Tuesday, September 28, 2010

അമ്മയും മക്കളും

പലയിടത്തും ആള്‍ ദൈവങ്ങളേപ്പറ്റി പറയേണ്ടി വന്നിട്ടുണ്ട്. ഈയിടെയും സുകുമാരന്‍ ചേട്ടന്റെ ബ്ലോഗില്‍  കമന്റായി ആള്‍ ദൈവങ്ങളെപ്പറ്റി അഭിപ്രായമെഴുതുകയുണ്ടായി. രസകരമായത് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ തന്നെ അഭിപ്രായത്തില്‍ നിന്ന് ഇന്നത്തെ അഭിപ്രായം വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നതാണ്. “അഭിപ്രായം ഇരുമ്പുലക്കയല്ല “ എന്നു പറഞ്ഞത് സീ കുഞ്ഞുരാമനാണ്. അദ്ദേഹം മയ്യനാട്ടുകാരനാണ്. . എന്റെ വീട്ടില്‍ നിന്ന് ഒത്തിരി ദൂരെയല്ല.
അന്നത്തെ ആള്‍ദൈവങ്ങളെപ്പറ്റിയുള്ള പറച്ചിലില്‍ ഒരു പ്രധാന കാര്യം ഞാനിന്ന് കാണുന്നു. പേടി.ആരെങ്കിലും തല്ലിക്കൊല്ലുമോ എന്നല്ല, എനിയ്ക്ക് തെറ്റിയാലോ എന്ന പേടി.
വയസായി വരും തോറും ഭയം കൂടി വരണം. ഭഗവദനുഗ്രഹം കാരണം ഭയം ക്രമേണ കുറഞ്ഞു വരുന്നതായാണ് തോന്നുന്നത്.
നാമെല്ലാം അന്ധമായി ആശ്രയിയ്ക്കുന്ന ഒരു അളവുകോലാണ്  നമ്മുടെ യുക്തി. ഇപ്പൊ നോക്കുമ്പോള്‍ തോന്നുന്നത് ഒട്ടും വിശ്വസിയ്ക്കാന്‍ പറ്റാത്ത ഒരു അളവുകോലാണ്  അതെന്നാണ് . കാരണം യുക്തി വളരെ വ്യക്തി നിഷ്ഠമായ ഒന്നാണ്. അത് മനസ്സിലാക്കുന്നത് തന്നെ യുക്തിയുടെ വെളിച്ചത്തിലാണ് എന്നതാണ് ഇവിടെയുള്ള വൈരുദ്ധ്യം.എന്തായാലും യുക്തിപരതയേക്കാള്‍ ശാസ്ത്രീയമായ മനസ്സിലാക്കലുകളാണ് കൂടുതല്‍ സത്യത്തിലേക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നാണ് അനുഭവം.

ഞാന്‍ ഒരു മനുഷ്യനാണ് എത്ര ശാസ്ത്രീയമാണെന്നാലും ആ രീതിവിധാനങ്ങളൊക്കെ ശരിയെന്ന് തോന്നുന്നത് എന്റെ വര്‍ഗ്ഗത്തിന്റെ ഒരുമിച്ചുള്ള യുക്തിയുടെ വെളിച്ചത്തിലാണ്. മനുഷ്യ മസ്തിഷ്കം പരമാവധി നാല് മാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്.ഇതൊന്നും എപ്പോഴത്തേയും അനുഭവമാകണമെന്നില്ല. ഈ കാലദേശങ്ങളില്‍ ഇങ്ങനെയൊരു ശരി. കുറേ നാള്‍ കഴിയുമ്പോള്‍ ശാസ്ത്രീയമായ രീതിയേക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലും രീതിശാസ്ത്രം ബുദ്ധി ഉണ്ടാക്കിക്കൂടെന്നില്ല  (മനുഷ്യ ബുദ്ധി തന്നെ ആകണമെന്നില്ല)

ഇത്രയും പറഞ്ഞത് യുക്തിയെ നമുക്ക് അങ്ങനെയങ്ങ് ആശ്രയിക്കാനാവില്ല എന്നു സൂചിപ്പിക്കാനാണ്. അതുപോലെ തന്നെ ഇന്ന് പരമമെന്ന് കരുതുന്ന രീതിവിധാനങ്ങളും കുറ്റമറ്റതാകണമന്നില്ല  എന്നും.ഇന്നു വരെയുള്ള അറിവിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയമായ രീതിവിധാനങ്ങളാണ്  മെച്ചപ്പെട്ട മനസ്സിലാക്കലുകളിലേയ്ക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നു തോന്നുന്നു.

നമുക്ക് ആള്‍ ദൈവങ്ങളിലേയ്ക്ക് വരാം.
എന്താണ് മാതാ അമൃതാനന്ദമയിയുടെയും അവരുടെ സംഘത്തിന്റേയും പ്രത്യേകത.?

കേരളത്തില്‍ മതാചാര്യന്മാരും സ്വാമിമാരും ഒട്ടുവളരെയുണ്ടായിട്ടുണ്ട്. ഒത്തിരി ഇന്‍സ്റ്റിറ്റ്യൂഷനുകളും ഉണ്ടായിരിയ്ക്കുന്നു. അവരില്‍ ഏറ്റവും മുഖ്യമായി നില്‍ക്കുന്ന ഒന്നാണ് അമൃതാനന്ദ മയി മഠം. സ്വത്തു കൊണ്ടും ആള്‍ബലം കൊണ്ടും. ഒരു സമാന്തര ഗവണ്മെന്റ് എന്നാണ് ഭരണകര്‍ത്താക്കളുടെ വരെ അടുത്തയാളുകള്‍ അവരെ വിളിച്ചത്.
(ജോണ്‍ ബ്രിട്ടാസിനേക്കാള്‍ ഗ്ലാമറസായുള്ള ഏത് എക്സിക്യൂട്ടീവ് ഉണ്ട് കേരളത്തില്‍. പോരാത്തതിനു താടിയുമുണ്ട് :) )

ഇത്രയും വലിയ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍, പോരാത്തതിനു ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ പഠിപ്പിയ്ക്കുന്ന ഒരു വമ്പന്‍ യൂണിവേഴ്സിറ്റി. സ്വന്തമായി മെഡിയ്ക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഒക്കെ നടത്തുന്നു. സ്വന്തമായി ചാനല്‍, പ്രസിദ്ധീകരണ ശാലകള്‍, വിപണനത്തിനായുള്ള നെറ്റ്വര്‍ക്കുകള്‍. യുവാക്കളുടേയും കുട്ടികളുടേയും സംഘടനകള്‍. പരിസ്ഥിതി സംഘടനകള്‍. ഏത് കോര്‍പ്പറെറ്റ് സ്ഥാപനത്തേയും അതിശയിപ്പിയ്ക്കുന്ന സംഘടനാ ചാതുരി. സ്വന്തമായി പട്ടാളമൊഴിച്ച് എല്ലാമുണ്ട്.

ഇത്രയും വലിയ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം. നമുക്ക് റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തോട് ഇതിനെ ഉപമിയ്ക്കാം. ഏത് കച്ചവടത്തിനും പരസ്യം വേണം.

റിലയന്‍സിന്റെ പരസ്യം ഇവിടെ നമുക്ക് കാണാം.



നമുക്കറിയാം ഇതു പരസ്യമെന്ന്. ആ കുട്ടിയെ കാണാന്‍ ആരും ദിവസം മുഴുവന്‍ ക്യൂ നില്‍ക്കില്ല. ഇത് ഒരു സംവിധായകന്‍ ചിത്രീകരിച്ചതാണെന്നും കഥ ഇല്ലാത്തതാണെന്നും നമുക്കറിയാം. ഇനി ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒരു പരസ്യമെടുക്കാം. റിലയന്‍സിന്റെ തന്നെ പരസ്യമാണ്. മുകേഷ് അംബാനിയാണ് മോഡല്‍. മേരാ പപ്പാ ക സപ്നാ, സബ്കോ അപ്നാ മൊബൈല്‍ ഫോണ്‍ എന്ന് കാപ്ഷന്‍. അപ്പൊ മുംബായിക്കാര്‍ അതിനെ കളിയാക്കി പറഞ്ഞു. മേരാ പപ്പാ ക സപ്നാ സബ്കേ മാല്‍ അപ്നാ എന്ന്.
ജനത്തിനറിയാം ധീരുഭായ് അംബാനി ജീയുടെ യഥാര്‍ത്ഥ ആഗ്രഹം അതായിരുന്നെന്ന്. അതു പറഞ്ഞെന്ന് വച്ച് റിലയന്‍സ് കുടുംബത്തില്‍ പോലും ആരും വിഷമിയ്ക്കുമെന്ന് കരുതുന്നില്ല.അപ്പൊ ഈ പരസ്യം കണ്ടാല്‍ നേരും പതിരും തിരിച്ചറിയാന്‍ ബുദ്ധി വൈകല്യമൊന്നുമില്ലാത്ത ആര്‍ക്കും കഴിയും.

ഇനി അമൃതാ ഇന്‍‌കോര്‍പ്പറേഷന്റെ ഒരു പരസ്യം കാണുക



ഇത് അമൃതാനന്ദമയിയുമായി അടുത്ത ബന്ധമുള്ള ആളുകള്‍ എടുത്ത ചിത്രമാണ്, അഭിനയിയ്ക്കുന്നവരും മറ്റും അമൃതാനന്ദമയിയെ ഇരുപത്തിനാലു മണിയ്ക്കൂറും നേരിട്ട് കാണാന്‍ കഴിവുള്ളവരാണ്.ഇനി ഇത് അമൃതാ മഠം എടുത്തതല്ല എന്ന് വാദം വന്നാല്‍ എന്നു വിചാരിച്ച് പറഞ്ഞന്നേയുള്ളൂ.
അത്ഭുതങ്ങള്‍- അതായത് വെള്ളം പാലാക്കുന്നു എന്ന തരത്തിലുള്ളതൊക്കെ സംഭവിയ്ക്കുകില്ലേ? അറിയില്ല. സംഭവിച്ചേക്കാം. ഇന്നുവരെ ഞാനോ എനിയ്ക്ക് നേരിട്ടറിയാവുന്ന ആരിലെങ്കിലുമോ അത്ഭുതങ്ങള്‍ സംഭവിച്ചതായി അറിവില്ല. ജീവിച്ചിരിയ്ക്കുന്നതും ജീവിതത്തിലെ പല സംഭവങ്ങളും ഇതിങ്ങനെ മുന്നോട്ട് പോകുന്നതും ഒരു വലിയ അത്ഭുതമാണിന്നെനിയ്ക്ക്. അതിനെപ്പറ്റിയല്ല പറയുന്നത് . വെള്ളം പാലാക്കുന്നതുപോലെയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലെയുമുള്ള അത്ഭുതങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നു വച്ച് നടക്കാതിരിയ്ക്കുമോ?യോഗശക്തി കൊണ്ട് ഭക്ഷണമുണ്ടാക്കുക്കൊടുത്തതിനെപ്പറ്റിയൊക്കെ വലിയ കഥകള്‍ കേട്ടിരിയ്ക്കുന്നു.അറിയില്ല എന്നതു തന്നെ ഉത്തരം.
അമൃതാനന്ദമയിയുടെ ജീവിതം ഇതിലും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ആശ്രമം പ്രസിദ്ധീകരിയ്ക്കുന്ന മാതൃവാണി എന്ന മാസികയിലും ആശ്രമം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രം, സ്വാമി പരമാത്മാനന്ദയുടെ ആത്മകഥ എന്നിവയിലുമൊക്കെ വളരെയേറെ അത്ഭുതങ്ങള്‍ എടുത്ത് കാട്ടിയിട്ടുണ്ട്. അതിനെ ഓരോന്നായെടുത്ത് പറഞ്ഞ് അതിലെ പൊരുത്തക്കേടുകള്‍ ഇവിടെ എഴുതാനൊന്നും ഉദ്ദേശമില്ല. എഴുതിയാലും “ ചിലപ്പോള്‍ സംഭവിയ്ക്കാം“,മേല്‍പ്പറഞ്ഞ “നമുക്കെല്ലാമറിയില്ല“ എന്ന വാദങ്ങളൊക്കെ വച്ച് വിശ്വാസിയുടെ മനസ്സ് കലഹമുണ്ടാക്കിക്കൊണ്ടിരിയ്ക്കും.
അത്തരം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കൂടി അമൃതാനന്ദമയിയുടെ അനുചരവൃന്ദം ഇത്രയധികമായിരിയ്ക്കുന്നത് ഒരത്ഭുതം തന്നെയല്ലേ എന്നൊരു ചോദ്യം നമ്മുടെയെല്ലാം മനസ്സില്‍ ഉണ്ട്.
ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സത്യാന്വേഷിയായ ഒരു ജൂതനെ ലോകം മുഴുവന്‍ യേശുകൃസ്തുവായി ആരാധിയ്ക്കുന്നു. ഇന്നും പല ധ്യാനപ്പുരകളിലും മഹാത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നു. കുരിശില്‍ കിടന്ന് മരിയ്ക്കാന്‍ ഒരു കാരണവുമില്ലാതിരുന്നെന്ന് വ്യക്തമായി കണ്ടിട്ടും അദ്ദേഹം മൂന്നാം ദിവസം മരിച്ച് ഉയര്‍ത്തെഴുനേറ്റതാണെന്ന് വിശ്വസിയ്ക്കുന്നു. പുരാതനഅറേബ്യയിലെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവായ മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അദ്ദേഹമൊഴിച്ച് മറ്റെല്ലാം തെറ്റെന്നും അന്ധമായി വിശ്വസിച്ച് ചിലരെങ്കിലും  ലോകം മുഴുവന്‍ അവര്‍ക്കെതിരെന്ന് ധരിച്ച് ഭയന്ന് ഭയന്ന് ജീവിയ്ക്കുന്നു.ഭഗവത് ഗീത പറഞ്ഞുകൊടുത്തത് കൃഷ്ണനെന്ന് അറിഞ്ഞ് കൊണ്ടുതന്നെ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത ഗുരുവായൂരിലെ അമ്പലത്തില്‍ ജയിലിലടച്ചിരിയ്ക്കുന്ന ഒരു സങ്കല്‍പ്പത്തിന്റെ മുന്നില്‍ തുലാഭാരവുമായി മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കാത്തു കിടക്കുന്നു.

ശരിയാണ് ഇത് അത്ഭുതം തന്നെ.മഹാത്ഭുതം.

(ഇവിടെ തുടരുന്നു)

5 comments:

  1. അധികമായാൽ അമൃതാനന്ദമയിയും വിഷം- എന്ന് കുരീപ്പുഴയുടെ ഒരു നഗ്നകവിതയുണ്ട്

    ReplyDelete
  2. "ഭഗവത് ഗീത പറഞ്ഞുകൊടുത്തത് കൃഷ്ണനെന്ന് അറിഞ്ഞ് കൊണ്ടുതന്നെ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത ഗുരുവായൂരിലെ അമ്പലത്തില്‍ ജയിലിലടച്ചിരിയ്ക്കുന്ന ഒരു സങ്കല്‍പ്പത്തിന്റെ മുന്നില്‍ തുലാഭാരവുമായി മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കാത്തു കിടക്കുന്നു." -നല്ല വാചകം, എല്ലാം അതിലുണ്ട്.

    ReplyDelete