Tuesday, June 23, 2015

യോഗാഭ്യാസമാണു വിഷയം

യോഗാഭ്യാസമാണു വിഷയം

യോഗാഭ്യാസം ചെയ്താൽ അഞ്ചു വെള്ള സാധനങ്ങൾ ഒഴിവാക്കിയാലെന്ന പോലെ കാൻസർ വരില്ല മുതൽ ഡെങ്കിപ്പനി പോവുമെന്ന് വരെ വായിച്ചും കേട്ടും തലയ്ക്ക് ചുറ്റും ഉണ്ടായ ഓറയെ കഷ്ടപ്പെട്ട് തട്ടിമാറ്റി വയറുപൊത്തി പ്രാണായാമത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ അട്ടഹാസക്രീയ ചെയ്തുകൊണ്ടിരിയ്ക്കെയാണ് വിവർത്തനാംഗലേയയുക്തി മാത്രം വാദിയ്ക്കുന്നവരുടെ ചില വാദങ്ങൾ കേട്ടത്. അട്ടഹാസം മഹാട്ടഹാസമായി, ഹൈപ്പോക്സിയയാൽ വിജൃംഭിതമായ ന്യൂറോണുകളിൽ പ്രാണചലനം സോഡിയം പൊട്ടാസ്യം അയോണുകളുമായി തലകീഴായ ആഭിചാരമാരംഭിച്ചു. സാക്ഷാൽ യോഗദേവനായ പരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. എഴ്തെറാ പന്നീ എന്നാജ്ഞാപിച്ചു.

ആദ്യമേ പീയെസ്: ഡാക്ടർ മാർക് സിംഗിൾട്ടണെ എനിയ്ക്കറിയില്ല.

രണ്ടാം പീയെസ്: ഓക്സ്ബ്രിഡ്ജ് പബ്ളിക് റിലേഷൻസ് എന്നത് ഒരു ചെറിയ മീനല്ല.

മൂന്നാം പീയെസ്: യോഗഃ കര്‍മസു കൗശലം മുതൽ പാതജ്ഞലീ യോഗസൂത്രത്തിൽ വരെ പറയുന്ന യോഗഃ അല്ല നമ്മൾ പറയുന്ന യോഗാഭ്യാസം. അത് യോഗ,  ഇത് അഭ്യാസം. നിത്യ അഭ്യാസീടെ ആനയാകുന്നു.

നാലാം പീയെസ്: യോഗയ്ക്ക് അമേരിയ്ക്കയിൽ മാത്രം ഏതാണ്ട് ആറു ബില്യൻ ഡാളർ വെലയുണ്ടെന്ന് ഭിത്തിച്ചുവരു പത്രിക പറഞ്ഞിട്ടില്ല.

യോഗത്തിലേയ്ക്ക് പോകുന്നതിനു മുന്നേ സൂര്യനമസ്കാരത്തിലേയ്ക്ക് വരാം. സൂര്യ നമസ്കാരം എന്നത് ഔന്ഥിലെ രാജാവ് ശ്രീമാൻ  പാന്ത് പ്രതിനിധി, അദ്ദേഹത്തിന്റെ സ്കൂളുകളിലേയ്ക്ക് ഉണ്ടാക്കിയതെന്നാണ് ഒരു വാദം. അത് ശുദ്ധ ഭോഷ്കാണ്. ശ്രീമാൻ  പാന്ത് പ്രതിനിധി എവിടേയും അദ്ദേഹമാണ് സൂര്യനമസ്കാരം  ഉണ്ടാക്കിയതെന്ന് പറയുന്നില്ല. അദ്ദേഹം 1951ൽ മരണപ്പെട്ടയാളാണ്.ഒരു പാട് പഴയ കാലത്ത് ജീവിച്ചിരുന്നയാളൊന്നുമല്ല.  പൗരാണികമായി ചെയ്ത് വന്നിരുന്ന സൂര്യനമസ്കാരം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് . മാത്രമല്ല, ആയിരക്കണക്കിനു കൊല്ലങ്ങളായി ചെയ്ത് വന്നിരുന്ന രീതിയിൽ നിന്ന് എന്താണ് മാറ്റങ്ങൾ വരുത്തിയതെന്ന് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മൂന്നാമത്തെ സ്ഥാനത്ത് ചെയ്യുമ്പോൾ കാലു മുന്നോട്ട് വലിച്ച് വയ്ക്കുന്നതും രണ്ടാമത്തെ പാദഹസ്താസനം പോലെ ചെയ്യുമ്പോൾ കാലു നിവർന്നിരിയ്ക്കണമെന്നതും  മറ്റും അദ്ദേഹം വരുത്തിയ മാറ്റമാണ്. അതൊഴിച്ച് അദ്ദേഹം ഒരു മാറ്റവും വരുത്തിയിട്ടില്ല. ശ്വാസനിയന്ത്രണത്തിലും ചില മാറ്റങ്ങൾ ഔന്ഥ് രീതിയിൽ  സാമ്പ്രദായികമായ രീതികളിൽ നിന്നുണ്ട്. സൂര്യനമസ്കാരത്തെ ഇന്നത്തെ രീതിയിൽ വിന്യസിച്ചത് അദ്ദെഹമാണെന്ന് പറയാം. സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധിതമാക്കുകയും അതോടനുബന്ധിച്ച ഒരു കായിക സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിയ്ക്കുകയും ചെയ്തു .

അദ്ദേഹം സൂര്യനമസ്കാരം ചെയ്യാൻ തുടങ്ങിയത് തന്നെ 1908ലാണ്, എന്നാൽ 1800 കളിൽ തന്നെ ബ്രിട്ടീഷുകാരും ഇൻഡ്യാക്കാരുമൊക്കെ എഴുതിയ പുസ്തകങ്ങളിൽ സൂര്യനമസ്കാരത്തെക്കുറിച്ച് പറയുന്നുണ്ട്. മഹാരാജാ ശിവാജിയുടെ ഗുരുവായ സമർഥ രാംദാസ്ജീ ദിവസേന സൂര്യനമസ്കാരം ചെയ്യുന്നതിനു പ്രസിദ്ധനായിരുന്നു.

ഔന്ഥിലെ മഹാരാജാ പാന്ത് പ്രതിനിധിയെപ്പറ്റിയുള്ള മറ്റൊരു ആക്ഷേപവും സൂര്യനമസ്കാരത്തെ വെടക്കാക്കി നമുക്കാക്കാനുള്ള ഒരു ഗവേഷണ കണ്ടിപ്പിടുത്തവും അദ്ദേഹംആധുനിക ശരീരനിർമ്മാണ കലയുടെ പിതാവെന്നറിയപ്പെടുന്ന യൂജെൻ സാൻഡോ (Eugen Sandow) എന്ന മല്ലന്റെ വലിയ ആരാധകനായിരുന്നെന്നും അങ്ങനെ യൂജെൻ സാൻഡോവിന്റെ വ്യായാമമുറകളാണ് സൂര്യനമസ്കാരമായി കാണിച്ചതെന്നുമാണ്.  യൂജീൻ സാൻഡോവിനെപ്പറ്റി പാന്ത് പ്രതിനിധി പറഞ്ഞിരിയ്ക്കുന്നതെന്തെന്ന് നോക്കാം

"In 1897, we read about Sandow, a famous physical culturist. We purchased all his apparatus and books, and for fully ten years practiced regularly according to his instructions with the result that the chest measurement remained the same while that of the waist and abdomen showed a marked reduction. Since 1908 being influenced by the example and advice of our esteemed friend Shrimant Sir Gangadhararao, chief of Miraj, we have been doing Suryanamaskara everyday with Manthras and Vedic hymns, and the result has been most remarkable lightness of body, buoyancy of mind and a general feeling of youthfulness which must be experienced to be understood."

(പാന്ഥ് പ്രതിനിധിയുടെ സൂര്യനമസ്കാരത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ ഒരു ഭാഗം)

ഇത് വായിച്ചിട്ട്, യുജെൻ സാൻഡോന്റെ വ്യായാമമുറകളിൽ നിന്ന് സൂര്യനമസ്കാരം ഉണ്ടാക്കിയെന്നോ? അതോ യൂജെൻ സാൻഡോവിന്റെ വ്യായാമരീതികളിലൊക്കെ വലിയ താൽപ്പര്യമില്ലാതെ (അൽപ്പം വയറു കുറഞ്ഞു എന്നതൊഴിച്ചാൽ) മിറജിലെ രാജാവായ ഗംഗാധർ റാവു അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് ഉപദേശിച്ചതനുസ്സരിച്ച് സൂര്യനമസ്കാരം വേദമന്ത്രങ്ങളോടെ ചെയ്യുകയും ശരീരത്തിനും മനസ്സിനും ഗുണമുണ്ടായതായി തോന്നുകയും ചെയ്തു എന്നോ? എന്താണു തോന്നുന്നത്?

ശ്രീ പാന്ഥ് പ്രതിനിധി സൂര്യനമസ്കാരത്തിൽ വരുത്തിയ മറ്റൊരു പ്രധാന മാറ്റം സാമ്പ്രദായികമായി സൂര്യനമസ്കാരം ചെയ്യുമ്പോൾ ചൊല്ലേണ്ടുന്ന വേദമന്ത്രങ്ങൾക്ക് പകരം എല്ലാ മതസ്ഥർക്കും ചെയ്യാൻ മതേതരമായ മന്ത്രങ്ങൾക്ക് തുല്യമായ ശബ്ദങ്ങൾ ഉണ്ടാക്കി എന്നതാണ്. അർത്ഥമുള്ള മന്ത്രങ്ങൾക്ക് പകരം അർത്ഥമില്ലാത്ത ശബ്ദങ്ങൾ മാത്രം (അത്തരം ശബ്ദങ്ങൾ ഉച്ചരിയ്ക്കുമ്പോൾ ശ്വാസഗതി ക്രമീകരിയ്ക്കപ്പെടുന്നു എന്ന ധാരണായാൽ) ഉപയോഗിച്ച് സൂര്യനമസ്കാരത്തിനൊരു മതേതര സംവിധാനം പോലും ഉണ്ടാക്കിയ മനുഷ്യനാണ് ശ്രീ പാന്ഥ് പ്രതിനിധി.


ഇനി യൂജെൻ സാൻഡോ ഇവിടെ തീരുന്നില്ല. യോഗാഭ്യാസവും ഉണ്ടാക്കിയത് പുള്ളിയാണെന്നാണ് പഴമൊഴി. ഈ യൂജെൻ സാൻഡോ അത്ര മിടുക്കനാരുന്നോ? നമുക്ക് യോഗാഭ്യാസത്തിന്റെ കാര്യം പറയുമ്പൊ അതിലോട്ട് വിശദമായി വരാം. വന്നല്ലേ പറ്റൂ.

യോഗാഭ്യാസമെന്ന പേരിലുള്ള ഹഠയോഗരീതികൾ, അതായത് ആസനങ്ങൾ, പ്രാണായാമം, ക്രീയകൾ, ബന്ധങ്ങൾ തുടങ്ങിയവ താന്ത്രിക പാരമ്പര്യം തന്നെയാണ്. നമ്മൾ ഇന്ന് കാണുന്ന ആസനങ്ങൾ പലതും തപസ്സിനായും ധ്യാനിയ്ക്കാനായും (ഒരു സ്ഥലത്ത് അനങ്ങാതെ സുഖമായി ഒരുപാട് നേരം ഇരിയ്ക്കൽ/ കിടക്കൽ ഒക്കെ ചെയ്യാൻ) ഉള്ള ടെക്നിക്കുകളായി ഉപയോഗിച്ചിരുന്നതാണ്. ചിലത് ചില പ്രത്യേക സിദ്ധികൾ ലഭിയ്ക്കുന്നതിനായി ശീലിച്ചിരുന്നതും (സിദ്ധി ലഭിച്ചോ ഇല്ലയോ എന്നെനിയ്ക്കറിയില്ല :-) )

ഹഠയോഗപ്രദീപിക എന്ന ഗ്രന്ഥത്തിൽ വളരെക്കുറച്ച് ആസനങ്ങളെപ്പറ്റിയേ പറയുന്നുള്ളൂ എന്നാണൊരു വിമർശനം , എന്തായാലും പതിനഞ്ച് ആസനങ്ങളെപ്പറ്റി വ്യക്തമായി അതിൽ പറയുന്നുണ്ട്. ആദ്യത്തെ പതിനൊന്നെണ്ണം പറഞ്ഞിട്ട് ഇനി ശിവൻ പഠിപ്പിച്ച 84 ആസനങ്ങളിൽ പ്രമുഖമായ നാലെണ്ണം കൂടി പറയാം എന്ന് പറഞ്ഞിട്ടാണ് അവസാന നാലെണ്ണം പറയുന്നത്. ശിവസംഹിതയിലും ചില ആസനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ആ ഗ്രന്ഥത്തിൽ അത്യാവശ്യം വേണ്ട നാല് ആസനങ്ങളേക്കാൾ പ്രാണായാമത്തേയും പ്രധാനമായ പത്ത് മുദ്രകളേയും പറ്റിയാണ് വിശദീകരിച്ചിരിയ്ക്കുന്നത്.

നമുക്ക് തിരുമലൈ കൃഷ്ണമാചാര്യയെ പറ്റി പറയാം. അദ്ദേഹമാണ് യോഗാഭ്യാസം ആധുനിക കാലത്ത് ഇത്രയും പ്രചരിപ്പിച്ചത്. അതിനു മുന്നേ ഹിമാലയത്തിലെ ചില കൾട്ടുകളിലും നാഗാ സന്യാസിമാരെപ്പോലെയുള്ള ചില ഗ്രൂപ്പുകളിലും ഒതുങ്ങിക്കിടന്നിരുന്ന യോഗാഭ്യാസം പൊതുധാരയിൽ എത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ശിഷ്യനും ഭാര്യാസഹോദരനുമായ ബീ കേ എസ് അയ്യങ്കാർ, മക്കളായ ഇന്ദ്രാ ദേവി, പട്ടാഭി ജ്യോസ് എന്നിവരൊക്കെയാണ് വിദേശങ്ങളിൽ യോഗയെ പ്രചരിപ്പിയ്ക്കുകയും യോഗാഭ്യാസം എന്ന മൾട്ടി മില്യൻ വരുമാനമുള്ള ബിസിനസ് ശൃംഘലയുടെ സ്ഥാപകരുമായത്.(അതേപ്പറ്റിയും പറയണം, ഓർപ്പിയ്ക്കണേ)

തിരുമലൈ കൃഷ്ണമാചാര്യ തമിഴ്നാട്ടിൽ വച്ച് കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ അച്ഛനിൽ നിന്നാണ് ആദ്യം യോഗാഭ്യാസം പഠിച്ചതെന്ന് ഒരുപാട് തവണ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും വളരെയടുത്ത കാലത്താണ് (1989ൽ) മരണപ്പെട്ടത്. ജനിച്ചത് 1888ൽ ആണെങ്കിലും. അദ്ദേഹത്തിന്റെ ക്ലാസുകളുടെയും പറ്റും വീഡിയോകൾ പോലും യൂറ്റ്യൂബിലും മറ്റും കിടപ്പുണ്ട്. എഴുതിയ പുസ്തകങ്ങൾ വേറേ.


https://upload.wikimedia.org/wikipedia/en/3/36/Tirumalai_Krishnamacharya.png
(തിരുമലൈ കൃഷ്ണമാചാര്യ)

ഇൻഡ്യയൊട്ടാകെ സഞ്ചരിച്ച് പല യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും നിന്ന് വിദ്യാഭ്യാസം നടത്തുകയും (ഭാരതീയ ദർശനങ്ങളും സംസ്കൃതവും ആയിരുന്നു പഠനം) ബംഗാളിൽ നിന്ന് ആയൂർവേദം പഠിയ്ക്കുകയും ചെയ്ത അദ്ദേഹം  ഇന്നത്തെ ടിബറ്റ് ഭാഗത്ത് ജീവിച്ചിരുന്ന യോഗേശ്വര രാം മോഹന ബ്രഹ്മചാരിയിൽ നിന്ന് യോഗവിദ്യ പഠിയ്ക്കണമെന്നുറച്ചു. പക്ഷേ അവിടേയ്ക്ക് പോകാനായി വൈസ്രോയിയുടെ അനുവാദം വേണ്ടിയിരുന്നു. അനുവാദം വാങ്ങാൻ അന്നത്തെ ശീതകാല തലസ്ഥാനമായ സിം‌ലയിൽ ചെന്ന അദ്ദേഹം വൈസ്രോയിയായിരുന്ന ലോർഡ് ഇർവിനെ പ്രമേഹ രോഗം കലശലായപ്പൊ യോഗാഭ്യാസം പരിശീലിപ്പിയ്ക്കുകയും, അതുവഴി പ്രമേഹം നിയന്ത്രണത്തിലായ വൈസ്രോയി കൃഷ്ണമാചാര്യയെ ആവശ്യത്തിനു പണവും മൂന്ന് സഹചാരികളേയും വിട്ടു കൊടുത്ത് യോഗേശ്വര രാം മോഹന ബ്രഹ്മചാരിയെ കണ്ടുപിടിയ്ക്കുവാൻ ടിബറ്റിലേക്ക് യാത്രാനുമതി നൽകുകയും ചെയ്തു. രണ്ടര മാസം യാത്ര ചെയ്ത് ടിബറ്റിലെത്തിയ അദ്ദേഹം കണ്ടത് ഒരു ചെറിയ ഗുഹയിൽ ഭാര്യയും മക്കളുമൊത്ത് ജീവിയ്ക്കുന്ന രാം മോഹന ബ്രഹ്മചാരിയെയാണ്.

ഏഴര വർഷം അദ്ദേഹം അവിടെ താമസിച്ചു. ഏതാണ്ട് മൂവായിരത്തോളം ആസനങ്ങൾ അവിടെ വച്ച് അദ്ദേഹം അഭ്യസിച്ചു എന്നാണ് പറയുന്നത്. രാം മോഹന ബ്രഹ്മചാരി ഗൂർഖാ ഭാഷയിലുള്ള യോഗഗിരന്തം (യോഗഗ്രന്ഥം) എന്ന കൃതി കൃഷ്ണമാചാരിയെ മനഃപ്പാഠം പഠിപ്പിയ്ക്കുകയും ആ ഗ്രന്ഥത്തിന്റെ പഠനത്തോടെ പതഞ്ജലീ മഹർഷിയുടെ യോഗസൂത്രം വ്യക്തമായി മനസ്സിലായി എന്നുമാണ് കൃഷ്ണമാചാരി പറയുന്നത്.

തിരികെ വന്ന് വാരണാസിയിൽ ജീവിച്ചിരുന്ന കൃഷ്ണമാചാര്യയെ മൈസൂറിലെ രാജാവ് പുള്ളിയ്ക്കുണ്ടായ എന്തോ ഒരസുഖം യോഗ ചെയ്ത് മാറിയെന്ന് കണ്ട് അദ്ദേഹത്തേയും കുടുംബത്തേയും യോഗാഭ്യാസം ശീലിപ്പിയ്ക്കുവാൻ മൈസൂരിലേയ്ക്ക് ക്ഷണിച്ചു. മൈസൂരിൽ വച്ച് രാജസഭയിലെ ആസ്ഥാന വിദ്വാൻ എന്ന പദവി വരെ അദ്ദേഹത്തിനു ലഭിച്ചു. മൈസൂർ സംസ്കൃത കോളേജിൽ അധ്യാപകനുമായി. (കൃഷ്ണമാചാരി യോഗവിദ്വാൻ എന്നതിലുപരി സംസ്കൃത, ഭാരതീയ തത്വചിന്താ വിദ്വാനായിരുന്നു)

അല്ലാതെ അദ്ദേഹം യുജെൻ സാൻഡോവിന്റെ വ്യായാമരീതികളല്ല യോഗാഭ്യാസമായി പഠിപ്പിച്ചത്. സ്വന്തം അച്ഛനിൽ നിന്ന് കുട്ടിക്കാലത്തേ ശീലിച്ചതും രാം മോഹന ബ്രഹ്മചാരിയിൽ നിന്ന് അഭ്യസിച്ചതുമാണ് കൃഷ്ണമാചാര്യയുടെ യോഗാഭ്യാസം.

ഈ യൂജെൻ സാൻഡോവിന്റെ രീതികളെന്താരുന്നു എന്ന് കൂടി നോക്കിയാൽ യോഗാഭ്യാസവും സാൻഡോവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമില്ല എന്ന് യേത് അൽപ്പമാത്രവിവരനും വ്യക്തമായി മനസിലാകും. എന്തായിരുന്നു യൂജെൻ സാൻഡോവിന്റെ വ്യായാമപദ്ധതി? ഇതാ വായിച്ചോ

ഒരു സാമ്പിൾ
Take a dumb-bell in each hand, and come to the position of attention, as described in the opening sentences in the introduction to these exercises. Now, bend the knees slightly, and turn the inner side of the arms full to the front....

വേറൊരു സേമ്പിൾ
My faith is pinned to dumbbells, and I do all my own training with them, supplemented with weightlifting with barbells

ഇനിയും
Variation in the training program brings best results. Don’t train every day, skip a day now and then to give the muscles time to thoroughly rest and to give nature the opportunity to rebuild them and add to...

സാൻഡോ നല്ല ഒന്നാന്തരം ഡമ്പലിന്റെ ആളായിരുന്നു. അതായത് വെയിറ്റ് ട്രെയിനിങ്ങ്. അത് യോഗാഭ്യാസമെന്ന് പറയാൻ ചില്ലറ കൺകെട്ടൊന്നും പോര.
Eugen Sandow, "Body Building" Wellcome L0026308.jpg

(യൂജെൻ സാൻഡോ)

പക്ഷേ ഒരു കാര്യം പറയണം യൂജെൻ സാൻഡോ ആളൊരു കിടിലമാരുന്നു. വെയിറ്റ് ട്രെയിനിങ്ങിനും ശരീര നിർമ്മണകലയ്ക്കും പുള്ളിയാണ് ഉസ്താദ്. (ഇത് പറഞ്ഞത് വായിച്ച് നാളെയെങ്ങാൻ എനിയ്ക്ക് ഫോർമുല വണ്ണിൽ ഫസ്റ്റ് കിട്ടിയാൽ എന്നെ കാറോടിയ്ക്കാൻ പഠിപ്പിച്ചത് യൂജെൻ സാൻഡോ ആണെന്ന് പറയണം കേട്ടാ.)

കൃഷ്ണമാചാര്യയാണ് ഹിമാലയത്തിലെ ഗുഹകളിലും സന്യാസിമാരിലും കൾട്ടുകളിലുമൊക്കെ ഒളിച്ചിരുന്ന യോഗാഭ്യാസത്തെ ഇൻഡ്യൻ പൊതുജനത്തിലേയ്ക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും മക്കളുമാണ് അതിനെ വിദേശത്ത് കയറ്റിയയച്ചത്. ഈ വിദേശത്തേക്കുള്ള കയറ്റിയയയ്ക്കലിലും പ്രചരിപ്പിയ്ക്കലിലും പല ടെക്നിക്കും പയറ്റിയിട്ടുണ്ട്.നല്ല ഒന്നാം ക്ലാസ് മാർക്കറ്റിങ്ങ്. കൃഷ്ണമാചാര്യയുടെ ഭാര്യാ സഹോദരനും ശിഷ്യനുമായ ബീ കേ എസ് അയ്യങ്കാർ എന്ന ആധുനിക യോഗ ഗുരു ചിരിച്ച് കൊണ്ട് അദ്ദേഹം ഉപയോഗിച്ച ഒരു ടെക്നിക്ക് ഒരു ഇന്റവ്യൂവിൽ പറയുന്നത് , ഒരുപാട് കാലം യോഗ പഠിപ്പിയ്ക്കാൻ ഇംഗ്ലണ്ടിൽ കഴിഞ്ഞിട്ടും ആരും പഠിയ്ക്കാൻ വരാതായപ്പൊ അവസാനം രതിസുഖം വർദ്ധിപ്പിയ്ക്കും എന്ന് പരസ്യം ചെയ്തപ്പോഴാണ് ജനം പഠിയ്ക്കാൻ വന്നതെന്നാണ്.

യോഗയുടെ ഉത്ഭവത്തെപ്പറ്റിയും മറ്റും പടച്ചു വിട്ട ഒരു പ്രൊപ്പഗാണ്ടാ സാഹിത്യത്തിന്റെ രചയിതാവ് ലൈബ്രറികളിൽ ഒരുപാട് കാലം തിരഞ്ഞിട്ടും യോഗാഭ്യാസത്തിലെ ഇന്നുപയോഗിയ്ക്കുന്ന എല്ലാ ആസനങ്ങളും വിശദീകരിയ്ക്കുന്ന പുസ്തകങ്ങളൊന്നും കിട്ടിയില്ല അതുകൊണ്ടാണ് നമ്മൾ യൂജെൻ സാൻഡോയെ തേടിപ്പോയത് എന്ന് വിഷമത്തോടെ അറിയിച്ചിട്ടുണ്ട്.

ഇൻഡ്യയിലെ പൗരാണിക വ്യായാമരൂപങ്ങളുടെ വാമൊഴിപ്പഴമയെപ്പറ്റിയോ പ്രയോഗങ്ങളെപ്പറ്റിയോ അതിനു ചുറ്റുമുള്ള ഗുഹ്യതയെപ്പറ്റിയോ അൽപ്പം പോലും അറിയാൻ ശ്രമിയ്ക്കാതെയാണ് ലൈബ്രറികളിൽ പരതിയതെന്നതിൽ സംശയം വേണ്ട. ശ്രദ്ധിയ്ക്കാതെയല്ല മനഃപ്പൂർവമാണെന്നതിനും ചില സംശയങ്ങളുമുണ്ട്. ഋഷികേശത്തിനപ്പുറത്തേക്കോ, ഹഠയോഗീഗ്രൂപ്പുകളിലോ, എന്തിനു കുറഞ്ഞ പക്ഷം നാഗാ സന്യാസിമാരിലെങ്കിലുമോ ഒന്ന് ചെന്ന് തിരക്കിയിരുന്നെങ്കിൽ അവർ പറഞ്ഞ് തന്നേനേ.

ഇനി പൗരാണിക ഗ്രന്ഥങ്ങളിലൊന്നും പതിനഞ്ച് ആസനങ്ങൾക്കപ്പുറത്ത് പറഞ്ഞിട്ടില്ലേ? അവിടെയാണ് നമുക്ക് വീണ്ടും മൈസൂരിലേയ്ക്ക് വരേണ്ടത്. കൃഷ്ണമാചാര്യയുടെ രക്ഷാകർത്താവായിരുന്ന കൃഷ്ണരാജ വോഡിയാർ നാലാമനു വളരെ മുൻപ് മൈസൂർ ഭരിച്ചിരുന്ന കൃഷ്ണരാജവോഡിയാർ മൂന്നാമൻ ഉണ്ടാക്കിയ ശ്രീ തത്വനിധി എന്ന ചിത്രപുസ്തകത്തിൽ 122 ആസനങ്ങൾ വരച്ച് ചേർത്തിട്ടുണ്ട്. യൂജെൻ സാൻഡോ ഒക്കെ ജനിയ്ക്കുന്നതിനും മുന്നേ പതിനെട്ടാം നൂറ്റാണ്ടിലായിരിയ്ക്കണം അത് ഉണ്ടാക്കിയത്. അന്ന് വരെ ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ബിംബങ്ങളുടെയെല്ലാം ചിത്രങ്ങൾ ഉണ്ടാക്കുകയും വിശദമായ ഡിസ്ക്രിപ്ഷൻ നൽകുകയുമായിരുന്നു ശ്രീ തത്വ നിധിയുടെ ഉദ്ദേശം.

അതായത് ശ്രീ തത്വനിധി എന്നത് ഒരു ഡൊക്യുമെന്റേഷൻ പദ്ധതിയായിരുന്നു. സ്വതന്ത്ര കൃതിയല്ല. അന്നു വരെ നിലനിന്നിരുന്ന പൗരാണിക ബിംബങ്ങളെ ചിത്രകല ഉപയോഗിച്ച് ഡോക്യുമെന്റ് ചെയ്യുക. (Iconographic manuscript) അക്കൂട്ടത്തിൽ ഇരുന്നും കിടന്നും ഒക്കെ ചെയ്യുന്ന ആസനങ്ങൾ മാത്രമല്ല, ഇന്നും വളരെയധികം ആളുകളാൽ ശ്രദ്ധിയ്ക്കപ്പെടാതെ കിടക്കുന്ന, സാമ്പ്രദായികമായി ഭാരതത്തിൽ നിലനിൽക്കുന്ന, കയറിൽ തൂങ്ങി ചെയ്യുന്ന യോഗാഭ്യാസങ്ങളും അതിൽ വിവരിച്ചിരിയ്ക്കുന്നു. ഉത്തരേന്ത്യയിലെ ചില അഖാഡകളിലും മറ്റും ഇന്നും അത് പരിശീലിയ്ക്കപ്പെടുന്നുണ്ട്.ഈ ചിത്രങ്ങളെല്ലാം അന്ന് പാരമ്പര്യമായി ചെയ്ത് വന്നിരുന്നതിനെ ആധാരപ്പെടുത്തി ഉണ്ടാക്കിയതെന്നോർക്കണം.  

മൈസൂർ കൊട്ടാരത്തിൽ താമസിച്ചു വരുന്ന സമയത്ത് കൃഷ്ണമാചാര്യ ഇതിൽ നിന്നും ആസനങ്ങൾ തന്റെ പാഠ്യപദ്ധതിയിൽ ചേർത്തിരുന്നു എന്ന് ചിലർ പറയുന്നു. അതേ സമയം കൃഷ്ണമാചാര്യ ഒരിയ്ക്കലും യോഗാഭ്യാസം ഇൻവെന്റ് ചെയ്തിട്ടില്ല. വേറേയാരുടേയും രീതികൾ ഉപയോഗിച്ചിട്ടില്ലെന്നും  രീതികളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്ന് അദ്ദേഹവും ശിഷ്യന്മാരും പറയുന്നു.


(ശ്രീ തത്വനിധിയിലെ ഒരു പേജ്. പാശ്ചാത്യ
Contortion ൽ നിന്ന് കോപ്പിയടിച്ചതെന്ന് ആരോപിയ്ക്കപ്പെട്ട ആസനങ്ങളെല്ലാം അതുപോലെ ശ്രീതത്വനിധിയിലുണ്ട്)


യോഗാഭ്യാസത്തിന്റെ ചരിത്രം തിരക്കിയവർ അവസാനം അതിനെ വളരെ കഷ്ടപ്പെട്ട് ഇംഗ്ളീഷ് ജിംനാസ്റ്റിക്സിൽ കൊണ്ടുക്കെട്ടാൻ കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ്. എന്തിനാണ് ഇംഗ്ളീഷ് ജിംനാസ്റ്റിക്സ്? കളരിപ്പയറ്റിന്റെ ചുവടുകളിലോ, മല്ലയുത്തത്തിന്റെ ('മല്ലയുദ്ധം' അല്ല) പരിശീലന രീതികളിലോ, വജ്രമുഷ്ഠി മുതൽ സിലമ്പം വരെയുള്ള ഭാരതീയ യുദ്ധമുറകളിലോ നോക്കിയാൽ തൊണ്ണൂറല്ല തൊണ്ണൂറായിരം പോസ്ചേഴ്സ് നിങ്ങൾക്ക് കിട്ടും. അതൊന്നും എവിടേയും എഴുതപ്പെട്ടിട്ടുമില്ല. കളരിപ്പയറ്റിന്റെ വായ്ത്താരികൾ എവിടെയെങ്കിലും എഴുതിയിട്ടിട്ടുണ്ടോ? ഇല്ലെന്ന് വച്ച് ആദ്യത്തെ പുസ്തകം 1900 ലാണ് എഴുതിയതെന്നാൽ കളരിയ്ക്ക് നുറു കൊല്ലത്തെ പഴക്കമേയുള്ളോ?

അതിനു കഷ്ടപ്പെട്ട് 1700 കൾ മുതലിവിടെ വന്ന ഇംഗ്ളീഷുകാരന്റെ കോണകം തിരക്കണ്ട. പക്ഷേ ചിലർ തിരക്കും കാരണങ്ങൾ പലതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് എന്ന് കണ്ടാൽ ഏത് പിയർ റിവ്യൂഡ് ജേർണലിനും അപ്പുറമാണെന്നാണു ശരാശരി അക്കാഡമിയയുടെ വിചാരം. മറ്റൊന്ന് സായിപ്പിനു മാത്രമേ നല്ലതെന്തും ഉണ്ടാക്കാനാവൂ എന്ന മാനസിക അടിമത്തവും.

എന്താണ് യോഗയുടെ പ്രത്യേകത?

യോഗ പോലെയുള്ള വ്യായാമരീതിയുടെ വലിയൊരു പ്രത്യേകതയായി ഞാൻ കാണുന്നത് അതിലെ മൈൻഡ്ഫുൾനെസ്സ് ആണ്. പ്രാക്ടീസ് ചെയ്യുന്ന ഓരോ നിമിഷത്തിലും ഉള്ള അകമേയും പുറമേയും ഉള്ള അവബോധം. Mindfulness എന്നത് ഇന്ന് യോഗയെപ്പോലെ  ഭാരതീയ ധ്യാനരീതികളിൽ നിന്ന് ഉരുത്തിരിഞ്ഞ് ഇന്ന് ലോകമെമ്പാടും മാനസിക ശാരീരിക ആരോഗ്യരംഗത്ത് ഇന്ന് പലരീതിയിലും ഉപയോഗിയ്ക്കുന്ന സങ്കേതമാണ്. പല രീതിയിലുള്ള ഗവേഷണങ്ങളും അതിൽ നടക്കുന്നു. യോഗയുടേയും പ്രത്യേകത അത് ചെയ്യുമ്പോഴുള്ള Mindfulness തന്നെ. അതിന്റെ ഗുണഫലങ്ങളോടൊപ്പം വിവിധ തരത്തിലുള്ള സന്ധികളുടേയും പേശികളുടേയും അയവും ലാഘവത്തവും .

പലർക്കും പല വ്യായാമരീതികളാവും ഇഷ്ടം. എനിയ്ക്കിഷ്ടം ഓട്ടവും സൂര്യ നമസ്കാരവും വെയിറ്റ് ട്രെയിനിങ്ങുമാണ്.(ഒവ്വ!) ചിലർക്ക് യോഗ, ചിലർക്ക് എയ്രോബിക്സ്, പലതരം നൃത്തങ്ങൾ, യുദ്ധകലകൾ എന്നിവയും ശീലിയ്ക്കുന്നവരുണ്ട്. അവരവർക്ക് ചേരുന്നത് അവരവർക്ക്. ആരേയും ഒന്നും ന്നിർബന്ധിയ്ക്കേണ്ടതില്ല.

ഒപ്പം യോഗാഭ്യാസത്തിന്റെ പേരിൽ ഇന്ന് പ്രചരിയ്ക്കപ്പെടുന്ന ചികിത്സ. 99 ശതമാനവും ശുദ്ധ തട്ടിപ്പാണത്. പേശീ വലിവോ സന്ധി അയവോ ഒക്കെ വേണ്ടി വരുന്ന അസുഖങ്ങൾ, പ്രത്യേകിച്ച് നടുവേദന, സയാറ്റിക്ക ഒക്കെപ്പോലുള്ളവ ആണെങ്കിൽ യോഗ പോലെയുള്ള ചില ആസനങ്ങൾക്ക് ഗുണമുണ്ടാകും. ഏത് തരം വ്യായാമം നന്നായി ചെയ്താലും ടൈപ്പ് 2 ഡയബിറ്റീസ്, മറ്റു ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് മറ്റു ചികിത്സകൾക്കൊപ്പം പൂരകമാവും. പല രോഗങ്ങൾക്കും വ്യായാമം മറ്റു ചികിത്സകൾക്കൊപ്പം അനുബന്ധമായി ചെയ്യാം. യോഗാഭ്യാസമാവുമ്പൊ പ്രത്യേകിച്ച് സ്ഥലമോ, ചിലവോ, ചെറിയ ആയാസമില്ലാത്ത അഭ്യാസങ്ങളൊക്കെയായാൽ വലിയ ശക്തിയോ ബലമോ ഒന്നും ഇല്ലാത്തവർക്കും ചെയ്യാം എന്ന ഗുണമുണ്ട്. അസുഖത്തിനു ചികിത്സിയ്ക്കുന്നവരോട് ചോദിച്ച ശേഷം ചെയ്യുന്നതാവും എന്തായാലും ഉത്തമം. ചില അഭ്യാസങ്ങൾ രക്തസമ്മർദ്ദത്തിനൊക്കെ നല്ലതെന്ന് കേട്ടിട്ടുണ്ട്.

യോഗാഭ്യാസങ്ങൾക്ക് ദോഷഫലങ്ങളുണ്ടോ? ചില അഭ്യാസങ്ങൾക്ക് തീർച്ചയായുമുണ്ട്. ഒരുപാട് പേർ മരണപ്പെട്ടിട്ടു പോലുമുണ്ട്. പ്രത്യേകിച്ച് ശരീരം വല്ലാതെ വളച്ചോ കഴുത്തും മറ്റും ഒരു പരിധിയ്ക്കപ്പുറം തിരിച്ചോ ചെയ്യുന്ന അഭ്യാസങ്ങൾ. ബുദ്ധിമുട്ടിയോ വേദനിച്ചോ എത്ര എളുപ്പമെന്ന് തോന്നിയാലും അഭ്യാസങ്ങൾ ചെയ്യാതിരിയ്ക്കുന്നതാവും ഉചിതം.

അപ്പൊ യോഗാഭ്യാസങ്ങളുടെയും സൂര്യ നമസ്കാരത്തിന്റേയും ചരിത്രത്തിൽ പാശ്ചാത്യ ജിം‌നാസ്റ്റിക്സിനോ സർക്കസിനോ പൈതൃകമൊന്നും അവകാശപ്പെടാനില്ല എന്ന് നമ്മൾ വ്യക്തമായി കണ്ടു. അയ്യങ്കാർ ഇരുനൂറ് ആസനങ്ങളെപ്പറ്റി പറയുന്നു പതിനഞ്ചും പോയി ബാക്കി നൂറ്റി എൺപത്തഞ്ച് എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിനും ഉത്തരം കിട്ടി. ഇനി കൃഷ്ണമാചാര്യ യഥാർത്ഥത്തിൽ കൃഷ്ണമാചാര്യ ആയിരുന്നില്ല കൃഷ്‌ അണ്ടർസ്കോർ ജാവ എന്നൊരു സ്മിത്ത് ആരുന്നു ഏഴരക്കൊല്ലം എവിടേയോ പോയി ഒളിച്ചിരുന്ന് ബ്രിട്ടീഷു സൈന്യം അദ്ദേഹത്തിനു MI 6 ൽ ട്രെയിനിങ്ങ് കൊടുത്ത ശേഷം രാം മോഹന ബ്രഹ്മചാരി എന്ന ഒരു കഥയുമായി വന്നതെന്ന് നമുക്ക് വാദത്തിനങ്ങ് വിശ്വസിയ്ക്കാം. എന്നാലും മൈസൂരിലെ കൊട്ടാരത്തിൽ ഇന്നും യഥാർത്ഥ മാനുസ്ക്രിപ്റ്റ് സൂക്ഷിച്ചിരിയ്ക്കുന്ന, രണ്ടാമത്തെ കോപ്പി മൈസൂരിലെ സർവകലാശാലയിൽ ഉള്ള ശ്രീ തത്വനിഥിയിലെ കൗതുനനിധിയിലെ 122 ആസനമുറകൾ ഏത് ബ്രിട്ടീഷുകാരൻ എഴുതിക്കൊടുത്തതാണ്? ഹിമാലയത്തിൽ ചുമ്മാ ഒന്ന് പോയാൽ അവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാധുക്കളുടെ (അത്ര സാധുക്കളൊന്നും അല്ലവർ :-) ) വാമൊഴി വഴക്കവും ബ്രിട്ടീഷ് സൈന്യം പഠിപ്പിച്ചതാവും.

എന്തിനാണ് ചിലർ പ്രൊപ്പഗാണ്ട ഇറക്കുന്നത്?

യോഗ ഇന്ന് കോടിക്കോടി രൂപയുടെ ബിസിനസാണ്. കൃഷ്ണമാചാര്യയുടെ മക്കളും ശിഷ്യന്മാരുമാണ് ഈ ബിസിനസിന്റെ തുടക്കക്കാർ. അതിൽ തെറ്റൊന്നുമില്ല. അവരവർ പതിറ്റാണ്ടുകളായി ശീലിയ്ക്കുന്ന വ്യായാമരീതി പ്രചരിപ്പിയ്ക്കുകയും അതിൽ നിന്നു വരുമാനമുണ്ടാക്കുകയും ചെയ്യുക എന്നത് നല്ല കാര്യം തന്നെ. അയ്യങ്കാർ ഒക്കെ അയ്യങ്കാർ യോഗ എന്ന പ്രത്യേക പേരിലാണ് അഭ്യാസങ്ങൾ പഠിപ്പിയ്ക്കുന്നത്. അയ്യങ്കാർ യോഗ എന്നത് പല നാടുകളിലും രജിസ്ട്രേഡ് വാണിജ്യനാമവുമാണ്.അപ്പോഴും പൗരാണികമായ വ്യായാമമുറകളെ ആരും പേറ്റന്റ് ചെയ്തിരുന്നില്ല. അയ്യങ്കാർ യോഗ കൃഷ്ണമാചാര്യയുടെ രീതിയേക്കാൾ അൽപ്പം വ്യത്യാസവുമുണ്ട്. അയ്യങ്കാർ ചെറിയ ഉപകരണങ്ങൾ, തുണിക്കഷണം കയർ ചരട് ഒക്കെ യോഗ പരിശീലിയ്ക്കാൻ ഉപയോഗിയ്ക്കും.   അമേരിയ്ക്കയിലും യൂറൊപ്പിലും ഇപ്പൊ ചിലരൊക്കെ വേറേ മാതിരി യോഗാഭ്യാസവും തുടങ്ങിയിട്ടുണ്ട്. ഡാൻസിങ്ങ് യോഗ, വോഗ, പവർ യോഗ മുതൽ ബോക്സിങ്ങ് യോഗ വരെ.

പക്ഷേ പതിയെ ചിലർ ആസനങ്ങൾ തന്നെ പേറ്റന്റ് ചെയ്യാനുള്ള പദ്ധതികൾ തുടങ്ങി.ഇത് ഞങ്ങൾ കണ്ടുപിടിച്ചാസനം, ഇത് ചേച്ചി കൊണ്ടൂപിടിച്ചാസനം എന്ന രീതിയിൽ, 2009 ലെ ഒരു വാർത്ത പ്രകാരം 130 പേറ്റന്റുകൾ യോഗയുമായി ബന്ധപ്പെട്ട് അമേരിയ്ക്കയിൽ അനുവദിച്ചിട്ടുണ്ട്.ബിക്രം യോഗ എന്ന പേരിൽ ഒരു സാറ് ഏതാണ്ട് 30 സെറ്റുകളോളം യോഗാഭ്യാസങ്ങളും പ്രാണായാമങ്ങളും അമേരിയ്ക്കയിൽ പേറ്റന്റ് ചെയ്തു. ഇത് കണ്ട് ഇൻഡ്യൻ സർക്കാർ CSIR ന്റെ Traditional Knowledge Digital Library (TKDL) യുടെ കീഴിൽ യോഗ സ്കൂളുകളുടെ സഹായത്തോടെ മുപ്പത്തഞ്ചോളം പൗരാണിക ഗ്രന്ഥങ്ങളിൽ നിന്ന് ഇന്ന് നിലവിലിരിയ്ക്കുന്ന യോഗാഭ്യാസങ്ങൾ എല്ലാം ക്രോഡീകരിയ്ക്കാനും ഡോക്യുമെന്റ് ചെയ്യാനുമുള്ള ത്വരിതഗതിയിലുള്ള നടപടികൾ തുടങ്ങി.  ആ ഡോക്യുമെന്റേഷൻ ലോകമെമ്പാടുമുള്ള പേറ്റന്റ് ഓഫീസുകൾക്ക് ലഭ്യമാക്കാനും അതിൽനിന്നുരുത്തിരിഞ്ഞ പേറ്റന്റുകളിൽ തീരുമാനമെടുക്കാനും ഇത് വഴിയൊരുക്കി. ഇത് ഭാരതത്തിന്റെ പൗരാണികമായ അറിവാണെന്നും അതിനെ പേറ്റന്റ് ചെയ്യാൻ ഒരാൾക്കും അധികാരമില്ലെന്നും ഉള്ള സിഗ്നൽ ഒരുപാട് പേർക്ക് സഹിച്ചില്ല. പ്രത്യേകിച്ച് ഈ ഞമ്മന്റെ യോഗയുണ്ടാക്കി ഫ്രാഞ്ചൈസികൾ തുടങ്ങാനിരുന്ന ഒരുപാട് സിംഗിൾട്ടനുകൾക്ക്.  ഈ യൂജെൻ സാൻഡോയും ജിംനാസ്റ്റിക്സും ബ്രിട്ടീഷ് വ്യായാമവും ഒക്കെ അതേത്തുടർന്നുണ്ടായ പ്രൊപ്പഗാണ്ടയാണ്.

പ്രൊപ്പഗാണ്ട അതുമാതിരിയാണ്. അതു കേട്ട് നമ്മൾ വിശ്വസിച്ചു പോകും. പ്രത്യേകിച്ച് പ്രാമാണികമായ ആധാരങ്ങൾ എല്ലാം പാശ്ചാത്യർ ഉണ്ടാക്കിയതാണെന്ന മിഥ്യാബോധവും ചിലരിലുള്ളപ്പൊ. ഒരു വലിയ കുഴപ്പം എന്തെന്നാൽ ഇന്നത്തെ ഈ സയൻസിന്റെ അല്ലെങ്കിൽ സയൻസിന്റെ പേരിലുള്ള പ്രൊപ്പഗാണ്ടയുടെ ഭാഷ ഇൻഡ്യയിലെ സയന്റിസ്റ്റുകൾക്ക് വഴങ്ങുന്നില്ല എന്നതാണ്. നമ്മൾ ഇൻഡ്യയിൽ ഉപയോഗിയ്ക്കുന്ന സയൻസ് ഭാഷയും രീതികളും ഒരു ഇരുപത്തഞ്ച് കൊല്ലം മുന്നേയുള്ളതാണ്. അതുകൊണ്ട് തന്നെ വളരെപ്പെട്ടെന്ന് നമ്മൾ പറയുന്നതെന്തും ചില ആധുനിക തർക്കവിദ്യാ ടെക്നിക്കുകളുപയോഗിച്ച് റെഫ്യൂട്ട് ചെയ്യാൻ അവർക്ക് കഴിയും. ഒരു മാസ്റ്റേഴ്സ് ഡിഗ്രി പഠിയ്ക്കുമ്പോൾ ഇവിടങ്ങളിൽ കൂടൂതൽ സമയവും (വിഷയം പഠിപ്പിയ്ക്കുന്നതിൽ ഇരട്ടി സമയം) എങ്ങനെ പേപ്പറെഴുതാം, എങ്ങനെ റഫറൻസ് വയ്ക്കാം, എങ്ങനെയാണ് സ്റ്റാസ്റ്റിസ്റ്റിക്കൽ അനാലിസിസ് ചെയണ്ടത്, എങ്ങനെ ക്രിട്ടിയ്ക്കൽ അനാലിസിസ് ചെയ്യാം എന്നൊക്കെയാണ് പഠിപ്പിയ്ക്കുന്നത്. ഫലം. അവർ തുമ്മിയതു പോലും പേപ്പറാ‍യി വരും. നമ്മുടെ വളരെ ജനുവിനായ റിസർച്ചും പേപ്പറാവൂല്ല. ആയാൽത്തന്നെ ഇൻഡ്യൻ സൊസൈറ്റിയുടെ ജേർണലിലോ മറ്റോ വരുകയേയുള്ളൂ. 

യോഗാഭ്യാസത്തിന്റെ (പോസ്ചറൽ യോഗ) ചരിത്രത്തെപ്പറ്റിഒരുവിധപ്പെട്ട ഫിസിക്കൽ സയൻസ് ജേർണലുകളിലെല്ലാം ഇപ്പൊ ഈ പ്രൊപ്പഗാണ്ട വച്ച് പേപ്പറുകളുണ്ട്. ഓക്സ്ഫോഡ് യൂണീവേഴ്സിറ്റി പ്രസ് പുസ്തകവും പ്രസിദ്ധീകരിച്ചു. മറ്റു പുസ്തകങ്ങൾ ആ ചുവട് പിടിച്ച് വേറേ. എല്ലാം ഇൻഡ്യാ ഗവണ്മെന്റിന്റെ മേൽപ്പറഞ്ഞ നിലപാടിനെ പൊളിയ്ക്കാനുള്ളതാണ്. ഇൻഡ്യയിൽ നിന്നാരെങ്കിലും അതിനു മറുപടി എഴുതുകയാണെങ്കിലോ? നമ്മൾ എപ്പോഴത്തേയും പോലെ വികാരപരമായും പാതഞ്ജലീ സൂത്രത്തിലും മറ്റും തുടങ്ങും, അവസാനം സായിപ്പ് പറയുന്നത് ശരിയെന്ന് വരും.

ഇതിന്റെ പിറകിലുള്ള വേറൊരു കാര്യം പോസ്ചറൽ യോഗ ഇപ്പൊ കുറേപ്പേർ ചേർന്നുണ്ടാക്കിയതാണ്. അതുകൊണ്ട് ആർക്കും അതുപോലെ ഉണ്ടാക്കിയിട്ട് അതിനെ യോഗ എന്ന് പറഞ്ഞ് വിറ്റഴിയ്ക്കാം എന്നുള്ള ബിസിനസ് തന്ത്രമാണ്.അതിനു നമ്മക്ക് കുഴപ്പമൊന്നുമില്ല. ആരോ എന്ത് തേങ്ങായോ വിറ്റോട്ടേ. അതിനേക്കാൾ വലിയ തട്ടിപ്പാണ് ഇതിന്റെ പേരിൽ ഇൻഡ്യയിൽ നടക്കുന്നത്. സാധാരണയായി യോഗ പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ പാരമ്പര്യമായി യോഗ പഠിപ്പിയ്ക്കുന്നു എന്നവകാശപ്പെടുന്ന സ്കൂളുകളാണല്ലോ തിരക്കിപ്പോവുക. അങ്ങനെയുള്ളവരെ തങ്ങളുടെ സ്മിത്ത് യൊഗ സ്കൂളിലേക്ക് കിട്ടണമെങ്കിൽ കൈവല്യാനന്ദ യോഗയുടെ പാരമ്പര്യം എന്ന വാദത്തെ പൊളിയ്ക്കണം. അതിനു കൃത്യമായ പ്രൊപ്പഗാണ്ട ഉണ്ടാക്കി പ്രചരിപ്പിയ്ക്കുക. ഇത് കോർപ്പറേറ്റ് വാർ തന്നെയാണ്. അതിനുപയോഗിയ്ക്കുന്നത് അക്കാഡമിയയേയും. അവരത് ചെയ്തോട്ടേ. പക്ഷേ അതിന്റെ പേരിൽ ഭാരതത്തിന്റെ ചരിത്രഭൂമികയുടെ ഒരു അംശത്തെ വികലപ്പെടുത്താൻ ശ്രമം നടക്കുമ്പൊ നമുക്ക് നോക്കിനിൽക്കാനാവില്ല.

സായിപ്പെഴുതുന്ന പുസ്തകം വായിച്ചാൽ മാത്രം യുക്തി ചലിയ്ക്കുന്നവർക്ക് സീ എസ് ഐ ആർ ഇതുകാരണം പിരിച്ച് വിടണമെന്ന് വാദിയ്ക്കാം. ഞമ്മക്ക് പറ്റൂല്ല. അതാണ് ആ യുക്തിയും ഈയുക്തിയും തമ്മിലുള്ള വ്യത്യാസം.

മാധ്യമപ്പോരാളി അൽപ്പം കൂടെ കടന്ന് ശ്രീ നാരായണ ഗുരു എഴുതിയ ഒരു പാരയുമായാണ് തുടക്കം. ശ്രീ നാരായണഗുരു അങ്ങനെയെന്നല്ല ആ രീതിയിലോ ഭാഷയിലോ ഒരക്ഷരവും എഴുതിയിട്ടില്ല. എന്നാൽ സഹോദരൻ അയ്യപ്പൻ അദ്ദേഹം കണ്ട ഒരു സംഭവം വിവരിച്ചിട്ടുണ്ട്. അത് അതേ പടി ഇവിടെ എഴുതാം.

"കളിയായി (അത്ഭുതകൃത്യങ്ങളെക്കുറിച്ച്) സ്വാമി പലപ്പോഴും സംസാരിച്ചതായി ഓർക്കുന്നുണ്ട്. സംഭവം കൃത്യമായി വിവരിയ്ക്കാനെനിയ്ക്ക് കഴിയുന്നില്ല. ഒരു ദിവസം യോഗാഭ്യാസത്തെക്കുറിച്ച് സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ ചിലർ സംസാരിച്ചത് ഇപ്പോൾ ഓർക്കുന്നു. ഏറെക്കാലം യോഗാഭ്യാസം ശീലിച്ച ഒരു സന്യാസി അതിന്റെ ഗുണങ്ങൾ വിവരിച്ച് കൊണ്ടിരുന്നു. അഷ്ടൈശ്വര്യ സിദ്ധികളെക്കുറിച്ച് ആ സന്യാസി വിസ്തരിച്ച് പറഞ്ഞു. ഞങ്ങളിൽ ചിലർ അതെല്ലാം വെറും സങ്കൽപ്പങ്ങൾ മാത്രമാണെന്നും വാദിച്ചു. സ്വാമി പുഞ്ചിരിയോട് കൂടി അതെല്ലാം കേട്ടുകൊണ്ടിരുന്നതേയുള്ളൂ. സ്വന്തം വാദങ്ങൾ പലതും തെളിയിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചില പ്രത്യേക യോഗാസനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് സന്യാസി സംസാരിച്ചു. ചില ആസനങ്ങൾ ശീലിച്ചാൽ നല്ല മലശോധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ സ്വാമി പറഞ്ഞ കമന്റ് ഇപ്പോഴും എനിയ്ക്കോർമ്മയുണ്ട്. : 'അതിന് ഇത്രയും ബുദ്ധിമുട്ടാതെ, സ്വൽപ്പം ആവണക്കെണ്ണ കഴിച്ചാൽ മതിയല്ലോ'

യോഗാഭ്യാസത്തിന്റെ നേർക്ക് സ്വാമിയ്ക്ക് പരിഹാസമായിരുന്നെന്ന് ഇതിനർത്ഥമില്ല.ഈ രിതിയിൽ രാമകൃഷ്ണപരമഹംസനും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഒരു ഹഠയോഗി ഒരിയ്ക്കൽ അദ്ദേഹത്തെ സമീപിച്ചു. പതിനഞ്ച് കൊല്ലം ഹഠയോഗവിദ്യ അഭ്യസിച്ചതിന്റെ ഫലമായി തനിയ്ക്ക് പുഴയുടെ മീതെ നടക്കാൻ കഴിയുമെന്ന് ഹഠയോഗി പരമഹംസരോട് പറഞ്ഞു. അപ്പോൾ : 'അതിനിത്രയും ബുദ്ധിമുട്ടേണ്ടതില്ലല്ലോ, അരയണ കൊടുത്താൽ കടത്തുവഞ്ചിയിൽ അക്കരെ കടക്കാമായിരുന്നല്ലോ' എന്നദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞുവത്രേ "

(സഹോദരൻ, ശ്രീനാരായണഗുരു, പുറം 210)

യോഗാഭ്യാസത്തിന്റെ പൗരാണികതയ്ക്കും ഫലപ്രാപ്തിയ്ക്കും വേറൊരു തെളിവും വേണമെന്ന് തോന്നുന്നില്ല. :-)

(ചിത്രങ്ങൾക്ക് വിക്കീപ്പീഡിയയോടും മറ്റു ചില്ലറ ഒരുപാട് പീഡികകളോടും കടപ്പാട്. )

Saturday, June 13, 2015

ഇരുമ്പൻ പുളിയും കൊളസ്ട്രോളും

ദിവസേന ഫേസ്ബുക്കിൽ കൊളസ്റ്റ്രോൾ കുറയ്ക്കാനുള്ള ഉപദേശങ്ങളുമായി റീഷെയറുകൾ തകർക്കുകയാണ്. ഈയിടെ കണ്ട ഒന്ന് ഇലുമ്പിയ്ക്ക എന്ന ഇരുമ്പൻ പുളി https://en.wikipedia.org/wiki/Averrhoa_bilimbi ജ്യൂസടിച്ച് കുടിച്ചാൽ കൊളസ്ട്രോൾ കുറയും എന്നതാണ്.

ഒന്നോ രണ്ടോ ഇലുമ്പിയ്ക്കാ തിന്നുന്നതിൽ ദോഷമൊന്നുമില്ല. എനിയ്ക്ക് അച്ചാറിട്ടാൽ നല്ല ഇഷ്ടമുള്ള സംഭവവുമാണത്. പക്ഷേ റീഷെയറുകൾ തകർത്തപ്പൊ കൊളസ്റ്റ്രോൾ കുറയ്ക്കും എന്ന് വിചാരിച്ച് ജനം അത് കിലോക്കണക്കിനു ജ്യൂസടിച്ച് കുടിയ്ക്കാൻ തുടങ്ങി.

നമ്മൾ പലപ്പോഴും ഓർക്കാതെ പോകുന്നതാണ് ഈ ജ്യൂസെടുക്കുമ്പോൾ സ്വാഭാവികമായി നമ്മൾ ഒരു കാരണവശാലും അകത്താക്കാത്ത അത്ര പഴങ്ങളുടെ സത്താണ് കഴിയ്ക്കുന്നത് എന്ന്.ഒരുഗ്ളാസ് ഓറഞ്ച് ജ്യൂസിൽ ഏഴോ എട്ടോ ഓറഞ്ച് ഉണ്ടാവും. അരാണ് ഒരിരുപ്പിനിരുന്ന് അത്രയും ഓറഞ്ച് കഴിയ്ക്കുക. എന്നാൽ രണ്ടോ മൂന്നോ ഗ്ളാസ് ജ്യൂസ് കുടിയ്ക്കുകയും ചെയ്യും. You do the math .ഓറഞ്ച്, ആപ്പിൾ മുതലായ പഴങ്ങൾ ജ്യൂസ് കുടിച്ചാൽ വളരെയധികം കലോറി അകത്താവും എന്നതാണ് ഒരു പ്രശ്നം. അതുകൊണ്ടാണ് പഴങ്ങൾ ജ്യൂസ് ആക്കി കുടിയ്ക്കുന്നത് അത്ര നല്ലതല്ല എന്ന് പറയുന്നത്. എന്നാൽ സ്മൂത്തി ആക്കിയാൽ കഴിയ്ക്കുന്ന അളവേ കഴിയ്ക്കൂ. ഫൈബറും മറ്റും നഷ്ടപ്പെടുകയുമില്ല. അതും പഴവർഗ്ഗങ്ങൾ അങ്ങനെതന്നെ കഴിയ്ക്കുന്നതിനു തുല്യമല്ല എന്നാലും ജ്യൂസിനേക്കാൾ മെച്ചമാണു സ്മൂത്തി.

അതുപോലെ ഒരിയ്ക്കലും നമ്മൾ ഒരു കിലോ ഇലുമ്പിയ്ക്കായ കഴിയ്ക്കില്ല. പക്ഷേ ജ്യൂസാക്കിയാലോ ഒരുഗ്ളാ‍സോ മറ്റോ കാണുകയേ ഉള്ളൂ.എന്തായാലും കൊളസ്റ്റ്രോൾ കുറയ്ക്കാൻ ഇരുമ്പൻ പുളി ജ്യൂസടിച്ച് കുടിച്ച പലർക്കും കിഡ്നി ഫെയിലിയർ ആയി
http://www.ncbi.nlm.nih.gov/pmc/articles/PMC3741977/

ഇരുമ്പിയ്ക്കയിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സാലിക് ആസിഡ് കിഡ്നിയിൽ അടിഞ്ഞാണ് ഇത് സംഭവിച്ചത്. ഈ പേപ്പറിൽ പറയുന്ന പലർക്കും എട്ട് പത്ത് ദിവസത്തോളം ഡയാലിസിസ് വേണ്ടിവന്നു.

ഈ പേപ്പർ എഴുതിയിരിയ്ക്കുന്ന നെഫ്രോളജിസ്റ്റുകൾ പലരും എനിയ്ക്ക് നേരിട്ടറിയാവുന്നവരാണ്. ഇതേപ്പറ്റി എവിടേയോ പറഞ്ഞപ്പൊ ബഹുരാഷ്ട്രക്കുത്തകകൾടെ ചാരന്മാരും കൊളസ്റ്റ്രോൾ മരുന്നുകൾ വിറ്റഴിയ്ക്കാനുമാണ് ഇത് എഴുതിയതെന്നായിരുന്നു ചീത്തവിളി. കേരളത്തിലെ പ്രമുഖ നെഫ്രോളജിസ്റ്റുകളാണ് ഈ പേപ്പറെഴുതിയവർ.

ഡയബറ്റിസ്, കൊളസ്റ്റ്രോൾ, ബീപീ തുടങ്ങി ഒരുപാട് അസുഖങ്ങൾക്ക് അവനവനു തോന്നിയമാതിരി ജനം ഒറ്റമൂലികൾ പ്രിസ്ക്രൈബ് ചെയ്യും. ഇത് ഫ്രൂട്ടല്ലേ ജ്യൂസടിച്ച് കുടിച്ചാൽ എന്ത് വരാനാണെന്നാണു വാദം. ദയവു ചെയ്ത് എന്ത് തേങ്ങയായാലും അമിതമായി ഉപയോഗിയ്ക്കാതിരിയ്ക്കുക.

ട്രെഡിഷണൽ ആയൂർവേദ മരുന്നുകൾ ഒരുപക്ഷേ മനുഷ്യൻ മനുഷ്യനാവും മുന്നേ തുടങ്ങിയ ട്രയൽ ആൻഡ് എറർ നിരീക്ഷണങ്ങളുടെ ഫലമാണ്. പല പ്രൈമേറ്റ് വർഗ്ഗങ്ങളും പച്ച മരുന്നുകൾ ഫലപ്രദമായി ഉപയോഗിയ്ക്കുന്നു എന്ന് നിരീക്ഷണങ്ങളുണ്ട്.എന്നിട്ടും അനാവശ്യമായ ഉപയോഗം പലർക്കും അസുഖങ്ങൾ കുറയ്ക്കുന്നതിലുപരി പുതിയ അസുഖങ്ങൾ ഉണ്ടാക്കുന്നു. സുഖചികിത്സ എന്ന പേരിൽ അസുഖമൊന്നുമില്ലാതെ കുറേ മരുന്നും കഷായവും കഴിച്ച് ആശുപത്രിയിലാവുന്നവരുടെ എണ്ണം കൂടുന്നു.

കൊളസ്റ്റ്രോളോ, ഡയബീറ്റീസോ ബീ പീ യോ പോലെയുള്ള രോഗങ്ങൾ മിക്കവരിലും നമ്മൾ ഒരുപാടു കാലം കൊണ്ട് ആർജ്ജിച്ച ജീവിതശൈലികളിൽ നിന്ന് വരുന്നതാണ്. ചിലരിൽ ജനിതകവ്യതിയാനങ്ങൾ കൊണ്ടും. ഇതൊക്കെ പക്ഷേ ഗുരുതരമായില്ലേൽ ജീവിതശൈലിയിൽ നല്ല മാറ്റം വരുത്തിയാൽ കുറേയേറെ നിയന്ത്രിയ്ക്കാം എന്ന് ശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്.Yes we could reverse that process. ആഹാരക്രമത്തിൽ മാറ്റം വരുത്തുകയും വ്യായാമം ചെയ്യുകയും ഒക്കെയാണതിനുള്ള മാർഗ്ഗങ്ങൾ.  അല്ലാതെ ചാരുകസാരയിൽ അനങ്ങാതിരുന്ന് ഒറ്റമൂലിയായി ഇരുമ്പൻ പുളിയും മറ്റും ജ്യൂസടിച്ച് കുടിച്ചാൽ പഴയ സിഗററ്റിന്റെ കാര്യത്തിൽ പറയുന്ന പോലെ പറയാം.

നരയ്ക്കൂല്ല.

ഇത്തരം ഡിസ്ഇൻഫൊർമേഷൻ ഷെയർ ചെയ്യുന്നത് ആ ഷെയർ ബട്ടൻ ഒന്ന് ക്ളിക്കാൻ മാത്രം മിനക്കെടുന്ന ഉത്തരവാദിത്തമില്ലാത്തവരെന്ന് വയ്ക്കാം. പക്ഷേ ഇത് കുത്തിയിരുന്ന്  "ഒന്ന് ശ്രദ്ധിയ്ക്കൂ", "ഷെയർ ചെയ്തില്ലേൽ ഒന്ന് നോക്കിയിട്ടെങ്കിലും പോകൂ" "ജീവിതത്തിൽ ഉപകാരപ്പെടും ഷെയർ ചെയ്യൂ" എന്നൊക്കെപ്പറഞ്ഞ് ഇതൊക്കെ ഉണ്ടാക്കി വിടുന്ന വിഷങ്ങളെ എന്ത് ചെയ്യണം?

പീയെസ്: ഇരുമ്പൻ പുളി മാത്രമല്ല ഇരുമ്പൻ പുളിയുടെ അളിയൻ സ്റ്റാർഫ്രൂട്ട്, https://en.wikipedia.org/wiki/Carambola നും ഇതേ പ്രശ്നമുണ്ട്. http://www.ncbi.nlm.nih.gov/pubmed/11157385 ഇതൊന്നും മനുഷ്യൻ കഴിയ്ക്കുന്ന മാതിരി ഒന്നോ രണ്ടോ കഴിച്ചാൽ പ്രശ്നമില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Sunday, June 07, 2015

ജാതിവ്യവസ്ഥയും ഭാരതവും

ജാതിവ്യവസ്ഥ

ദൗർഭാഗ്യവശാൽ ജാതിവ്യവസ്ഥ ഭാരതത്തിൽ ഏതാണ്ട് രണ്ടായിരം കൊല്ലങ്ങളായി തുടരുന്ന ഒരു വൃത്തികെട്ട അനാചാരമാണ്. അതിനെ എതിർക്കാൻ ഭീഷണിയോ ബലമോ ഉപയോഗിയ്ക്കേണ്ടി വന്നാൽ അത് ചെയ്യണം എന്ന പക്ഷക്കാരനാണ് ഞാനും. കാരണം അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിയ്ക്കുന്ന ആളുകൾക്ക് ജനാധിപത്യപരമായി മാറാ‍ൻ ഒരുപാട് സമയം കൊടുത്ത് കഴിഞ്ഞു.

വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ ഒക്കെയാണ് ഹിന്ദുക്കൾ ഇന്ന് അവരുടെ മതപരമായത് എന്ന് കരുതുന്ന/ഉപയോഗിയ്ക്കുന്ന ഗ്രന്ഥങ്ങൾ. പുണ്യഗ്രന്ഥങ്ങൾ എന്ന് പറയാനാകില്ല. കാരണം അങ്ങനെയൊരു കൺസെപ്റ്റ് എവിടെയുമില്ല. വേദങ്ങൾ ഉപനിഷത്തുക്കൾ മുതലായവ ശ്രുതി അതായത് 'കേട്ടത്' എന്നും നിയമവും മറ്റും അനുശാസിയ്ക്കുന്ന മറ്റുള്ളവ സ്മൃതി അതായത് 'ഓർത്തെടുക്കുന്നത്' എന്നും തിരിയ്ക്കാം എന്നാണ് അവർ തന്നെ പറയുന്നത്. അതിൽ കേട്ടതിൽ വരുന്നത് വേദങ്ങളാണ്. ഉപനിഷത്തുക്കൾ അതിൽപ്പെടും.

വേദങ്ങൾ

അതിലെ പുരുഷസൂക്തമാണ് ആദ്യം പറയേണ്ടത്. അതിൽ വിരാട് പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും കയ്യിൽ നിന്ന് ക്ഷത്രിയനും തുടയിൽ നിന്ന് വൈശ്യനും കാലിൽ നിന്ന് ശൂദ്രനും ഉണ്ടാകുന്നു എന്ന് പറഞ്ഞിരിയ്ക്കുന്നു. ഇൻഡ്യയെപ്പറ്റി വളരെക്കുറച്ച് മാത്രം അറിയാവുന്ന,മാക്സ് മുള്ളർ (ന്യൂട്രൽ ആയുള്ള അഭിപ്രായം എന്ന നിലയിൽ പറഞ്ഞതാണ്) ആ വരികൾ ആ ഭാഗത്ത് പിൽക്കാലത്ത് കയറ്റി വച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടിരിയ്ക്കുന്നത്. മാക്സ് മുള്ളർ അങ്ങനെ ഒരുപാട് സംഭവങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊന്നും അംഗീകരിയ്ക്കാൻ വയ്യ.

എന്നാൽ വേദപണ്ഡിതർ അതിനെയെങ്ങനെ വ്യാഖ്യാനിയ്ക്കുന്നു? പാദം ഒരു മോശം അവയവമായി എങ്ങിനെയാണു നമുക്ക് തോന്നിയത്? പാദം ഇൻഡ്യയിൽ പൂജിയ്ക്കപ്പെടേണ്ട അവയവമാണ്. ഗുരുവിന്റെയായാലും മുതിർന്നവരുടെയായാലും പാദനമസ്കാരവും പാദപൂജയും ഒക്കെയാണു ചെയ്യുക. കയ്യോ, തലയോ ഒന്നുമല്ല പൂജിയ്ക്കുന്നത്. അതുകൊണ്ട് ആ സൂക്തത്തിൽ യാതൊരു കുഴപ്പവുമില്ല, വേണമെങ്കിൽ പണിയെടുക്കുന്ന ശൂദ്രനെ പൂജിയ്ക്കണം എന്നാണു പുരുഷസൂക്തത്തിൽ പറഞ്ഞിരിയ്ക്കുന്നത് എന്ന് വാദിയ്ക്കാം. അങ്ങനെ പറഞ്ഞ് പൂജിയ്ക്കുന്ന ആശ്രമങ്ങൾ പോലും ഉണ്ടിന്ന്.

മാക്സ് മുള്ളറുടേതായാലും മറ്റു ചില വേദ പണ്ഡിതരുടേതായാലും രണ്ട് വ്യാഖ്യാനങ്ങളും എടുക്കാതെ ന്യൂട്രൽ ആയി പുരുഷസൂക്തം വായിച്ചാലും എവിടേയും ശൂദ്രൻ മോശക്കാരനാണ് എന്നൊരു സൂചന അതിലെവിടേയുമില്ല.

ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമനാണ് മറ്റൊരു കഥാപാത്രം. ജബാല എന്ന ദാസിയുടെ മകനാണു സത്യകാമൻ. ഗൗതമൻ എന്ന മഹർഷിയുടെ അടുത്ത് സത്യകാമൻ ചെന്നപ്പൊ നിന്റെ ഗോത്രമേത് എന്ന് ഗുരു ചോദിച്ചു. ഗോത്രം അമ്മയോട് ചോദിച്ചപ്പൊ അമ്മ പറഞ്ഞു, നിന്റെ അച്ഛൻ ആരെന്ന് എനിയ്ക്കറിയില്ല. ഒരുപാടു പേരുമായി ദാസികൾക്ക് ബന്ധം പുലർത്തേണ്ടി വരുമല്ലോ. സത്യകാമൻ നേരേ ചെന്ന് എന്റെ അച്ഛനാരെന്ന് അമ്മയ്ക്കറിയില്ല ജബാല എന്ന ദാസിയുടെ മകനാണ് അതിനാൽ സത്യകാമ ജബാലയാണു ഞാനെന്ന് ഗുരുവിന്റെയരികിൽ അന്തസ്സോടെ പറഞ്ഞു. സത്യം പറഞ്ഞതിനാൽ നീ ബ്രാഹ്മണൻ തന്നെ എന്ന് ഗുരു പറഞ്ഞിട്ട് സത്യകാമനു ബ്രഹ്മോപദേശം നൽകി എന്നാണു കഥ. ഈ സത്യകാമ ജബാല (ഇന്നത്തെ ഫാഷനു അമ്മയുടെ പേരു പിറകിൽ വയ്ക്കുന്ന പോലെയല്ല.) പിന്നീട് മന്ത്രദ്രഷ്ടാവായ ഉപനിഷത്ത് ഋഷിയാണ്.

ഇതേ ഛാന്ദോഗ്യോപനിഷത്തിൽ തന്നെ വേറൊരു ഭാഗവുമുണ്ട്. ജാനശ്രുതിയായ പൗത്രായണന്റെ കഥ. പുള്ളി ഒരു രാജാവാണ്. രണ്ട് അരയന്നങ്ങൾ പറന്ന് പോയപ്പോൾ അവരിൽ ഒരാൾ പൗത്രായണനെ പുകഴ്ത്തി. അപ്പോൾ മറ്റേയാൾ പറഞ്ഞു ഈ പൗത്രായണനു വണ്ടിക്കാരനായ രൈക്വനോട് തുല്യനാകാൻ എന്ത് മഹത്വമാണുള്ളത് എന്ന്. ഇത് കേട്ട് പൗത്രായണനു വലിയ വിഷമവും സങ്കടവുമായി. ഈ വണ്ടിക്കാരനായ രൈക്വൻ ആരാണെന്ന് മനസ്സിലാക്കണാമെന്നും കഴിഞ്ഞാൽ പുള്ളിയുടെ മഹത്വത്തിനു കാരണമായ വിദ്യ ഒന്ന് കിട്ടണമെന്നും ആഗ്രഹിച്ച് പൗത്രായണൻ രൈക്വനെ തിരക്കി പോകുന്നു. രൈക്വൻ പുള്ളിയെ ആവശ്യത്തിനു പള്ള് വിളിച്ച് ഓടിയ്ക്കുന്നു. പൗത്രായണൻ രാജാവാണ് രൈക്വൻ വണ്ടിക്കാരനും എന്നോർക്കണം. പക്ഷേ രൈക്വൻ പൗത്രായണനെ സംബോധന ചെയ്യുന്നത്, ഹേ ശൂദ്ര എന്നാണ്.

ഇതേ പൗത്രായണൻ പിന്നീട് വണ്ടിക്കാരനായ രൈക്വനെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ട് കുറേ സമ്മാനങ്ങളുമൊക്കെ കൊടുത്ത്, പിന്നെ അവസാനം തന്റെ മകളെ കല്യാണവും കഴിപ്പിച്ച് കൊടുത്ത് സോപ്പിട്ട് അവസാനം രൈക്വനു സന്തോഷമായി പൗത്രായണന്റെ ആഗ്രഹം ജനുവിൻ ആണെന്ന് മനസ്സിലാക്കി പുള്ളിയ്ക്ക് തന്റെ വിദ്യ പറഞ്ഞ് കൊടുത്തു എന്നാണു കഥ. ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം?

1) ശൂദ്രൻ രാജാവായിരുന്നു.
2)വണ്ടിക്കാരനായ രൈക്വൻ രാജാവിനെയും കാൾ മഹത്തരമായ വിദ്യ കൈവശമുള്ളയാളായിരുന്നു.
3)ശൂദ്രനു രൈക്വൻ വിദ്യ പറഞ്ഞ് കൊടുത്തു. അതായത് അതിൽ യാതൊരു തടസ്സവുമില്ലായിരുന്നു.

തൈത്തിരീയ സംഹിതയിൽ ഗാർഹപത്യാതി അഗ്നികൾ സൂക്ഷിയ്ക്കുന്നില്ല എന്നതുകൊണ്ട് യജ്ഞം നടത്താൻ ശൂദ്രനു സാമർത്ഥ്യമില്ല എന്ന് പറയുന്നുണ്ട്. അവിടേയും ജന്മനാ ശൂദ്രനെന്നോ, അവനു അധികാരമില്ലെന്നോ അല്ല, സാമർത്ഥ്യമില്ല എന്നാണ്. യജ്ഞം ചെയ്യാൻ സാമർത്ഥ്യമുണ്ടാക്കുന്ന അഗ്നിയെ അയാൾ സൂക്ഷിയ്ക്കുന്നില്ല എന്ന് കാരണം.

ഒരുദാഹരണം ഇപ്പൊപ്പറയാം, നേഴ്സിനു പ്രിസ്ക്രിപ്ഷൻ ചെയ്യാൻ സാമർത്ഥ്യമില്ല.  

പടപണ്ടാരം പോലെയുള്ള വേദങ്ങളിൽ ജാതിയെ സൂചിപ്പിയ്ക്കുന്ന ഭാഗങ്ങളിത്രയും ആണ്. ഇതിലെവിടേയും ജന്മം കൊണ്ടുള്ള ജാതിയോ, ജാതിയുടേ പേരിലുള്ള അയിത്തമോ വേറുതിരിവോ സമൂഹത്തിലെ ഉച്ച നീചത്വമോ ഒന്നും പറയുന്നില്ല. മാത്രവുമല്ല ജാതി ജന്മസിദ്ധമല്ല എന്നും ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസ്സരിച്ച് വിവിധ ജാതികൾ സ്വീകരിയ്ക്കുന്നതിനെപ്പറ്റിയും കഥകളുണ്ട്. അതായത് അന്ന് ജാതിയെന്നത് ഒരു സോഷ്യോളജിക് ക്ളാ‍സിഫിക്കേഷൻ മാത്രമായിരുന്നു. ബൂർഷ്വാസി, പെറ്റി ബൂർഷ്വാസി പ്രൊലറ്റേറിയേറ്റ് എന്ന മട്ടിൽ. അത്തരം വിഭജനങ്ങൾക്കതീതമായ സമൂഹം തന്നെയാണ് ശരി.

ഇതിഹാസങ്ങൾ

ഇനി വരുന്നത് ഇതിഹാസങ്ങളാണ്. വിശദമായി വിവിധ വർണ്ണങ്ങളും അതിന്റെ സാമൂഹ്യ നിലപാടുകളും ഇതിഹാസങ്ങൾ പറയുന്നുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങനെ ഓരോന്ന്. അതിൽ മഹാഭാരതത്തിൽ യുധിഷ്ഠിരൻ ആരണ്യപർവത്തിൽ വിശദമായി ഈ വർണ്ണങ്ങളേപ്പറ്റിയൊക്കെ ചർച്ച ചെയ്യുന്നുണ്ട്. പുള്ളി ധർമ്മരാജാവാണല്ലോ. ഭീമസേനനെ ഒരു നാഗം വിഴുങ്ങാൻ തുടങ്ങുമ്പോൾ യുധിഷ്ഠിരൻ അവിടെയെത്തി നാഗത്തോട് (നാഗം നഹുഷൻ എന്ന രാജാവാണ്) സംസാരിയ്ക്കുന്ന ഒരു ഭാഗമുണ്ട്. അതിൽ ബ്രാഹ്മണൻ ആരാണ് എന്ന നാഗത്തിന്റെ ചോദ്യത്തിനു വിശദമായിത്തന്നെ ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണനോ ശൂദ്രനോ ആകുന്നില്ലെന്നും ചില ഗുണങ്ങൾ ഉള്ളതുകൊണ്ട് ജന്മനാ ബ്രാഹ്മണനായവനെ ശൂദ്രനെന്നോ ജന്മനാ ശൂദ്രനായവനെ ബ്രാഹ്മണനെന്നോ കരുതാം എന്ന് വ്യക്തമായും കൃത്യമായും പറയുന്നുണ്ട്.

യുധിഷ്ഠിരനെ മഹാഭാരതം കഥയുടെ ഒരു നീതിയുടെ ശബ്ദം (Voice of Justice) എന്ന് കരുതാമെങ്കിൽ മഹാഭാരതത്തിൽ ജന്മം കൊണ്ടുള്ള ജാതിവ്യവസ്ഥ അംഗീകരിയ്ക്കുന്നില്ലന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അവിടെ വേറൊരു കാര്യം കൂടി പറയണം. മഹാഭാരതത്തിലെ, ഏറ്റവും വലിയ വേദശാസ്ത്രങ്ങളിലെല്ലാം ജ്ഞാനിയും ഒരുപക്ഷേ എല്ലാ കഥാപാത്രങ്ങളിലും വച്ച് Voice of wisdom എന്ന് പറയാവുന്നയാളുമായ വിദുരൻ ഒരു ശൂദ്രനാണ്. അദ്ദേഹം അവസാനം ഈ മതത്തിന്റെ അവസാന പടിയായ സത്യജ്ഞാനം നേടുന്നു എന്ന് ഭാഗവതവും പറഞ്ഞിരിയ്ക്കുന്നു.

പക്ഷേ അവിടേയും ഒരു കാര്യം ശ്രദ്ധിയ്ക്കണം. വേദങ്ങളിൽ മിക്കയിടത്തും ഉള്ള നിസ്സംഗമായ ഭാവമല്ല മഹാഭാരതത്തിൽ. ജന്മം കൊണ്ടായാലും കർമ്മം കൊണ്ടായാലും ബ്രാഹ്മണൻ ആവുന്നത് മെച്ചപ്പെട്ട കാര്യമായിത്തന്നെയാണ് കരുതുന്നത്.

ഒരു നേഴ്സിനോട് നീയൊരു ഡോക്ടറേക്കാൾ മിടുക്കിയാണ് എന്ന് പറയുമ്പോലെ.

The serpent said, 'O Yudhishthira, say--Who is a Brahmana and what should be known? By thy speech I infer thee to be highly intelligent.'

"Yudhishthira said, 'O foremost of serpents, he, it is asserted by the wise, in whom are seen truth, charity, forgiveness, good conduct, benevolence, observance of the rites of his order and mercy is a Brahmana. And, O serpent, that which should be known is even the supreme Brahma, in which is neither happiness nor misery--and attaining which beings are not affected with misery; what is thy opinion?'

"The serpent said, 'O Yudhishthira, truth, charity, forgiveness, benevolence, benignity, kindness and the Veda 1 which worketh the benefit of the four orders, which is the authority in matters of religion and which is true, are seen even in the Sudra. As regards the object to be known and which thou allegest is without both happiness and misery, I do not see any such that is devoid of these.'

"Yudhishthira said, Those characteristics that are present in a Sudra, do not exist in a Brahmana; nor do those that are in a Brahmana exist in a Sudra. And a Sudra is not a Sudra by birth alone--nor a Brahmana is Brahmana by birth alone. He, it is said by the wise, in whom are seen those virtues is a Brahmana. And people term him a Sudra in whom those qualities do not exist, even though he be a Brahmana by birth. And again, as for thy assertion that the object to be known (as asserted by me) doth not exist, because nothing exists that is devoid of both (happiness and misery), such indeed is the opinion, O serpent, that nothing exists that is without (them) both. But as in cold, heat doth not exist, nor in heat, cold, so there cannot exist an object in which both (happiness and misery) cannot exist?"

"The serpent said, 'O king, if thou recognise him as a Brahmana by characteristics, then, O long-lived one, the distinction of caste becometh futile as long as conduct doth not come into play.'

"Yudhishthira said, 'In human society, O mighty and highly intelligent serpent, it is difficult to ascertain one's caste, because of promiscuous intercourse among the four orders. This is my opinion. Men belonging to all orders (promiscuously) beget offspring upon women of all the orders. And of men, speech, sexual intercourse, birth and death are common. And to this the Rishis have borne testimony by using as the beginning of a sacrifice such expressions as--of what caste so ever we may be, we celebrate the sacrifice. Therefore, those that are wise have asserted that character is the chief essential requisite. The natal ceremony of a person is performed before division of the umbilical cord. His mother then acts as its Savitri and his father officiates as priest. He is considered as a Sudra as long as he is not initiated in the Vedas. Doubts having arisen on this point, O prince; of serpents, Swayambhuba Manu has declared, that the mixed castes are to be regarded as better than the (other) classes, if having gone through the ceremonies of purification, the latter do not conform to the rules of good conduct, O excellent snake! Whosoever now conforms to the rules of pure and virtuous conduct, him have I, ere now, designated as a Brahmana.'

The serpent replied, 'O Yudhishthira, thou art acquainted with all that is fit to be known and having listened to thy words, how can I (now) eat up thy brother Vrikodara!"

(Swayambhuba Manu has declared, that the mixed castes are to be regarded as better than the other classes എന്നത് ശ്രദ്ധിച്ചോ? വർണ്ണസങ്കരം നല്ലതാണെന്നും അത് ആരോഗ്യമുള്ള സമൂഹത്തെയുണ്ടാക്കുമെന്നും ഇൻബ്രീഡിങ്ങ് മോശമാണെന്നുമുള്ള എല്ലാ സമൂഹങ്ങളിലും അറിയാമായിരുന്ന എന്നാൽ ജാതി വ്യവസ്ഥ നിരാകരിച്ചിരുന്ന അറിവല്ലേ അത്?)
ഭഗവത് ഗീത

ഇനി ഭഗവത് ഗീത. അതിൽ ജാതിവ്യവസ്ഥയൊക്കെ ഒരു പുല്ലുമല്ല നീ അടിയെടേ എന്നാണു പറഞ്ഞിരിയ്ക്കുന്നത്. ബ്രാഹ്മണരും പിന്നീട് അവരെ എതിർത്തവരും ഒരുപാട് കിടന്ന് ഉരുളുന്ന സ്ഥലമാണ് "ചാതുർവർണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ്ച" എന്ന വരി. അത് വളരെ വ്യക്തമാണ്.

ഭഗവത്ഗീത അർജ്ജുനന്റെ സംശയങ്ങൾക്കുള്ള മറുപടിയാണ്. അർജ്ജുനന്റെ ഏറ്റവും വലിയ കരച്ചിൽ ഇവിടെ യുദ്ധം നടന്നാൽ അവസാനം അനാർക്കി വരും കമ്പ്ലീറ്റ് വർണ്ണസങ്കരം ഉണ്ടാവും രാജ്യം നശിയ്ക്കും എന്നും.

ഇവിടെ വർണ്ണസങ്കരം ഒന്നും ഒരു ചുക്കുമല്ല, ചാതുർവർണ്യമൊക്കെ ഗുണത്തിനും കർമ്മത്തിനും അനുസരിച്ച് ഭഗവാൻ ഉണ്ടാക്കിവച്ചതാണ് നീയതിൽ വിഷമിയ്ക്കണ്ട, നീ നിന്റെ പണിയായ യുദ്ധം ചെയ്യുക എന്നാണ് കൃഷ്ണൻ പറഞ്ഞിരിയ്ക്കുന്നത്.

ബ്രാഹ്മണനായാലും സ്ത്രീയായാലും ശൂദ്രനായാലുമൊക്കെ സത്യം മനസ്സിലാക്കാൻ ആർക്കും ഒരു തടസ്സവുമില്ല എന്നാണ് ഭഗവത്ഗീത ആവർത്തിച്ച് പ്രഖ്യാപിയ്ക്കുന്നത്.

രാമായണം

രാമായണത്തിൽ (യേത് രാമായണമെന്ന് വേറേ ചോദിക്കണം) ശൂദ്രനായ ശംബൂകനെ രാമൻ വധിയ്ക്കുന്നുണ്ട്. നാട്ടിൽ ബാലമരണം ഉണ്ടായത് ശംബൂകൻ തപസ്സ് ചെയ്തത് കൊണ്ടാണെന്നും അത് കൊണ്ട് അദ്ദേഹത്തെ കൊല്ലുന്നുവെന്നുമാണ്. അതിനു രണ്ട് വിശദീകരണമുണ്ട്. ഉത്തരകാണ്ഡം ആകമാനം പ്രക്ഷിപ്തം (പിന്നീട് കൂട്ടിച്ചേർത്തത്) എന്നാണ് ആദ്യ വാദം. മിക്ക ഗവേഷകരും അംഗീകരിയ്ക്കുന്ന വാദവുമാണത്. എന്നാൽ എവിടെയൊക്കെ നമുക്ക് അംഗീകരിയ്ക്കാൻ പറ്റാത്ത കാര്യങ്ങളുണ്ടോ അവയെല്ലാം പ്രക്ഷിപ്തമാണെന്ന് പറയുന്നത് നല്ല സൗകര്യമാണല്ലോ ;-). വേറൊരു വാദം ശംബൂകന്റെ ജാതിയല്ല അദ്ദേഹത്തിന്റെ തപസ്സിന്റെ രീതി അതായത് മരത്തിൽ തലകീഴായിക്കിടന്നാണ് തപസ്സ്. അതും ഉടലോടെ സ്വർഗ്ഗത്ത് പോകുവാൻ. ആഭിചാരമായ ആ കുറ്റമാണ് വധിയ്ക്കുന്നതിനർഹനാക്കിയതെന്നാണ്.

ഉടലോടെ സ്വർഗ്ഗത്ത് പോകുവാൻ രാമന്റെ അപ്പൂപ്പൻ ത്രിശങ്കു ഉണ്ടാക്കിയ പുകിലൊന്നും മറന്ന് കൂട. അത്തരം ആഭിചാരക്രീയ ചെയ്തതിനും രാജ്യത്തിൽ ബാലമരണം സൃഷ്ടിച്ചതിനും രാമൻ അയാളെകൊന്നു എന്നും വാദം. ഈ ശംബുകവധം ഇന്നും ഇന്നലെയൊന്നുമല്ല മനുഷ്യരെ വിഷമിപ്പിയ്ക്കുന്നത്, ഉത്തരരാമചരിതത്തിൽ ഭവഭൂതി പോലും ആ കഥയെ ഒന്ന് വെളുപ്പിച്ചെടുത്ത് ശംബൂകനെ രാമന്റെ സുഹൃത്താക്കി മാറ്റി. ഇങ്ങനെയൊരു റേസിസ്റ്റാണു രാമൻ എന്ന് വേറേയൊരിടത്തും രാമായണത്തിൽ പറയുന്നുമില്ല. ഗുഹൻ എന്ന ഒരു കാട്ടാളൻ മുതൽ ശബരി വരെ രാമന്റെ അടുത്ത ആളുകളാണ്. ശൂദ്രൻ തപസ്സ് ചെയ്തതിനു കൊല്ലണമെങ്കിൽ ആദ്യം ശബരിയെ കൊല്ലണമല്ലോ. അങ്ങനെ ന്യായങ്ങൾ അനവധി പറയാം.

ഇവിടെ ഒരു കാര്യം പറയാതെ വയ്യ. രാമായണം ഒരു ആര്യ ദ്രാവിഡ യുദ്ധത്തിന്റെ കഥയല്ല. ആര്യൻ ദ്രാവിഡൻ എന്നൊക്കെയുള്ള വംശങ്ങൾ ഉണ്ടായിരുന്നു എന്നതിനു യാതൊരു തെളിവുമില്ല. ഞങ്ങൾ സായിപ്പന്മാരുടെ പിന്മുറക്കാരാണ് എന്ന് പൊങ്ങച്ചം പറയുന്ന സവർണ്ണരും ദ്രാവിഡമുന്നേറ്റം എന്ന് പറഞ്ഞ് ഇലക്ഷനു വോട്ടുകിട്ടാൻ ചില രാഷ്ട്രീയക്കാരും നടത്തുന്ന പീക്കാബൂ ആണീ ആര്യ ദ്രാവിഡ മിത്ത്. ആ പ്രൊപ്പഗാണ്ടയുടെ കള്ളത്തരം മനസ്സിലാകണമെങ്കിൽ ഒരുപാട് എഴുതണം.

ഇനി അദ്ധ്യാത്മരാമായണമായാലോ? ശൂദ്രനായ എഴുത്തച്ഛന്റെ രാമായണം തന്നെ നോക്കാം. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ പറയുന്നത്

    ജാതിനിന്ദിതൻ പരസ്‌ത്രീധനഹാരി പാപി
    മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്‌മഹന്താ
    യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ
    ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ
    രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-
    ലാമോദപൂർവം പൂജ്യനായ്‌വരുമത്രയല്ല
    യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-
    ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും.

കൂടുതൽ പറയേണ്ടല്ലോ. നല്ല വ്യക്തമായ മലയാളമാണ്. അതായത് ഐസിസിലിലുള്ളവനായാലും ഭക്ത്യാ രാമനാമം ജപിച്ചാൽ പണി കിട്ടും എന്നാണ് എഴുത്തച്ഛന്റെ മതം. രാമൻ ആരാണെന്നും കഥ എന്താണെന്നും വ്യക്തമായി എഴുത്തച്ഛൻ പറയുന്നുണ്ട്. അത് വേറെ വിശദമായി എഴുതണം.രാമജന്മഭൂമിയൊക്കെ ആ നിമിഷം നിൽക്കും. (വേണമെന്നുള്ളവർക്ക്. പരമതദ്വേഷം സ്വഭാവമായിപ്പോയാൽ പിന്നൊരു രക്ഷയുമില്ല. ഒരുപാട് കഷ്ടപ്പെടണം.)

മനുസ്മൃതിയും പ്രൊപ്പഗാണ്ടയും

ഇനി നമ്മൾ മനുസ്മൃതിയിലേക്ക് വരികയാണ്. ശുദ്ധപോക്രിത്തരം എഴുതി വച്ചിരിയ്ക്കുന്ന പുസ്തകമാണത്. മനുസ്മൃതിയോടെ CE രണ്ടൂമുതൽ അഞ്ചു വരെയുള്ള നൂറ്റാണ്ടൂകളിൽ  ഈ സാംസ്കാരിക ഭൂപടത്തിൽ നടന്ന വലിയൊരു ഗൂഡാലോചനയേയും മനപ്പൂർവം ചരിത്രവും രേഖകളും സൃഷ്ടിക്കപ്പെട്ടതിന്റേയും കഥകൾ ചരിത്രകാരന്മാർ ഇന്ന് വരെ മനസ്സിലാക്കിയിട്ടില്ല. ഈ സമയത്താണ് ഇൻഡ്യയിലാകമാനം ബ്രാഹ്മണരെ കൂടിയ ജാതിയായും ബാക്കിയുള്ളവർ പ്രത്യേകിച്ച് ശൂദ്രരും അതിൽത്താഴെയുള്ളവരും കുറഞ്ഞതുമാണെന്ന കൊടും പ്രചാരണങ്ങൾ നടന്നത്.

കേരളമാഹാത്മ്യം, കേരളോൽപ്പത്തി തുടങ്ങിയ പ്രൊപ്പഗാണ്ട ഗ്രന്ധങ്ങളെല്ലാം രചിച്ചത് ഏതാണ്ട് ആ സമയത്താണ്. അതിനു മുന്നേ കാലത്ത് സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനമുണ്ടായിരുന്ന പുലയനും പറയനും സ്ത്രീയും ഒക്കെ (പല സ്ഥലങ്ങളിലും പ്രമുഖ പൂജാരിമാരും സ്ത്രീകളായിരുന്നു. പ്രമുഖ സന്യാസിനിമാരും സ്ത്രീകളായിരുന്നു) അന്യവൽക്കരിക്കപ്പെട്ടത് ഈ സമയത്താണ്. ഓണം എന്ന ഒരു ആഘോഷം മഹാബലി എന്നൊരു കള്ളക്കഥയുടെ തേരിലേറി വന്നതും ആ സമയത്താണ് എന്നത് ആശ്ചര്യമല്ലേ. തൃക്കാക്കരയപ്പനും ഓണവും മഹാബലിയെ ചവുട്ടിത്താഴ്ത്തിയ കഥയുമൊക്കെ ഈ സമയത്തിനടുപ്പിച്ചാണ് ഉണ്ടായത്. അതിൽ മഹാബലിയെപ്പറ്റി അൽപ്പം കൂടുതൽ പറയണം.

മഹാബലിയുടെ കഥ ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്. അതിൽ അങ്ങേരെ ചവുട്ടിത്താഴ്ത്തിയ ആര്യൻ ദൈവത്തിന്റെ കഥയല്ല. ഭക്തന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിച്ചശേഷം സ്വർഗ്ഗത്തേക്കാൾ ഉപരിയായ സുതലം നൽകി അനുഗ്രഹിച്ച എന്നും അയാളുടെ ദാസനായി അവിടെ വിളിപ്പുറത്ത് നിൽക്കും എന്ന് അനുഗ്രഹം നൽകുന്ന ഒരു രൂപത്തിന്റെ കഥയാണ് ഭാഗവതത്തിൽ പറഞ്ഞിരിയ്ക്കുന്നത്. ഭാഗവതത്തിലെ മിക്ക കഥകളും സിംബോളിക് ആയതിനാൽ ഈ കഥയെപ്പറ്റി ആ നിലയിലും വളരെ പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അതിൽ മഹാബലിയെ ചവിട്ടിത്താഴ്ത്തി ജയിച്ച് പോകുന്ന ഒരു വാമനനല്ല. ആ കഥയെ ഇന്നത്തെ ഓണക്കഥയാക്കി മാറ്റിയതിൽ ഒരു കേന്ദ്രീകൃതമായ പ്രൊപ്പഗാണ്ടാ മെഷീൻ പണിയെടുത്തിട്ടുണ്ട്.

 ഈ കേന്ദ്രീകൃതമായ പ്രൊപ്പഗാണ്ടാ മെഷീൻ എന്ന ഒരു വാദമാണ് ഇവിടെ എനിയ്ക്ക് സ്വന്തമായി പറയാനുള്ളത്. മനുസ്മൃതിയും കേരളമാഹാത്മ്യവും മറ്റു സ്മൃതികളും ജാതി ഭ്രാന്തിനെ ഉണ്ടാക്കിയ സ്ക്രിപ്ചേഴ്സുമെല്ലാം ഒറ്റ പ്രൊപ്പഗാണ്ടാ മെഷീനിൽ നിന്ന് വന്നതായിരിയ്ക്കണം. അന്യോന്യം എന്നൊക്കെപ്പോലെയുള്ള ബ്രാഹ്മണരുടെ കളക്റ്റീവ് ആയുള്ള കോൺഫറൻസുകൾ ഇവയൊക്കെ ചമയ്ക്കാനും പ്രചരിപ്പിയ്ക്കാനും ഉപയോഗിച്ചിരിയ്ക്കാം. ഇത് സംഭവിയ്ക്കുന്നത് ഏതാണ്ട് ഒരേ കാലത്താണെന്നതും, ഈ പ്രൊപ്പഗാണ്ടയ്ക്കെല്ലാം കേന്ദ്രീകൃതമായ സ്വഭാവമുണ്ടെന്നതും ഇതിന്റെ തെളിവാണ്. ചുമ്മാ ഓരോരുത്തർ പരസ്പരം പരിചയമില്ലാതെയിരുന്ന് ഇങ്ങനെ കൃത്യമായി സോഷ്യൽ എഞ്ചിനീയറിങ്ങ് ചെയ്യുക അസാധ്യമാണ്. യൂറോപ്പിൽ കൃസ്തുമതം പേഗൻ ആചാരങ്ങളെ എങ്ങനെ തങ്ങളുടേതാക്കി മാറ്റിയോ (മഹാബലി കഥ ഓണത്തിനെന്ന പോലെ തന്നെയാണ് കൃസ്തുമസ്സ് കൃസ്തുവിന്റെ ജന്മദിനവും ഈസ്റ്റർ ഉയർത്തെഴുനേൽപ്പുമാകുന്നത്) അതേ പോലെ കൃത്യമായും കണിശമായും നടത്തിയ ഒരു ഐഡിയോളജിക്കൽ യുദ്ധം.

 ആദിശങ്കരാചാര്യർ

ഇതിനു ശേഷമാണ് ആദിശങ്കരാചാര്യർ വരുന്നത്. മാണ്ഡൂക്യകാരിക എഴുതിയ ഗൗഡപാദാചാര്യരുടെ സ്കൂളാണ് ശങ്കരന്റെ മതം. പക്ഷേ അപ്പോഴേയ്ക്കും ജാതിവ്യവസ്ഥ മതപരമായി പഠിപ്പിച്ചു കഴിഞ്ഞിരുന്നു. നാസി ജർമ്മനിയിൽ യൂജനിക്സും വംശശുദ്ധിയും ശാസ്ത്രീയമായി പഠിപ്പിച്ചതു പോലെ, അല്ലെങ്കിൽ ഇന്നത്തെ യൂണിവേഴ്സിറ്റികളിൽ മാർക്സിന്റെ മണ്ടത്തരങ്ങളും ഹെഗലിയൻ ഡൈലക്റ്റിക്സും ഫിലോസഫി എന്ന പേരിൽ പഠിപ്പിയ്ക്കുന്ന പോലെ അക്കാഡമിയയുടെ ഭാഗമായി ജാതിവ്യവസ്ഥ മാറിയിരുന്നു.

ശങ്കരനും ബ്രഹ്മസൂത്രഭാഷ്യവും


ശങ്കരൻ ആദ്യം ഭാഷ്യങ്ങൾ എഴുതുകയായിരുന്നു. ഉപനിഷത്തുക്കൾക്കും ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രങ്ങൾക്കും ഭാഷ്യങ്ങൾ. ഈ ഉപനിഷത്തുക്കൾ, ഭഗവത് ഗീത, ബ്രഹ്മസൂത്രങ്ങൾ എന്നിവയ്ക്ക് ഒരു പൊതു ഘടകം ഉണ്ട്. അന്നുവരെ നിലവിലിരുന്ന മതസംഹിതകളിൽ തത്വശാസ്ത്രപരം എന്ന് പറയാവുന്നത് ഇത് മൂന്നുമാണ്. ബാക്കിയൊക്കെ ആചാരങ്ങളാണ്. യജ്ഞങ്ങൾ, മന്ത്രവാദം, ഒക്കെ ആചാരങ്ങളും ഉപനിഷത്തുക്കൾ തത്വശാസ്ത്രവുമാണ്. വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം തത്വശാസ്ത്രവും പാർലമെന്ററി ജനാധിപത്യം അടവു നയവും പോലെ.

ബ്രഹ്മസൂത്രം എന്നത് അതിലും രസമാണ്. അവ സൂത്രങ്ങളാണ്. എന്തിനുള്ള സൂത്രങ്ങൾ? ബ്രഹ്മത്തെപ്പറ്റി ഉള്ള സൂത്രങ്ങൾ. സൂത്രമെന്നാൽ ഫോർമുല എന്നാണർത്ഥം. അന്ന് എഴുതി വയ്ക്കുന്ന ശീലം കുറവായതിനാൽ ബ്രഹ്മത്തെപ്പറ്റിയുള്ള അറിവ് എളുപ്പം ഓർക്കാൻ സൂത്ര രൂപത്തിൽ എന്നേ അർത്ഥമുള്ളൂ ബ്രഹ്മസൂത്രത്തിനു.

ആരാണ് ഇത് സൂത്ര രൂപത്തിലാക്കി പഠിപ്പിച്ചത്? ബാദരായണവ്യാസൻ ആണെന്നാണു പ്രശസ്തി. സൂത്രമെന്നാൽ ആകെ ഒന്നോ രണ്ടോ വാക്കുകളേ ഉണ്ടാവൂ. 'അഥാതോ ബ്രഹ്മജിജ്ഞാസ' എന്നതാണ് ആദ്യ സൂത്രം അങ്ങനെ 555 സൂത്രങ്ങൾ. തത്വശാസ്ത്രപരമായ കാര്യങ്ങൾ മാത്രമാണ് പറയുന്നുണ്ടെങ്കിലും അപശൂദ്രാധികരണം എന്ന നാലു സൂത്രങ്ങളാണ് അതിൽ ആകെ ശൂദ്രൻ വിദ്യയ്ക്ക് അധികാരിയല്ല എന്ന് പറയുന്നത്.ശൂദ്രനു മാത്രമല്ല അതിനു മുന്നത്തെ നാലു സൂത്രം ദേവതാധികരണം, ദേവന്മാർക്കും വിദ്യയ്ക്ക് അധികാരമില്ല എന്ന് പറയുന്നു. രസമെന്തെന്നാൽ ആകെ ഈ എട്ടെണ്ണം മാത്രമേ ഫിലോസഫിക്കലല്ലാതെ എന്തെങ്കിലും അധികാരഭേദങ്ങളോ പൊളിറ്റിക്സോ പറയുന്ന സൂത്രങ്ങൾ ഉള്ളൂ.

ആ നാലു സൂക്തങ്ങൾ ബാക്കിയുള്ള ബ്രഹ്മസൂത്രങ്ങൾക്ക് ചേരാതെ മുഴച്ച് നിൽക്കുന്നത് വ്യക്തമായി അത് വായിയ്ക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. പക്ഷേ അത് വീണ്ടും നമ്മുടെ, ഇപ്പൊ ഇത് മോശമായോണ്ട് അത് പ്രക്ഷിപ്തം എന്ന് പറയുന്നതാണെന്ന വാദത്തിൽ വരും.

ശങ്കരാചാര്യർ വളരെ വിശദമായി ഇതിനെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. പക്ഷേ ശങ്കരൻ ഒരു പടി കൂടി കടന്ന് ഇതിനെ മനുസ്മൃതിയേയും മറ്റും കോട്ട് ചെയ്ത് വ്യാഖ്യനിച്ച് തകർത്തിരിയ്ക്കുന്നു. മനുവിന്റെ നിയമം ശങ്കരാചാര്യർ ആവർത്തിയ്ക്കുന്നു. നേരത്തേ നമ്മൾ ചർച്ച ചെയ്ത ജാനശ്രുതി പൗത്രായണന്റെ കഥയൊക്കെ പറഞ്ഞിട്ടുണ്ട്.

മനീഷാ പഞ്ചകം

ഭാഷ്യങ്ങൾ എഴുതിക്കഴിഞ്ഞ് കാശിയിൽ താമസിയ്ക്കുമ്പോഴാണ് ശങ്കരാചാര്യർക്ക് അദ്വൈതികൾ പറയുന്ന അപരോക്ഷാനുഭൂതി എന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണമായ കഥ നടക്കുന്നത്. ശങ്കരാചാര്യർക്ക് ഒരുവിധം എല്ലാം മനസ്സിലായെന്നും എന്നാൽ ജാതിഭ്രാന്ത് അദ്ദേഹത്തിൽ മുഴുവനായും മാറിയിട്ടില്ലെന്നും മനസ്സിലായ പരമശിവൻ (മാറിയിട്ടില്ല എന്ന് അദ്ദേഹം മുൻപെഴുതിയ ഭാഷ്യങ്ങൾ തെളിവല്ലേ) ഒരു ചണ്ഡാലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചണ്ഡാളനോട് വഴിമാറിപ്പോകാൻ പറഞ്ഞ ശങ്കരാചാര്യരോട്,

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?" എന്ന് ചോദ്യം ചെയ്യുന്നു.

ആ നിമിഷം തന്നെ പൂർണ്ണ ബോധോദയമുണ്ടായ ആചാര്യൻ മനീഷാ പഞ്ചകം എന്ന പ്രശസ്തമായ പദ്യം രചിച്ച് ഇങ്ങനെ പാടി

"ഉണർവിലും സ്വപ്നത്തിലും സുഷുപ്തിയിലും സ്ഫുടമായി എന്താണോ തെളിഞ്ഞിരിയ്ക്കുന്നത്,

ബ്രഹ്മാവു മുതൽ ഉറുമ്പു വരെയുള്ള ശരീരങ്ങൾ പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് എന്തിനാലാണോ കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,
അത് തന്നെയാണ് "ഞാൻ" ഇക്കാണുന്ന വസ്തുക്കളൊന്നും തന്നെയല്ല,

ഇതുപ്രകാരമുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ അയാൾ ചണ്ഡാളനായിക്കൊള്ളട്ടേ ബ്രാഹ്മണനായിക്കൊള്ളട്ടേ എന്റെ ഗുരുവാണ്. ഇതെന്റെ ഉറച്ച ബുദ്ധിയാണ് "

പുള്ളിയെ അപശൂദ്രാധികരണം മനുസ്മൃതി വച്ച് വ്യാഖ്യാനിച്ചതിനു നമുക്ക് വിട്ടുകളയാവുന്നതേ ഉള്ളൂ അല്ലേ. :-) ഇതിനാണ് ഭഗവാൻ തന്നെ  പണികൊടുക്കും എന്ന് പറയുന്നത്.



(ആദി ശങ്കരാചാര്യർ സിനിമയിലെ രംഗം. സംവിധാനം: ജീ വീ അയ്യർ)

വ്യാസനും പറയനും

ഇനി ഇതൊക്കെ എഴുതിയതായി പറയുന്ന വ്യാസൻ ആരാണ്? സത്യവതി എന്ന ഒരു മുക്കുവത്തിയുടെ മകൻ. അദ്ദേഹത്തിന്റെ അച്ഛനായ പരാശരമുനിയോ അദൃശ്യന്തി എന്ന ഒരു പറയിയുടെ മകൻ. വേദവ്യാസൻ എന്ന മുക്കുവത്തിയുടെ മകൻ, പറയിയുടെ ചെറുമകൻ വേദങ്ങളെ പകുത്തു, മഹാഭാരതവും ഭഗവത്ഗീതയും എഴുതി, ഭാഗവതം രചിച്ചു, ബ്രഹ്മസൂത്രവും അദ്ദേഹത്തിന്റെ രചനയാണ്. എന്നിട്ട് ആ ബ്രഹ്മസൂത്രത്തിൽ ഈ ഭാഗവതത്തിലും മഹാഭാരതത്തിലും വേദങ്ങളിലും ഒന്നുമില്ലാത്ത നാല് അപശൂദ്രാധികരണം ശൂദ്രനായ അദ്ദേഹം തന്നെ എഴുതി വച്ചെന്ന് പറഞ്ഞാൽ?

നാരായണഗുരു

ഇവിടെ ഒരു മഹാമുനിയുണ്ടായിരുന്നു. നാരായണഗുരു എന്ന പേരിൽ. വ്യാസഭഗവാനും ശങ്കരാചാര്യരും എഴുതിയതിനൊപ്പം ഗരിമയുള്ള മതമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിൽ പോരെങ്കിൽ സംസ്കൃതത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

അതായത് പശുവിനു പശുവിന്റെ ജാതി എന്ന പോലെ മനുഷ്യനു മനുഷ്യത്തമാണു ജാതി. ബ്രാഹ്മണർ തുടങ്ങിയ ജാതിയൊക്കെ യാതൊരു യുക്തിയുമില്ലാത്തതാണ്. ആരും അതറിയുന്നില്ല.

ക്ഷത്രിയനായിരുന്ന വിശ്വാമിത്രൻ രാജ്യം വെടിഞ്ഞ് അതിഘോരമായ തപസ്സുചെയ്ത്  സകല ദിവ്യശക്തികളും സംഭരിച്ചിട്ടും വിശ്വാമിത്രൻ ബ്രഹ്മർഷിയാണെന്നു വസിഷ്ഠൻ സമ്മതിക്കാഞ്ഞതിനെക്കുറിച്ച് ഗുരു ഒരിയ്ക്കൽ പറഞ്ഞു.

“വസിഷ്ടൻ ബ്രാഹ്മണനും വിശ്വാമിത്രൻ ക്ഷത്രിയനുമാണ്.ബ്രാഹ്മണനും ക്ഷത്രിയനും തമ്മിൽ ഒരംഗുലത്തിന്റെ വ്യത്യാസമേയുള്ളൂ.അത്ര അടുത്തു നിൽക്കുന്ന ക്ഷത്രിയൻ ബ്രാഹ്മണനാവാൻ ശ്രമിച്ചിട്ടുണ്ടായ പാടാണത്.ആ സ്ഥിതിയ്ക്ക് എത്രയോ ദണ്ഡ് അകലെക്കിടക്കുന്ന മറ്റു ജാതിക്കാർ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിയ്ക്കും” .

ഹിന്ദുമതത്തിലിരുന്നാൽ ആ ദണ്ഡ് അവിടെത്തന്നെ കാണുമെന്ന് മനസ്സിലാക്കിയാണ് ബാബാസാഹിബ് ബുദ്ധമതത്തിലേക്ക് മാറാൻ ദളിതരോട് ആഹ്വാനം ചെയ്തത്.  ഒരു മതം ഉണ്ടാവണമെന്ന് നിർബന്ധമെങ്കിൽ അതിനേക്കാൾ നല്ലൊരു മാർഗ്ഗമില്ല. ഇന്നത്തെ ഹിന്ദുമതത്തിൽ ദളിതരായി ജീവിയ്ക്കുന്നതിലും എത്രയോ നല്ലതാണ് ബുദ്ധമതക്കാരാവുന്നത്.(മനോജ് ബ്രൈറ്റ് അതിനെ പൊളിച്ച് വച്ചിട്ടുണ്ട് . തൽക്കാലം അദ്ദേഹത്തെ ഇഗ്നോർ ചെയ്യുക :-))


സഹോദരൻ
ഇതെഴുതുമ്പൊ സഹോദരൻ അയ്യപ്പനും ശ്രീ നാരായണഗുരുവുമായുള്ള ഒരു സംഭാഷണം വായിച്ചതാണ് ഓർമ്മ വരുന്നത്. അതിവിടെ ചേർക്കാം.

സ്വാമി: അയ്യപ്പാ, ഡോക്ടർ മതം മാറണമെന്ന് പറയുന്നല്ലോ?

(ഡോക്ടർ എന്നത് ഡോക്ടർ പൽ‌പ്പുവിനെ ഉദ്ദേശിച്ചാണ്. ഈഴവർ ബുദ്ധമതം സ്വീകരിയ്ക്കണമെന്ന് ഡോക്ടർ പൽ‌പ്പു ആ സമയത്ത് വാദിച്ചിരുന്നു..).

സഹോദരൻ: മതം മാറണമെന്ന് ചിലർക്കെല്ലാം അഭിപ്രായമുണ്ട്.

സ്വാമി:മനുഷ്യൻ നന്നായാൽ പോരായോ? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?

സഹോദരൻ:മനുഷ്യൻ നന്നാവാനുള്ള മാർഗ്ഗങ്ങൾ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.

സ്വാമി: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യന്മാരാണോ? മത്സ്യം തിന്നുന്നവരും, കള്ളുകുടിയ്ക്കുന്നവരും, അസമത്വമാചരിയ്ക്കുന്നവരും ധാരാളമുണ്ടെന്ന് നാമറിയുന്നു.

സഹോദരൻ:ഇപ്പോഴുള്ള ബുദ്ധമതക്കാരിൽ നല്ലവർ വളരെക്കുറയും എന്നുവേണം പറയാൻ.

സ്വാമി:അങ്ങനെയാണോ? നാമും അത് കേട്ടു. ബുദ്ധസന്യാസിമാർ കിട്ടുന്നതെല്ലാം ഭക്ഷിയ്ക്കണം.മാംസമായാലുംതിന്നും. കൊടുക്കുന്നതൊന്നും വേണ്ടെന്ന് പറയാൻ പാടില്ല. ഇല്ലേ? അങ്ങനെ മാംസത്തിനു രുചിപിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകൾ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും ഇതു നല്ലതാണോ?

സഹോദരൻ: ഇടക്കാലത്തു ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യൻ നന്നാവാൻ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല.

സ്വാമി:കൃസ്തുവിന്റെ ഉപദേശം നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരിൽ‌പ്പെട്ട എല്ലാവരും യോഗ്യന്മാരാണോ? അപ്പോൾ മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കണം. അല്ലെങ്കിൽ അധഃപതിയ്ക്കും. പ്രവൃത്തി ശുദ്ധമായിരിയ്ക്കണം. വാക്കും വിചാരവും ശുദ്ധമായിരിയ്ക്കണം.ഈ മൂന്നുവിധത്തിലും തെറ്റുകൾ വരരുത്.തെറ്റുകൾ വന്നശേഷം , ഹേ! തെറ്റിപ്പോയല്ലോ എന്നു തിരിത്താൻ സംഗതി വരാത്തവണ്ണം മനസ്സ് ശുദ്ധമായിരിയ്ക്കണം. അതാണ് ജീവന്മുക്താവസ്ഥ.

സഹോദരൻ:ബുദ്ധമതക്കാർ അതിനു നിർവ്വാണം എന്നു പറയുന്നു.

സ്വാമി:ആയിരിയ്ക്കാം. ജാതി മനുഷ്യരിൽ കയറി മൂത്തുപോയി.ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടിടത്തു രണ്ടുവിധം പറഞ്ഞിരിയ്ക്കുന്നു. ജാതി കളയണം. അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിയ്ക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായമെന്താണ്? .
സഹോദരൻ: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തിൽ അവഗണിയ്ക്കുന്നതായിരിയ്ക്കുമെന്നാണു ആശാന്റെ അഭിപ്രായം.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ: ഈ സംഗതിയിൽ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാൻ പറയുന്നത്.

സ്വാമി:നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം? .

സഹോദരൻ: അറിയാം. തൃപ്പാദങ്ങൾക്ക് ഒരു മതത്തോടും വെറുപ്പില്ല.മനുഷ്യന്റെ മതം , വേഷം, ഭാഷ, മുതലായവ എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായമെന്നറിയാം.

സ്വാമി:അതാണ് നമ്മുടെ അഭിപ്രായം.മതം എന്നുവച്ചാൽ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണു വേണ്ടത്. അതു സാധിയ്ക്കും. നിശ്ചയമായും സാധിയ്ക്കും. സത്യവ്രതനെ നോക്ക്. സത്യവ്രതനു അശേഷം ജാതിയില്ല. ഉണ്ടോ?

സഹോദരൻ:സത്യവ്രതസ്വാമികൾക്ക് അശേഷം ജാതിയില്ല
(ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സത്യവ്രതസ്വാമികൾ നായർ സമുദായത്തിൽ ജനിച്ചയാളായിരുന്നു).

സ്വാമി: നമുക്കാർക്കും അത്രയ്ക്ക് ജാതി പോയിട്ടില്ലെന്നു തോന്നുന്നു.ബുദ്ധനു കൂടി ഇത്രയ്ക്കു ജാതിപോയിരുന്നോ എന്ന് സംശയമാണ്. സത്യവ്രതൻ അത്ര വ്യത്യാസമില്ലാത്ത ആളാണ്.അങ്ങനെ ജീവിയ്ക്കാമല്ലോ. ഹിന്ദുമതത്തിനു എന്താണു കുറ്റം. ആര്യസമാജക്കാരും ബ്രഹ്മസമാജക്കാരും ഹിന്ദുക്കളാണല്ലോ. അവർക്ക് ജാതിയില്ലല്ലോ?

സഹോദരൻ:അവർ ഹിന്ദുക്കളല്ല. അവരുടെ സംഘത്തിൽ ആളുകൾ അധികപ്പെടാനായി അവർ ഹിന്ദുക്കളെന്ന് പറയുകയാണ്.ആര്യസമാജക്കാർ വേദങ്ങളെ സ്വീകരിയ്ക്കുന്നു. പക്ഷേ അതിനും അവർ വേറേ വ്യഖ്യാനം കൊടുത്താണു പ്രമാണമാക്കുന്നത്.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ:തീയർ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവർക്കെല്ലാം വലിയ ബഹുമാനമായിരിയ്ക്കുകയാണ്.

സ്വാമി:(ചിരിച്ചുകൊണ്ട്) അതുകൊള്ളാം. ബഹുമാനമുണ്ടാകുമല്ലോ.

സഹോദരൻ:അവർ ചോദിയ്ക്കുന്നു. എന്തിനു മതം മാറുന്നു. ? നമുക്ക് ശ്രീനാരായണ മതം പോരയോ എന്ന്. എന്നാൽ നിങ്ങൾ ശ്രീനാരായണമതം സ്വീകരിയ്ക്കിൻ എന്ന് പറഞ്ഞിട്ട് അവർക്കത്ര ഇഷ്ടമാകുന്നുമില്ല.

സ്വാമി:അതെന്തിന്? അവരവർക്ക് ഇഷ്ടമുള്ള മതം സ്വീകരിയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? മതം ഏതുമാകട്ടെ.

സഹോദരൻ: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം എന്താണ്?

സ്വാമി:നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണാമെന്നു തോന്നിയാൽ ഉടനേ മാറണം. അതിന്നു സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെ ഇഷ്ടം പോലെയായിരിയ്ക്കും.അച്ഛന്റെ മതമല്ലായിരിയ്ക്കാം മകനിഷ്ടം. മനുഷ്യനു മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണു നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?

സഹോദരൻ:പറയുന്നുണ്ട്. ഞാൻ ഈയിടെ ഒരാധാരത്തിൽ ‘ബുദ്ധമതം‘ എന്നു ചേർത്തു.

സ്വാമി:(ചിരിച്ചുകൊണ്ട്) ജാതി എഴുതിയില്ല അല്ലേ. അതുകൊള്ളാം. ജാതി വരരുത്. ഒരിടത്തും ജാതി ഉണ്ടായിരിയ്ക്കരുത്. മനുഷ്യൻ ഒരു ജാതിയായി ജീവിയ്ക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം.അതിരിയ്ക്കട്ടെ. മതം മാറണമെന്ന് പറയുന്നവർ ഹിന്ദു മതത്തിന് എന്തു ദൂഷ്യമാണ് പറയുന്നത്?

ഒരു ശിഷ്യൻ: ഹിന്ദുമത സാഹിത്യം ദുഷിച്ചതാണെന്നു പറയുന്നു.വേദവും ഗീതയുമെല്ലാം ജന്തുബലിയും ബഹുദൈവാരാധനയും ജാതിയും ഉപദേശിയ്ക്കുന്നുണ്ടെന്ന് പറയുന്നു.

സ്വാമി:വേദം അങ്ങനെയായിരിയ്ക്കാം. എന്നാലും അവയിൽ കൊള്ളാവുന്ന തത്വങ്ങൾ കാണാം. മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ഠിയ്ക്കുന്നവരുടെ ആചാരവും നല്ലതല്ലല്ലോ. അപ്പോൾ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാവണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം. അതാണാവശ്യം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതാണ് നമ്മുടെ അഭിപ്രായം.

(എം കേ സാനു, നാരായണഗുരുസ്വാമി, എച് &സി ബുക്ക്സ്, പുറം 270-272)

ആകാശവും നക്ഷത്രങ്ങളും...

ഒരിയ്ക്കൽ  സിലോണിലെ വിജ്ഞാനോദയം സഭക്കാർ ഏകദേശം അയ്യായിരം രൂപവരുന്ന ഭൂമി സ്വാമിയ്ക്ക് ദാനം ചെയ്തെന്ന ആധാരം കാൽക്കൽ വച്ച് അത് സദയം സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.

"എന്താണിത് നമുക്ക് ഭൂമിയോ?”

“ഉവ്വ് ഞങ്ങളുടെ ആദരവിന്റെ സൂചനയായി സ്വാമി ഇത് സ്വീകരിയ്ക്കണം”
“നമുക്ക് ഭൂമി ആവശ്യമില്ലല്ലോ.അതുകൊണ്ട് നമുക്കെന്താണൊരു പ്രയോജനം. ? നാം ലോകമടയനാണ്. ഇത് വല്ലവർക്കും നൽകാനല്ലാതെ ഉപയോഗിയ്ക്കാനുള്ള വഴി നമുക്കറിഞ്ഞുകൂടല്ലോ".

ഇത്രയും പറഞ്ഞിട്ട് സ്വാമി പുഞ്ചിരിയോടെ തുടർന്നു.
“ആകാശവും നക്ഷത്രങ്ങളും നമുക്കെഴുതി രജിസ്ട്രാക്കിത്തരാൻ നിങ്ങൾക്കു കഴിയുമോ? എങ്കിൽ കൊള്ളാം. അതേക്കുറിച്ച് അവകാശത്തർക്കങ്ങളൊന്നും ഉണ്ടാവുകയുമില്ലല്ലോ"

ആകാശവും നക്ഷത്രങ്ങളും....

ആകാശവും നക്ഷത്രങ്ങളും സ്വന്തമാക്കി ജാതിയും മതവുമില്ലാതെ ജിവിയ്ക്കാം. ഇനി മതമൊന്ന് വേണമെന്നുണ്ടെങ്കിൽ ശ്രീനാരായണ ഗുരുവിന്റെ മതം തന്നെ ധൈര്യസമേതം സ്വീകരിച്ച് ജീവിയ്ക്കാം. ശ്രീനാരായണമതം. ഏത് മതത്തേക്കാളും ഗരിമയുള്ള തത്വശാസ്ത്രവും പ്രയോഗവും ആ മതത്തിലുണ്ട്. സംശയിക്കേണ്ട.

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

Wednesday, June 03, 2015

വിഴിഞ്ഞവും ഇടതുപക്ഷവും

2007 ൽ  ഗോദാവരി തടത്തിൽ ഒരു ഗാസ് പൈപ്പ് ലൈൻ ഉണ്ടാക്കുന്നതിന് ഒരു ചൈനീസ് കമ്പനിയ്ക്ക് ടെണ്ടർ കിട്ടി. ആ ജോലിയുമായി ബന്ധപ്പെട്ട് ഏതാണ്ട് 1000 ത്തോളം എഞ്ചിനീയർമാരെ ചൈനയിൽ നിന്ന് വിസ നല്കി കൊണ്ട് വരണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

ഒരുപാട് എഞ്ചിനീയർമാർ നാട്ടിൽ തേരാപ്പാരാ നടക്കുമ്പോൾ എന്തിനാണ് ഇവരെ കൊണ്ടുവരുന്നതെന്ന് സ്വാഭാവികമായും ആഭ്യന്തര വകുപ്പിൽ വകുപ്പിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും  ചോദ്യമുയർന്നു . മാത്രവുമല്ല പൊതുവേ ഇത്തരം ഡീലുകളും, ചൈന, പാകിസ്ഥാൻ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ  കമ്പനികളുമായുള്ള ഡീലുകളും സുരക്ഷാ ഓഡിറ്റിനു ശേഷം മാത്രം സ്വീകരിച്ചാൽ മതി എന്നാ നിർദ്ദേശവും പ്രധാനമന്ത്രിയുടെ ഓഫീസിൽ രൂപമെടുക്കുന്നുണ്ടായിരുന്നു.

വികസനം തടയുന്നു!! എന്നും മറ്റും ന്യായം പറഞ്ഞ് ചൈനയിലെ കമ്പനിയ്ക്കായും, എഞ്ചിനീയർമാർക്ക് വിസകൾ അനുവദിയ്ക്കുന്നതിനും ഒരു പ്രമുഖ മാർക്സിസ്റ്റ് നേതാവ് വലിയ ബഹളം വച്ചു. സെക്യൂരിറ്റി നിർദ്ദേശങ്ങൾക്കായുള്ള നീക്കത്തെ ഭരണപക്ഷത്തായിരുന്ന  മാർക്സിസ്റ്റ്‌ പാർട്ടി - പ്രത്യേകിച്ച് ഈ നേതാവിന്റെ - ലോബിയിങ്ങ് കൊണ്ട് ഇല്ലാതെയാക്കി. എല്ലാ ചൈനാക്കാരന്മാരുടെയും വിസ വേഗത്തിലാക്കി.

അന്നും ഇന്നും ആ നേതാവിനെ എല്ലാർക്കുമാറിയാം. സീതാറാം  യെച്ചൂരി.

2008 ജൂലായിൽ അമേരിയ്ക്കയുമായി ആണവക്കരാർ ഒപ്പിട്ടതിനെതിരേ അവർ യൂ പി എ  ഗവണ്മെന്റിന്റെ പിന്തുണ പിന്വലിച്ചു.

http://ganashakti.com/english/news/details/3716
http://www.thehindu.com/news/national/chinese-power-firms-agree-to-establish-india-base/article5265402.ece
http://peoplesdemocracy.in/content/cpc-delegation-visits-cpim-headquarters
https://www.facebook.com/cpimcc/posts/411768852328134
https://www.facebook.com/cpimcc/posts/411768852328134

കഴിഞ്ഞവർഷം വിയറ്റ്നാം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചതിനു തൊട്ടു പിറകെ ചൈനയുടെ രണ്ട് ആണവ അന്തർവാഹിനിയും  പടക്കപ്പലും ശ്രീലങ്കൻ തീരത്ത് മസിലു പെരുപ്പിച്ചിരുന്നു . ഇന്ത്യ അതിനെതിരെ ശക്തമായി പ്രതിഷേധിയ്ക്കുകയും ചെയ്തു.

ഇന്ത്യയുടെ നാവികസേന ഒരുപാടുകാലമായി പഴയ ഉപകരണങ്ങളും കപ്പലുകളും വച്ച് കളിയ്ക്കുകയാണ് . ഇന്ത്യൻ മഹാ സമുദ്രത്തിൽ ആശങ്കയുളവാക്കും വിധം ചൈനയുടെ ഇടപെടൽ കൂടിക്കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു .

ഇന്ത്യയുടെ നാവിക സാനിധ്യത്തിനെതിരേ ചൈനയുടെ സ്വാധീനത്തിലുള്ള തുറമുഖങ്ങളെ  ഒരു മുത്തുമാല എന്നാണു പറയുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് , മ്യാന്മാറിലെ സിറ്റ്വേയും കൊകൊസും , ശ്രീലങ്കയിലെ ഹമ്പൻ തോട, പാകിസ്ഥാനിലെ കറാച്ചി, ഒപ്പം ബലൂചിസ്ഥാനിൽ ചൈന നിർമ്മിച്ച് ചൈനയുടെ  നിയന്ത്രണത്തിലുള്ള ഗ്വാദർ.   ഇത്രയും ചേർന്ന്  ചൈനയ്ക്ക് ഇന്ത്യയെയും ഇന്ത്യൻ അതിർത്തികളേയും ഇന്ത്യൻ  കപ്പൽ  ഗതാഗതത്തിനെയും ഏതു നിമിഷവും വരുതിയിലാക്കാം.

അതുമാത്രമല്ല, ഇന്ത്യയ്ക്ക് ഇത്രയും വലിയ തീരദേശമുണ്ടാായിട്ടും കണ്ടൈനർ കാർഗോ ശേഷിയുള്ള തുറമുഖങ്ങൾ നമുക്ക് വളരെ കുറച്ചേയുള്ളൂ. ഇന്ത്യയുടെ കണ്ടൈനർ കാർഗോയുടെ മുപ്പത് ശതമാനത്തോളം കൊളൊമ്പൊ വഴിയാണ് വരുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തിലുടെയാണ് ഇന്ത്യയുടെ 30%കാർഗോയും കൊണ്ടുവരുന്നതെന്നത് ആത്മഹത്യാപരമാണ്.

ജപ്പാനുമായി സെന്കാക്ക് ദ്വീപുകളിന്മേൽ അവകാശത്തർക്കമുണ്ടാായപ്പോൾ ചൈനീസ് പോർട്ടുകളിൽ അന്താരാഷ്ട്ര നിലവിളിയെയൊക്കെ മറികടന്ന് ജപ്പാന്റെ ഇലക്ട്രോണിക്സ് അസംസ്കൃതവസ്തുക്കൾക്കായുള്ള മിനറൽ  കാർഗോ  ഇറക്കാൻ ചൈന സമ്മതിയ്ക്കാതിരുന്നത് ഓർക്കുക.

വിഴിഞ്ഞത്തൊരു തുറമുഖം, അതും വലിയ കണ്ടൈനറുകൾ കൈകാര്യം ചയ്യാൻ കഴിയും വിധമുള്ള ഒന്ന് വരുന്നത് ചൈനയുടെ താൽപ്പര്യത്തിനെതിരാണ്.അവരതിനെ എങ്ങനെയും തറ പറ്റിയ്ക്കും.

മാർച്ച്  27 നു സഖാക്കൾ കാട്ടാൻ ചായയും കുടിച്ച് പരിപ്പുവടയും തിന്ന് മടങ്ങിയെന്ന് കോവാലിയണ്ണൻ വിശ്വസിയ്ക്കും .  

https://www.facebook.com/cpimcc/posts/411768852328134

വിഴിഞ്ഞത്തിനു പാര വയ്ക്കുന്നവർ ആരൊക്കെയായിരുന്നാലും അതിനിടയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ചൈനയായിരിയ്ക്കും.

സീ പീ എം ആ പ്രൊജക്ടിനെ എതിർക്കുന്നതിനു പിറകിലെ കാരണം അവരെ ചൈനീസ് ഗവണ്മ്ന്റ് സ്വാധീനിച്ചിട്ടായിരിയ്ക്കരുതേ എന്ന് ആഗ്രഹമുണ്ട്. യെച്ചൂരി ഗ്രൂപ്പിന്റെ  ഇടപെടൽ കണ്ടിട്ട് അങ്ങനെയല്ലാതെയാവാനാണു സാധ്യത.

വിഴിഞ്ഞം വന്നാലുമില്ലേലും സീ പീ എമ്മിനൊന്നും പറ്റില്ല. അവരുടെ കേഡർ ബേസ് നാളെ എല്ലാം ചൈനയ്ക്ക് അടിയറ വച്ചെന്ന്  കേട്ടാൽ നാല് സിന്ദാബാ കൂടുതലേ വിളിയ്ക്കൂ.അത്രയ്ക്ക് പ്രൊപ്പഗാണ്ടയും ബ്രെയിൻ വാഷിങ്ങും  കയറിയിട്ടുണ്ടാവും അകത്ത്. അതിനവരെ തോൽപ്പിയ്ക്കാൻ ആര്ക്കും കഴിയുകയുമില്ല. അവരെ  ജയിപ്പിയ്ക്കുന്ന നിഷ്പക്ഷരെ അവർക്ക്  പിന്നെ പണ്ടേ പുശ്ചമാണല്ലോ.

സ്വാധീനിച്ചിട്ടായിരിയ്ക്കരുതേ എന്ന ആഗ്രഹിയ്ക്കുന്നത് ഇപ്പോഴും സംസ്ഥാനത്തിലെ സീ പീ എം എന്ന പറഞ്ഞ് നടക്കുന്നവരിൽ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നതു കൊണ്ടാണ്.

അതുകൊണ്ട് ഇനിയും ചൈന ഇന്ത്യയിൽ മധുരമനോജ്ഞ പായസമുണ്ടാാക്കും എന്ന വിശ്വസിയ്ക്കാതെ മര്യാദയ്ക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിയ്ക്കുന്ന ആരെങ്കിലും ആ പാർട്ടിയിൽ ബാക്കിയുണ്ടെങ്കിൽ ഡൽഹിയിൽ നിന്ന് കെട്ടിയെടുക്കുന്ന നപുംസകങ്ങളേയും പ്രാക്കുളം ഗുവേരമാരെയും മിനിമം ഒന്ന് സംശയപ്പെടുത്തിയെങ്കിലും വിടണം. യഥാർത്ഥ ശക്തി  ജനത്തിന്റെ കയ്യിലാണെന്ന് ഓർക്കുകയും ദന്തഗോപുരങ്ങളിലിരുന്ന് ആഹ്വാനിയ്ക്കുന്നവനെ വല്ലപ്പോഴും ഒർമ്മിപ്പിയ്ക്കുകയും വേണം.

പീ എസ് :

1. എന്തെങ്കിലും തരാനുണ്ടേൽ സർക്കാസമായി മതി. എളുപ്പമുണ്ടല്ലോ.

2. ഈ ലേഖനത്തിൽ നിന്ന് നന്നായി മോട്ടിച്ചിട്ടുണ്ട്.
http://www.firstpost.com/world/chinas-maritime-threat-how-india-let-its-best-bet-vizhinjam-be-sabotaged-1796603.html

3. ഇത്രയും ചർച്ചകളും മീറ്റുകളും അമേരിക്കൻ ഉദ്യോഗസ്ഥരും കാണ്‍ഗ്രസ്സുകാരോ ബീജേപ്പീക്കാരോ മറ്റോ ആയും ആയിരുന്നെങ്കിൽ ഈ രാജ്യത്ത് ഉണ്ടാകാൻ പോകുന്ന പൂരം ആരൊട് ചോദിയ്ക്കണം?