Saturday, July 11, 2015

സ്വാശ്രയത്തിനെതിരേ സമരസഗാക്കൾ

പണ്ടു പണ്ട്, ആയിരക്കണക്കിനു കൊല്ലം മുൻപ്, മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ഒരു അനുബന്ധ വൈദ്യ വിഷയങ്ങൾ പഠിപ്പിയ്ക്കുന്ന സ്കൂൾ തുടങ്ങാൻ അന്നത്തെ കോട്ടയം മെഡിയ്ക്കൽ കോളേജ് സൂപ്രണ്ട് ആയിരുന്ന ഡോക്ടർ പീ ജീ ആർ പിള്ള ആശയമിട്ടു. ഡോക്ടർ യൂ ആർ അനന്തമൂർത്തി (പുള്ളി പിന്നീട് വലിയൊരു സംഘിയായും സെക്ടേറിയനായുമൊക്കെ പേരെടുത്തിട്ടുണ്ട്) സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു. ഇരുവരുമൊരുമിച്ച് മെഡിയ്ക്കൽ കോളേജ് മുതൽ ഗാന്ധിനഗർ വരെ , റോഡിനിരുവശവും പീ ജീ‍ ആർ സാർ തന്നെ മുങ്കൈയെടുത്ത് വാകമരങ്ങൾ വച്ചുപിടിപ്പിച്ച പാതയിലൂടെ, നടക്കാൻ പോകുമ്പോഴായിരുന്നു ഈ ആശയമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (ആവശ്യത്തിനു നാടകീയത വന്നല്ലൊ)

പീ ജീ ആർ പിള്ള വിരമിയ്ക്കാനിരിയ്ക്കുകയാണ്. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചാൽ പുഷ്പം പോലെ ഒരു കോളേജ് പണിഞ്ഞ് പുള്ളിയെ അതിന്റെ തലവനാക്കി കോടികൾ കൊയ്യും. പുള്ളിയത് ചെയ്യുമോ, ശനി തലയ്ക്കുമീതേ നിൽക്കുകയാണ്.

മഹാത്മാഗാന്ധി സർവകലാശാലയുടെ ഒരു ഡിപ്പാർട്ട്മെന്റ് അഥവാ സ്കൂൾ എന്ന നിലയിൽത്തന്നെ അത് തുടങ്ങണമെന്ന് കരുതി. സ്കൂൾ തുടങ്ങുകയല്ല പീ ജീ ആർ പിള്ളയുടെ പ്രധാന ഉദ്ദേശം. മെഡിക്കൽ കോളേജ് സൂപ്രണ്ടായിരുന്നപ്പൊ അവിടെ ആവശ്യത്തിനു അനുബന്ധ വൈദ്യ വിഷയങ്ങളിൽ വിദഗ്ധരായവരെ കിട്ടുന്നില്ല. ഇങ്ങനെയൊന്ന് തുടങ്ങിയാൽ മെഡിക്കൽ കോളേജിൽ സൌജന്യമായി ഒരു വർക്ഫോഴ്സ് ലഭിയ്ക്കും. സർക്കാരിനു നാലു കാശു പോലും ചിലവുമില്ല. അനന്തമൂർത്തി എല്ലാ പിന്തുണയും നൽകാമെന്നേറ്റു. കരുണാകരൻ എന്ന ഒരു ഭാവി ചാരക്കേസ് പ്രതി അന്ന് മുഖ്യമന്ത്രി. അദ്ദേഹം കോട്ടയത്ത് വന്നപ്പൊ ഗാന്ധിനഗർ ഹയർ സെക്കന്ററി സ്കൂളിന്റെ മുകൾത്തട്ടിലായി പഴയ ഒരു കെട്ടിടം, കുട്ടികൾ മൂത്രം ഒഴിയ്ക്കാനായും ബീഡി വലിയ്ക്കാനായും ഉപയോഗിച്ചിരുന്ന സ്ഥലം എടുത്തോളാൻ കനിവോടെ അനുമതി നൽകി. ഒരു പത്ത് സെന്റ് വരും.

കൂടെ ജോലിചെയ്യുന്നവരേയും കൂട്ടുകാരേയും ഒക്കെ സംഘടിപ്പിച്ച്, അറിയാവുന്ന ചില ഫർണിച്ചർ ഷോപ്പുകാരെ വിളിച്ച് കുറച്ച് മേശകസേരകളും വാങ്ങിപ്പിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിയ്ക്കൽ എജ്യൂക്കേഷൻ അഥവാ എസ് എം ഈ എന്ന സ്ഥാപനം തുടങ്ങി. കുട്ടികളടയ്ക്കുന്ന ഫീസ് സെമസ്റ്ററിൽ ഏതാണ്ട് പതിമൂവായിരം രൂപ. കിട്ടിത്തുടങ്ങുന്ന മുറയ്ക്ക് കെട്ടിടമൊക്കെ കെട്ടാം.  അതുവരെ മെഡിയ്ക്കൽ കോളേജിൽ ഒരുപാട് സ്ഥലവും സൌകര്യങ്ങളുമുണ്ട്, അതുപയോഗിയ്ക്കാം എന്നായിരുന്നു വിചാരം. മാത്രമല്ല, മെഡിയ്ക്കൽ കോളേജിനു സൌജന്യമായി ആദ്യവർഷം മുതൽ ചുമ്മാ ജോലിചെയ്യാൻ കുറച്ച് പിള്ളേരെ കിട്ടുകയും ചെയ്യും. വണ്ടിയുന്താനെങ്കിലങ്ങനെ.

യൂണിവേഴ്സിറ്റി ഫീസു വാങ്ങിയാണു പഠിപ്പിയ്ക്കുന്നത്. ഗ്രാന്റ് ഒന്നുമില്ലല്ലോ. നേഴ്സിങ്ങ്, ഫാർമസി, റേഡിയോഗ്രഫി, ലബോറട്ടറി, ഫിസിയോ എല്ലാ നാലുകൊല്ല ബിരുദക്കാരും സെമസ്റ്ററിൽ പതിമൂവായിരം വച്ചടയ്ക്കണം.

ഇതിനാരൊക്കെയാ ചേർന്നത്? വീടു പണയം വച്ചും, പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് ലോണെടുത്തും ബാക്കിയുള്ള ഒരു സെന്റ് ഭൂമി എഴുതി വിറ്റും, പലിശയ്ക്കു കടമെടുത്തും, അറിയാവുന്ന സ്ത്രീജനങ്ങളുടേയൊക്കെ കെട്ടുതാലി വരെ പണയം വച്ചും പതിമൂവായിരം ആറുമാസത്തിൽ വലിയ ഭാരമായിരുന്നവർ. എനിയ്ക്ക് ഉറപ്പായുമറിയാം അത് ഭാരമല്ലാത്ത ഒറ്റയൊരുവൻ ഒരുവൾ പോലും എന്റെ ക്ലാസിലില്ലായിരുന്നു.

ആരു പഠിപ്പിയ്ക്കും? അതായിരുന്നു ഞങ്ങടെ ഭാഗ്യം. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർമാരും ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞരും പീ ജീ ആർ സാറിന്റെ ഫോൺവിളിയിൽ ഞങ്ങളെ പഠിപ്പിയ്ക്കാനായി വന്നു. ലക്ചർമാരു പോലും വിരളം. ആ ചൌരസ്യേലെ ആദ്യ ചാപ്റ്ററില്ലേ, സജൈറ്റൽ, കൊറോണൽ, ആക്സിയൽ സംഭവം. അത് പോലും പറഞ്ഞ് തന്നത് അന്നമ്മാ മാഡം എന്ന് ഞങ്ങൾ സ്നേഹത്തോടെ, ബഹുമാനത്തോടെ വിളിയ്ക്കുന്ന ഡോക്ടർ അന്നമ്മാ തോമസാണ്. ഇൻഡ്യയറിയപ്പെടുന്ന അനാറ്റമിസ്റ്റ്. അവരുടെ വീടായിരുന്നു ആദ്യകാല അഡ്മിനിസ്റ്റ്രേഷൻ ആപ്പീസ്. ഞാനും അവിടെയാണു സർട്ടിഫിക്കറ്റുകൾ കാണിച്ച് വിരി വാങ്ങിയത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഇട്ടിസോമൻ സാർ അനാറ്റമി ഡിപ്പാർട്ട്മെന്റിനൊപ്പം ഒരു അഡ്മിനിസ്ട്രേറ്ററേപ്പോലെ ദൈനം ദിന കാര്യങ്ങളും മാനേജ് ചെയ്തു വന്നു.

ആദ്യ ബാച്ച് ക്ലാസ് തുടങ്ങി. ഒറ്റ ബാച്ചും ആളു തികഞ്ഞില്ല. ആദ്യവർഷം അത്യാവശ്യം സാമാന്യശാസ്ത്രങ്ങളിലെ പ്രാക്ടിക്കൽ മതിയല്ലൊ. എവിടുന്നോ കൊറച്ച് പ്രിസങ്ങളും, സ്പെക്ട്രോസ്കോപ്പുകളും, ഇലക്ട്രോണീക്സ് കപ്പാസിറ്റർ റെസിസ്റ്റർ സംഭവങ്ങളും മൈക്രോസ്കോപ്പുകൾ, ഈയോസിൻ ഹീമറ്റോക്സിലീൻ ഒക്കെ കൊണ്ട് വച്ചു. എന്തിനു വിഷമിയ്ക്കണം. പ്രാക്ടിക്കൽ വരുമ്പോ മെഡിക്കൽ കോളേജ് കിടക്കുവല്ലേ. അവിടെ ഇവന്മാർ നല്ലൊരു കൈ സഹായവുമാകും.

പക്ഷേ ആ മേൽ പാരഗ്രാഫിൽ ഒരു വാക്ക് ചോരച്ചാലുകൾ നിന്തിക്കയറിയ നമ്മുടെ സമരസഖാക്കൾക്ക് തെറിയായാണു തോന്നിയത്. ഒപ്പം ചാരക്കേസ് കരുണാകരൻ മുഖ്യമന്ത്രി. ഒരു ദിവസം പോലും ഭരിയ്ക്കാൻ അനുവദിയ്ക്കാമോ? എന്ത്? ഫീസ്. സ്വാശ്രയമോ, ഈ യൂണിവേഴ്സിറ്റിയിലോ, അത് പഠിയ്ക്കാൻ ആളു വന്നോ? എന്താണു കോട്ടപ്പള്ളീ (ക്ലീഷേ തന്നെ)

യൂണിവേഴ്സിറ്റിയിൽ  ഫ്ലോറൽ പാർക്കിലെ മധുരസോമം നുകർന്നേച്ച് വെറുതേയിരിയ്ക്കുമ്പോൾ അതി ശക്തമായി സ്വാശ്രയം എന്ന് ചിന്തിച്ച് പോയ ഈ കഴുതകളെ വിപ്ളവത്തിന്നിരയാക്കണമെന്ന് സഗാക്കൾ കമ്മിറ്റിയും കൂടി കോട്ടപ്പള്ളിസഗാവിന്റെ പിന്തുണയും മേടിച്ച് രക്തനച്ചത്രങ്ങൾ തുന്നാൻ തുടങ്ങി.

ഇവിടെ ആ മൂത്രപ്പുര വൃത്തിയാക്കി (ഒരു തുള്ളി സാഹിത്യമില്ല, ആദ്യ ബാച്ചാണത് വൃത്തിയാക്കിയത്) അതിൽ കയ്യീന്ന് കാശുകൊടുത്ത് ചോക്കു വാങ്ങിച്ച് വച്ച്, നേച്ചർ ക്ലബ് ഒക്കെ തുടങ്ങി കുറേ ചട്ടികളിൽ ഉള്ളയിടത്ത് പൂന്തോട്ടവും ഒക്കെ വച്ച് അൽ‌പ്പം നേരമ്പോക്കുമൊക്കെയായി ഈ ‘സ്വാശ്രയ’ പാവങ്ങൾ പ്രതീക്ഷിച്ചിരിയ്ക്കുകയാണു സുഹൃത്തുക്കളേ ഭാവി പ്രതീക്ഷിച്ചിരിയ്ക്കുകയാണ്.(സിംബൽ)

എത്തെപ്പൈ വക സ്വാശ്രയത്തിനെതിരേ ഗംഭീര സമരക്കൊടുമൈ. ഇവിടെയൊഴുകും വിസ്കി..സോറി ക്കുരുതിപ്പുനൽ. വിപ്ലവം ജയിയ്ക്കട്ടെ. എസ് എഫ് ഐ സിന്ദാബാദ്, വർഗ്ഗസമരം സിന്ദാബാദ്, കൊല്ലുമെടാ നായിന്റെമക്കളെ!

കമ്പ്ലീറ്റ് വന്ന് തല്ലിപ്പൊളിച്ചു.ഒന്നല്ല പലപ്രാവശ്യം.  നേച്ചർക്ലബിന്റെ ചെടിച്ചട്ടിയടക്കം തല്ലിപ്പൊട്ടിച്ചു. വയസ്സായ റിട്ടയേഡ് പ്രൊഫസർമാരെയൊക്കെ, ഇവനൊക്കെ സ്കാല്പെൽ പിടിയ്ക്കാൻ പറഞ്ഞ് കൊടുത്തവരാണ് മുച്ചൂടും തെറി വിളിച്ചു. ഭീഷണിപ്പെടുത്തി. ആ ഓൾഡ് മൂത്രപ്പുര ക്ലാസ്രൂമുകൾ സ്തംഭിപ്പിച്ചു. അന്നമ്മാ മാഡത്തിന്റെ വീട് ഉപരോധിച്ച് സമത്വം ആചരിച്ചു. സോഷ്യലിസത്തിന്റെ നാൾവഴികൾ.

സ്വാശ്രയം നടക്കും. നടന്നേ പറ്റൂ. യൂണിവേഴ്സിറ്റി രുചിപിടിച് പോയി. സെക്കന്റ് ബാച്ചായപ്പൊ രൂഫാ വരാൻ തുടങ്ങി. നേഴ്സിങ്ങിനും ഫിസിയോയ്ക്കും ഫാർമസിയ്ക്കും ആളു വന്ന് കൂടി. യൂണിവേഴ്സിറ്റിയുടേ അകത്തളങ്ങളിൽ വിപ്ലവോം പറഞ്ഞ് തടിയനങ്ങാതെ തിന്നു തീർക്കുന്ന ക്ലാർക്കാപ്പീസർമാർക്ക് ശമ്പളം ധാ‍രധാരയായി ഇടതടവില്ലാതെ കിട്ടാൻ ഈ എച്ചിപ്പണിക്കാരന്റെ പൈസ കിട്ടുമെന്നായി. അപ്പോഴും ഞങ്ങളെ പഠിപ്പിയ്ക്കുന്നവർക്ക് അയ്യായിരം രൂഫായാണു റെംയൂണറേഷൻ. അവർ റിട്ടയർ ചെയ്തവരായോണ്ട് അവർക്കിത് ജനസേവനം. ഞങ്ങൾ ഭാഗ്യവാന്മാർ.

ഒരുസമയത്ത് ഇവന്മാർ നൽകുന്ന അയ്യായിരം രൂപയ്ക്ക് പഠിപ്പിയ്ക്കാൻ ആളെക്കിട്ടാതായപ്പൊ റിട്ടയർ ചെയ്ത കോട്ടയത്തുള്ള മെഡിക്കൽ കോളേജ് പ്രൊഫസർമാരുടെ ലിസ്റ്റെടുത്ത് അവരുടെയോരോരുത്തരുടെ വീട്ടിൽ കയറി യാചിച്ചിട്ടുണ്ട് വന്നു ക്ലാസെടുക്കുമോ എന്ന്. അതുകൊണ്ടേന്താ, ഇന്നും കണ്ണിനു മുന്നിൽ വെളിച്ചമായി ആ മഹാത്മാക്കൾ നിൽക്കുകയും ചെയ്യുന്നു.

ആദ്യത്തെ ഒന്ന് രണ്ട് വർഷം ആയിട്ടും ഫീസ് യൂണിവേഴ്സിറ്റിയിലേക്ക് കെട്ടുന്നതല്ലാതെ ഇങ്ങോട്ടൊരു നയാ പൈസ പോലും കിട്ടുന്നില്ല.ക്ളാസുകൾ കൂടിയപ്പൊ ആർപ്പൂക്കര മുതൽ കോട്ടയം വരെയുള്ള സകല ഒഴിഞ്ഞ് കിടന്ന കടമുറികളും വാടകയ്ക്കെടുത്ത് ക്ളാ‍സ് നടത്തേണ്ടി വന്നു. പദ്മജാ ടൈലേഴ്സ് അപ്പറം മാസ്റ്റേഴ്സ് ഓഫ് ബയോമെഡിയ്ക്കൽ ഇൻസ്ട്രമെന്റേഷൻ അപ്പറം ജോയിച്ചന്റെ കാസറ്റുകട. പീ ജീ ആർ പിള്ള സർ ഫർണിച്ചർ മുതൽ കടലാസുകടക്കാരന്റെ മുന്നിൽ വരെ പലിശയ്ക്ക് പണം വാങ്ങിയിട്ട് തിരിച്ച് കൊടുക്കാനില്ലാത്തവരെപ്പോലെ അവധി പറഞ്ഞു.

ഇടതുപക്ഷ സിൻഡിക്കേറ്റ് വാശി കാട്ടുകയാണ്. സ്വാശ്രയത്തിനെതിരേ. സ്വാശ്രയത്തീന്ന് കിട്ടുന്ന പണം മുഴുവൻ യൂണിവേഴ്സിറ്റിയുടെ പൊതുഫണ്ടിൽ സഗാക്കൾ സെമിനാറുകൾ നടത്തിയും ഫെസ്റ്റിവലുകൾ തിമിർത്തും പൊടിച്ചു. മറൂവശത്തൂടെ ഞങ്ങളെ കാന്റീനി കേറ്റൂല്ല, ഞങ്ങൾക്ക് ഹോസ്റ്റലിൽ മുറിയില്ല, ഞങ്ങളെ ലൈബ്രറീൽ ഫുൾ മെമ്പർഷിപ്പ് തരരുത്, ചൂടുവെള്ളത്തി കുളിയ്ക്കരുത്. എന്തൊക്കെയാരുന്നു! ഇടത്കക്ഷ സർവീസ് സംഘടനകൾ ഒപ്പം.  ഇവന്റെയൊക്കെ അരി വാങ്ങിയ്ക്കുന്നത് ഞങ്ങളുടെ തന്തതള്ളമാർ ചോര നീരാക്കുന്നതാണെന്ന് ഒരു മരമയിരനും ഓർത്തില്ല. ക്ലാർക്കുമാർ ഞങ്ങടെ പേപ്പർ നീക്കൂല്ല, പരീക്ഷ മുതൽ ചോക്ക് വാങ്ങിയ്ക്കാൻ വരെയുള്ള ഫയലുകൾ യൂണിവേഴ്സിറ്റിയിലെ സെക്ഷനാപ്പീസർമാരുടെ ഓരോരുത്തരുടെ കാലുപിടിച്ച് നീക്കിയ്ക്കാൻ വിദ്യാർത്ഥികൾ ഊഴമിട്ട് ലീവെടുക്കും. ഞങ്ങടെ ആവശ്യങ്ങളുള്ള അജണ്ടകൾ സിൻഡിക്കേറ്റ് ചർച്ചയ്ക്കെടുക്കൂല്ല. മടുത്തു. വീ സീ യും മാറി.

മറ്റൊരു കുഴപ്പം ഞങ്ങൾക്ക് ആവശ്യമായ കൗൺസിൽ അംഗീകാരങ്ങൾ (നേഴ്സിങ്ങ് കൗൺസിൽ, ഫർമസി കൗൺസിൽ തുടങ്ങി) കിട്ടുന്നില്ല എന്നായിരുന്നു. ഒരു മിനിമം ഇൻഫ്രാ സ്ട്രക്ചറില്ലാതെ അംഗീകാരം തരൂല്ല. സാധാരണ കൈക്കൂലിക്കാശു കൊടുക്കുകയാണു വേണ്ടത്. ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് അത് പറ്റാത്തോണ്ട് ശരിയ്ക്കും പേപ്പറിൽ ഉള്ളത് കാണിച്ചാലേ അംഗീകാരം കിട്ടൂ. യൂണിവേഴ്സിറ്റി ഒരു പൈസ തരാതെ എന്ത് സൗകര്യം, എന്ത് അംഗീകാരം. പിള്ളേർ മൂന്നാം കൊല്ലമായി. ആകെ ബഹളം. പലരുടേയും വീട്ടിൽ ആകെയുണ്ടാരുന്ന പണമെടുത്താണ് എങ്ങനേയും ജോലികിട്ടാൻ പിള്ളേരെ പറഞ്ഞയച്ചത്. ഒരു ഗതിയുമില്ല , സഹായിയ്ക്കാൻ ആരുമില്ല.

ഞങ്ങളിറങ്ങി. ഒരു വിദ്യാർ'ത്തി' സംഘടനകളിലുമില്ലാതെ, ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും സഹായമില്ലാതെ. ഓരോരോ സിൻഡിക്കേറ്റ് യോഗങ്ങളിലും ചെന്ന് യോഗം നടക്കുന്ന മുറിയുടെ മുന്നിൽ മുദ്രാവാക്യം വിളിച്ചു. വീ സീ യെ ഉപരോധിച്ചു. എത്തെപ്പൈ കാളകൾ ഞങ്ങൾക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. ഭീഷണിപ്പെടുത്തി, എൻ ജീ യോ യൂണിയൻ പോലും ഞങ്ങടെ പൈസ വാങ്ങിച്ച് ഞൊട്ടിത്തിന്നിട്ട് സമരം ചെയ്യുന്ന കുട്ടികളെ വന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്കിച്ചു. എന്നലും യൂണിയനിലെ സ്നെഹമുള്ള ചേട്ടചേച്ചിമാർ മാറി നിന്ന് ഞങ്ങളോട് അനുഭാവം പറഞ്ഞു.

സമരങ്ങളിൽ സങ്കടം സഹിയ്ക്കാഞ്ഞ് സിൻഡിക്കേറ്റിലെ സാറന്മാരെയും മാഡമുമാരെയും പേരെടുത്ത് പറഞ്ഞ് പ്രാകിക്കൊണ്ട് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. വേറൊരു തവണ ഇനി മരിച്ചാലും കൊന്നാലും പ്രശ്നമില്ലെന്ന മട്ടിൽ രാത്രി പത്ത് മണിയായിട്ടും ഞങ്ങൾക്ക് ഫണ്ട് റിലീസ് ചെയ്യുന്നത് അജണ്ടയിലെടുക്കാഞ്ഞപ്പൊ വീസീയേയും സിൻഡിക്കേറ്റംഗങ്ങളേയും പൂട്ടിയിട്ടിട്ടുണ്ട്. കരിയില കൂട്ടിയിട്ട് കത്തിച്ച് പുകയിട്ടിട്ടുണ്ട്. സങ്കടം കൊണ്ട് പെൺകുട്ടികൾ അലറിക്കരഞ്ഞിട്ടുണ്ട്. പരസ്യ ആത്മഹത്യയ്ക്കൊരുങ്ങിയിട്ടുണ്ട്.

പിന്നെയുമുണ്ട് കാര്യങ്ങൾ. ട്രെയിനിങ്ങ് അഥവാ പോസ്റ്റിങ്ങിനു സമയമായപ്പൊ നേരത്തേ ഉദ്ദേശിച്ചപോലെ ഞങ്ങൾക്ക് മെഡിയ്ക്കൽ കോളേജിൽ ട്രെയിനിങ്ങ് തരൂല്ല. മെഡിയ്ക്കൽ കോളേജ് സൂപ്രണ്ടായിരിയ്ക്കുമ്പോൾ അവിടെ നല്ലൊരു വർക്ഫോഴ്സിനെ സൌജന്യമായിക്കിട്ടുന്ന കാര്യമെന്ന് പറഞ്ഞാണീ കോഴ്സുകളും സ്കൂളും പീ ജീ ആർ സാർ തുടങ്ങുന്നത് തന്നെ. പക്ഷേ ഭീകരന്മാരും തെണ്ടികളുമായ സ്വാശ്രയത്തിനത് കൊടുക്കേണ്ടന്ന് മാറിയ സർക്കാരും അവരുടെ മെഡിക്കോസും എത്തെപ്പൈയും ചേർന്നങ്ങ് തീരുമാനിച്ചു. മെഡിയ്ക്കൽ കോളേജിൽ ആരു കയറണമെന്ന് വിപ്ലവസർക്കാർ തീരുമാനിയ്ക്കും, സർവകലാശാലയ്ക്കതിലധികാരമില്ല. മാത്രവുമല്ല മെഡിയ്ക്കൽ കോളേജിൽ ഞങ്ങൾക്ക് ട്രെയിനിങ്ങ് തന്നാൽ സമരം ചെയ്യുമെന്ന് ഇടതു സർവീസ് സംഘടനകൾ പ്രഖ്യാപിച്ചു. ആദ്യ ദിനം പോസ്റ്റിങ്ങിനു പോയവരെ സർവീസ് സംഘടനക്കാർ സമരം ചെയ്ത് അടിച്ചോടിച്ചു. ട്രെയിനിങ്ങ് കിട്ടാത്തത് കൊണ്ട് കൌൺസിലുകൾ കോഴ്സുകൾക്ക് അംഗീകാരം നൽകുകയുമില്ല.

സമരം ചെയ്തതുകൊണ്ട് മെഡിയ്ക്കൽ കോളേജിൽ ട്രെയിനിങ്ങ് അഥവാ പോസ്റ്റിങ്ങ് കിട്ടിയില്ലെങ്കിലും (അത് സർക്കാർ തീരുമാനം), ഞങ്ങടെ പ്രാക്ക് കേട്ട് സഹിയ്ക്കാതെയും, പൂട്ടിയിട്ട് വിശന്നപ്പോൾ വയറ്റിൽ ആവി കയറിയും, പീ ജീ ആർ സർ ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രീയദർശനീ ഹിത്സിൽ കേറി ഇരന്നും, തെറിവിളിച്ചും ഒക്കെയായപ്പൊ വീ സീയും സിൻഡിക്കേറ്റ് പുംഗന്മാരും ഫണ്ട് റിലീസ് ചെയ്തു.

കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള കൺസ്ട്രക്ഷൻ- സെന്റ്രൽ പൊതുമരാമത്ത് വകുപ്പ് - കൺസ്ട്രക്ഷൻ ഏറ്റെടുത്ത് നല്ല ഒന്നാംതരമൊരു കെട്ടിടം, കോട്ടയത്തെ ഏറ്റവും കൂടുതൽ ചതുരശ്ര അടിയുള്ള കെട്ടിടം നിർമ്മിച്ച് തുടങ്ങി. അതും ആ സ്കൂളിനു മുകളിലെ ചെറിയ സ്ഥലത്ത്.ഞങ്ങടെ ഫീസുവരുമാനത്തിന്റെ കാൽഭാഗം പോലും വേണ്ടിവന്നില്ല അത് പണിയാൻ. തൊട്ടുമുകളിൽ മെഡിക്കൽ കോളേജിന്റെ വക കപ്പ നട്ട് വെറുതേയിട്ടിരിയ്ക്കുന്ന സ്ഥലം ഞങ്ങൾക്ക് തരാമെന്നായിരുന്നു ചാരക്കേസ് കരുണാകരൻ ജി പറഞ്ഞിരുന്നത്. പക്ഷേ അപ്പോഴേയ്ക്ക് വർഗ്ഗസമരം വന്നുപോയതുകൊണ്ട് ഒരു കാരണവശാലും സ്വാശ്രയ ഭീകരന്മാരെ തൊട്ടുകൂടെന്ന് വിധിച്ച് അത് വലിയോർകൾ പുള്ളൈമാർക്ക് കപ്പ നടാൻ തന്നെ കൊടുത്തു. തന്നില്ലെങ്കിലെന്താ? ഉള്ള സ്ഥലത്ത് എസ് എം ഈ നല്ല ഉഗ്രനായി പണിതു തുടങ്ങി. കോസ്റ്റ് എഫക്ടീവായി.

ട്രെയിനിങ്ങ്. എന്തുചെയ്യും? മെഡിക്കൽക്കോളേജുകാർക്ക് വേണ്ടെങ്കിൽ വേണ്ട.പീ ജീ ആർ പിള്ള എന്നത് ഇൻഡ്യയിൽ മുഴുവൻ ഒരുപാട് പേർക്ക് ബഹുമാനമുള്ള ഒരു ഡൊക്ടറാണ്, അതിലുപരി അഡ്മിനിസ്റ്റ്രേറ്ററാണ്.മദ്രാസിലെ അപ്പോളോ, ബാംഗ്ലൂരിലെ സെന്റ് ജോൺസ്, കിദ്വായ് പോലെയുള്ള ആശുപത്രികൾ, കേരളത്തിനകത്തു തന്നെ അമൃത, ലിസി, മെഡിക്കൽ ട്രസ്റ്റ്, ലിറ്റിൽ ഫ്ലവർ, തുടങ്ങി ഏറ്റവും നല്ല സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഡയറക്ടർ നേരിട്ട് വിളിച്ച്പറഞ്ഞ് ഞങ്ങൾക്ക് ട്രെയിനിങ്ങ് തരമായി. മെഡിക്കൽ കോളേജിലെ മ്യൂസിയം പീസുകൾ വച്ചല്ല, ഏറ്റവും അത്യന്താധുനികമായ ട്രെയിനിങ്ങ്.

ആർ സീ‍ സീ എന്ന സ്ഥാപനത്തിലും വിദ്യ അഭ്യർത്ഥിച്ച് ചെന്നിട്ടുണ്ട്.ഞങ്ങടെ ആദ്യ ബാച്ച് ചെന്നന്ന് സമരമായിരുന്നു. ചെന്ന പിള്ളേരെ പടി ചവിട്ടിയ്ക്കാതെ ഓടിച്ച് വിട്ടു. മൂന്ന് കൊല്ലം കഴിഞ്ഞ് ഏതോ ഒരു രജിസ്റ്റ്രാർ (പുള്ളിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് അത്രയ്ക്കറിഞ്ഞൂടാരുന്നെന്ന് തോന്നുന്നു) ഞങ്ങളെ ട്രെയിനിങ്ങിനു സമ്മതിച്ച് വീണ്ടും കത്തയച്ചു. ഓരോ കൊല്ലവും ഒരാചാരം മാതിരി ട്രെയിനിങ്ങ് അപേക്ഷിച്ച് ഞങ്ങൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് ലെറ്ററയയ്ക്കും. അന്ന് ആർ സീ സീൽ ഞാനുൾപ്പെടുന്ന ബാച്ചാണ് പോയത്. പ്രശ്നമുണ്ടാകുമോ എന്നറിയാത്തതിനാൽ എല്ലാരും തിരുവനന്തപുരം ലോക്കൽസ് ആരുന്നു.  ഒരു ദിവസം നിന്നു. അപ്പോഴാണ് അവന്മാർ അത് അറിഞ്ഞത്. പിറ്റേന്ന് ഞങ്ങൾ സ്വാശ്രയ ഭീകരരെ അകത്ത് കയറ്റിയാൽ രോഗികളെ പരിശോധിയ്ക്കില്ലെന്ന് ചില നായിന്റെമക്കൾ പ്രതിജ്ഞയെടുത്തു. ഞങ്ങളെ വിരട്ടി. എന്റെ മുന്നിൽ വച്ച് ഒരു പട്ടിയ്ക്ക് പിറന്നവൻ ഞങ്ങളോടുള്ള ദേഷ്യത്തിനു സ്കാനിങ്ങിനു വന്ന ഒരു ലുക്കീമിയ ബാധിച്ച കൊച്ചു കുട്ടിയെ മുച്ചൂടും തെറിപറയുന്നത് കേട്ടപ്പൊ കെട്ടു വിട്ടു. ഈ നാറിയെ ഇന്ന് മെഡിയ്ക്കൽ കോളേജിലിട്ട് തല്ലുമെന്ന് കുമാരപുരം ചേട്ടന്മാരെ വിളിച്ച് ഉറപ്പിച്ചു.

പക്ഷേ, 'നിങ്ങൾക്ക് വേണോങ്കിൽ വാശിപിടിച്ച് നിൽക്കാം, തെറ്റ് എന്റേതാണ്, ഇവർ ഇങ്ങനെ പെരുമാറുമെന്ന് എനിയ്ക്ക് ഒരിയ്ക്കലും തോന്നിയില്ല, ക്ഷമിയ്ക്കണം നിങ്ങൾ തീരുമാനമെടുക്കുക' എന്ന് അറിയപ്പെടുന്നൊരു ശാസ്ത്രജ്ഞനും അച്ഛന്റെ പ്രായമുള്ളയാളുമായ രജിസ്റ്റ്ട്രാർ എന്നോട് നേരിട്ടാണു പറഞ്ഞത്. 'വാശിപിടിച്ച് കാൻസർ രോഗം വന്നവരുടെ ചികിത്സ ജെപ്രൊഡൈസ് ചെയ്യുന്നില്ല സർ. അറിയാതെയാണെങ്കിലും ഞങ്ങൾക്ക് ഇവിടെ ഒരു ദിവസം നിൽക്കാൻ അനുവാദം തന്നതിനു നന്ദി' എന്ന് എന്റെ കൂടെയുള്ളവൾ ആംഗലേയത്തിൽ മറുമൊഴിഞ്ഞു. ഇന്നും നന്ദി.

പക്ഷേ ഞങ്ങൾക്ക് നന്ദിയുണ്ട് വിപ്ലവത്തൊഴിലാളികളോട്. ആ ട്രെയിനിങ്ങും അനുഭവങ്ങളും ഇന്നും ഈ നാൽ‌പ്പതാം വയസ്സിലും ഞങ്ങളുടെയെല്ലാം ജീവിതത്തിൽ പുരോന്മുഖമായേ മാറ്റം വരുത്തിയിട്ടുള്ളൂ. നിങ്ങൾ മെഡിക്കൽ കോളേജുകളിൽ ഞങ്ങളുടെ നാലുവർഷം തളച്ചിടാതിരുന്നത് കൊണ്ട് അമ്മയുമച്ഛനും കടം മേടിച്ചും മറ്റും തരുന്നതെങ്കിലും, സ്ലീപ്പറിൽ പോകാൻ പണം തികയാത്തതുകൊണ്ട് ജനറലിൽ തള്ളിയിടിച്ച് കയറിയിരുന്ന് പോയെങ്കിലും ചെറുപ്രായത്തിൽത്തന്നെ ചെന്നൈയിലും, ബാംഗ്ലൂരിലും, മധുരയിലും, കോവൈയിലും, തിരുപ്പതിയിലും,മൈസൂരിലും, ഹൈദരാബാദിലും, കാക്കിനടയിലും, ഡിണ്ടിഗല്ലിലും കേരളത്തിന്റെ വടക്കേയറ്റം മുതൽ നാഗർകോവിൽ വരേയും ഭാഷയേയും കാലാവസ്ഥയേയും ജീവിതരീതിയേയുമൊക്കെ മറികടന്ന് യാത്രചെയ്തു പരിവ്രാജകരെപ്പോലെ പഠിച്ചു. അതുകൊണ്ട് ഈ യൂകേയിൽ മാത്രം എന്റെ ഒറ്റ കോഴ്സിൽ നിന്ന്  മുപ്പതോളം പേരുണ്ടിന്ന്. ബാക്കി നേഴ്സിങ്ങ്, ഫാർമസി, മൈക്രോബയോളജി ഒക്കെയെടുത്താൽ നൂറുകണക്കിനു എസ് എം ഈയന്മാരുണ്ടിവിടെ. ഇനി അമേരിയ്ക്കയിലും മിഡിലീസ്റ്റിലും ആഫ്രിക്കയിലും ഒക്കെ കണക്കെടുക്കാവതല്ല. ഇൻഡ്യയ്ക്ക് പുറത്ത് ജോലിചെയ്യുന്നതിൽ വലിയ കാര്യമെന്നല്ല. ലോകമെമ്പാടും എത്തുന്നത് ക്വാളിറ്റിയില്ലാതെ പറ്റില്ലല്ലോ. എവിടെയായാലും ജോലിചെയ്യുന്ന എല്ലാവരും അവരുടെ ജീവിതത്തിന്റെ ഔന്നത്യവും സംതൃപ്തിയും അതിന്റെ എല്ലാ രീതിയിലും ആസ്വദിയ്ക്കുന്നു.

ഏഴു കൊല്ലം എങ്ങാണ്ട് പീ ജീ ആർ പിള്ള സർ ഡയറക്ടറായിരുന്നു. ഒരുപാട് കുതികാൽ‌വെട്ടുകളെ മറികടന്ന്. അവസാനം വിപ്ലവ സിൻഡിക്കേറ്റ് ഏതോ തൊടുന്യായം നിയമമുണ്ടാക്കി (ചെരുപ്പിടുന്നവർ ഡയറക്ടർമാരാവാൻ പാടില്ലെന്നോ അറുപത്തഞ്ച് കഴിഞ്ഞവർ മാളത്തിലൊളിയ്ക്കണമെന്നോ മറ്റോ) അദ്ദേഹത്തെ ഇറക്കി വിട്ടു. ശരിയ്ക്കും ഒരു സുപ്രഭാതത്തിൽ ഇറക്കി വിടുന്നത് പോലെ തന്നെയായിരുന്നു.

ഞങ്ങളുടെ ബിൽഡിങ്ങ് പണി, ആ ബിൽഡിങ്ങ് പണിയുമ്പോൾ സൂപ്പർവൈസർ ആയിരുന്ന ശശിസാറോടൊപ്പം രാത്രിയിലുൾപ്പെടെ, ഇതെങ്ങനെയാവും എന്ന് സ്വപ്നം കണ്ട് ബിൽഡിങ്ങ് സൈറ്റിലിരുന്ന് പാട്ട് പാടിയിട്ടുണ്ട്. ഓരോരോ ക്ലാസു മുറികളായി പണിയുമ്പോൾ ഇങ്ങനെവേണം ഞങ്ങൾക്ക് മുറികളെന്ന് പറഞ്ഞ് പ്ലാൻ നോക്കിയിട്ടുണ്ട്. ആ ബിൽഡിങ്ങ് പണി ഏതാണ്ട് പൂർത്തിയാക്കിയിരുന്നു. പശ്ചാത്തല വിഷയങ്ങൾക്ക് ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളേക്കാളും സൌകര്യമുള്ള ലാബുകൾ, ഇന്ന് വരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നല്ലൊരു മെഡിക്കൽ ലൈബ്രറി (ജേർണലുകൾ കുറവായിരുന്നു പക്ഷേ). ഒന്നാം ക്ലാസ് ക്ലാസുകൾ സൌകര്യങ്ങൾ. നാലാം നിലയ്ക്കു മുകളിൽ (ടെറസ്) ഒരു ഓഡിറ്റോറിയവും ഹാളുമായിരുന്നു പ്ലാൻ.

ഈ സ്ഥാപനം മൂന്നുനാലു കൊല്ലം കൂടി സ്വാശ്രയമായി നിലനിർത്തണമെന്നും, ബിൽഡിങ്ങ് പണി കഴിഞ്ഞ് പടിപടിയായി ഫീസ് ഇല്ലാതെയാക്കി ശാസ്ത്രീയമായ ഫെസിലിറ്റികൾ കൂട്ടി, നല്ല അധ്യാപകരെ ആകർഷിച്ച് ഇതിനെയൊരു ലോകോത്തര ഗവേഷണകേന്ദ്രമാക്കണമെന്നുമായിരുന്നു പീ ജീ ആർ സാറിന്റെ സ്വപ്നം. അദ്ദേഹം അത് മീറ്റിങ്ങുകളിൽ കൂടെക്കൂടെ പറയുമാരുന്നു.  എന്തായാലും അദ്ദേഹം ഇറങ്ങിയപ്പൊ ബിൽഡിങ്ങിൽ ബാക്കിയുണ്ടായിരുന്നത് നാലു നിലകൾക്ക് മുകളിൽ പണിയണമെങ്കിൽ ലിഫ്റ്റ് വേണമെന്ന ബിൽഡിങ്ങ് നിയമം കൊണ്ട് ലിഫ്റ്റിന്റെ ഓട്ടയ്ക്കകത്ത് ലിഫ്റ്റ് വരുകയെന്ന പണി മാത്രമായിരുന്നു. പുള്ളിയുടെ സെന്റോഫ് ദിവസം, ആ ആഴ്ചയിൽ ലിഫ്റ്റിന്റെ ഓട്ട കട്ടവച്ച് കെട്ടി. കറുത്ത ടൈത്സൊട്ടിച്ചതിൽ ഇന്ന് എത്തെപ്പൈയും ഏബീവീപ്പിയും കേയെസ്യൂയും ഒക്കെ പോസ്റ്ററൊട്ടിച്ച് കളിയ്കുന്നു.നാലു നിലയ്ക്ക് മുകളിൽ ഓഡിറ്റോറിയം പണി നിന്ന് അവിടെ ഷീറ്റിട്ട് മൂടി. അതിനുശേഷം ഒരു കട്ട ആ ബിൽഡിങ്ങിൽ കയറിയിട്ടില്ല.

അതുപോലെ തന്നെ ഈയിടെ വേറേ യേതോ ഒരു സ്വാശ്രയക്കാരനു കിടക്കാൻ മുറി നിഷേധിച്ചിട്ട്, അന്തസ്സോടെ വിരിമാറു ഇടനെഞ്ചിൽ കാട്ടി, ചോരച്ചാലുകൾ നീന്തിക്കയറി സാങ്കൽ‌പ്പിക തൂക്കുമരങ്ങളിൽ ഊഞ്ഞാലയാടി മരണത്തിന്റെ മുഖത്ത് ചവുട്ടി നിവർന്ന് ഞെളിഞ്ഞ് നിൽക്കുകയാണു കേരളത്തിന്റെ സ്വന്തം വിപ്ലവപ്രസ്ഥാനം..പൊതുവിദ്യാഭാസം സംരക്ഷിയ്ക്കാൻ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നിറക്കിവിട്ട്.. അവർ ജയിയ്ക്കട്ടെ. സ്വാശ്രയം തോറ്റു തൊപ്പിയിട്ടല്ലോ.


നടക്കട്ട്

No comments:

Post a Comment