Friday, October 08, 2010

പാസഞ്ചറും പീപ്‌ലി ലൈവും

പീപ്‌ലി (ലൈവ്) സിനിമ കാണാ‍ന്‍ ചെന്നപ്പോള്‍ ആകെ പത്തോ പതിനഞ്ചോ പേരേ കൊട്ടകയിലുണ്ടായിരുന്നുള്ളൂ. അതു തന്നെ അത്ഭുതമായിരുന്നു.എക് കുഡീ പഞ്ചാബ് കീ യും അന്‍‌ജാനാ അന്‍‌ജാനായും മറ്റും ഓടുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഈ മൂലയ്ക്ക് കിടക്കുന്ന സിനിമാക്കൊട്ടകയില്‍ ഈ സിനിമ ഓടുന്നതു പോലും അത്ഭുതം തന്നെ.
ഒരു കോമഡി സിനിമയാണെന്ന് പരസ്യം നല്‍കിയിരുന്നത് കൊണ്ടാണോ എന്നറിയില്ല തുടങ്ങിയപ്പൊ മുതല്‍ കുറേ മാര്‍വാഡി പെണ്‍പിള്ളേര്‍ ഇരുന്ന് കൊലകൊലാന്ന് ചിരിയ്ക്കാന്‍ തുടങ്ങി. ഓരോരോ ഡയലോഗിനും ചിരി.
കുറേക്കഴിഞ്ഞപ്പോള്‍ എന്റെ കൂടെക്കയറിയവന്  പ്രാന്തായി. അവന്‍ അല്‍പ്പം ഉറക്കെത്തന്നെ ചോദിച്ചു:“ഇത്‌നാ ഹസ്നേ കേലിയേ ക്യാ ഹെ ഇസ് മേ“?
ചിരി പൂര്‍ണ്ണമായും നിന്നില്ലേലും ശബ്ദം അല്‍പ്പം കുറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍
കര്‍ഷക ആത്മഹത്യകള്‍ ഭാരതത്തില്‍ മാത്രമല്ല.അമേരിയ്ക്കയിലും യൂറോപ്പിലും സാമാന്യ ജനത്തേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിയ്ക്കുന്നു. . ഭാരതത്തില്‍ ഓരോ 32 മിനിറ്റിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു.ഏതാണ്ട് രണ്ട് ലക്ഷത്തോളം കര്‍ഷകരാണ് 1997 നു ശേഷം ഭാരതത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.അതില്‍ 86.5 ശതമാനം പേരും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തവരാണ്. അവരുടെ ശരാശരി കടം ഏതാണ്ട് 30000 രൂപയില്‍ താഴെയും. വിദര്‍ഭയിലെ പരുത്തികൃഷിക്കാരില്‍ 200 പേരാണ് 2005 ജൂലായ്ക്കും 2006 ഫെബ്രുവരിയ്ക്കും ഇടയില്‍, ഏഴു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

എന്തുകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു?
കടവും പണത്തിനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കാര്യമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ എന്ത് കൊണ്ട് ഇത്രയും കടം വരുന്നു?
കുറച്ച് ചരിത്രം നോക്കാം
ഭാരതത്തിലെ കര്‍ഷകന്‍ ആനാദി കാലം മുതല്‍ക്കേ കടത്തില്‍ ജനിച്ച്, കടപ്പെട്ട് ജീവിച്ച് കടത്തില്‍ മരിയ്ക്കുന്നവനാണ്.
1960 കളുടെ അവസാനത്തില്‍ ഭാരതത്തില്‍ ഗവണ്മെന്റിന്റെ നിരന്തരമായ പ്രചരണഫലമായാണ് ഹരിത വിപ്ലവം സാധ്യമായത്. അതിനു മുന്‍പ് ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന വിത്തുവര്‍ഗ്ഗങ്ങളേയും കൃഷി രീതികളേയും പാടേ തമസ്കരിച്ച് അമേരിയ്ക്കയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത പുത്തന്‍ വിത്തുകള്‍ ഭാരതത്തിലെ കൃഷിഭൂമികളില്‍ പ്രയോഗിക്കപ്പെട്ടു. അത്തരം വിളകള്‍ക്ക് വേണ്ടി കോടിക്കണക്കിനു കിലോ കീടനാശിനികളും രാസവളങ്ങളും-എല്ലാം വിദേശ കമ്പനികളോ, വിദേശകമ്പനികള്‍ക്ക് റോയല്‍റ്റി കൊടുത്ത് ഭാരതത്തിലുണ്ടാക്കിയതോ- കൃഷി ഭൂമിയില്‍ പ്രയോഗിക്കപ്പെട്ടു.ഭാരതത്തിന്റെ കാര്‍ഷികോല്‍പ്പാദനം പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുകയുണ്ടായി.വരാനിരിയ്ക്കുന്ന പുത്തന്‍ സ്വര്‍ഗ്ഗത്തെപ്പറ്റി ജനങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി.
പക്ഷേ ഹരിതവിപ്ലവം യദാര്‍ത്ഥത്തില്‍ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുകയുണ്ടാ‍യോ? യദാര്‍ത്ഥത്തില്‍ കര്‍ഷകന്‍ അതില്‍ നിന്നും ലാഭമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. വിത്തും രാസവളങ്ങളും കീടനാശിനിയും കര്‍ഷകന് വന്‍‌തോതില്‍ വിലകുറച്ചാണ് വിറ്റിരുന്നത്.പലപ്പോഴും ഗവണ്മെന്റ് സൌജന്യമായി തന്നെ ഇത് കര്‍ഷകന് കൊടുത്തു. അതുകൊണ്ട് തന്നെ അവര്‍ക്ക് വിളവ് വളരെ കുറഞ്ഞ വിലയ്ക്കു പോലും വില്‍ക്കുവാനായി. ഫുഡ് കോര്‍പ്പറേഷനുകളുടെ ഗോഡൌണുകളില്‍ ഇങ്ങനെ വിലകുറച്ച് ശേഘരിച്ച അരിയും ഗോതമ്പും പുഴുക്കളും എലിയും തിന്നു തീര്‍ത്തു. പട്ടിണി കിടക്കുന്നവന്‍ പട്ടിണി കിടന്നുതന്നെയിരുന്നു.പക്ഷേ കണക്കുകളില്‍ ഭാരതം ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത വരിച്ചു. പുഴുവരിച്ച റേഷന്‍ പാവങ്ങള്‍ വാങ്ങിച്ചു കഞ്ഞിവച്ചു.

ഇനി ചിലര്‍ വിത്തുകളും വളവും കീടനാശിനികളും വാങ്ങതെ കൃഷിയിറക്കാം എന്നു തീരുമാനിച്ചാലോ? നടപ്പില്ല. കാരണം  ചുറ്റുമുള്ളവരെല്ലാം കീടാനാശിനികള്‍ ഉപയോഗിയ്ക്കുന്നവരാണ്. അവിടെ നിന്ന് ഓടിവരുന്ന കീടങ്ങള്‍ വിഷമുപയോഗിയ്ക്കാത്ത കൃഷിസ്ഥലങ്ങളെ ബാക്കി വയ്ക്കില്ല.കീടനാശിനികളുടെ അമിത ഉപയോഗം കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളായ തവള ചിലന്തി മുതലായതുകളെയുംനശിപ്പിച്ചിരുന്നു.  രാസവളം അമിതമായി കൊല്ലങ്ങളായുപയോഗിച്ച് മണ്ണിന്റെ ജൈവികത ഇല്ലാതെയായി.തന്റെ അച്ഛനപ്പൂപ്പനമാരും അമ്മയമ്മൂമ്മമാരും ഉപയോഗിച്ചിരുന്ന രാസവളവും കീടനാശിനിയും വേണ്ടാത്ത വിത്തുകള്‍, അമേരിയ്ക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചോളവിത്തിന്റേയും ഗോതമ്പിന്റേയും കയറ്റിറക്കത്തില്‍ എവിടേയോ നഷ്ടമായി.

എന്നുകരുതി ഹരിത വിപ്ലവത്തെ കുറ്റം പറയാന്‍ ഒട്ടും സാധ്യമല്ല. അന്നത്തെ പരിതസ്ഥിതിയില്‍ കാര്‍ഷിക നവോദ്ധാനത്തിന് ഹരിത വിപ്ലവത്തേക്കാള്‍ മെച്ചപ്പെട്ട യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.
ഇവിടെയാണ് ചതി വരുന്നത്. ഹരിത വിപ്ലവം സാധ്യമാക്കിയ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചുള്ള അറിവും ഗവേഷണവുംതുടര്‍ന്നു പോകുന്നതില്‍ തൊണ്ണൂറുകളുടേ ആദ്യം മുതല്‍ ആഗോളവല്‍ക്കരണത്തിന് പരവതാനി വിരിയ്ക്കുന്നതിനിടയില്‍ ഗവണ്മെന്റും രാജ്യവും മറന്നു പോയി. പ്രാദേശികമായ കൃഷി രീതികള്‍ പുനരുജ്ജീവിപ്പിയ്ക്കുകയും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി ശാസ്ത്രീയമായും ജൈവ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടും കൃഷി   ചെയ്തിരുന്നുവെങ്കില്‍ ഹരിതവിപ്ലവത്തിന് ഒരു പുതു മുഖം നല്‍കാമായിരുന്നു ഒരു പക്ഷേ മാറിയ ലോകക്രമത്തില്‍ അത് ലാഭത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്തേനേ

പത്തിരുപതു കൊല്ലം കഴിഞ്ഞു. രാജ്യം ആഗോളവല്‍ക്കരണത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ കമ്പോളാധിപത്യത്തെ പഴയ കോളനികളിലേയ്ക്ക് ഇറക്കുമതി ചെയ്തപ്പോള്‍ സാമ്രാജ്യത്ത ശക്തികള്‍ മുന്നില്‍ വച്ച കരാറുകളിലൊന്ന് കര്‍ഷകനു നല്‍കുന്ന സബ്സിഡി പിന്‍പലിയ്ക്കണം എന്നതായിരുന്നു.സബ്സിഡി പിന്‍‌വലിച്ചു. രാസവളം, കീടനാശിനി, വിത്തുകള്‍ എന്നിവ യഥാര്‍ത്ഥ വിലയ്ക്ക വാങ്ങുവാനായി കര്‍ഷകനു കടം വാങ്ങേണ്ടി വന്നു. സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും വഴി ,കരാറിലൊപ്പുവച്ചതു കൊണ്ട് കിട്ടിയ സഹായപ്പണം കര്‍ഷകനു വായ്പയായി ഗവണ്മെന്റ് നല്‍കി. ഓരോരോ വിളവെടുപ്പിനും പറ്റ് തീര്‍ത്ത് വിളവിറക്കിന് വീണ്ടും വായ്പയെടുത്ത് കടത്തിന്റെ തീരാത്ത ഒരു കറക്കത്തിലേയ്ക്ക് കര്‍ഷകന്‍ എടുത്തെറിയപ്പെട്ടു.

ഇങ്ങനെ കടത്തിന്റെ ചക്രത്തിലൊരിയ്ക്കലാണ് കുടുംബത്തിലൊരാള്‍ക്ക് മാരകമായ അസുഖമോ പെണ്‍കുട്ടിയുടേ കല്യാണമോ വരുന്നതെങ്കിലോ? ബാങ്ക് ,കൃഷിസ്ഥലം പണയം വച്ചാല്‍ വായ്പ തരും. വായ്പയെടുത്താലേ ചികിത്സ ചെയ്യാന്‍ പറ്റൂ. വായ്പയെടുത്ത് ചികിത്സിയ്ക്കും. ചിലപ്പോ പെണ്ണിനെ കെട്ടിച്ചയയ്ക്കും ചിലപ്പോ ചോരുന്ന പുരയൊന്നു കെട്ടിമേയും. നാലോ അഞ്ചോ കൊല്ലങ്ങള്‍ വിളവെടുത്താല്‍ തിരിച്ചടയ്ക്കാമെന്നൊരു കണക്കുകൂട്ടലുണ്ട്. മഴയോ വെയിലോ ചതിച്ച് വിളവെടുക്കാനാവാതെവന്നാല്‍.... ബാങ്കുകാര്‍ വീട്ടില്‍ കയറിയിറങ്ങും. ചെണ്ടകൊട്ടി ജപ്തി നോട്ടീസ് പതിപ്പിയ്ക്കും. വട്ടിപ്പലിശക്കാര്‍ വീട്ടില്‍ വന്ന് ചീത്തവിളിയ്ക്കും. ചിലപ്പോ കയ്യേറ്റം ചെയ്യും.

അപ്പനപ്പൂപ്പന്മാരും അമ്മയമ്മൂമ്മമാരും സമ്പാദിച്ച ഭൂമിയാണ്. ആത്മഹത്യയുടെ താക്കോല്‍ ഇവിടെയാണിരിയ്ക്കുന്നത്. സായിപ്പിന് ലോണ്‍ അടയ്ക്കാനാവാതെവന്നാല്‍ അവന്‍ ബള്‍ബിന്റെ ഹോള്‍ഡര്‍ ഉള്‍പ്പെടെ അഴിച്ചെടുത്ത്  ബാങ്കിന് ജപ്തി ചെയ്യാന്‍ പാകത്തിന് വീടുപേക്ഷിച്ച് സ്ഥലം വിടും. അങ്ങനെ കൂട്ടത്തോടെ സ്ഥലം വിട്ടപ്പോള്‍ ജപ്തിനടത്തി ലേലം വിളിയ്ക്കുമ്പോള്‍ കൊടുത്ത വായ്പയുടെ പകുതി വിലപോലും വീടിന് നല്‍ക്കാന്‍ ആളില്ലാതെയായി. കാശു പോയ പാശ്ക്ചാത്യ ബാങ്കുകാര്‍ സാമ്പത്തികമാന്ദ്യം പ്രഖ്യാപിച്ചു.

ഭാരതത്തില്‍ അങ്ങനെയല്ല. അപ്പനപ്പൂപ്പന്മാരുടെ ഭൂമിയും വീടുമാണ്. അത് നഷ്ടപ്പെടുത്തുന്നതിലും നല്ലത് മരണമാണ്.ഒരുചാണ്‍ കയറിലോ ഒരു കുപ്പി കീടാനാശിനിയിലോ ചുരുക്കത്തില്‍ അഭിമാനം കാത്തു രക്ഷിയ്ക്കാം. ചിലപ്പോ കുടുംബത്തോടെ തന്നെ. അല്ലെങ്കില്‍ ഞാന്‍ ചത്തെന്നാല്‍ ചിലപ്പോ ഗവണ്മെന്റ് സഹായധനം വല്ലതും തന്റെ കുടുംബത്തിനു നല്‍കിയെന്നും വരാം.

ഭാരതത്തിലെ കര്‍ഷക ആത്മഹത്യകളില്‍ ഏതെടുത്താലും കഥകള്‍ ഇതുപോലെയൊക്കെയായിരിയ്ക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്. അപമാനവും പട്ടിണിയും സഹിയ്ക്കവയ്യാതെ, തന്റെ പൂര്‍വികര്‍ സമ്പാദിച്ച ഭൂമിയും വീടുമൊക്കെ കൈവിട്ട് പോകുന്നത് കണ്ടുനില്‍ക്കാനാവാതെ ഒരു നിമിഷത്തിന്റെ അങ്കലാപ്പില്‍ മരണം വരിയ്ക്കുന്ന പാവം മനുഷ്യര്‍.



സിനിമ കണ്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആ ചോദ്യം തലയില്‍ നിന്ന് ഒഴിയുന്നില്ല..
”ഇത്‌നാ ഹസ്നേ കേലിയേ ക്യാഹെ ഇസ് മേ“?

ഈ സിനിമയിലെ നാഥ കടക്കാരനാണ് - കര്‍ഷകന്റെ പ്രതിനിധിയാണ്. ചേട്ടന്‍, ഭാര്യ കുട്ടികള്‍ അമ്മ എന്നിവരടങ്ങുന്ന കുടുംബമുണ്ട്. ബാങ്ക് വായ്പ കഴുത്തില്‍ മുറുകിയപ്പോ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കാന്‍ ഒരു ലോക്കല്‍ ജാതി നേതാവിന്റെയടുക്കല്‍ പോയി. അയാളാ‍ണ് നാഥയോടും ചേട്ടനോടും ആത്‌മഹത്യ ചെയ്യാന്‍ പരിഹസിച്ചത്.

നാഥയുടേ ഭാര്യ ഒരു വായാടിയാണ്. അമ്മ സദാസമയവും പ്രാകിക്കൊണ്ട് തളര്‍ന്നു കിടക്കുന്ന സ്ത്രീ. ഈ സിനിമയിലെ രണ്ട് സ്ത്രീകളും സദാസമയം ഭര്‍ത്താക്കന്മാരെയും മക്കളേയും പ്രാകുന്ന,ചിലപ്പോ നമുക്ക് പ്രാന്തെന്ന് പോലും തോന്നുന്ന രീതിയില്‍ സിനിക് ആയ സ്ത്രീകളാണ്. നാഥയും ചേട്ടനും ഒന്നും ചെയ്യാതെ ഇരുപത്തിനാലു മണിയ്ക്കൂറും കള്ളും കുടിച്ച് കഞ്ചാവുമടിച്ച് നടക്കുന്ന  മടിയന്മാരും. നാഥ മരിച്ചാല്‍ ഗവണ്മെന്റ് കുറെ പണം തരുമെന്നും, കടം എഴുതിത്തള്ളുമെന്നും മനസ്സിലാക്കുന്ന ചേട്ടനാണ് അയാളെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുന്നത്. വളരെ ചാതുര്യത്തോടെ ചേട്ടന്‍ നാഥയെ കൊണ്ട് ആത്‌മഹത്യ ചെയ്യാന്‍ സമ്മതിപ്പിയ്ക്കുന്നു.
കള്ളു കുടിച്ച് , വഴിയില്‍ നിന്ന് നാഥ ഇത് ഉറക്കെപ്പറയുന്നത് കേട്ട ഒരു ലോക്കല്‍ പത്രത്തിന്റെ ലേഘകന്‍ അയാളുടെ പത്രത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു.നാഥ ജീവിയ്ക്കുന്നത് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിയ്ക്കുന്ന സമയത്ത് ഈ വാര്‍ത്ത ഒരു വന്‍ സെന്‍സേഷനാകുമെന്ന് മനസ്സിലാക്കുന്ന ദേശീയ വിഷ്വല്‍ മീഡിയകള്‍ രായ്ക്കു രാമാനം നാഥയുടെ വീട്ടുമുറ്റത്ത് ദേശീയ തത്സമയ സം‌പേക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നു.സാറ്റലൈറ്റ് വാനുകളും ക്യാമറാകളും, പത്രപ്രവര്‍ത്തകരും ഒക്കെയായി നാഥയ്ക്കും കുടുംബത്തിനും സ്വസ്ഥമായി മലമൂത്ര വിസര്‍ജ്ജനം ചെയ്യാനുള്ള അവസരം പോലും നഷ്ടപ്പെടുന്നു.

വാര്‍ത്താ ചാനലുകളുടെ വിവേചന രഹിതമായ റിപ്പോര്‍ട്ടിങ്ങ് രീതികളേയും, രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളേയും, ജാതി രാഷ്രീയക്കാരുടെ ഗുണ്ടാ‍യിസത്തേയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്നേഹമില്ലായ്മയേയും ഒക്കെ കണക്കിനു കളിയാക്കുമ്പോള്‍ സിനിമ കാണാന്‍ മള്‍ട്ടിപ്ലക്സില്‍ നൂറുരൂപാ കൊടുത്ത് കയറാ‍ന്‍ കഴിവുള്ള ഭാരതത്തിലെ ഇടത്തട്ടുകാരനായ പ്രൊഫഷണലുകള്‍ക്കും, തന്തതള്ളമാര്‍ക്ക് കാശുള്ള വിദ്യാര്‍ത്ഥികള്‍ക്കും, ഫാബിന്‍ഡ്യാ ബുദ്ധി ജീവികള്‍ക്കും ഈ സിനിമ ഇഷ്ടപ്പെടും. ഉദാത്ത സിനിമയെന്ന് വാഴ്ത്തും.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവന്‍ നാഥയുടെ ആത്മഹത്യ ഭീഷണിയ്ക്ക് കാരണമായി, അമേരിയ്ക്കയുടെ കറുത്ത കരങ്ങളേപ്പറ്റിയൊക്കെ ഘോരഖോരം പ്രസംഗിയ്ക്കുന്ന ക്ലീഷേ തമാശ സീനൊക്കെ പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധ ബു ജി കളുടെയിടയില്‍ ഒരുപാട് കയ്യടി നേടിയേക്കാം.
ഞാനാലോചിയ്ക്കുന്നത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരു കര്‍ഷകനേയും അയാളുടെ കുടുംബത്തേയും ഈ സിനിമയെടുത്തവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ്. മടിയര്‍, കഞ്ചാവുവലിയന്മാര്‍, ഉത്തരവാദിത്തമില്ലാത്തവര്‍, ധൈര്യമില്ലാത്തവര്‍,  യുവാവായ മകന്‍ മരിച്ച് പണം വരുന്നത് നോക്കിയിരിയ്ക്കുന്ന തളര്‍ന്ന് കിടക്കുന്ന തള്ള. അനുജനെ ആത്മഹത്യ ചെയ്യിച്ച് പണം കിട്ടാന്‍ നോക്കിയിരിയ്ക്കുന്ന ചേട്ടന്‍. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് വരുന്ന സൌഭാഗ്യങ്ങളെ നോക്കിയിരിയ്ക്കുന്ന, അയാളെ അല്‍പ്പം പോലും സ്നേഹമില്ലാതെ സകലസമയവും വഴക്കു കൂടിക്കൊണ്ടിരിയ്ക്കുന്ന ഭാര്യ. അച്ഛന്‍ എന്നാണ് ചാകുന്നതെന്ന് നോക്കിയിരിയ്ക്കുന്ന മകന്‍. അബദ്ധത്തിനു ആത്മഹത്യ ചെയ്യാം എന്നു പറഞ്ഞുപോയെങ്കിലും അതിനൊന്നും ഒട്ടും ആഗ്രഹമില്ലാത്ത നാഥ.

നാലു നേരം ഭക്ഷണം ലഭിച്ച് കിടന്നുറങ്ങാന്‍ സ്വസ്ഥമായി വീടും, മാസാമാസം ശമ്പളം കിട്ടുന്ന ജോലിയും ഉള്ള, ഇടത്തട്ടിലെ മുകള്‍ത്തട്ടിലുള്ള ബോബേക്കാരന് കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതുത്തരവാദിത്തമില്ലായ്മയെന്ന് തോന്നുന്നതില്‍ ഒട്ടും അത്ഭുതമില്ല.പക്ഷേ ശരാശരി മലയാളി അത് പറയരുത്. കാരണം നമ്മുടെ പൊതുജീവിതത്തിലെ ആത്മഹത്യയ്ക്കും സുഖജീവിതത്തിനുമിടയിലെ നൂല്‍പ്പാലം വളരെ നേര്‍ത്തതാണ്. എന്റെ അമ്മാവന്മാരും അണ്ണന്മാരും നാളെമുതല്‍ അറബിനാട്ടില്‍ ജോലിചെയ്യേണ്ടന്ന് ഷേകല്‍‌ബിന്‍‌സുല്‍ത്താന്‍ ഉത്തരവിറക്കിയാല്‍ സഹകരണ ബാങ്കു മുതല്‍ ലോക്കല്‍ പലിശക്കാരന്‍ ചിട്ടിയുണ്ണി വരെയുള്ളവര്‍ വീടുകളില്‍ കയറിയിറങ്ങി നിരങ്ങും. സോഫ്റ്റ് വെയറിന് ഓര്‍ഡര്‍ കിട്ടിയില്ലേലും ഗതി അതു തന്നെ.
പാസഞ്ചര്‍ എന്നൊരു മലയാള സിനിമ കണ്ടപ്പോഴും എനിയ്ക്കിതുതന്നെയാണ് തോന്നിയത്. ഇടത്തട്ടുകാരന്റെ ഹീറൊയിസം. അതില്‍ ലോഹമണല്‍ ഖനനത്തിനെതിരേ പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്ത്രീ കഥാപാത്രമുണ്ട്. പ്ലാച്ചിമടയിലെ മയിലമ്മയുടെ നിഴലായ ഒരു കഥാപാത്രം. ഉയര്‍ന്ന ഇടത്തട്ടുകാരനായ ഒരു “മേനോന്‍” വക്കീലും മാധ്യമപ്രവര്‍ത്തകയായ ഭാര്യയും വളരെ ബുദ്ധിപൂര്‍വം, ജീവന്‍ വരെ തൃണവല്‍ഗണിച്ച് ത്യാഗം സഹിച്ച് ലോഹമണല്‍ ഖനനത്തിനെതിരേ പ്രവര്‍ത്തിയ്ക്കുമ്പോള്‍ വിവരമില്ലാത്ത ഔട്ട്സ്പോക്കണായ മരയ്ക്കാത്തി? യായ ഈ നാട്ടുകാരി സ്ത്രീ അവരുടെ ത്യാഗത്തെയൊക്കെ പുല്ലുവില നല്‍കുകയും, അവരെ തള്ളിപ്പറയുകയും,കള്ളത്തരങ്ങള്‍ പറയുകയും ഒക്കെ ചെയ്യുന്ന ഒരു സെമി വില്ലത്തിയാണ്. കഥയെഴുതിയയാള്‍ അവരെ അങ്ങനെ സ്റ്റീരിയോടൈപ്പ് ചെയ്യണമെന്ന് ബോധപൂര്‍വം വിചാരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
ഇനിയിങ്ങനെയല്ലാതെ എന്തു ചെയ്യണം?പരമപരിശുദ്ധനായ നാഥയുംകുടുംബവും വില്ലന്മാരായ സമൂഹവും എന്ന നിലയില്‍ രണ്ട് കരച്ചില്‍ പാട്ടും ഒരു താരാട്ടും ഒക്കെ വച്ച് ഒരു ശരാശരി ബോളീവുഡ് പടം പിടിയ്ക്കണമായിരുന്നോ എന്ന് മറുചോദ്യം ചോദിയ്ക്കാം. ഇത് ഒരു സറ്റയറാണ് എന്നു വാദിയ്ക്കാം. ഇത് സറ്റയര്‍ അല്ല. സിനിയ്ക്കല്‍ ആണ്. ആദി മുതല്‍ അന്ത്യം വരെ സിനിയ്ക്കല്‍ ആയ ചിത്രം.
പീപ്ലി ലൈവിന്റെ കഥയെഴുത്തുകാരനും സംവിധായകനും മനപ്പൂര്‍വം നാഥയേയും കുടുംബത്തേയും സ്റ്റീരിയോടയിപ്പ് ചെയ്യണമെന്ന് വിചാരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.ചിലപ്പോ മനപൂര്‍വം തന്നെ ചെയ്തതാവാനും മതി.സിനിമയുടെ  അവസാന ഷോട്ടിലും നാഥ മറ്റുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ ജോലിയൊന്നും ചെയ്യാതെ വെറുതേയിരിയ്ക്കുന്നതാണ് കാണിയ്ക്കുന്നത്.

അവനവന്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വര്‍ഗ്ഗത്തിന്റെ കളക്റ്റീവ് അബോധത്തിന്റെ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ വളരെ ബോധപൂര്‍വമായി കണ്ണുകള്‍ തുറന്നു വച്ച് ജീവിച്ചാലേ സാധിയ്ക്കുകയുള്ളൂ. അങ്ങനെ കണ്ണുകള്‍ തുറന്ന് വച്ച് വര്‍ഗ്ഗത്തിന്റെ സ്വഭാവത്തില്‍ നിന്നുയരുന്നവരെയാണ് വിപ്ലവകാരികള്‍ എന്നു പറയുന്നത്.
അമീര്‍ഖാനിലും അനുഷ റിസ്‌വിയിലും രഞിത് ശങ്കറിലുമൊക്കെ അങ്ങനെയുള്ളവരെ പ്രതീക്ഷിച്ചു എന്നും പറഞ്ഞില്ല.

3 comments:

  1. സിനിമ കാണാൻ ടിക്കറ്റെടുത്ത് തീയേറ്ററില്‍ കേറിയവര്‍ക്ക് സിനിമ കണ്ട് ചിരിച്ചൂടെ? അംബിയണ്ണനു ചിരി വന്നില്ലാന്നു വെച്ച് അവർക്കും വരരുതെന്നോ? ഞാനേതായാലും ചിരിച്ചു. ഇടക്ക് കണ്ണൊന്നു നനയുകയും ചെയ്തു. ഇവിടെ രജനീകാന്തിന്റെ പടം കാണാന്‍ കേറിയാല്‍ കയ്യടികൊണ്ട് ഡയലോഗൊന്നും കേക്കാന്‍ പറ്റില്ല. എനിക്കു ദേഷ്യം വരുന്നു.ഇതിലെന്തോന്നിത്ര കയ്യടിക്കാന്‍ എന്നു ചോദിച്ചാല്‍ എന്റെ തടി കേടാവും എന്നല്ലാതെ മറ്റൊന്നും നടക്കില്ല.

    ഇനി പോസ്റ്റിലെ വിഷയത്തിലേക്ക്:
    സാമൂഹിക പ്രസക്തിയുള്ള രണ്ട് വിഷയങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഒന്ന് കര്‍ഷക ആതഹത്യകള്‍. രണ്ടാമത്തേത് മാധ്യമങ്ങളുടെയും ബ്യൂറോക്രസിയുടേയും നിരുത്തരവാദിത്തപരമായ ഇടപെടലുകള്‍. ഇതില്‍ രണ്ടാമത്തേതിനാണു സിനിമ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്നാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് സംവിധായിക ഒരു ജേര്‍ണലിസ്റ്റ് കൂടി ആയ സ്ഥിതിക്ക്. കര്‍ഷക ആത്മഹത്യ എന്ന വിഷയം ഒരു സിനിമയില്‍ ഇങ്ങനയേ കൈകാര്യം ചെയ്തു കൂടൂ എന്നു നിയമമൊന്നുമില്ലല്ലോ? കർഷക ആത്മഹത്യയെ പരാമർശിക്കുന്നെങ്കിൽ അത് സീരിയസ് ആയേ തീരൂ എന്ന മുന്‍ ധാരണയാണ് ഈ പോസ്റ്റിനാധാരം എന്നാണെനിക്ക് തോന്നുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കര്‍ഷക ആത്മഹത്യയെയല്ല സിനിമ പരിഹസിക്കുന്നത്. മറിച്ച് അത്തരം സംഭവങ്ങളെ പരിഹാസ്യമാക്കിത്തീര്‍ക്കുന്ന മാധ്യമമങ്ങളെയാണ്. ഇതേ വിഷയം ലക്ഷ്മണ്‍ കാര്‍ട്ടൂണ്‍ ആയി അവതരിപ്പിച്ചാല്‍ ആരെങ്കിലും ലക്ഷമണെതിരെ വാളെടുക്കുമോ?

    ReplyDelete
  2. സുഹൃത്തേ
    സിനിമകാണുന്നതോ ചിരിയ്ക്കുന്നതോ ഒന്നുമായിരുന്നില്ല എന്റെ വിഷയം. ബൂര്‍ഷ്വാസിയും പെറ്റിബൂര്‍ഷ്വാസിയുമടങ്ങുന്ന പൊതു സമൂഹം അന്യവല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത്.അത് മനസ്സിലാക്കാനാവാതെ പോയത് എന്റെ ഭാഷാസ്വാധീനത്തിലുള്ള കുറവ് കൊണ്ടാകാം. ക്ഷമിയ്ക്കുക.

    ReplyDelete
  3. സിനിമയൊന്ന് കാണട്ടെ, എന്നിട്ട് രണ്ടാമതും വരുന്നുണ്ട്.ഗോസായി സിനിമകളോടുള്ള പുച്ഛം മുഴുവനും ഇനിയും മാറിയിട്ടില്ല, അതിന്റെ ഒരു ജാഡയിലായതുകൊണ്ട് കാഴ്ച പതുക്കെയായിരിയ്ക്കും.

    ഇത് പ്രസക്തമായതുകൊണ്ട് കാണുക തന്നെ.

    ReplyDelete