 


എന്റെ കണ്ണില്‍ കോലു വല്ലതുമുണ്ടോ എന്നു നോക്കണമല്ലോ. കണ്ണാ‍ടിയില്‍ നോക്കി...


പട്ട് എന്നത് ഏറ്റവും പുരാതനമായ നൂലുകളിലൊന്നാണ്. ഒരു പക്ഷേ നാഗരികതകള്‍ക്ക് മുന്നേതന്നെ മനുഷ്യന്‍ പട്ട്നൂല് ഉപയോഗിച്ചിരുന്നിരിയ്ക്കണം. 3500BC യില്‍ തന്നെ ചൈനയില്‍ അത് ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏതാണ്ട് അതേ സമയത്തു തന്നെ ഭാരതത്തിലും പട്ട് ഉണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്.
അപ്പൊ അത് ആരാ ആദ്യം കണ്ടുപിടിച്ചത്?
ആരാണ് ആദ്യം ചോറുണ്ടാക്കിയത് എന്നു ചോദിയ്ക്കുന്നതുപോലെയാകും അത്. അരിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ അത് മൃദുവാകുമെന്നും അത് കഴിയ്ക്കാമെന്നും ലോകത്തെ പല സംസ്കാരങ്ങളിലും ഒരേ സമയത്ത് മനസ്സിലാക്കിയിരിയ്ക്കണം. അത് ഉപയോഗിച്ചിരിയ്ക്കണം. അതുപോലെ പട്ട്നൂല്‍പ്പുഴുവിന്റെ പൊട്ടിയ കൊക്കൂണുകളില്‍ നിന്ന് നൂലുനൂറ്റെടുക്കാമെന്ന് ആ പുഴു സ്വാഭാവികമായി കാണപ്പെടുന്ന സ്ഥലങ്ങളിലുള്ള പല സംസ്കാരങ്ങളിലും ഒരേ സമയത്തോ സമാന്തരമായി അറിയാതെ പല സമയത്തോ മനസ്സിലാക്കിയിരിയ്ക്കണം.എന്തായാലും ചിനയിലും ഭാരതത്തിലും അറിയപ്പെടുന്ന പുരാവസ്തുഗവേഷണങ്ങളെല്ലാം വച്ച് നോക്കിയാല്‍ ഏതാണ്ട് ഒരേ സമയം തന്നെ പട്ട് ഉണ്ടാക്കിത്തുടങ്ങിയെന്ന് കരുതാം. 
ചൈന പണ്ട് മുതലേ കണ്ടുപിടുത്തങ്ങളുടെ രാജ്യമാണ്. വെടിമരുന്നുമുതല്‍ കടലാസുവരെ ചൈനയിലാണ് ആദ്യമുണ്ടാക്കിയത്. ചരിത്രാതീത കാലം മുതലേ ചിനയില്‍ നിന്നുള്ള മണ്‍പാത്രങ്ങളും ചിനക്കാരുടെ പട്ടും ലോകമെങ്ങും പ്രശസ്തമാണ്. അതൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതുമാണ്.


കാഞ്ചീപുരത്ത് നെയ്ത്തുകാരുണ്ടായിട്ടും നാളുകളേറെയായി.പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരം. അന്ന് അവിടെ താമസിയ്ക്കാന്‍ വന്ന ശാലിയ (നെയ്ത്തുകാര്‍) .. ജാതിക്കാരാണ് നെയ്ത്ത് അവിടെ ആദ്യം തുടങ്ങിയത്. (നമ്മുടെ ചാലിയര്‍ തന്നെ ”ചാല്യത്തി ചൊങ്കത്തി പെണ്ണെളേമ്മേ“:). ഇപ്പൊ ജാതിമതഭേദമൊന്നുമില്ല ഒരു എട്ടുകിലോമീറ്റര്‍ ചുറ്റളവില്‍ നെയ്യുന്ന സാരി സ്ഥലനാമ സൂചകമായി തമിഴ്നാട് ഗവണ്മെന്റ് അംഗീകരിച്ചിരിയ്ക്കുന്നു.


കാഞ്ചീപുരത്ത് പട്ടുണ്ടാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കാഞ്ചീപുരത്ത് സാരിയേ ഉണ്ടാ‍ക്കുന്നുള്ളൂ. നെയ്ത്തുകാരേ അവിടെയുള്ളൂ. പട്ടുനൂല്‍ കൂടുതലും ധര്‍മ്മപുരിയില്‍ നിന്നും ബംഗലൂരു നിന്നുമാണ് വരുന്നത്.കാഞ്ചീപുരം സാരിയുടെ പ്രധാന ഭാഗമായ കസവ് സൂരറ്റില്‍ നിന്നും വരുന്നു.
എത്ര രൂപയുടെ സാരി കാഞ്ചീപുരത്ത് ഉണ്ടാക്കുന്നുണ്ട്? 2005 ലെ ഒരു കണക്കനുസരിച്ച് 60000 തറികളും 22 നെയ്ത്ത് സഹകരണ സംഘങ്ങളുമാണ് കാഞ്ചീപുരത്തുള്ളത്. അതില്‍ നിന്ന് കൊല്ലം ഏതാണ്ട് 200 കോടി രൂപയുടെ വിറ്റു വരവ് നടക്കുന്നുണ്ട്. ഏതാണ്ട് 3 കോടി രൂപയുടെ സാരി കയറ്റിയയയ്ക്കുകയും ചെയ്യുന്നു.അഞ്ച് കൊല്ലം മുന്‍പുള്ള കണക്കാണ്.

ഗവണ്മെന്റ് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളല്ലാതെ തന്നെ പല വീടുകളിലും സാരി ഉണ്ടാക്കുന്നു.അതുകൊണ്ട് ഉപയോഗിയ്ക്കുന്ന പട്ടിന്റെ ഗുണമേന്മയും കസവിലെ വെള്ളി സ്വര്‍ണ്ണം അളവും എക്സ് റേ ഫ്ലൂറോസ്കോപ്പി ഉപയോഗിച്ച് ഗുണനിയന്ത്രണപരിശോധന ചെയ്ത് ഉറപ്പുവരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.നാല്‍പ്പത് രൂപാ അധികം കൊടുത്താല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തരും.
അപ്പൊ കാഞ്ചീപുരത്ത് നെയ്യുന്ന സാരിയ്ക്ക് എന്താ പ്രത്യേകത? ബാലരാമപുരത്തുണ്ടാക്കുന്ന കൈത്തറിയ്ക്ക് എന്താ പ്രത്യേകത?അറിയില്ല. കാഞ്ചീപുരത്ത് സാരിയുണ്ടാക്കുന്നു.  നെയ്ത്തുകാര്‍ പലയിടങ്ങളിലായി- പല കമ്പനികളിലും വീട്ടിലും സംഘങ്ങളിലുമായി പണിയെടുക്കുന്നു.പതിവുപോലെ അതില്‍ നാല്‍പ്പതിനായിരത്തോളം കുഞ്ഞുങ്ങളുമുണ്ട്.. കാഞ്ചീപുരത്ത് നിന്നും വാങ്ങുന്ന സാരിയ്ക്ക് പ്രത്യേക ഗുണ നിയന്ത്രണങ്ങളോ എന്താണ് നല്ല സാ‍രിയെന്നോ മോശം സാരിയെന്നോ പറയാന്‍ പ്രത്യേക അളവുവിവരങ്ങളോ ഇല്ല.അത് പറ്റുകയുമില്ല. സായിപ്പ് പ്രൊഡക്ഷന്‍ ലൈനില്‍ ഉണ്ടാക്കുന്ന സാധനങ്ങളുടെ പ്രത്യേകത അളക്കാന്‍ തുടങ്ങിയ ക്വാളിറ്റി കണ്ട്രോള്‍ നിയമങ്ങള്‍ കാഞ്ചീപുരത്തെ ചിതറിക്കിടക്കുന്ന നെയ്ത്തുകാരില്‍ അടിച്ചേല്‍പ്പിയ്ക്കുക വയ്യ. എന്നാലും ഗുണമേന്മയേറിയ ഒന്നുരണ്ട് തരം പ്രത്യേക നെയ്ത്ത് രീതികള്‍ കാഞ്ചീപുരത്തുണ്ട്. അതിലെ മുന്താണിയിലെ കസവുകൊണ്ടുള്ള ചിത്രപ്പണിയും പ്രത്യേക ഡിസൈനുകളും ഒക്കെ പ്രത്യേകതകളാണ്.അതൊന്നും ആറന്മുള കണ്ണാടിയുടെ രഹസ്യം പോലെ രഹസ്യമൊന്നുമല്ല. പല സംഘങ്ങളും ആധുനിക പകുതിയന്ത്രവല്‍കൃതമായ തറികള്‍ ഉപയോഗിയ്ക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നു.


അപ്പൊ എന്തിനാണ് ചൈനക്കാര്‍ എട്ടുകോടി രൂപാ കയ്യില്‍ വച്ച്കൊടുത്ത് കാഞ്ചീപുരം സാരിയുടെ രഹസ്യം മനസ്സിലാക്കിയത്? 
അറിയില്ല.
എവിടെയാണ് എണ്ണൂറുകോടിയുടെ രഹസ്യം കാഞ്ചീപുരത്തിരിയ്ക്കുന്നത്?

ഒരേയൊരു രഹസ്യമുണ്ടായിരുന്നു. അത് ഫുല്ലാരവിന്ദായതപത്ര നേത്രന്‍ ബോധിധര്‍മ്മന്‍ ചൈനക്കാര്‍ക്ക് നേരത്തേ പറഞ്ഞ് കൊടുത്ത് പോയല്ലോ.രഹസ്യത്തിലും രഹസ്യമായ പരസ്യം.




മത്തായി വീണ്ടും പറയുന്നു.


“വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുത്. അവ കാല്‍ കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുത്.......“
____________________________________________________________________


എവിടുന്ന് കിട്ടി?


1) Wikipedia
2)N.S. Gopalakrishnan,P S. Nair & A K. Babu, Exploring the Relationship between Geographical Indications and Traditional Knowledge:An Analysis of the Legal Tools for the Protection of Geographical Indications in Asia, A Study Commissioned by the International Centre for Trade and Sustainable Development (ICTSD), ICTSD, 2007
3) I.L. Good, J.M. Kenoyer, R.H Meadow, New evidence for early silk in the Indus civilization, Archaeometry 51, 3 (2009) 457–466,University of Oxford.
4) B. Bowonder and J.V. Sailesh,ICT for the renewal of a traditional industry: a case study of Kancheepuram silk sarees,International Journal of Services Technology and Management
Volume 6, Number 3-5 / 2005
5)Sanjay Sinha, Development Impact of Silk Production: A Wealth of Opportunities,Economic and Political Weekly, Vol. 24, No. 3 (Jan. 21, 1989), pp. 157-163 
6)Asha Krishnakumar, First stop on the silk route, Special feature: Kancheepuram, Frontline, Volume 22 - Issue 20, Sep. 24 - Oct. 07, 2005
Images:Wikipedia

Sunday, May 09, 2010

പോളിങ്ങ് സ്റ്റേഷനുകളില്‍ കണ്ട മൂന്നാം ലോക നിര

വോട്ടിനു മുന്‍പ്
04/05/2010, വൈകിട്ട് മൂന്ന്-മൂന്നര/വിശ്രമ മുറി

പോളും നിക്കിയും കാതറിനും അശോകനും ഫാത്തിമയും വെറുതേ വെളിയിലേയ്ക്ക് നോക്കിയിരിയ്ക്കുകയായിരുന്നു. ചായകുടിച്ച് , കര്‍ക്കിടകമൂടാപ്പ് വര്‍ഷം മുഴുവന്‍ ശീലമായ ഇംഗ്ലണ്ടില്‍ വിരളമായി പുറത്ത്കാണുന്ന സൂര്യന്റെ വെള്ളവെട്ടം.

“നിങ്ങള്‍ വോട്ടുചെയ്യുന്നുണ്ടോ ?“ കാതറിന്‍ ചോദിച്ചു.

ഒന്നു നിറുത്തിയിട്ട് ഓര്‍ത്ത് വീണ്ടും ചോദിച്ചു “നിങ്ങള്‍ക്ക് ഇവിടെ വോട്ടുചെയ്യാന്‍ കഴിയുമോ?“

അശോക് ജോലി എന്നെയേല്‍പ്പിച്ചു. മുഖത്ത് നോക്കി പറഞ്ഞോടാ എന്നപോലൊരു ചിരി.

“അവര്‍ക്കെന്താ വോട്ടുചെയ്താല്‍“??. പോള്‍ ദേഷ്യപ്പെട്ടു. “അവര്‍ ടാക്സ് അടയ്ക്കുന്നതല്ലേ.  നിനക്കറിയാമോ യഥാര്‍ത്ഥ മുതലാളിത്തത്തില്‍ ടാക്സ് അടയ്ക്കുന്നവനാണ്- അവനു മാത്രമേ ഉള്ളൂ വോട്ടവകാശം. പൌരത്വം എന്നത് സഹായങ്ങള്‍ കൈപ്പറ്റാനുള്ള സൂത്രം. യഥാര്‍ത്ഥ അനാര്‍ക്കിയിലോ ഏവനും വോട്ടുചെയ്യാം. മധ്യമാര്‍ഗ്ഗമാണല്ലോ എപ്പോഴും പ്രായോഗികം. അതിനാല്‍ നമ്മളുടെ സ്റ്റേറ്റൊരു സഹകരണസംഘം.

അതുപറഞ്ഞ് പോള്‍ വീണ്ടും വെളിയിലേയ്ക്ക് നോക്കിയിരുന്നു. അഞ്ച് നിമിഷം കഴിഞ്ഞ് എന്നോടായി പറഞ്ഞു.

“മധൂ, നിനക്കറിയുമോ, റോമന്‍ സാമ്രാജ്യത്തിലുണ്ടായിരുന്നവര്‍ തികച്ചും ക്രൂരന്മാരായിരുന്നു. നാഗരികതയെന്നൊക്കെ പറയും”

വീണ്ടും കുറേ നേരം ആരുമൊന്നും പറഞ്ഞില്ല.
കാതറിന്‍ വീണ്ടും ചോദിച്ചു.” എന്നിട്ട് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ”??

“അത്.....അത്.....കാതറിന്‍ ഒരുകാര്യം പറയട്ടേ..എനിയ്ക്കെന്നെത്തന്നെ പേടിയാണ്, രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോ. ഇടപെടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ എന്തിനേക്കാളും വലിയ ആസക്തിയാകും എനിയ്ക്ക് രാഷ്ട്രീയത്തില്‍.. ..........  .ഒരുമാതിരി ചൂതുകളിയിലുള്ള ആസക്തിപോലെ. പിന്നെ മറ്റൊന്നും നടക്കില്ല.പഠിത്തം ജോലി എല്ലാം നാശമാകും. അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ ഇടപെടീക്കാതെ വച്ചിരിയ്ക്കുകയാണ്.“ ഞാന്‍ പറഞ്ഞു

അപ്പൊ വോട്ട് ചെയ്താല്‍ ആര്‍ക്ക്  ചെയ്യും നീ? അവള്‍ വിടാനുള്ള ഭാവമില്ല.

സുന്ദരിയായിപ്പോയി അല്ലെങ്കില്‍ ഞാന്‍ ചൊറിഞ്ഞേനേ.എന്നാലും വായില്‍ വന്നതിങ്ങനെയാണ്

“വോട്ടുചെയ്യുന്നെങ്കില്‍..ചെയ്യുന്നെങ്കില്‍..ഞാന്‍ ബീ എന്‍ പീ യ്ക്ക്- നിക്ക് ഗ്രിഫ്ഫിന് വോട്ടുചെയ്യും.“

ഇടിത്തീവീണപോലെ എല്ലാരുമെന്നെ നോക്കി. ഇവനിനിയെന്ത് പറയാനാണ് പോകുന്നതാവോ?

ഞാന്‍ ചിരിച്ച്കൊണ്ട് പറഞ്ഞു. നിക് ഗ്രിഫ്ഫിന്‍ പറഞ്ഞിട്ടുണ്ട്. അയാള്‍ ജയിച്ചാല്‍ ബ്രിട്ടണിലുള്ള വെള്ളക്കാരല്ലാത്തവര്‍ ഇവിടം വിട്ട് പോകുവാന്‍ സമ്മതമറിയിച്ചാല്‍ അമ്പതിനായിരം പൌണ്ട് വെറുതേ തരുമെന്ന്. ഞാനതും വാങ്ങിച്ച് പോയി സുഖമായി ജിവിയ്ക്കും. ഹല്ലപിന്നെ...

എല്ലാ‍വരും അലറിച്ചിരിച്ചു.ഞാനും.

നിക്കീ നീയാര്‍ക്ക് വോട്ടുചെയ്യും ചിരിയൊഴിഞ്ഞപ്പോള്‍ കാതറിന്‍ ചോദിച്ചു.

ഞാന്‍..അതേ ഞാനാലോചിയ്ക്കുവാ..പിന്നെയാര്‍ക്കാ ഞാനോട്ടുചെയ്യുക. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കൊടുക്കണോ.? ലേബറിന് വോട്ടു ചെയ്യാന്‍ വയ്യ. യുദ്ധവും മറ്റും. പിന്നെയെനിയ്ക്ക് ഗോര്‍ഡന്‍ ബ്രൌണിനേയും ഇഷ്ടമില്ല.പക്ഷേ ലിബറല്‍ ഡെമോക്രാറ്റിന് ചെയ്ത് അവസാനം തൂക്കുപാര്‍ലമെന്റ് വന്നാലോ..? എന്തോ..കണ്‍സര്‍വേറ്റീവിനു ഞാന്‍ കൊടുക്കില്ല. തീര്‍ച്ചയായും. ആ മാര്‍ഗരറ്റ് താച്ചറിനെ ഓര്‍ത്താല്‍ തന്നെ ദേഷ്യം വരും. അവര്‍ ഇന്നാട്ടില്‍ കാണിച്ച് കൂട്ടിയ അക്രമമോര്‍ത്താല്‍ ഒരു നൂറു കൊല്ലത്തേയ്ക്ക് കണ്‍സര്‍വേറ്റീവിനാരും വോട്ടുചെയ്യില്ല. പെണ്ണുമ്പിള്ള.ഹും

ശരിയാണ്..എല്ലാവരും (ഞങ്ങളൊഴികെ) ഒരുപോലെ പറഞ്ഞു.
അപ്പോള്‍ കയറിവന്ന ഐറിഷ് ലോറയും അങ്ങനെതന്നെയെന്ന് ശരിവച്ചു.

ലിസ് അപ്പോഴാണ് വന്നത്.അവള്‍ പറഞ്ഞു. “ഞാന്‍ മാര്‍ഗരറ്റിനെ ഇഷ്ടപ്പെടുന്നു. അവള്‍ നല്ല സ്ത്രീയാണ്. ഞാനൊരു കണ്‍സര്‍വേറ്റീവാ‍ണ്.“
എല്ലാവരും ലിസിനെ നോക്കി. പോള്‍ പറഞ്ഞു” അല്ല നിനക്ക് തെറ്റിപ്പോയി ലിസ്. അവര്‍ ഹൊറിബിളാണ്.
അവര്‍ നല്ല സ്ത്രീയാണ് പോള്‍..ലിസ് വീണ്ടും വിട്ടില്ല
ഐറിഷ് ലോറ പറഞ്ഞു” അവര്‍ നല്ല സ്ത്രീയാണ്. പക്ഷേ അവര്‍ ഒത്തിരി മോശപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

കൂട്ടച്ചിരി.

എല്ലാവരും കുറച്ച് നേരം മിണ്ടാതെയിരുന്നു . പോള്‍ പെട്ടെന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു

“നീ ബീ എന്‍ പീയ്ക്ക് വോട്ടുചെയ്യുമെന്ന് കാര്യമായി പറഞ്ഞതല്ലല്ലൊ??”

നാലര മണി വൈകുന്നേരം

ജോലിചെയ്തുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് ഡോണാക്കൂപ്പര്‍ ചോദിച്ചത്.
നീയാര്‍ക്ക് വോട്ടുചെയ്യും? എന്നോട് പറയാമോ
അത്..ഞാന്‍ ..വോട്ടുചെയ്യണോ എന്ന്..അറിയില്ല.വോട്ടുചെയ്യണ്ട എന്നാണിപ്പൊ ..ഞാനായിട്ട് ഇവിടത്തെ കാര്യങ്ങളില്‍ ഇടപെടണോ എന്ന് ചിന്തിയ്ക്കുന്നു ..ഡോണാ‍....നീയാരെയാണ് പിന്തുണയ്ക്കുന്നത്?

ഞാന്‍ ലേബറിനെയാണ്. പക്ഷേ ഇപ്പോ അവരും ആ താച്ചര്‍-ടോറികളും തുല്യം തന്നെ. എന്‍ എച് എസിനെ സ്വകാര്യവല്‍ക്കരിയ്ക്കാന്‍ അനുവദിയ്ക്കരുതെന്നുണ്ട്. അതുകൊണ്ട് പിന്നെ ലേബറിനു തന്നെ ചെയ്യാം എന്നും കരുതുന്നു. നിക് ക്ലെഗ്ഗിന്റെ ലിബറല്‍ ഡെമോക്രാറ്റ് നല്ലതാണ്. പക്ഷേ നീ ആലോചിച്ചിട്ടുണ്ടൊ..ചിലരൊക്കെ തൂക്കുമന്ത്രിസഭ എന്നൊക്കെ പറയുന്നു. അതുകൊണ്ട്..എനിയ്ക്ക്..ആകെ കുഴക്കമാണ്..

“പക്ഷേ ഡോണാ. തൂക്കുമന്ത്രിസഭ നല്ലതാണ്. കൂടുതല്‍ ജനാധിപത്യപരവും.“

“അതേ എനിയ്ക്ക് എന്താ ഈ തൂക്കുമന്ത്രിസഭയെന്നൊന്നുമറിയില്ലടാ“

ഞാന്‍ തൂക്കുമന്ത്രിസഭയെപ്പെറ്റി അവര്‍ക്ക് പറഞ്ഞ് കൊടുത്തു. എന്താണത്..?എന്തൊക്കെ ഗുണങ്ങള്‍, അഴിമതിയ്ക്കും കുതിരക്കച്ചവടത്തിനുമുള്ള സാധ്യത, എല്ലാവര്‍ക്കും മന്ത്രിസഭയിലിടം കിട്ടുന്നത് കൊണ്ടുള്ള കാര്യങ്ങള്‍ ഒക്കെ. നമ്മള്‍ പതിറ്റാണ്ടുകളായി ജീവിയ്ക്കുന്നത് തൂക്കുമന്ത്രിസഭയിലല്ലേ:)

ഉച്ച കഴിഞ്ഞ് എമ്മയും സൂസനും വന്ന് ചോദിച്ചു. നീ തൂക്കുമത്രിസഭയെപെറ്റി ഡോണയ്ക്ക് പറഞ്ഞ് കൊടുത്തല്ലോ. ഞങ്ങള്‍ക്കും പറഞ്ഞ് തരുമോ? ഞങ്ങളും വലിയ കുഴക്കത്തിലാണ്. ടെലിയില്‍ പറയുന്നതൊന്നും അങ്ങോട്ട് മനസ്സിലാകുന്നുമില്ല.

എത്ര പെട്ടെന്നാണ് ഓരോരോ പ്രശസ്തികള്‍ കയറിവരുന്നത്!!!!!!!

‌‌‌‌‌‌‌‌‌-----------------------------------------------------------------------------------------------------
05/05/2010, വൈകിട്ട് മൂന്ന്-മൂന്നര/വിശ്രമ മുറി

ഐറിഷ് ലോറ പതിവുപോലെ അവളുടെ ഐ ഫോണില്‍ ഉരച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പോള്‍ ചായകുടിയ്ക്കുന്നു. ഞാന്‍ ഒന്ന് ഉറങ്ങാന്‍ നോക്കി കസേരയിലിരുന്ന് തല ചായ്ച്ചു. ഹെലന്‍ ഹാരിസണ്‍ ഫോണിലേയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നു. ഔഡ്രി പതിവുപോലെ തന്റെ പെയര്‍ പഴം തൊലികളയുന്നു. ബല്‍ജീത് സാമ്രാ ആപ്പിള്‍ മുറിയ്ക്കുന്നു. ഡോണ ടെക്സ്റ്റ് ചെയ്യുന്നു. എല്ലാം പതിവു തന്നെ.

മാര്‍ക്ക് കയറിവന്നു.
“മാര്‍ക്ക് നീയാര്‍ക്ക് വോട്ട് ചെയ്യും. ജെമ്മ ചോദിച്ചു.“
“ലേബറിന്. ഇവിടെ വന്നന്നുമുതല്‍ ഞങ്ങള്‍ കുടുംബപരമായി ലേബറാണ്. “
(മാര്‍ക്ക് കറുമ്പനാണ്. ജമൈക്കയില്‍ നിന്ന് കുടിയേറിയതാണ് അദ്ദേഹത്തിന്റെ അച്ഛനുമമ്മയും)
പോള്‍ നീയോ
“എനിയ്ക്ക് ഇലക്ഷനില്‍ താല്‍പ്പര്യമില്ല ഡോണാ“
“എന്തുകൊണ്ട്“?
“എനിയ്ക്ക് ഒരു തരിമ്പു പോലും താല്‍പ്പര്യമില്ല. അവര്‍ നില്‍ക്കുന്നു. അവര്‍ ജയിയ്ക്കുന്നു. അവര്‍ ഭരിയ്ക്കുന്നു“
“അല്ല പക്ഷേ അത് നിന്റെ നാടിനെ നന്നാക്കാനുള്ള അവസരമല്ലേ“?

“എന്ത് നന്നാക്കാന്‍ ഡോണാ‍. നിനക്കീ ഡിപ്പാര്‍ട്ട്മെന്റ് നന്നാക്കാമോ. നോക്കു..ഞാനിവിടത്തെ സൂപ്രണ്ടന്റന്റാണ്. മാനേജ്മെന്റാ‍ണ്. ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ചെറിയ മാറ്റം പോലും കൊണ്ട് വരാന്‍ എനിയ്ക്ക് കഴിയില്ല.പറ്റിയിട്ടില്ല. എന്നാല്‍ മാറേണ്ടപ്പോള്‍ മാറുകയും ചെയ്യും അത്തരം മാറ്റങ്ങളെ തടയാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട് ചിലപ്പോഴൊക്കെ. അതും കഴിഞ്ഞിട്ടില്ല. പിന്നെയെന്ത് മാറ്റം. പിന്നെ ഞാനെന്ത് നാടിനെ മാറ്റാന്‍.? ഈ സിസ്റ്റം അതിനനുസരിച്ച് പോകും ജെമ്മാ. നീ വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും തൂക്കുമന്ത്രിസഭവന്നാലും ആരും വോട്ടുചെയ്തില്ലെങ്കിലും ചിലര്‍ പ്രധാനമന്ത്രിയാകും ചിലര്‍ രാജാവാകും ചിലര്‍ മന്ത്രിമാരാവും ചിലര്‍ തെണ്ടികളാകും. “

ഞാന്‍ ചൂണ്ടയിടാന്‍ പോകുന്നു നാളെ. അതുമാത്രം എനിയ്ക്കറിയാം...
ആരും മിണ്ടിയില്ല.

കുറേ കഴിഞ്ഞ് പോള്‍ പറഞ്ഞു. “ടോറികള്‍ ജയിയ്ക്കരുതെന്ന് എനിയ്ക്കും ഉണ്ട്. ആ പെണ്ണുപിള്ള താച്ചറിനെ ആലോചിച്ചാല്‍ തന്നെ അരിശം വരും. കിഴവി. “ വന്‍ പണക്കാര്‍ക്ക് മാത്രം ചെലുത്തിക്കൊടുക്കും.പറഞ്ഞോണ്ട് തന്നെ.

പണക്കാരെ സഹായിയ്ക്കുമോ. എങ്കില്‍ ഞാന്‍ അവരെ പിന്തുണയ്ക്കും പോള്‍..കാരണം എനിയ്ക്കൊരിയ്ക്കല്‍ വലിയ പണക്കാരനാവണമെന്നുണ്ട്..ഞാന്‍ തമാശിച്ചു..

ചിരിച്ച്കൊണ്ട് പോള്‍ പറഞ്ഞു. നീ ഒരു കാലത്തും, ഒരു കാരണവശാലും പണക്കാരനാകാന്‍ പോകുന്നില്ല മഡൂ, പണക്കാരനായ റേഡിയോഗ്രാഫര്‍ എന്നൊരു സാധനം ഭൂമിയില്‍ നിലവിലില്ല..

പിന്നെയയാള്‍ ഒന്നാലോചിച്ച് താഴോട്ട് നോക്കി തലകുലുക്കി പതുക്കെ പറഞ്ഞു..

Never..ever goonna be rich.

06/05/2010 വൈകുന്നേരം  അഞ്ചര മണി. 

ഒരു രോഗി പുതിയതായി വരും ഒന്നു രണ്ട് മണിയ്ക്കൂര്‍ അധികജോലി ചെയ്യേണ്ടിവരും. എന്നാലെന്ത് ? സര്‍വകലാശാലയില്‍ പോകാനെടുത്ത അവധി മീതിയാക്കാന്‍ ഇനിയുമെത്ര അധികജോലി ചെയ്താലൊക്കുമെന്റെ ശിവനേ..ഡോണ പോകാനൊരുങ്ങുകയാണ്

നീ ഇന്ന് വോട്ടുചെയ്യണം മഡൂ. ആര്‍ക്കെന്നില്ല.വോട്ടുചെയ്യണം
വോട്ടുചെയ്യുകയാണെങ്കില്‍ ഞാന്‍ ലേബറിനേ ചെയ്യൂ ജെമ്മാ
എങ്കില്‍ നീ തീര്‍ച്ചയായും ചെയ്യണം മഡൂ. തീര്‍ച്ചയായും. നാളെ ഇവിടെ ലേബര്‍ തോറ്റാല്‍ നീയാണ് കാരണം.” പുഞ്ചിരിച്ച് കൊണ്ട് അവള്‍ പറഞ്ഞു.
ഹൊ ആ ചിരി കാണാന്‍ ഞാനിനി എത്ര വോട്ട്വേണേലും ചെയ്യാം. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഏഴര മണിയായി ജോലി കഴിഞ്ഞപ്പോ. ഇന്നിനി വോട്ടൊന്നും ചെയ്യാന്‍ പറ്റില്ല.
വീട്ടിലെത്തിയപ്പോ അശോകന്‍ ചോദിച്ചു വോട്ടുചെയ്യുന്നോ?
ഓ അതിന്റെ സമയം കഴിഞ്ഞില്ലേ?

ഇല്ല പത്ത് മണിവരെ സമയമുണ്ട്.

എനിയ്ക്കുവയ്യ. ഞാനാകെ മുഷിഞ്ഞിരിയ്ക്കുന്നു. കുളിച്ച് ഒരു ഓണ്‍‌ ദ റൊക്സും ചാമ്പി സുഖമായി ഉറങ്ങണം.കഞ്ഞി വച്ചോടേ?

പിന്നേ നീ വരുമ്പോ കഞ്ഞി വച്ച് തരലല്ലേ എന്റെ ജോലി. ഞാനിന്ന് രാത്രിയില്‍ ഫ്രൂട്ട്സ് മാത്രമേ കഴിയ്ക്കുന്നുള്ളൂ

അക്കരക്കാഴചയിലെ ഗിരിയെപ്പോലെ ഞാന്‍ പറഞ്ഞു. “ടേ, ബേബിക്കുട്ടാ ഒരിച്ചിരി അരിയും പയറൂടെ ആ പ്രഷര്‍കുക്കറിലോട്ടിട്ട് രണ്ട് വിസില്‍.രണ്ട് പപ്പടം മൈക്രോവേവത്തിലോട്ട്വച്ച് നാപ്പത് സെക്കന്റ്. എന്തുവാടേ ഒന്ന് സഹായിക്കടേ. ഇന്നലെ ഞാന്‍ കഞ്ഞിവച്ചതല്ലേ

അതിന് ഇന്നലെ എല്ലാം കഴുകിവച്ചത് ഞാനാ. നീ വരുന്നേ വാ. ഞാന്‍ വോട്ടുചെയ്യാന്‍ പോകുവാ. ഫിഷാന്റ് ചിപ്സേന്ന് വല്ലോ വാങ്ങിയ്ക്കാം.

എങ്കി ശരി കുളിച്ചിട്ട് വരാം. നില്ല്.
കുളിച്ച് വന്നപ്പോ അശോക് കാര്‍ഡുകള്‍ തപ്പുന്നു. പോസ്റ്റില്‍ വന്ന വോട്ടിങ്ങ് കാര്‍ഡാണ്. എവിടെയെങ്കിലുമൊക്കെ ഇട്ടുകാണും.
കാര്‍ഡ് കണ്ടില്ലേ? അപ്പൊ ഇന്ന് വോട്ടുചെയ്യേണ്ടന്നാ വിധി.
അയ്യ. കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാം. ഉണ്ടെങ്കില്‍ എളുപ്പമാണെന്നേയുള്ളൂ. ആ ദാണ്ടെ കിട്ടി.ഞാന്‍ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ മെയില്‍ എന്റതിന്റെ കൂടെ കുഴച്ചിടരുതെന്ന്.

തൊട്ടടുത്ത സ്കൂളാണ് പോളിങ്ങ് ബൂത്ത്. അഞ്ച് മിനിട്ട് നട. അവടെങ്ങും ഒരു പട്ടിക്കുഞ്ഞ് പോലുമില്ല. അകത്ത് ഒരു വെട്ടം. പുറത്ത് കമ്പ്യൂട്ടരില്‍ പ്രിന്റൌട്ടെടുത്ത് പോളിങ്ങ് ബൂത്ത് എന്നെഴിതി വച്ചിട്ടുണ്ട്.
അകത്ത് കയറിയപ്പോ ബേസ് ബോഡ് കൊണ്ട് ഉണ്ടാക്കിയ രണ്ട് ബൂത്തും രണ്ട് അപ്പൂപ്പന്മാരും ഒരു പ്ലാസ്റ്റിക് പെട്ടിയും.
Good Afternoon Gentlemen. അപ്പൂപ്പന്‍ പറഞ്ഞു.
Afternoon .  ഞ്യാ.
Well, Let me see your card Sir. നോക്കിയിട്ട് You can vote for both parliament and council election. Here is your ballet paper. Please make a cross against your candidate.
അവിടൊരു പെന്‍സിലിരുപ്പുണ്ട്. ലിബറല്‍ ഡെമോക്രാറ്റിന് രണ്ട് പേപ്പറിലും കുറി ഉരച്ചു.
Can I fold it?
Yes of course, fold the paper firmly .
എങ്ങനെ മടക്കും? ഞാന്‍ സംശയിച്ചു.നമ്മുടെ ഭാരതീയ ബാലറ്റ്പേപ്പര്‍ മടക്കുന്നത് തെറ്റിയാല്‍ അസാധുവാണല്ലോ.
You can fold that in anyway.
മടക്കി. പ്പ്ലാസ്റ്റിക് ബാലറ്റ്പെട്ടി നിറഞ്ഞ് കവിഞ്ഞിരിയ്ക്കുന്നു. ഒന്നുരണ്ട്വോട്ടുകള്‍ വഞ്ചിക്കുഴിയിലൂടെ പുറത്തേയ്ക്ക് നൂണ്ടുമിരുപ്പുണ്ട്. ഒരുവിധം തള്ളി അകത്തുകയറ്റി വച്ചു.
Bye Bye...
പുറത്തിറങ്ങിയപ്പോ അശോകന്‍ പറഞ്ഞു.

“ഇതെന്തോന്ന് വോട്ടെടെ. നമ്മള്‍ വല്ലവന്റേം കാര്‍ഡ് വാങ്ങിച്ചോണ്ട് വന്ന് കള്ളവോട്ട് ചെയ്തെങ്കില്‍ ഇവന്മാര്‍ എങ്ങനെ അറിയും. മഷിയൊന്നും ഉരച്ചില്ലല്ലോ.ഒന്നും ചോദിച്ചതുമില്ല. പോളിങ്ങ് ഏജന്റില്ല....

എടാ സായിപ്പ് കള്ളത്തരമൊന്നും കാണിയ്ക്കത്തില്ലായിരിയ്ക്കും.നമ്മള്  ഇന്‍ഡ്യക്കാരു ബ്ലഡി കണ്ട്രി ഫെന്റാസ്റ്റിക് ബട്ടന്‍സ്

അയ്യോ സായിപ്പ് പഞ്ച പാ‍വമല്ലേ.കള്ളത്തരമൊന്നും അറിഞ്ഞേകൂട. ഹരിശ്ചദ്രന്റെ കൊച്ച്മക്കളല്ലേ സായിപ്പന്മാര്‍.
ഞാന്‍ ചമ്മിയ ചിരിചിരിച്ചു.
ചലോ ഫിഷ് ആന്‍ഡ് ചിപ്സ്.

വീട്ടില്‍ വന്ന്പ്പോ ബീബീസീയില്‍ ഗംഭീര ബഹളം.
ഷെഫീല്‍ഡ്, ബിര്‍മിംഹാം ഒക്കെ ക്യൂവില്‍ നിന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ക്യൂവില്‍ നിന്നിട്ടുകൂടി പത്ത് മണിയായപ്പോ അവര്‍ സ്റ്റേഷന്‍ അടച്ചു. ചിലയിടങ്ങളില്‍ അതിനുമുന്‍പേ. കാരണം ബാലറ്റ് പേപ്പര്‍ തീര്‍ന്നുപോയി....

ഹ ഹ ഹ ബാലറ്റ്പേപ്പര്‍ തീര്‍ന്നു പോയാ. അത്ഗ്രേറ്റ്

ഇലക്ഷന്‍ നടത്തുന്ന ചേച്ചി ടീവീയിലിരുപ്പുണ്ട്.

നികേഷ്കുമാര്‍ ഫ്രം ബീ ബീ സീ ചോദിയ്ക്കുന്നു.
അപ്പൊ നിങ്ങള്‍ ക്യൂവില്‍ നിന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലേ. എത്ര ദയനീയമാണത്. ഇലക്ഷന്‍ നടത്തുന്നതില്‍ ഒരു ഉദ്യോഗസ്ഥ എന്നനിലയില്‍ നിങ്ങള്‍ പരാജയപ്പെട്ടു എന്നു സമ്മതിയ്ക്കുന്നുവോ.?

അത്.പത്ത് മണിയ്ക്ക് ബൂത്ത് അടയ്ക്കണമെന്ന് നിയമമാണ്. ഞങ്ങള്‍ക്ക് നിയമം പാലിയ്ക്കലേയുള്ളൂ ജോലി. പുസ്തകത്തില്‍ കൃത്യമായി പറയുന്നത് അനുസരിയ്ക്കുക. നിയമം മാറ്റണമെങ്കില്‍ പൊതുജന സമ്മര്‍ദ്ദം മൂലം അത് മാറ്റട്ടേ. പക്ഷേ അതില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല.

അപ്പൊ ബാലറ്റ് പേപ്പര്‍ തീര്‍ന്നുപോയതോ.

അത്. പിന്നെ...അത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. റിട്ടേണിങ്ങ് ഓഫീസറുടെ ചുമതലയാണ് ബാലറ്റ് പേപ്പറൊക്കെ കൊണ്ട് വരിക എന്നത്. അതിന്റെ വിശദാംശങ്ങളെപ്പറ്റി അന്വേഷണത്തിനു ഞങ്ങള്‍ ഉത്തരവിട്ടുകഴിഞ്ഞു.

ഇങ്ങനെയുള്ള സഭവങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു?ഒരു കണ്ടിന്‍‌ജന്‍സി പ്ലാന്‍ ഒന്നുമില്ലേ. ഇത് തികച്ചും ദൌര്‍ഭാഗ്യകരമല്ലേ. ജനങ്ങളുടെ വികാരമായി ഇത് നിങ്ങള്‍ കേള്‍ക്കൂ. (പിക്ചര്‍ ഇന്‍ പിക്ചറായി വോട്ടുചെയ്യാന്‍ ക്യൂവില്‍ നിന്ന ഒരു അമ്മൂമ്മയുടേ രോഷം. അമ്മൂമ്മ പറഞ്ഞപ്പോള്‍ ചുറ്റും കൂടിനിന്ന ജനം ഹിയര്‍ ഹിയര്‍ എന്നു വിളിച്ച്പറഞ്ഞു)

അത് നികേഷ്...നമ്മുടെ ഇലക്ഷന്‍ സിസ്റ്റം വിക്ടോറിയന്‍ കാലത്ത് ഉണ്ടാക്കിയതാണ്. അതില്‍ നിന്ന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇത്രയും വോട്ടിംഗ് ശമതാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല ആരുമൊന്നും ഈ സിസ്റ്റം ഉണ്ടാക്കിയിട്ടുള്ളത്.പണ്ടുകാലത്തുണ്ടാക്കി. ചില്ലറ മാറ്റങ്ങളോടെ ഇപ്പോഴും തുടരുന്നു.

അപ്പൊ അതാണ് കാര്യം പുണ്യ പുരാതനമായ ആര്‍ഷഭാരത വോട്ടിം സിസ്റ്റമാണ് സായിപ്പിന്.

ബലേഭേഷ്. വോട്ടിങ്ങ് ശതമാനം 60.4 ആയപ്പോ സിസ്റ്റം ചിലയിടങ്ങളിലെങ്കിലും തകര്‍ന്നു.

ബീ ബീ സീയില്‍ പറഞ്ഞ ഒരുകാര്യം എനിയ്ക്കിഷ്ടപ്പെട്ടു. പോളിങ്ങ് സ്റ്റേഷനുകളില്‍ മൂന്നാം ലോകത്തിലെപ്പോലെ നീണ്ട ക്യൂ കാണപ്പെട്ടുവെന്ന്.
”Third world type queue in polling station”

Wikipedia

Saturday, May 08, 2010

വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍


പതിവു പോലെ ആരെയൊക്കെയോ ശപിച്ചു കൊണ്ടു (അതു മൊബൈല്‍ കണ്ടുപിടിച്ചവനേയൊ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവനേയൊ ഒക്കെ ആണെന്നു തോന്നുന്നു) ഞാന്‍ ഇന്നും ഉണര്‍ന്നു.

ദിവസത്തില്‍ 23 മണിക്കൂറും ജോലിയെ കുറിച്ചു മാത്രം ചിന്തിക്കാന്‍ വിധിക്കപ്പെട്ട എന്നെ പൊലെ ഒരാള്‍ക്ക്.....ഒരുപാടു പേരില്‍ ഒരാള്‍ക്ക് , പ്രഭാതം എന്നു പറയുന്നതു ഒരു തരം മരവിപ്പാണ്.....ഒരു ദിവസം മുഴുവനുള്ള മരവിപ്പിനെ കുറിച്ചൊര്‍ത്തുള്ള മരവിപ്പ്.

പിന്നെ പതിവു  പോലെ ചടങ്ങുകള്‍....പല്ല് തേപ്പ്...കുളി....വേഷം കെട്ടല്‍......ഇന്നു ആരെയൊക്കെ പറ്റിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടലുകള്‍.....ഒടുവില്‍ തിരക്കു പിടിച്ചുള്ള ഓടലും.ഓടുന്നതിനിടയില്‍ മുകളിലെ ചടങ്ങുകളില്‍  ഒന്നു മാത്രമായ മാതൃ സ്നേഹവും.....ഫോണിലൂടെ......” ഹലൊ അമ്മ....തിരക്കാ.....ശമ്പളം കിട്ടിയില്ല..അയക്കാം....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു...ബസ് വന്നു....”....കഴിഞ്ഞു.

ഇന്നു ഞാ‍ന്‍ പോകുന്ന ബസ് കുറച്ചു വൈകി.ബസ് എന്നു പറഞാല്‍ ....കേന്ദ്രം അമേരിക്കയുടെ കയ്യില്‍ നിന്നും കടം വാങ്ങി കേരളത്തിനു  നല്‍കിയ AC CITY BUS....നാലിരട്ടി പണം കൊടുക്കണമെങ്കിലും സംഗതി കുശാലാ‍.....
എ സി.....പാട്ട്.....ചുറ്റിലും മിണ്ടാതെ .... ചിരിയ്ക്കാതെ ഇരിക്കുന്ന വലിയ ആള്‍ക്കാര്‍....ആകെ കൂടി ഒരു കെട്ടിമാറാപ്പു തന്നെ.

ഞാന്‍ കയറി അടുത്ത  സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നും ഒരു നാടോടി കുടുംബം ഈ ബസില്‍ കയറാനായി വന്നു.....കുളിക്കാതെ....കയ്യില്‍ കുറേ തുണി കെട്ടുകളുമായി ഒരു കുടുംബം.....ഒരു അച്ഛന്‍ അമ്മ മോന്‍ മോള്‍.......ആ കുഞ്ഞുങ്ങള്‍ ഈ ബസ് കണ്ടപ്പോള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.

ആ‍ അച്ഛന്‍ ബസിലേക്കു കയറി....

“കേറല്ലേ...കേറല്ലേ..ഇതു കണ്ട തെണ്ടികള്‍ക്കു കയറാനുള്ളതല്ല.....“കണ്ടക്റ്റര്‍ ഏമാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..അതു കേട്ടു ചിരിക്കാന്‍  ബാക്കി എമാന്‍മാര്‍....

അയാള്‍ കണ്ടക്ടറെ ഒന്നു നൊക്കി...എന്നിട്ടു പുറത്തു നിന്നും ആ തുണി കെട്ടുകളെയും കുട്ടികളേയും എടുത്ത് ബസ്സിനുള്ളിലെക്കു ഇട്ടു.....പുറകേ ആ സ്ത്രീയും കയറി.....

“ആലുവ വരെ ഒരാള്‍ക്കു 32 രൂപാ ആകും...കുട്ടികള്‍ക്ക് പകുതി എടുക്കണം....മൊത്തം 96 രൂപാ...കയ്യില്‍ കാശ് ഉണ്ടെങ്കില്‍ കയറിയാല്‍ മതി...ഇല്ലെങില്‍ ഇറങ്ങിയ്ക്കോണം....മനുഷ്യനെ മെനെക്കെടുത്താതെ.....” കണ്ടക്ടര്‍ വീണ്ടും പറഞ്ഞു....

അപ്പോള്‍ ആ‍ സ്ത്രീ ...ആ‍ കുട്ടികളുടെ അമ്മയാകും.....ആവാം......കയ്യില്‍ മുറുക്കി പിടിച്ചിരുന്ന ചുളുങ്ങി മുഷിഞ്ഞ ഒരു 100 രൂപാ നോട്ടു കണ്ടക്ടറുടെ കയ്യിലേക്കു കൊടുത്തു....പിന്നെ ആരും ഒന്നും മിണ്ടിയില്ല.....

അവര്‍ നാലു പേരും കൂടി ഞാന്‍ ഇരുന്നതിനു മുന്‍പിലായി വന്നു ഇരുന്നു.....അവര്‍ എതോ മായാ ലോകത്തു ഇരിക്കുന്നതു പോലെ ആയിരുന്നു.....ആ കുട്ടികള്‍ സീറ്റിലൊക്കെ കയറി ചാടി കളിച്ചു.....
ആ പെണ്‍കുട്ടി തലയൊക്കെ ചൊറിഞ്ഞു കൊണ്ട് ബസ്സില്‍ ഓടി കളിച്ചു....ആ അച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളോടെ അതു നോക്കി കാണുന്നുണ്ടായിരുന്നു.....

എല്ലാവരും അവരെ തന്നെ നോക്കുകയായിരുന്നു......അതില്‍ പലരുടേയും നെറ്റി ചുളിയുന്നുണ്ടായിരുന്നു........

ഞാ‍ന്‍ ആ പെണ്‍കുട്ടിയെ നോക്കി ചിരിച്ചു...അവള്‍ നാണിച്ചു അവളുടെ അമ്മയുടെ അടുത്തു പോയി പതുങ്ങി  ഇരുന്നു...ആ അമ്മ അവരുടെ കീറിയ സാരിത്തലപ്പു കൊണ്ടു പുതപ്പിച്ചു കൊടുത്തു.....ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ......എന്റെ മനസ്സ് വല്ലാണ്ടു വിങ്ങുകയായിരുന്നു.....

അപ്പോള്‍ ആ മനുഷ്യന്‍....ആ അച്ഛന്‍ എന്നോടായി പറഞ്ഞു....”കൊലന്തയുടെ ആശ.....താന്‍....തണ്ണി വാങ്ങര്‍തുക്കു പോലും ഇനി കാശു കിടയാതു....ആനാ......”....

ഞാന്‍ അയാളെ നോക്കി ചിരിച്ചു....മനസ്സു കരയുകയാ‍യിരുന്നെങിലും........

ബസ് ആലുവയില്‍ എത്തി....എല്ലാരും ഇറങ്ങി...ഞാനും......

പുറത്തിറങ്ങി ഞാന്‍ അവരെ തന്നെ നോക്കി നിന്നു......ആ‍ കുട്ടികള്‍ അമ്പിളി അമ്മാവനെ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു...ആ അച്ഛന്‍ അവിടെ ഇരുന്നു ബീടി വലിക്കുന്നു.....ആ അമ്മ...അമ്മ....അവര്‍ എവിടെ.......ദൂരെ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു അരോടൊക്കെയോ കൈ നീട്ടുന്നു.....അമ്മ...അമ്മ....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു......ഞാന്‍ കരഞ്ഞു......അമ്മ...അമ്മ...



‌‌‌------------------------------------------------------------------------------------------------------------------------------------------------------------------
എന്റെ അനുജന്‍ അയച്ച കത്താണ്.അനുജന്‍ ജ്യേഷ്ടനയയ്ക്കുന്ന കത്തുകളില്‍ സ്വകാര്യതയുടെ അംശമുണ്ടാവും. എങ്കിലും ഈ രാത്രിയില്‍ അവനെ വിളിച്ചനുവാദം ചോദിയ്ക്കാന്‍ മിനക്കെടാതെതന്നെ ഇവിടെ പോസ്റ്റുചെയ്യുന്നു.


വികസനവും ഇന്‍‌ക്രെഡിബിളിന്‍ഡിയായും ട്വന്റീ ട്വന്റീയുമൊക്കെ (എല്ലാം നല്ലതുതന്നെ) അരങ്ങ് തകര്‍ക്കുമ്പോള്‍ ഇരന്നുനടക്കുന്ന കുറേപ്പേരെ കാണാനും അവര്‍ക്കൊരു ചിരികൊടുക്കാനും അവനു മനസ്സുണ്ടായെന്ന് വായിച്ചപ്പോ ഇവിടെയിങ്ങനെയൊരു സൈബര്‍ സ്പേസ് പിന്നെയെന്തിനാണ്? പറഞ്ഞ് പഴകിയ നാടോടിക്കഥയാകാം എത്ര പഴകിയിട്ടും നാടോടി നാടോടിയായും അമ്മ അമ്മയായും തന്നെയിരിയ്ക്കുന്നു. പഴയതാകാതെ തന്നെ. 
--------------------------------------------------------------------------------------------------------------------------------------------------------------------