Tuesday, March 22, 2016

സ്കോട്ടിഷ് റഫറണ്ടവും കാശ്മിരിലെ വംശഹത്യയും

സ്കോട്ട്ലാൻഡ് യൂകേടെ അവിഭാജ്യ ഘടകമല്ലേ, അവിടെ യൂ കേ യിൽ തന്നെ നിൽക്കണോ വേണ്ടയോ എന്നറിയാൻ ഹിതപരിശോധന നടത്തി എന്നാണ് ജേ എൻ യൂ വിഷയത്തെ അധികരിച്ച് ചിലർ സംസാരിച്ചപ്പോ കാശ്മീർ തീവ്രവാദത്തെ ന്യായീകരിയ്ക്കാൻ കണ്ടെത്തിയ ചില താത്വികങ്ങൾ.

ശരിയാണ് സ്കോട്ടിഷ് ദേശീയതയ്ക്ക് നൂറ്റാണ്ടുകളുടെ അല്ലെങ്കിൽ അതിലും കൂടുതൽ ചരിത്രമുണ്ട്.
ശരിയാണ് അവിടെ യൂ കേ യിൽ നിന്ന് വിട്ടുപോകണോ എന്ന് ചോദിയ്ക്കാൻ ഹിതപരിശോധന  നടത്തി.
ശരിയാണ് കശ്മീരിൽ ഹിതപരിശോധന  നടത്തണം എന്ന വാദമേ നമ്മൾ സമ്മതിയ്ക്കില്ല.

പക്ഷേ സ്കോട്ട്ലാൻഡിൽ  യൂകേയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ആൾക്കാർക്ക് സ്വതന്ത്രമായി ജീവിയ്ക്കാൻ ആരും ബുദ്ധിമുട്ടുകളുണ്ടാക്കുന്നില്ലല്ലോ സർ. ആർക്കും സ്കോട്ട്ലാൻഡിൽ വന്ന് താമസിയ്ക്കാം, ജോലി ചെയ്യാം. വീടുവാങ്ങിയ്ക്കാം വോട്ടുചെയ്യാം.

സ്കോട്ട്ലാൻഡുകാർ അവിടത്തെ ന്യൂനപക്ഷങ്ങളേയോ പാരമ്പര്യമായി സ്കോട്ടിഷ് ഗോത്രങ്ങളല്ലാത്തവരേയോ വംശഹത്യ ചെയ്തിട്ടില്ല. സ്കോട്ട്ലാൻഡ് അന്താരാഷ്ട്ര ജിഹാദിസത്തിന്റെ വിളനിലമല്ല, സ്കോട്ട്ലാൻഡിൽ അയൽക്കാരൻ അയൽക്കാരന്റെ വിടിനു തീയിട്ടശേഷം അകത്തുനിന്ന് പുറത്തേക്ക് ഓടി വന്നവരെ വെടിവച്ച് കൊന്നിട്ടില്ല. സ്കോട്ട്ലാൻഡ് അയലത്ത് കിടക്കുന്ന ശത്രുരാജ്യവുമായി ചേർന്ന് (ഹൊ ശത്രുരാജ്യമല്ലെന്നോ? അതിനു വേറേ പറയാം ട്ടാ) ഇംഗ്ളണ്ടിനെ നശിപ്പിയ്ക്കാൻ നടന്നിട്ടില്ല. സ്കോട്ട്ലാൻഡ് ബ്രിട്ടീഷ് പാർലമെന്റ് നശിപ്പിയ്ക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടില്ല, സ്കോട്ട്ലാൻഡ് മതത്തിന്റെ പേരിലല്ല രാജ്യം ആവശ്യപ്പെടുന്നത്, സ്കോട്ട്ലാൻഡ് നിറയേ ആയുധങ്ങൾ കൂട്ടിവച്ച ഭൂപ്രദേശമല്ല, സ്കോട്ട്ലാൻഡിൽ സ്വച്ഛമായി ജനാധിപത്യം നിലനിൽക്കുന്ന ഇടമാണ്, സ്കോട്ട്ലാൻഡിൽ ദേശീയതയെപ്പറ്റിയും രാഷ്ട്രത്തെപ്പറ്റിയും സംവാദങ്ങൾ ചെയ്യാൻ പറ്റിയ സ്ഥലമാണ്, സ്കോട്ട്ലാൻഡിൽ സ്വതന്ത്രചിന്തയും സകലസ്വതന്ത്ര്യവും നിലനിൽക്കുന്ന ഇടമാണ്, സ്കോട്ട്ലാൻഡിൽ നിയമവാഴ്ച നിലനിൽക്കുന്ന സ്ഥലമാണ്.

സ്കോട്ട്ലാൻഡ് ഞാനിപ്പൊ അരിമേടിയ്ക്കുന്ന വഴിയിലൂടെ നടക്കുന്നതിനു എന്നെ ബോംബിട്ട് കൊല്ലാത്തതോ ഇവിടെ വീടു മേടിച്ചാൽ എന്നെ തീയിട്ടു കൊല്ലാത്തതോ ആയ രാജ്യമാണ്. ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇവിടെ താമസിയ്ക്കുന്നത്കൊണ്ട് മാത്രം, പൗരനല്ലാഞ്ഞിട്ടും എനിയ്ക്ക് വോട്ട് ചെയ്യാൻ അധികാരം തരുന്ന ഉൽപ്പതിഷ്ണുക്കളുടെ രാജ്യമാണ്.

അതേ! സ്കോട്ട്ലാൻഡ് ഒരു രാജ്യം തന്നെയാണ്. ഇംഗ്ളണ്ട്, സ്കോട്ട്ലാൻഡ്, നോർത്തേൺ അയർലാൻഡ്, വേൽസ് എന്നീ നാലു രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂകേ. പണ്ട് മുതലേ.

ഇനി സ്കോട്ടിഷ് ദേശീയതയും ഹിതപരിശോഷനയും.
ഹിതപരിശോധനയിൽ വോട്ട് ചെയ്യാൻ സകല സ്കോട്ടിഷ് നിവാസികൾക്കും അവകാശമുണ്ടായിരുന്നു. ഇവിടെ ജീവിയ്ക്കുന്നവരും ജോലിചെയ്യുന്നവരുമായ ലോകം മുഴുവൻ നിന്ന് വന്നവർ ഇവിടെ ഹിതപരിശോധനയിൽ വോട്ടു ചെയ്തു.

ശരിയാണ് ഇവിടെ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒക്കെ നിലനിൽക്കുന്നത് കൊണ്ട് തന്നെ ഹിതപരിശോധന നടന്നു. നാട്ടിലെ കമ്യൂണിസ്റ്റുകാർക്ക് തുല്യമായ യൂകേയിലെ ലേബർ പാർട്ടി എന്താ അതിൽ നിലപാടെടുത്തത്?

ഇവിടം, സ്കോട്ട്ലാൻഡ്, ലേബർ പാർട്ടിയുടെ കോട്ടയായിരുന്നു. നാഷണലിസ്റ്റ് പാർട്ടി മുന്നോട്ട് വരുന്നത് വരെ. അപ്പോഴും പാർലമെന്റിലേക്ക് സ്കോട്ട്ലാൻഡുകാർ തിരഞ്ഞെടുക്കുന്നത് ലേബറിനെയായിരുന്നു. ആ ലേബർ പാർട്ടി ഭരണകക്ഷിയായ കൺസർവേറ്റീവുകളുമായി ചേർന്ന് നിന്ന് യൂണിയൻ നിലനിർത്താൻ അവസാന ശ്വാസം വരെ പോരാടി.

പെട്ടിയിലിരുന്ന ഗോർഡൻ ബ്രുൺ സ്കോട്ട്ലാൻഡ് മുഴുവൻ പ്രചണ്ഡമായി പ്രചരണം നടത്തി. ജനപ്രീയനേതാക്കന്മാരും താരങ്ങളും മുതൽ കായികതാരങ്ങളും ടീവീ ചാനലുകളും വരെ നിലപാടുകൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടി ആശയപ്രചരണം നടത്തി.

അല്ലാതെ ഇരിയ്ക്കുന്ന ഇടം നശിപ്പിയ്ക്കുന്ന, സ്വന്തം വീട് തല്ലിത്തകർക്കുന്ന, സ്വന്തമാൾക്കാരെ വംശഹത്യ ചെയ്തവരെ ആരാധിയ്ക്കുന്ന, സ്വന്തം പാർലമെന്റിനു നേരേ ആക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്ന സമൂഹങ്ങളല്ലായിരുന്നു യൂ കേയിലെ ഒരു പാർട്ടിയും.

സ്കോട്ട്ലാൻഡ് സ്വതന്ത്രമാകണം എന്നതിനെതിരേ ഉള്ള പ്രചരണം ലേബർ പാർട്ടിയ്ക്ക് ഒട്ടും ഗുണകരമല്ലായിരുന്നു എന്നുമോർക്കണം. സ്കോട്ടിഷ് ദേശീയവാദികളുടെ സ്ഥിരം വോട്ട് കിട്ടിക്കൊണ്ടിരുന്ന ലേബർ പാർട്ടിയെ ഇനിമുതൽ അവർ കൈവിടും എന്നവർക്കറിയാമായിരുന്നു. ഒരുപക്ഷേ യൂകേയിലെത്തന്നെ ലേബറിന്റെ അവസാനമാകും അതെന്ന് പലരും പറഞ്ഞു. പക്ഷേ എന്നിട്ടും അവർ യൂകേയ്ക്ക് വേണ്ടി സ്വതന്ത്രമായ ശക്തമായ നിലപാടെടുത്തു.

സ്കൂളുകളിലും കോളേജുകളിലും തെരുവിലും ഫാക്ടറികളിലുമെല്ലാം നിരന്തരമായി സംവാദങ്ങൾ നടന്നു. ഫലം ഉറപ്പായിരുന്നു. സ്കോട്ടിഷുകാർ ഐക്യം അംഗീകരിച്ചു. സ്കോട്ടിഷ് പാർലമെന്റിൽ സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയാണ് ഭരിയ്ക്കുന്നതെങ്കിലും, സ്കോട്ട്ലാൻഡ് വേറേ പോണോ എന്ന ഹിതപരിശോധനയിൽ സ്കോട്ടിഷുകാർ വ്യക്തമായി തന്നെ വേണ്ട എന്ന് വിധിയെഴുതി.

കാശ്മീരിൽ അങ്ങനെയൊരു ഹിതപരിശോധനയ്ക്കുള്ള സാഹചര്യമാണോ? ഇങ്ങനെയാണോ ഹിതപരിശോധന നടത്തേണ്ടത്? അവിടെ അങ്ങനെയൊരു വോട്ടെടുപ്പ് നടന്നാൽ ഭാരതത്തിനനുകൂലമായി വോട്ടു ചെയ്യും എന്നുണ്ടായിരുന്ന കാശ്മീർ പണ്ഡിറ്റുകളെ അവിടേനിന്നോടിച്ചു. അവരെ വംശഹത്യ ചെയ്തു. അന്താരാഷ്ട്ര ജിഹാദികൾ വിളയാടുകയാണിന്ന് കാശ്മീരിൽ. യാതൊരു രീതിയിലുമുള്ള സംവാദങ്ങൾക്കോ സമാധാനമായി ഒരു പ്രചരണത്തിനു പോലുമോ സ്വതന്ത്രമായി വെളിയിലിറങ്ങി നടക്കാൻ പോലുമോ ആവാത്ത സ്ഥലമാണതിന്ന്.

വംശഹത്യ ചെയ്ത് അവിടെ ജോലിചെയ്യാനോ ജീവിയ്ക്കാനോ പോലും ആരെയുമനുവദിയ്ക്കില്ല എന്ന് നിരന്തരം പ്രചരണം നടത്തി ശത്രുരാജ്യങ്ങളുമായി ചേർന്ന് ബാക്കിയുള്ള ദേശത്തിനെ നശിപ്പിയ്ക്കാൻ വെമ്പി നിൽക്കുന്ന ഗ്രൂപ്പുകൾക്ക് കുഴലൂതുന്നവർ രാജ്യസ്നേഹിയെന്ന് പറയണമെങ്കിൽ തലേടെ വെട്ടം അടിച്ചുപോണം സർ.

ഇനി ഇൻഡ്യ വിഭജിയ്ക്കപ്പെടുകയില്ല. അത് ആസേതുകാശ്മീർ ഉള്ള ബാക്കിയുള്ള, ചരിത്രപരമായി നിരന്തരം അടിച്ചമർത്തപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടിയാണ്. ഇനി ഒരു വിഘടനവാദിയ്ക്കും ഒരു കഷണവും മുറിച്ച് കൊടുക്കാൻ പോണില്ല. ഇനി ഒരു അന്താരാഷ്ട്ര ജിഹാദിയ്ക്കും അവനു വിളനിലമാകാൻ ഭാരതഭൂമി കൊടുക്കാനാകില്ല. കൊടുത്തതിനു തന്നെ ഇത്രയും സഹിച്ചു നമ്മൾ.

പാരലൽസ് വരയ്ക്കുമ്പൊ നേരേ വരയ്ക്കണം.

ഈ കേരളത്തിൽ ഇത്രയും കൃത്യമായ ദേശീയതയ്ക്കെതിരേയുള്ള വികാരം കാണുമ്പൊ കഷ്ടം തോന്നുന്നു. ഈ നാടിനെ എങ്ങനേയും നശിപ്പിയ്ക്കണമെന്ന് അറിഞ്ഞോ അറിയാതെയോ ഉള്ള വികാരം കുത്തിവയ്ക്കാൻ ഇവർക്ക് കഴിഞ്ഞിരിയ്ക്കുന്നു. കഷ്ടം!

No comments:

Post a Comment