Sunday, February 24, 2008

ചൊട്ട മുതല്‍ ചുടല വരെ

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം

പൊളിഞ്ഞ,ഇടിഞ്ഞ് വീഴാറായ ഓടിട്ട ഒരു കെട്ടിടം. ചുറ്റിനുമുള്ള പട്ടണത്തില്‍ നിന്നൊഴിഞ്ഞ് ഒരു വയസ്സനെപ്പോലെ നില്‍ക്കുന്നു. രണ്ട് മുറികള്‍ കയറിച്ചെല്ലുന്നിടത്ത് കാണാം. ഒന്നില്‍ ഒരു മേശയിട്ട് രണ്ട് നേഴ്സുമാര്‍ ഇരുപ്പുണ്ട്. രണ്ട് കട്ടിലും. ഒന്നില്‍ ഒരു രോഗി കിടപ്പുണ്ട്. ഒന്നില്‍ ചില സാധനങ്ങള്‍ വച്ചിരിയ്ക്കുന്നു. തറയില്‍ കീറപ്പായ വിരിച്ച് രണ്ട് കുഞ്ഞുങ്ങളോടൊപ്പം അമ്മമാര്‍ ഇരിയ്ക്കുന്നു. ഡൊക്ടര്‍ എവിടെയെന്ന് ചോദിച്ചതിന് അടുത്ത മുറിയിലേയ്ക്ക് ചൂണ്ടിക്കാട്ടി.

ഞാനങ്ങോട്ട് കയറിച്ചെല്ലുമ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിനെയാണ് കണ്ടത്. പെട്ടെന്നാരെങ്കിലും കുഴഞ്ഞ് വീണതാകുമെന്നേ കരുതിയുള്ളൂ.ഡോക്ടറെവിടെ എന്ന വീണ്ടുമുള്ള ചോദ്യത്തിന് ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് കൈചൂണ്ടി നേഴ്സ് മറഞ്ഞു. ഒരു പത്തന്‍പത് ആള്‍ക്കാര്‍ വരും. സ്ത്രീകളും കുട്ടികളും .

ഓഹോ അത് ഡൊക്ടറുടെ പരിശോധനാ മുറിയാണല്ലോ?
ആളുകളെ വകഞ്ഞ് മാറ്റി ഞാനാ കസേരയുടെ അടുത്തെയ്ക്ക് ചെന്നു. ഡോക്ടറുണ്ട്. ചുറ്റിനും പത്തോളം കുട്ടികളും. അയാള്‍ ഒരേ സമയം ഒരു കുട്ടിയുടെ ദേഹത്തെവിടെയോ സ്റ്റെതസ്കോപ്പ് മുട്ടിയ്ക്കുകയും മറ്റൊരു കുട്ടിയ്ക്ക് മരുന്നെഴുതുകയും ചെയ്യുന്നു. ചിലപ്പൊ തലയുയര്‍ത്തി അവിടെ നില്‍ക്കുന്നവരോട് എന്താ എന്ന് ചോദിച്ചാലായി. ചിലര്‍ ചിലതൊക്കെ പറയുന്നു. അയാളത് കേള്‍ക്കാതെതന്നെ എന്തോ കുറിപ്പടിയെഴുതി കൊടുക്കുന്നു.


ജീവിതത്തിലാദ്യമായി ഒരേ സമയത്ത് പത്ത് പേരെ ചികിത്സിയ്ക്കുന്ന ഡോക്ടറെ അന്ന് ഞാനവിടെ കണ്ടു. ഗതികേട് തന്നെ... ഡോക്ടറുടേയും കുട്ടികളുടേയും.
(2002 ജൂലായ്, കേരളത്തിലെ ഒരു‍ താലൂക്ക് ഗവണ്മെന്റ് ആശുപത്രി.)

നഗര പ്രദേശങ്ങളിലുള്ള ആശുപത്രികളെ യുദ്ധം നന്നായി ബാധിച്ചിരുന്നു. ലണ്ടനിലുള്ള ഒരാശുപത്രിയും ബോബിങ്ങില്‍ നിന്ന് വിമുക്തമായില്ല.ആശുപത്രികളുടെ കാര്യം വളരെ കഷ്ടമായിരുന്നു . ഉദാഹരണമായി പാഡിംഗ്ടണ്‍ ആശുപത്രിയില്‍ കട്ടിലുകളുടെ കാലുകള്‍‍ എണ്ണ നിറച്ച ടിന്നുകളില്‍ ഇറക്കിവച്ചിരിയ്ക്കുന്നു. പാറ്റ കട്ടിലില്‍ കയറാതിരിയ്ക്കാന്‍.

ഇരുപത്തൊന്ന് ശതമാനം ആശുപത്രികളും ഏതാണ്ട് നൂറ് കൊല്ലം മുന്‍പ് ഉണ്ടാക്കിയവയായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതിനും അമ്പതുകൊല്ലത്തിലേറെ പഴക്കമുണ്ടായിരുന്നു. ചൂ‍ടാക്കാന്‍ മിക്ക ആശുപത്രികളിലും അമ്പത് കൊല്ലത്തിലേറെ പഴക്കമുള്ള ബോയിലറുകളാണ് ഉണ്ടാ‍യിരുന്നത്.

മെഡിസിന്‍ വാര്‍ഡുകള്‍ , ന്യൂമോകോക്കല്‍ ന്യുമോണിയ, ശ്വാസകോശ പഴുപ്പ്, അക്യൂട്ട് നെഫ്രൈറ്റിസ് (വൃക്കരോഗം) , ആമ വാത പനി, ആമവാതം മൂലമുള്ള ഹൃദയരോഗം, ക്ഷയം, സിഫിലിസ്‍, എല്ലാ സ്റ്റേജിലുമുള്ള ബ്രുസെല്ലോസിസ്(തിളപ്പിയ്ക്കാത്ത പാല്‍ കുടിയ്ക്കുന്നത് മൂലമുണ്ടാകുന്ന ഒരുതരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍.) എന്നീ രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് നിറഞ്ഞിരുന്നു. പറയത്തക്ക മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല്ല. നല്ല നേഴ്സിങ്ങ് ശ്രുശ്രൂഷയും ചുരുക്കം ചില മരുന്നുകളും ..അതായിരുന്നു ആശുപത്രികള്‍. ശിശുമരണ നിരക്ക് 1000 കുട്ടികളില്‍ 59 എന്നതായിരുന്നു.

അക്കാലത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു റിഷപ്ഷനിസ്റ്റ് പറയുന്നു.”ഞാന്‍ രാവിലേ ജോലിയ്ക്കെത്തുമ്പോള്‍ രോഗികളുടെ നിര ആശുപത്രിവളപ്പും , ആശുപത്രിയ്ക്ക് മുന്നിലെ തെരുവും കഴിഞ്ഞ് മുഖ്യ തെരുവിലേയ്ക്ക് അപ്രത്യക്ഷമാകുന്ന രീതിയിലായിട്ടുണ്ടാകും”
(രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലെ ആശുപത്രികളെപ്പറ്റിയുള്ള ഒരു വിവരണം )

ഈ അവസ്ഥയിലുള്ള ഒരു ആരോഗ്യ സംവിധാനമാണ് ക്ലമന്റ് അറ്റ്ലീ മന്ത്രിസഭയ്ക്ക് 1948 ല്‍ നേരിടേണ്ടി വന്നത്. യുദ്ധം കഴിഞ്ഞതേയുള്ളൂ. സൂര്യനസ്തമിയ്ക്കാത്ത ബ്രട്ടീഷ് സാമ്രാജ്യം പോയ്പ്പോയി. ഇന്‍ഡ്യയുള്‍പ്പെടെ പല രാജ്യങ്ങളും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞു. പലതും സ്വാതന്ത്ര്യം പ്രാപിയ്ക്കലിന്റെ വക്കിലാണ്. യുദ്ധം രാഷ്ട്രത്തിനെയാകെ കടക്കെണിയിലാക്കി. രാജ്യം മുഴുവന്‍ ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്ന സമയം.

യുദ്ധ വീരനായി ലോകമെമ്പാടും പ്രസിദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിശ്ചായ തെല്ലും വകവയ്ക്കാതെയാണ് ചര്‍ച്ചിലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തോല്‍പ്പിച്ച് ബ്രട്ടീഷ് ജനത ക്ലമന്റ് അറ്റ്ലിയുടെ ലേബര്‍ പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ചത്. ചര്‍ച്ചിലിന്റെ പ്രതിച്ഛായയ്ക്കും യുദ്ധനിപുണതയ്ക്കും ഈ അവസ്ഥയില്‍ നിന്ന് അവരെ രക്ഷിയ്ക്കാനാവില്ലെന്ന് അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഡോക്ടര്‍ ഏ ജേ ക്രോണിന്‍ എഴുതിയ ദ സിറ്റാഡല്‍ എന്ന നോവല്‍ വൈദ്യരംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തതകളെപ്പറ്റി തുറന്നെഴുതിയ ഒന്നായിരുന്നു. ബ്രട്ടീഷ് സമൂഹത്തില്‍ അതിന് വ്യാപകമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു.ചര്‍ച്ചിലിന്റെ പരാജയത്തിനു പോലും മുഖ്യ കാരണം ആ നോവലായിരുന്നു എന്ന് വാദങ്ങളുണ്ട്.

(ബിവറിജ് റിപ്പോര്‍ട്ടിനെക്കുറിച്ചും ക്ഷേമരാഷ്ട്രത്തെക്കുറിച്ചുമുള്ള കുറിപ്പ്: സയന്‍സ് മ്യൂസിയം ലണ്ടന്‍)

എന്തായാലും യുദ്ധം കഴിഞ്ഞ ഉടനേ ഒരു ഭൂദോദയത്തില്‍ ചെയ്തതൊന്നുമല്ല എന്‍ എച് എസ്. അതിന്റെ ചട്ടക്കൂട് ബ്രിട്ടണിലെ പ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വില്യം ബീവറിജ് തയാറാക്കിയ ബിവറിജ് റിപ്പോര്‍ട്ടാണ്. 1942 ലാണ് അത് പുറത്തിറക്കിയത്.

യുദ്ധം ജനങ്ങളുടെ ഇടയിലുള്ള ഒത്തൊരുമ വര്‍ദ്ധിപ്പിച്ചു. ഒരുപാട് ധനം യുദ്ധത്തിനായി ചിലവാക്കി. യുദ്ധസമയത്ത് എല്ലാവര്‍ക്കും തൊഴില്‍‍ നല്‍കാനും കഴിഞ്ഞിരുന്നു.

യുദ്ധം നടത്താന്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാമെങ്കില്‍, ഇത്രയും പണം ഉണ്ടാക്കാമെങ്കില്‍ യുദ്ധം ഇല്ലാത്ത സമയത്ത് ആ മാനുഷികശേഷി പുരോഗമനോന്മുഖമായ, മനുഷ്യോപകാരപ്രമായ, രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാലെന്ത്?.

ഈ ചോദ്യമാണ് ‘ചൊട്ട മുതല്‍ ചുടല വരെ‘ എന്ന പേരിലുള്ള ക്ഷേമ രാഷ്ട്ര ആസൂത്രണ പരിപാടികള്‍ നടപ്പിലാക്കാന്‍ അറ്റ്ലീ മന്തിസഭയ്ക്ക് ധൈര്യം നല്‍കിയത്.


(നാഗരികതയെ സോഷ്യലിസ്റ്റ് ബ്ലൊക്കുകാര്‍ ആയാസരഹിതമായ ബിവറിജ് പാതയിലേയ്ക്ക് നയിയ്ക്കുന്നു..1947ലെ ഒരു കാര്‍ട്ടൂണ്‍)

എന്‍ എച് എസ് വരുന്നതിനു മുന്‍പ് ബ്രിട്ടണിലെ ആരോഗ്യരംഗം ആകെ ചിതറിക്കിടകുകയായിരുന്നു. മുനിസിപ്പല്‍ ആശുപത്രികള്‍, കാശുകൊടുത്ത് ഡോക്ടറെ കാണാവുന്ന സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, തൊഴിലാളികള്‍ക്കായുള്ള ആശുപത്രികള്‍ ‍( ഈ എസ് ഐ പോലെ)..ചില സ്വകാര്യസ്ഥാപനങ്ങളും മിഷനറിമാരും സാമൂഹ്യ പ്രവര്ത്തകരുമൊക്കെ നടത്തുന്ന ചാരിറ്റബിള്‍ ആശുപത്രികള്‍, മാനസികമായ അപര്യാപ്തതകളും മാനസികരോഗങ്ങളുമുള്ളവരെ ചികിത്സിയ്ക്കുകയോ പാര്‍പ്പിയ്ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍.....ഒന്നിനും പൊതുവായ ഒരു ചട്ടക്കൂടോ മാര്‍ഗ്ഗരേഘയോ ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളെയൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് എന്‍ എച് എസ് തുടങ്ങിയത്.
അന്യൂറിന്‍ ബെവന്‍ ആയിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി.
അസൂത്രണത്തിന്റെ സമയത്ത് നാമെല്ലാം കേള്‍ക്കുന്ന ഒരു വാക്കാണ് മുന്‍‌ഗണന.. വളരെ വ്യാപ്തിയുള്ളൊരു വാക്കാണത്. ഒരോരുത്തരുടേയും മുന്‍‌ഗണന വ്യത്യാസപ്പെട്ടിരിയ്ക്കുമല്ലൊ. അന്യൂരിന്‍ ബവന്റെ മുന്‍‌ഗണന ഏതുവിധേനേയും ഒരു ഏകീകൃത പൊതുനിയന്ത്രിത സാര്‍വജനീന ആരോഗ്യ സംവിധാനം രാജ്യത്തുണ്ടാക്കുക എന്നതായിരുന്നു.
സ്വാഭാവികമായും എതിര്‍പ്പുകള്‍ വന്നു. കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷമാണ്, അവര്‍ എതിര്‍ക്കും എന്നതിനു സംശയമില്ല. പക്ഷെ ആരോഗ്യരംഗം സ്റ്റേറ്റ് നിയന്ത്രണത്തിലാകുന്നു എന്നത് അദ്യം വെകളിപിടിപ്പിച്ചത് അവരെയായിരുന്നില്ല.
ബ്രിട്ടണിലെ ഡൊക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനായിരുന്നു ഏറ്റവും കൂടുതല്‍ ഇതിനെ എതിര്‍ത്തത്.

എന്തിനാ ഡോക്ടര്‍മാരുടെ സംഘടന ഇതിനെ എതിര്‍ക്കുന്നത്? കാര്യം നിസാരമല്ല. ഇത്തരമൊരു രീതിവിധാനം വന്നാല്‍ അത് ഏറ്റവും ബാധിയ്ക്കുക ഡോക്ടര്‍മാരെയായിരിയ്ക്കും. പ്രാക്ടീസ് സ്വകാര്യമേഖലയില്‍ വില്‍ക്കാനുള്ള അവരുടെ അവകാശം കുറയും. അവര്‍ക്ക് ഗവണ്മെന്റ് ശമ്പളം വാങ്ങേണ്ടിവരും. അതായത് ഡൊക്ടര്‍ എന്ന നിലയില്‍ ബിസിനസ് ചെയ്യാനുള്ള വഴികള്‍ കുറയും.അപ്പോള്‍ അവരതിനെ എതിര്‍ക്കും.അതിനെയാണ് വര്‍ഗ്ഗസമരം എന്ന് പറയുക.:)

അന്യൂറിന്‍ ബവനെ മെഡിയ്ക്കല്‍ അസോസിയെഷന്‍ വിളിച്ചത് ഹിറ്റ്ലര്‍ എന്നായിരുന്നു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ അടിച്ചേല്‍പ്പിച്ച പോലെയുള്ള നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ ഉണ്ടാക്കിവയ്ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ഒച്ചപ്പാടുണ്ടാക്കി.ഹിറ്റ്ലര്‍ എന്ന വിളിപ്പേര് കാരണം പാശ്ചാത്യലോകത്തുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായയെപ്പറ്റി അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു.

ബവനും ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ പലകുറി നടന്നു.എന്തായാലും എന്‍ എച് എസ് തുടക്കദിവസമായ ജൂലായ് 5 1948 നു മുന്‍പായിത്തന്നെ തൊണ്ണൂറു ശതമാനം ഡോക്ടര്‍മാരും എന്‍ എച് എസിനു അനുകൂലമായി വിധിയെഴുതി.

ഉദാരമായ ശമ്പള വേതനവ്യവസ്ഥകളും, സ്വകാര്യ പ്രാക്ടീസ് അനുവദിയ്ക്കലും തുടങ്ങി ഡോക്ടര്‍മാരെ വശത്താക്കാന്‍ വളരെയേറെ യത്നിയ്ക്കേണ്ടി വന്നു അന്യൂറിന്‍ ബവന്..
അതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി “ എനിയ്ക് അവരുടെ വായില്‍ സ്വര്‍ണ്ണം നിറച്ചുകൊടുക്കേണ്ടി വന്നു” (stuffing their mouth with gold)

(എല്ലാവരേയും ഒരുപോലെ കാണുന്ന കൃസ്സ്മസ്സ് അപ്പൂപ്പന്‍-NHS..1948 ലെ ഒരു കാര്‍ട്ടൂ‍ണ്‍)

എന്‍ എച് എസിന്റെ പ്രഖ്യാപിത നയങ്ങള്‍ ഇതായിരുന്നു.

  • എല്ലാ തലത്തിലുമുള്ള ആള്‍ക്കാരുടെ സമഗ്രമായ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം
  • പണംകൊടുക്കാനുള്ള കഴിവനുസരിച്ചാവരുത്, ആവശ്യങ്ങള്‍ക്കനുസരിച്ചാവണം ചികിത്സ
  • സേവനത്തിനായുള്ള പണം 100 ശതമാനവും നികുതിവരുമാനത്തില്‍ നിന്ന് കണ്ടെത്തണം.. (എല്ലാവരും ഒരുപോലെ ആരോഗ്യ സേവനത്തിന് അര്‍ഹരാണ്. ഇന്‍ഷൂറന്‍സ് അടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ആരോഗ്യ സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുവാനുള്ള ഒരു കാര്യമാകരുത്.)
    ആരോഗ്യ സേവനം എല്ലാവര്‍ക്കും സൌജന്യമായിരിയ്ക്കണം.
മനുഷ്യ ചരിത്രത്തിലെ തന്നെ വലിയൊരു സംഭവമായിരുന്നു അത്. ലോകത്തിലാദ്യമായി എല്ലാവര്‍ക്കും അവരുടേ പ്രായമോ ലിംഗഭേദമോ ജോലിയോ സാമ്പത്തികസ്ഥിതിയോ വകവയ്ക്കാതെ തുല്യ അവകാശമുള്ള ഏറ്റവും നൂതനമായ രീതിയിലുള്ള പൊതുജനാരോഗ്യ പദ്ധതി .ലോകത്തിനു തന്നെ മാതൃകയാവുന്ന ഒന്ന്. ഒരു പൂര്‍ണ്ണമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാട്.
ആരോഗ്യരംഗത്ത് വിപ്ലവം തന്നെയായിരുന്നു അത്. തീര്‍ച്ചയായും സായുധമാര്‍ഗ്ഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതെതന്നെ.
അന്നുമുതലിന്നുവരെ പലവിധ കൂട്ടിച്ചെര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും എന്‍ എച് എസ് വിധേയമായിട്ടുണ്ട്. ജൂലായ് 2000 ല്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ആ‍ദര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമഗ്രമായ ആരോഗ്യപരിരക്ഷാ സംവിധാനവും രോഗിയുടെ സ്വകാര്യതയുടെ സംരക്ഷണം ഉറപ്പുവരുത്തലും ഒക്കെ അതില്‍പ്പെടുന്നു. പക്ഷേ പ്രധാനപ്പെട്ട കാര്യത്തില്‍-പൊതുനികുതിവരുമാനത്തില്‍ നിന്ന് എന്‍ എച് എസിനു വേണ്ട വരുമാനം കണ്ടെത്തും എന്നതും സേവനങ്ങള്‍ സൌജന്യമായിരിയ്ക്കും എന്നതും മാറ്റമില്ലാതെ തുടരുന്നു. എന്‍ എച് എസ് സേവനങ്ങള്‍ കിട്ടുന്നതിനായി ജനങ്ങള്‍ പ്രത്യേകമായ ഒരു ഇന്‍ഷൂറന്‍സോ നികുതിയോ അടയ്ക്കേണ്ടതില്ല.

അപ്പൊ നാഷണല്‍ ഇന്‍ഷൂറന്‍സോ?

നാഷണല്‍ ഇന്‍ഷൂറന്‍സ് എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആരോഗ്യപരിരക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതു ക്ഷേമനിധിയാണ്. തൊഴിലുടമകളും തൊഴിലാളികളും ചേര്‍ന്ന് വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം ഗവണ്മെന്റിലേയ്ക്ക് അടയ്ക്കുന്നു. അത് ഒരുതരത്തില്‍ ഒരു വരുമാന നികുതി തന്നെ. പക്ഷേ നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുമ്പോള്‍ സാധാരണ നികുതിപോലെയല്ലാതെ, ചില ആനുകൂല്യങ്ങള്‍ക്ക് അതടയ്ക്കുന്നയാള്‍ അര്‍ഹനാകുന്നു..ഉദാഹരണമായി മരണപ്പെടുകയോ, റിട്ടയര്‍ ചെയ്യുകയോ,ഗര്‍ഭിണിയാവുകയോ, തൊഴില്‍ രഹിതനാവുകയോ, എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്താല്‍ ബന്ധുക്കള്‍ക്കോ, സ്വന്തമായോ അല്‍പ്പം തുക ഒരുമിച്ച് കിട്ടും.തൊഴിലാളി ക്ഷേമനിധിയാണ് നമ്മുടെനാട്ടില്‍ എടുത്ത് കാണിയ്ക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം.പൊതുവായ വിശ്വാസം പോലെ ബ്രിട്ടണിലെ ആരോഗ്യപരിരക്ഷയുമായി നാഷണല്‍ ഇന്‍ഷുറന്‍സിന് യാതൊരു ബന്ധവുമില്ല. നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുന്നോ ഇല്ലയോ എന്നൊന്നും നോക്കാതെതന്നെ ബ്രിട്ടണിലെ താമസക്കാര്‍ക്കെല്ലാം എന്‍ എച് എസില്‍ സൌജന്യ ചികിത്സയ്ക്ക് അവകാശമുണ്ട്.

(In the cartoon the image is embodied in Lloyd George – seen here as a kind paternalist offering and sharing a vision of hope and renewal)

എങ്ങനെയാണ് എന്‍ എച് എസ് സേവനങ്ങള്‍ നടപ്പിലാക്കുന്നത്?

യഥാര്‍ത്ഥത്തില്‍ എന്‍ എച് എസ് സേവനങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ട് തലങ്ങളുണ്ട്
ഗവണ്മെന്റിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് എന്‍ എച് എസ് പ്രവര്‍ത്തിയ്ക്കുന്നത്.
എന്‍ എച് എസിന്റെ പല ശാഖകളായി പലവിധത്തിലുള്ള ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു.
1) പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍പ്രാഥമിക ആരോഗ്യസേവനം നടത്തിയ്ക്കുന്ന ട്രസ്റ്റുകളാണിവ. ഏതാണ്ട് 160 ഓളം പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. മൊത്തത്തില്‍ ഈ ട്രസ്റ്റുകളെല്ലാം കൂടി ഏതാണ്ട് 29000 ജനറല്‍ പ്രാക്ടീഷണര്‍മാരുടേയും 18000 ദന്തിസ്റ്റുകളുടേയും മേല്‍നോട്ടം വഹിയ്ക്കുന്നു.അതോടൊപ്പം പ്രാഥമിക ദ്വിതീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനുകളും നടത്തുന്നതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ചുമതലയും ഈ പ്രൈമറി കെയര്‍ ട്രസ്റ്റ്കള്‍ക്കാണ്.എന്‍ എച് എസ് ന്റെ ഫണ്ടിന്റെ 80 ശതമാനവും ചിലവഴിയ്ക്കുന്നത് പ്രൈമറി കെയര്‍ ട്രസ്റ്റുകളില്‍ കൂടെയാണ്.
2) എന്‍ എച് എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ഏതാണ്ട് 290 ഹോസ്പിറ്റല്‍ ട്രസ്റ്റുകളുണ്ട്. ഓരോ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റേയും കീഴില്‍ പല ആശുപത്രികളും അനുബന്ധസേവനങ്ങളും ഉണ്ടാകും. ദ്വിതീയ ത്രിതീയ ആതുരസേവനം നല്‍കുന്നത് ആശുപത്രികളാണ്. 260 ട്രസ്റ്റുകളിലായി ഏതാണ്ട് 1600 ആശുപത്രികള്‍ പ്രവര്‍ത്തിയ്ക്കുന്നു.

അതോടൊപ്പം എന്‍ എച് എസ് ആംബുലന്‍സ് സര്‍വീസ് ട്രസ്റ്റ്, എന്‍ എച് എസ് മാനസികാരോഗ്യ ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സമാന്തരമായി പ്രവര്‍ത്തിയ്ക്കുന്നു.








ഇവയുടെ നടത്തിപ്പ് പൂര്‍ണ്ണമായി വികേന്ദ്രീകരിച്ചതാണ്. പക്ഷേ കേന്ദ്രീകൃതമായ മേല്‍നോട്ടവും ഇടപെടലുകളും ഉണ്ടാകുന്നു. അതോടൊപ്പം തന്നെ പല ട്രസ്റ്റ്കള്‍ തമ്മില്‍ പൂര്‍ണ്ണമായ ആശയവിനിമയവും സേവന വിനിമയവും നടക്കുന്നുമുണ്ട്.

എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളുടെ നടത്തിപ്പില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി വളരെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തൊഴില്‍ ബന്ധങ്ങളേയും, പ്രൊഫഷനുകളുടെ ഉദ്ദേശത്തേയും തന്നെ ഇത് മാറ്റിമറിച്ചു. ഉദാഹരണമായി ചരിത്രപരമായി ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ഡൊക്ടറുടെ ചുമതലയിലായിരുന്നത് ഇന്ന് അനുബന്ധ വൈദ്യ വിദഗ്ധരുടേ ചുമതലകളിലൊന്നായി മാറിയിരിയ്ക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാന്‍ കഴിയുന്നു. അനുബന്ധ വൈദ്യ വിദഗ്ധരുടെ തൊഴില്‍ പരിധികളും മാറിവരികയാണ് .നേഴ്സിംഗ് ഇന്ന് സ്പെഷ്യാലിറ്റികളും സൂപ്പര്‍ സ്പെഷ്യാലിറ്റികളുമായി പിരിഞ്ഞിരിയ്ക്കുന്നു. അടിസ്ഥാന നേഴ്സിംഗ് പഠനം കഴിഞ്ഞ് ക്ലിനിയ്ക്കല്‍ നേഴ്സിങ്ങിലോ, മാനേജ്മെന്റ് / അഡ്മിനിസ്ട്രേഷനിലോ നേഴ്സിന് പഠനം തുടരാവുന്നതാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വന്ന ഒരു പഠനമനുസരിച്ച് വൈദ്യ വിദഗ്ധര്‍ തന്നെ മാനേജറാകുന്നതാണ് മാനേജ്മെന്റ് ഡിഗ്രി മാത്രമുള്ളവര്‍ ആകുന്നതിനേക്കാള്‍ നല്ലതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിന്റേയും പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധി /അണുബാധാ നിയന്ത്രണം എന്നിവയുടേയൊക്കെ നടത്തിപ്പ് അനുബന്ധ വൈദ്യ വിദഗ്ധരാവുന്നത് അത്തരം പരിപാടികളുടേ കാര്യക്ഷമത വളാരെയേറെ വര്‍ദ്ധിപ്പിച്ചു എന്നാണ് എന്റെ വ്യക്തിപരമായ അനുഭവവും . മാസ്റ്റേഴ്സ് , ഡോക്ടറല്‍ ഡിഗ്രികള്‍ അനുബന്ധ വൈദ്യ വിദഗ്ധരുടെ ഇടയില്‍ കൂടിവരികയാണ്..പൊതു ആരോഗ്യമേഖലയില്‍ ഉണ്ടായിവന്ന ജനാധിപത്യമാണ് ഇത്തരം മാറ്റത്തിലേയ്ക്കും അതുവഴി കൂടിയ ഗുണനിലവാരമുള്ള രോഗചികിത്സ ഉണ്ടാകുവാനും ഇടയായിരിയ്ക്കുന്നത്. സ്വകാര്യ മേഖല ഭരിയ്ക്കുന്ന അമേരിയ്ക്കയിലും മറ്റും അനുബന്ധവൈദ്യ വിദഗ്ധര്‍ ഇത്രയും സമഗ്രമായ തൊഴില്‍ പരിധി മാറ്റവും അക്കാഡമിക്കായ ഔന്നത്യവും ഉണ്ടാക്കിയിട്ടില്ല എന്നത് അതിനു തെളിവാണ്.

കമ്പ്ലീറ്റ് കോമ്പ്ലക്സായി..എന്തോന്നിത്.? മനുഷ്യനു മനസ്സിലാവുന്ന പോലെ പറഞ്ഞ് താടേയ്..എന്നല്ലേ പറഞ്ഞ് വരുന്നത്...ഇപ്പറഞ്ഞത് ഞാന്‍ പലയിടത്ത് നിന്നങ്ങ് വിവര്‍ത്തനം ചെയ്ത് വച്ചന്നേയുള്ള്‍ മാഷേ..കാര്യം പറയാം..

അതായത് നമുക്കൊരു ചുമയും പനിയും വന്നു.(നിങ്ങക്ക് വന്നില്ലേ വേണ്ടാ..എനിയ്ക്കു വന്നു എന്ന് വച്ചോ:)
നമ്മള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനറല്‍ പ്രാക്റ്റീഷണറെ അപ്പോയിന്മെന്റ് എടുത്തിട്ട് കാണാന്‍ പോകുന്നു. (നമ്മള്‍ ഒരു സ്ഥലത്ത് താമസം തുടങ്ങുമ്പോള്‍ തന്നെ ആ സ്ഥലത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു ജനറല്‍ പ്രാക്ടീ‍ഷണറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം)

എം ബീ ബീ എസ് കഴിഞ്ഞിട്ട് ജനറല്‍ പ്രാക്ടീഷണര്‍ക്കുള്ള ട്രെയിനിങ്ങ് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് (പാസായാല്‍) മാത്രമേ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. എം ബീ ബീ എസ് മാത്രം കഴിഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയുടെ കീഴില്‍/ ഏതെങ്കിലും കണ്‍സള്‍ട്ടന്റിന്റെ കീഴിലേ ജോലിചെയ്യാന്‍ സാധിയ്ക്കൂ. ജനറല്‍ പ്രാക്ടീഷണറായി പ്രൈവറ്റ് പ്രാക്ടീസ് പറ്റില്ല..

അതുപോട്ട് ..നമ്മള്‍ ജീ പീ ടടുത്ത് പോകുന്നു.ചലോ ജീ പീ സര്‍ജറി......
(ജീ പീ സര്‍ജറി എന്നാണ് പറയുന്നത്. സര്‍ജറി എന്ന് കേട്ട് ആരും ഞെട്ടരുത്. അങ്ങേര് ചെല്ലുന്നവരെയെല്ലാം സര്‍ജറിയൊന്നും ചെയ്യൂല്ല. ഹൌസ് സര്‍ജന്‍ എന്ന് പറയൂല്ലേ..അത്രേള്ളൂ.. ജീ പീ സര്‍ജറി എന്ന് പറഞ്ഞാല്‍ ഒരു കൊച്ച് ക്ലിനിക്കായിരിയ്ക്കും...)

ജീ പീ ക്ലിനിക്കിലുള്ള കൊച്ച് ജീ പീ മാര്‍, നേഴ്സ്, മറ്റ് സ്റ്റാഫുകള്‍ ഇവര്‍ക്കൊക്കെ ശമ്പളം മറ്റാനുകൂല്യങ്ങള്‍, ഉപകരണങ്ങള്‍ ഒക്കെ അതാത് സ്ഥലത്തെ പ്രൈമറി കെയര്‍ ട്രസ്റ്റാണ് നല്‍കുക.(നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളില്ലേ അതുപോലെയൊരു സെറ്റപ്പ്).. അവരെ നിയമിയ്ക്കുന്നത് ജീ പീ ആയിരിയ്ക്കും.. ഒരോ ജീപി യ്ക്കും ചിലപ്പൊ പൂര്‍ണ്ണമായും ക്വാളിഫൈഡ് ആയ ഒന്നോ രണ്ടോ ജൂനിയര്‍ ജീപീ മാര്‍, ഒന്നോ രണ്ടോ ജീ പീ രജിസ്ട്രാര്‍മാര്‍ (എം ബീ ബീ എസ് കഴിഞ്ഞ് അവസാന ഘട്ട ജീ പീയ്ക്ക് പഠിയ്ക്കുന്നവര്‍) ഒക്കെ കാണും. അതൊക്കെ പലയിടത്തും ഏറിയും കുറഞ്ഞുമൊക്കെ ഇരിയ്ക്കും. ചിലപ്പൊ ഒരു ജീ പീ സര്‍ജറിയില്‍ തന്നെ ഒന്നോ രണ്ടോ പ്രധാന ജീ പീകള്‍ കാണും. നമ്മുടെ നാട്ടില്‍ രണ്ട് മെയിന്‍ വക്കീലന്മാര്‍ ഒരു ആപ്പീസ് മുറി വാടകയ്ക്കെടുത്ത് ഇരിയ്ക്കാറില്ലേ ..അതുപോലെ തന്നെ...

അങ്ങേരെ കാണാന്‍ നമ്മള്‍ പൈസയൊന്നും കൊടുക്കേണ്ടാ..അങ്ങേര്‍ക്കുള്ള കാശ് അതാതിടത്തെ പ്രൈമറി കെയര്‍ ട്രസ്റ്റില്‍ നിന്ന് കൊടുത്തോളും.

അപ്പൊ അങ്ങേരെ കണ്ടു. അങ്ങേര് / അവര്‍ കൊഴലൊക്കെ വച്ച് നോക്കി...ചുമപ്പിച്ചു. പനി നോക്കി.
ഉം....കഫം, രക്തം പരിശോധിക്കണം..

ജീ പീ ക്ലിനിക്കില്‍ ഒരു നേഴ്സ് കാണും. അവര്‍ നമ്മുടെ രക്തം സൂചി കൊണ്ട് കുത്തിയെടുക്കും.(കാണാന്‍ കൊള്ളാവുന്ന നേഴ്സെങ്കില്‍ കണ്ണ് കൊണ്ട് അവരുടെ രക്തം നമ്മളൂറ്റും.:)
രക്തം, കഫം ഒക്കെ ഏറ്റവുമടുത്ത ആശുപത്രി ട്രസ്റ്റിന്റെ ലബോറട്ടറിയിലേയ്ക്ക് കൊടുത്ത് വിട്ടോളും. അതൊന്നും നമ്മളറിയണ്ട..
മരുന്നിനുള്ള കുറിപ്പടി എഴുതിത്തരും. അടുത്തുള്ള ഫാര്‍മസിയില്‍ ചെന്ന് മരുന്ന് വാങ്ങാം ..

എന്‍ എച് എസ് ഫാര്‍മസിയിലാണേല്‍ ഏതെടുത്താലും 6.95 പൌണ്ട്. ഫാര്‍മസിസ്റ്റ് മരുന്ന് തരുമ്പോള്‍ എങ്ങനെ കഴിയ്ക്കണം, എത്ര കഴിയ്ക്കണം എങ്ങനെ എടുക്കണം..ഒക്കെ വിശദമായി പറഞ്ഞ് തരും.ഡോക്ടര്‍ അതൊന്നും പറയില്ല.
രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. മരുന്ന് കഴിച്ചു..അസുഖം അത്ര കുറവൊന്നുമില്ല.
ഡോക്ടറെ കാണാന്‍ ചെന്നപ്പൊ രക്തപരിശോധനയുടേ റിസള്‍ട്ട് അങ്ങേര്‍ കമ്പ്യൂട്ടറില്‍ നോക്കി. കഫത്തില്‍ ഒരു പ്രത്യേക ബാക്ടീരിയത്തിനെ കണ്ടു , ആന്റിബയോട്ടിക് കുറിച്ച് തരും.

അത് കഴിച്ചു. രണ്ട് ദിവസം കഴിഞ്ഞ് നേരിയൊരു ശ്വാസം മുട്ടല്‍..
നെഞ്ചിന്റെ എക്സ്രേ എടുക്കണം..
എക്സ്രേ അവിടെയില്ലല്ലോ. അപ്പൊ ഒരു ചീട്ടെഴുതിത്തന്ന് ഏറ്റവുമടുത്തുള്ള ആശുപത്രിയിലേയ്ക്ക് പറഞ്ഞ് വിടും.അവിടെ ചെന്ന് നമ്മള്‍ എക്സ്രേ എടുക്കുന്നു(അതിനു മുന്‍പ് അപ്പോയിന്റ്മെന്റ് എടുക്കണം) അതുമായി വീണ്ടും ജീ പീ യെ കാണുന്നു.

എക്സ് റേയില്‍ കണ്ടു. നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അത് കുത്തിയെടുത്ത് കളയണം. നമുക്ക് ജീ പീ ഒരു കത്ത് എഴുതിത്തരും . നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിന്. ..ഏറ്റവുമടുത്ത എന്‍ എച് എസ് ആശുപത്രിയിലെ നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിനെ നമ്മള്‍ പോയി കാണുന്നു.
ആശുപത്രിയിലെത്തുമ്പോളും നമുക്ക് ജീ പീ യുടെ അവിടത്തെ നമ്പര്‍ തന്നെ. നമ്മുടെ ഫയല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകും. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ നമ്മുടെ നമ്പര്‍ ഞെക്കിയാല്‍  നമ്മുടെ പരിശോധനാഫലങ്ങളും വൈദ്യ പടങ്ങളും ഒക്കെ ഡോക്ടര്‍ക്ക് കാണാം.

ആശുപത്രിയിലെത്തിയാല്‍ പിന്നെ അതുപോലെതന്നെ..നേഴ്സുമാര്‍, ഡൊക്ടര്‍മാര്‍,എക്സ്രേ, സീ ടീ എല്ലാം ശരിയായി. ഒരാഴ്ച ആശുപത്രിയിലൊക്കെ കിടന്നു. ചുമയൊക്കെ മാറി. കുറെ നാള്‍ കൂടി മരുന്ന് കഴിയ്ക്കണം. അതിന് ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. നമ്മളെ വീണ്ടും ജീ പി ടടുത്തേയ്ക്ക് പറഞ്ഞു വിടുന്നു. അതിനകം നമ്മളെ ആശുപത്രിയില്‍ എന്ത് പണ്ടാരാ ചെയ്തതെന്ന് വിശദമായ റിപ്പോര്‍ട്ടും ഫയലും ജീ പീ ടടുത്ത് എത്തിയിരിയ്ക്കും.

(മേല്‍പ്പറഞ്ഞ രോഗവിവരങ്ങള്‍ പ്രോട്ടോകോളുകള്‍ ഒക്കെ വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അത്ര ശരിയാവണമെന്നില്ല.ചുമ വന്നാല്‍ നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്നൊന്നും ചോദിയ്ക്കരുത്..ഉദാഹരിച്ചതാണ്.. എല്ലായിടത്തും പോയി വരാന്‍ ഒരു കഥ ഉണ്ടാക്കിയതാണ്.)

ഇതിനിടയ്ക്ക് നമുക്ക് ചിലവായതോ..ആദ്യത്തെ പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് 6.95 രൂപാ എന്ന പൌണ്ട്. പിന്നെ ബസ് കൂലിയും. ഇനി നമ്മുടെ അടുത്തുള്ള ആശുപത്രിയില്‍ ഒരു പ്രത്യേക സൌകര്യം ഇല്ല. അതിനായി ദൂരെയെവിടെയെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വന്നാലോ? അവിടെ പോയി വരാനുള്ള ബസ്‌ കാശ് എന്‍ എച് എസ് തിരികെത്തരും.
ഇനി നമുക്ക് ബസില്‍ വരാന്‍ വയ്യ. തീരെ സുഖമില്ലെങ്കിലോ..ആശുപത്രിയില്‍ വിളിച്ച് പറഞ്ഞാല്‍ ആംബുലന്‍സ് വരും അതും സൌജന്യം.

ഇനി ദന്തല്‍ ഡൊക്ടറെ കാണണം.
ദന്തല്‍ സേവനങ്ങള്‍ക്ക് കാശുകൊടുക്കണം. 15.90 പൌണ്ടാണ് സാധാരണ ദന്തല്‍ സേവനങ്ങള്‍ക്ക് ആകുന്നത്. കൂടിയാല്‍ 43.60 പൌണ്ടാകും. പരമാവധി ദന്തല്‍ സേവനങ്ങള്‍ക്ക് എല്ലാ കോഴ്സിനുമായി %റ് പൌണ്ടെ ആവുകയുള്ളൂ.(ആകാന്‍ പാടുള്ളൂ) ഇവിടുത്തെ ശരാശരി ശമ്പളനിരക്കൊക്കെ വച്ച് നോക്കിയാല്‍ അതൊന്നുമല്ല(ഏറ്റവും കുറഞ്ഞത് മണിയ്ക്കൂറില്‍ 4 പൌണ്ട് ..)
ദന്തല്‍ സേവനങ്ങളും, 18 വയസ്സിനു താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിയാത്തവര്‍ക്കും, പ്രായമായവര്‍ക്കും, ആശുപത്രിയില്‍ കിടത്തിചികിത്സിയ്ക്കപ്പെടുന്നവര്‍ക്കും, താ‍ണവരുമാനക്കാര്‍ക്കും സൌജന്യമാണ്.ഇവര്‍ക്കെല്ലാം കാശ് തിരിച്ച് കൊടുക്കും

ഇനിയുള്ളത് കണ്ണാടി വയ്ക്കലാണ്. ഒപ്ടീഷ്യനെ കാണണം.
അതിനു കാശു കൊടുക്കണം. പക്ഷേ അതിനും 18 വയസ്സിനു താഴെ, 60 വയസ്സിനു മുകളില്‍, ഡയബറ്റീസ് ഉള്ളവര്‍, ഗ്ലൂക്കോമ ഉള്ളവര്‍, ഗ്ലൂക്കോമ വരാന്‍ സാധ്യതയുണ്ടെന്ന് ഡൊക്ടര്‍ സാക്ഷ്യപ്പെടുത്തിയവര്‍, കോമ്പ്ലക്സ് ലെന്‍സുകള്‍ വേണ്ടവര്‍, പൂര്‍ണ്ണമായോ ഭാഗികമായോ കണ്ണു കാണാത്തവര്‍ എന്നിവര്‍ക്കൊക്കെ നേത്ര പരിരക്ഷയ്ക്കായ കാശു തിരികെ നല്‍കും .

കുറേ നേരമായി എ എച് എസ് , എന്‍ എഛ് എസ് എന്ന് കിടന്നലയ്ക്കുന്നു. ടേയ് ഈ സിസ്റ്റത്തിന് എന്തെങ്കിലും കൊഴപ്പങ്ങളൊക്കെയുണ്ടോ? എനി ഡ്രോബേക്സ്???

അണ്ണാ‍ ഒരു കഥ പറയാം..

ലോകത്ത് പട്ടിണികിടക്കുന്ന എല്ലാവര്‍ക്കും മൂന്നു നേരം ചപ്പാത്തിയും ചിക്കനും നല്‍കാന്‍ ദൈവം തീരുമാനിച്ചു...
ഒരു ദിവസം..രണ്ട് ദിവസം.. ഒരാഴ്ച........ഒരുമാസം കുഴപ്പമൊന്നുമില്ലാതെപോയി..
ഒരു മാസമൊക്കെയായപ്പൊ മുറുമുറുപ്പ് തുടങ്ങി..
എന്നും ഒണക്ക ചപ്പാത്തിയും ചിക്കനും..ഹും ഈ ദൈവമെന്ത് കുന്തമാ കാണിയ്ക്കുന്നേ..അങ്ങേര്‍ക്ക് ഒരു ദിവസമെങ്കിലും പൊറോട്ട തന്നൂടേ
അയ്യോ പൊറോട്ടയൊന്നും വേണ്ടാ‍..ചപ്പാത്തി നേരേ ചൊവ്വേ തന്നാല്‍ മതിയാരുന്നു..ഒണക്ക ചപ്പാത്തിയും അതിലുമൊണക്ക ചീക്കനും..
വായി വച്ച് തിന്നാന്‍ പറ്റില്ല...

എന്നൊക്കെ പറയൂല്ലേ നമ്മള്..മനുഷ്യനങ്ങനാ..ഒന്നിലും തൃപ്തി വരൂല്ല.ഉണ്ടവന് പാ കിട്ടാഞ്ഞിട്ട്..ഉണ്ണാത്തവനെല കിട്ടാഞ്ഞിട്ട്...

ടേയ് അതാണ് മനുഷ്യന്റെ ഈ പുരോഗതിയ്ക്കെല്ലാം കാരണം..ആ അസംതൃപ്തി.. അതുകൊണ്ടല്ലേ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതുണ്ടാക്കാന്‍ അവനിങ്ങനെ കഷ്ടപ്പെടുന്നത്. അല്ലേല്‍ ഇപ്പൊഴും കാട്ടില്‍ ചൊറിയും കുത്തി കണ്ട സിംഹത്തിനും പുലിയ്ക്കുമൊക്കെ ആഹാരമായി ഇരുന്നേനേ മാനവന്‍..

അണ്ണാ ആ പറഞ്ഞത് കറക്റ്റ്..അപ്പൊ ഡിസ്സാറ്റിസ്ഫാക്ഷനു ഗുണമുണ്ട് അല്ലിയോ..
ഉണ്ടെടാ..ഇവിടെ നീ കുഴപ്പങ്ങള് പറയൂ..

മെയിന്‍ പ്രശ്നം പ്രൈമറി കെയര്‍ തന്നെ. ജീ പീ കള്‍..
നീ വീണ്ടും ഡോക്ടര്‍മാരെ കുറ്റം പറയാന്‍ തുടങ്ങിയോ?
അല്ലണ്ണാ..ജീ പീ കള്‍ക്ക് ച്ചിരി പ്രശ്നമുണ്ട്. അളിയന്മാര്‍ റഫര്‍ ചെയ്യാന്‍ താമസിച്ച കാരണം സ്തനാര്‍ബുദ രോഗികള്‍ക്ക് സമയത്തിന് ചികിത്സ കിട്ടുന്നില്ലെന്ന്‍ ചില പരാ‍തികളൊക്കെയുണ്ട്. പല രോഗങ്ങള്‍ക്കും അതു തന്നേന്ന് ഗതി..

ജീ പീ യെ കാണാന്‍ പറ്റുന്നില്ലെന്നും പരാതിയുണ്ട്. അവര്‍ രാവിലേ 9 മുതല്‍ വൈകിട്ട് 5 വരേയേ ജോലിനോക്കൂ.ശനി ഞായര്‍ ഇല്ല. അപ്പൊ ജോലി ചെയ്യുന്നവര്‍ ജീ പി യെ കാണാന്‍ ലീവെടുക്കേണ്ടി വരുന്നു. ആഴ്ചയില്‍ ഒരു മൂന്ന് മണിയ്ക്കൂര്‍ ജീ പീ മാര്‍ അധികം ജോലിചെയ്താല്‍ ചില്ലറ പരിഹാരമുണ്ടാക്കാം ഇതിന്. പക്ഷേ പണ്ടത്തെപ്പോലെ അവന്മാര്‍ മസിലാ. അത് പറ്റൂല്ലത്രേ.

മൂന്ന് മണിയ്ക്കൂര്‍ ആഴ്ചയില്‍ കൂടുതല്‍ ജോലിചെയ്യുന്നതിന് മാസം ഏതാണ്ട് ഒരുലക്ഷം രൂപാ വരെ അധികം കൊടുക്കാം എന്ന് ഗവണ്മെന്റ് പറഞ്ഞ് നോക്കി..എവിടെ??
അപ്പൊ രാത്രിയോ ശനി ഞായറോ അസുഖം വന്നാലോ?

അത് കുഴപ്പമില്ല ഏത് ആശുപത്രിയുടെ അടിയന്തിര വിഭാഗത്തിലെയ്ക്കും അടിയന്തിരമായ പ്രശ്നങ്ങളുമായി നമുക്ക് കയറിച്ചെല്ലാം. പക്ഷെ അടിയന്തിരമല്ലാത്ത പ്രശ്നങ്ങള്‍ വല്ലതുമാണേല്‍ ജീ പി യ്ക്ക് അപ്പോയിന്റ്മെന്റ് എടുത്തേ പറ്റൂ.....

അത് പോട്ടേ വേറേ കുഴപ്പങ്ങള്‍..

അത് ..പല എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളും കടത്തിലാണ്. നമ്മുടേ കേ എസ് ആര്‍ ടീ സീ കടത്തില്‍ എന്നൊക്കെ പറയില്ലേ അത് പോലെ തന്നെ. ബജറ്റിന്റെ 80 ശതമാനവും പ്രൈമറി കെയറിനാണ് പോകുന്നത്. 20 ശതമാനം മാത്രമേ ആശുപത്രികള്‍ക്കായി ചെലവഴിയ്ക്കുന്നുള്ളൂ. കൂടുതല്‍ കാശുവേണം എന്നൊക്കെ വാദങ്ങളുണ്ട്. മിക്ക ആശുപത്ര്യിലും ആള്‍ക്കാരെയൊക്കെ കുറച്ച് കാശു ലാഭിയ്ക്കാന്‍ നോക്കുന്നു.
ഡിവിഷന്‍ ഫാള്‍ ഇല്ലിയോ?
അതുതന്നെ..

പിന്നെ....?
പിന്നെന്താ? ശാസ്ത്രീയമായി ഗുണമുണ്ടെന്ന് തെളിയിച്ചിട്ടില്ലാത്ത ഹോമിയോപ്പതി പോലുള്ള ചികിത്സകള്‍ എന്‍ എച് എസ് വഴി കിട്ടില്ല. മാത്രമല്ല കോസ്റ്റ് എഫക്റ്റീവ്(വലിയ തുകയ്ക്ക് വളരെ കുറഞ്ഞ ഗുണം) അല്ലാത്ത ചില മരുന്നുകളും എന്‍ എച് എസ് വഴി കിട്ടില്ല. ഇത് റേഷനിങ്ങ് ആണെന്ന് പറഞ്ഞ് കുറ്റം പറയുന്നവരുണ്ട്.
പിന്നെ.. ?
പിന്നെ എന്‍ എച് എസില്‍ ചില പ്രത്യേകതരം ചികിത്സകള്‍ക്കായോ, ഒപ്പറേഷനുകള്‍ക്കായോ ഉള്ള കാത്തിരിപ്പ് സമയം വളരെ കൂടുതല്‍ ആണെന്ന് പരാതിയുണ്ട്. ഉദാഹരണം കാന്‍സറിനുള്ള റേഡിയോതെറാപ്പി..അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള ബൈപ്പാസ് സര്‍ജറി..പക്ഷേ രാജ്യവ്യാപകമായി വളരെ കാര്യക്ഷമമായ നടത്തിപ്പ് കൊണ്ടും ,കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പ്രത്യേകം നിയമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ടാക്കിയും അതിനെ പരമാവധി രോഗിയ്ക്ക് ദോഷമുണ്ടാക്കാത്തവിധം കുറച്ചിട്ടുണ്ട്..അല്ലെങ്കില്‍ അതിനായി ശ്രമിയ്ക്കുന്നു. അതുകൊണ്ട് അത് സമീപഭാവിയില്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന പരാതിയാണ്.
അപ്പൊ അതൊരു വഴിയായി....
പിന്നെ...???
പിന്നയ്ക്കാ...:)

ഇനി നമുക്ക് ബ്രിട്ടന്റെ കാര്യം ഇവിടെ തല്‍ക്കാലം നിര്‍ത്തി ലോകം മൊത്തത്തിലൊന്ന് നോക്കാം.


(വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഭൂപടം കടപ്പാട് :വിക്കിപീഡിയ)
ലോകത്തിന്നേവരെ പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പൊതു ആരോഗ്യ സംവിധാനം(Public Health Systems)
സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍
മിശ്രമായ ആരോഗ്യ സംവിധാന രീതികള്‍
ഇന്‍ഷൂറന്‍സ് നിയന്ത്രിത ആരോഗ്യ സംവിധാനങ്ങള്‍

തുടങ്ങിയവയൊക്കെ അതില്‍ ചില ഉദാഹരണങ്ങളാണ്.

അതില്‍ അമേരിയ്ക്കയും മറ്റും സ്വകാര്യ മേഖലയും സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയും ചേര്‍ന്നുള്ള ഒരു ആരോഗ്യ സംവിധാന രീതിയാണ് പിന്തുടരുന്നത്.

അമേരിയ്ക്കയൊഴിച്ചുള്ള മിക്ക വികസിത രാഷ്ട്രങ്ങളും, മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും(കാനഡ, ആസ്ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഫിന്‍ലാന്റ്....), അര്‍ജന്റീന, ബ്രസീല്‍,ക്യൂബ തുടങ്ങിയ രാഷ്ടങ്ങളിലുമെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗവണ്മെന്റ് നിയന്ത്രിത സൌജന്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുണ്ട്. അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.

എന്താണ് സ്വകാര്യ ഇന്‍ഷൂറന്‍സ്/ സ്വകാര്യ മേഖല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുള്ള തകരാറ്?
മറ്റൊന്നുമല്ല .. ഇന്‍ഷൂറന്‍സില്ലാത്ത സ്വകാര്യ ആരോഗ്യ മേഖലയാണെങ്കില്‍ തകരാറെന്തെന്നതിന് ഭാരതത്തിലെ അവസ്ഥ മാത്രം നോക്കിയാല്‍ മതി.പേരിന് നാം പൊതുമേഖലയെന്നൊക്കെ പറഞ്ഞാലും സ്വകാര്യമേഖല തന്നെയാണ് നമ്മുടെ ആരോഗ്യരംഗം ഭരിയ്ക്കുന്നത്.

ഇന്‍ഷുറന്‍സ് ഉണ്ടായാലുമില്ലെങ്കിലും സ്വകാര്യ ആരോഗ്യ മേഖലയുടേ കുഴപ്പങ്ങള്‍ ഇതൊക്കെയാണ്....

കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ള രോഗചികിത്സ:പലപ്പോഴും രോഗിയുടെ ആ‍ത്യന്തികമായ ക്ഷേമമല്ല സ്വകാര്യ മേഖലയിലെ രോഗചികിത്സ കൊണ്ട് ഉണ്ടാവുക, സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിനായി നടത്തുന്ന അരോഗ്യസേവനകേന്ദ്രങ്ങള്‍ എന്നാണര്‍ത്ഥം. എത്രയൊക്കെ പ്രൊഫഷണല്‍ എത്തിക്സ് ഉണ്ടായാലും -പറഞ്ഞാലും ആത്യന്തികമായി രോഗിചികിത്സയല്ല, ലാഭം തന്നെയായിരിയ്ക്കും അവിടെ മുഖ്യ ഉദ്ദേശം.
രോഗിചികിത്സ മിക്കപ്പോഴും കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നു.

ഭീമമായ ഫീസ്: സ്വകാര്യമേഖലയിലെ രോഗചികിത്സ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരിയ്ക്കുകയില്ല. ഭൂരിഭാഗം വരുന്ന ജനങ്ങള്‍‍ക്ക് ആതുരശ്രുഷൂഷാസേവനങ്ങള്‍ നിഷേധിയ്ക്കുന്നതിനു തുല്യം.

നിയമവിധേയമല്ലാത്ത കച്ചവടങ്ങള്‍:മരുന്ന്, മറ്റ് ആതുരശ്രുഷൂഷാ സൌകര്യങ്ങള്‍ എന്നിവയുടെ ഗുണമേന്മാ നിര്‍ണ്ണയത്തിലോ നിരക്കിലൊ‍ ഗവണ്മെന്റിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ വരുന്നു. പൂര്‍ണ്ണമായ അരാജകത്ത്വമായിരിയ്ക്കും ഫലം.(ഇന്ന് ഭാരത്തത്തില്‍ നിലവിലുള്ള പോലെ) അവയവകച്ചവടം, നിയമവിധേയമല്ലാത്ത പരീക്ഷണങ്ങള്‍ ഒക്കെ ആതുരശ്രുഷൂഷയുടെ മറവില്‍ ഉണ്ടായേക്കാം.
(ഉണ്ടായേക്കാം ഉണ്ടായേക്കാം എന്നൊക്കെ പറയുന്നത് ഉണ്ടാവുന്നതാണെന്ന് എല്ലാര്‍ക്കുമറിയാം. ഞാനെന്തുവാ ഈ എഴുതിക്കൊണ്ടിരിയ്ക്കുന്നത്? ഈ പോസ്റ്റൊരുമാതിരി പത്താം ക്ലാസിലെ എക്കണൊമിക്സ് പുസ്തകം മാതിരിയുണ്ട്:)

ചിലവു കൂടുതല്‍ ഉത്പ്പാദനക്ഷമത കുറവ്‍:ഇതൊരു ഉദാഹരണം വഴി പറയാം. താരതമ്യേന ചെറിയ ഒരു പട്ടണമായ പന്തളത്ത് മൂന്ന് പ്രധാന ആശുപത്രികളും മൂന്ന് സീ ടീ സ്കാനറുകള്‍, മൂന്ന് പൂര്‍ണ്ണമായും സജ്ജമാക്കിയ ലബോറട്ടറികള്‍, മൂന്ന് ആശുപത്രികളിലുമായി ഏതാണ്ട് അഞ്ചോളം എക്സ്രേ യൂണിറ്റുകള്‍ എന്നിവയുണ്ട്. ഒരോ സീ റ്റീ സ്കാനറിലും ഏതാണ്ട് അഞ്ച് സീ ടീ സ്കാനുകള്‍ ശരാശരി ഒരുദിവസം നടക്കുന്നുണ്ട്. അതായത് പതിനഞ്ച് സീടീ സ്കാനുകള്‍ ഒരു ദിവസം പന്തളത്ത് നടക്കുന്നു. ഈ പതിനഞ്ച് സ്കാന്‍ ചെയ്യുവാന്‍ ഒരു സീടീ സ്കാനര്‍ മതി. അപ്പൊ പൊതു ഉടമസ്ഥതയിലാണെങ്കില്‍ ഒരു സീ ടീ സ്കാനറ് മതിയാവുന്ന സ്ഥാനത്ത് സമൂഹം മൂന്നു സ്കാനറുകള്‍ വാങ്ങുവാനും പരിപാലിയ്ക്കുവാനുമുള്ള പണം ചിലവഴിച്ചു. അതായത് ആത്യന്തികമായി ഈ അധികം രണ്ട് സ്കാനറുകളുടേയും പണം രോഗികളില്‍ നിന്നുതന്നെയാണ് ഈടാക്കുക.ലബോറട്ടറികള്‍, എക്സ്രേ, മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍, ആരോഗ്യസേവന വിദഗ്ധരുടെ എണ്ണം ഇതിലൊക്കെ കേന്ദ്രീകൃതമായ പൊതു ഉടമസ്ഥതയിലായിരുന്നാല്‍ ചിലവു കുറയും.. ഉല്‍പ്പാദനക്ഷമത കൂടും.

സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സിന്റെ ദോഷങ്ങള്‍
പ്രധാനമായും ഒരു വഴിയുണ്ടെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ നമ്മുടെ ചികിത്സയ്ക്കായി പണം നല്‍കില്ല. അമേരിയ്ക്കയിലെ അത്തരം നിരവധി അനുഭവങ്ങള്‍ പ്രശസ്ത ആക്ടിവിസ്റ്റും ചലചിത്രകാരനുമായ മൈക്കിള്‍ മൂറിന്റെ സിക്കോ എന്ന ഡോക്യുമെന്ററിയില്‍ കാണിയ്ക്കുന്നുണ്ട്. ഭാരതത്തിലും ആവശ്യത്തിന് ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ പണം നല്‍കാതെയിരുന്നിട്ടുള്ള അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിച്ചുള്ള ആരോഗ്യവ്യവസ്ഥ ആത്മഹത്യാപരമായിരിയ്ക്കും.

മാത്രമല്ല സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഒരു പാവപ്പെട്ടവനോ സാധാരണക്കാരനോ താങ്ങാവുന്നതിലധികമായിരിയ്ക്കും. ഭാരതത്തില്‍ ഏതാണ്ട് ആറായിരം രൂപയാകും ഒരു വര്‍ഷത്തെ പ്രീമിയം ആരോഗ്യമുള്ള ഒരാള്‍ക്ക്. മൂവായിരം രൂപാ വരുമാനമുള്ള ശരാശരിക്കാരന് മാസം അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി മാറ്റിവയ്ക്കാനെവിടെ ? അവന്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ നടക്കും. ഇന്‍ഷുറന്‍സ് നിയന്ത്രിത ആരോഗ്യമേഖലയാകുമ്പോള്‍ മത്സരം കുറവായതിനാലും അനാവശ്യ പ്രോട്ടോക്കോളുകള്‍ പാലിയ്ക്കേണ്ടുന്നതിനാലും ചികിത്സാച്ചിലവ് സാധാരണ സ്വകാര്യമേഖലയെക്കാളും അതിഭീമമായി കൂടുതലായിരിയ്ക്കും. ഫലം സാധാരണക്കാരന് കടം വാങ്ങിപ്പോലും ആശുപത്രിയില്‍ പോകാനാവാത്ത അവസ്ഥ വരും.

അമേരിയ്ക്കയില്‍ 47 മില്യണ്‍ ആള്‍ക്കാര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് ആശുപത്രി സേവനങ്ങള്‍ / ആരോഗ്യ സേവനങ്ങള്‍ ലഭിയ്ക്കാതെയിരിയ്ക്കുന്നത്. അമേരിയ്ക്കയില ആരോഗ്യസൂചികകള്‍(ശരാശരി ആയുര്‍ദൈര്‍ഖ്യം, ശിശുമരണനിരക്ക്) ശരാശരി വികസിത രാജ്യങ്ങളേക്കാള്‍ വളരെ മോശമാണ് താനും. ആരോഗ്യ ചിലവുകളാണ് ആ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കടക്കെണിയിലാക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
(കേരളത്തിലെ വികസന ആരോഗ്യസൂചികകള്‍ നാം താരതമ്യം ചെയ്യുന്നത് അമേരിയ്ക്കയുമായാണ്. താരതമ്യം ചെയ്യുവാന്‍ ഒട്ടും അര്‍ഹതയില്ലാത്തതാണ് അമേരിയ്ക്കന്‍ ആരോഗ്യരംഗം.)

അമേരിയ്ക്കയിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ ഏതാണ്ട് 84 ശതമാനത്തോളം ആളുകള്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളൂ. ഈ 84 ശതമാനത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമായി വാങ്ങിയ ആളുകള്‍ 9 ശതമാനമേ ഉള്ളൂ. ബാക്കിയാള്‍ക്കാരെല്ലാം അവരുടെ തൊഴില്‍ ദാതാവ് വഴി കിട്ടുന്ന ഇന്‍ഷുറന്‍സ് ആണ്. തൊഴില്‍ ഇല്ലയെങ്കില്‍ ആ ഇന്‍ഷുന്‍സ് ഇല്ലയെന്നര്‍ത്ഥം.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ചിലവുകള്‍ പണപ്പെരുപ്പത്തെക്കാളും ശമ്പളനിരക്കിനെക്കാളും കൂടുതലായാണ് കണ്ട്‌ വരുന്നത്.
അതേ സമയം തന്നെ അമേരിയ്ക്കന്‍ ഐക്യനാടുകളുടേ ബഡ്ജറ്റില്‍ മറ്റേതൊരു രാഷ്ട്രത്തെക്കാളും ആരോഗ്യ സേവനങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നു. 2004 ലെ കണക്കനുസരിച്ച് അമേരിയ്ക്കന്‍ ഐക്യനാടുകള്‍ ഒരാള്‍ക്ക് ഒരുവര്‍ഷം $6102 ആരോഗ്യസേവനങ്ങള്‍ക്കായി ചിലവിടുന്നു. മറ്റെതൊരു ജീ 7 രാഷ്ട്രം ചിലവാക്കുന്നതിലും 92.7% കൂടുതലാണിത്. (സ്വകാര്യ മേഖലയില്‍ എങ്ങനെ ചിലവു കൂടുന്നുവെന്ന് നാം നേരത്തേ മനസ്സിലാക്കിയല്ലോ)
അതേ സമയം തൊട്ടടുത്ത രാഷ്ട്രമായ കാനഡയെക്കാള്‍ 35 മുതല്‍ 45 % വരെ കൂടുതലാണ് അമേരിയ്ക്കയില്‍ മരുന്നുകളുടെ വില. ലോകാരോഗ്യ സംഘടന 2000 ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് കാനഡയിലെ പൌരന്മാരുടെ ആരോഗ്യം 35 ആം സ്ഥാനത്ത് വന്നപ്പോള്‍ ശരാശരി അമേരിയ്ക്കക്കാരന്റെ ആരോഗ്യം 72 ആം സ്ഥാനത്താണ് വന്നത്. കാനഡയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.9 വയസ്സ് ആകുമ്പോള്‍ അമേരിയ്ക്കയില്‍ അത് 77.5 വയസ്സാണ്. \ശിശുമരണനിരക്കുകളും അമേരിയ്ക്കയില്‍ കൂടുതലാണ്. അമേരിയ്ക്കയില്‍ തന്നെ കറുത്തവര്‍ഗ്ഗക്കാരുടെ കാര്യമെടുത്താല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതിലും വഷളാകും.
(എതാണ്ട് അടുത്തടുത്ത് കിടക്കുന്ന രാഷ്ട്രങ്ങള്‍ എന്ന നിലയിലാണ് കാനഡയും അമേരിയ്ക്കയുമായ് താരതമ്യപ്പെടുത്തിയത്. അമേരിയ്ക്കയില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് നിയന്ത്രിത/ സ്വകാര്യ ആശുപത്രി നിയന്ത്രിത ആരോഗ്യമേഖലയും കാനഡയില്‍ പൊതുആരോഗ്യസംവിധാനവുമാണ്. കാനഡയിലെ ആരോഗ്യസംവിധാനം ഏതാണ്ട് ബ്രിട്ടണിലെപ്പോലെതന്നെ.)

എന്തിനാണ് അമേരിയ്ക്കയിലെ ആരോഗ്യസംവിധാനത്തെ ഇങ്ങനെ കുറ്റം പറയുന്നത്.?

കാരണമുണ്ട്. ശ്രീ മന്മോഹന്‍ സിംഗ് കേംബ്രിഡ്ജില്‍ ധനതത്വശാസ്ത്രം പഠിപ്പിച്ചിരുന്ന കാലവും ഒരു വെല്‍ഫെയര്‍ രാഷ്ട്രമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് ഐക്യനാടുകളില്‍ താമസിച്ചിരുന്ന കാലവും മറന്ന് ലോകബാങ്കില്‍ ജോലിചെയ്തിരുന്നപ്പോഴുള്ള സമയം മാത്രമേ ഓര്‍ക്കുന്നുവുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ചില പോളിസികള്‍ കാണുമ്പോള്‍ തോന്നുക. അതേസമയം ഹാര്‍വാര്‍ഡിലെ എം ബീ ഏ ശ്രീമാന്‍ ചിദംബരത്തെ അമേരിയ്ക്കന്‍ എക്കോണമി അന്ധമായി അനുകരിയ്ക്കാനാണ് പഠിപ്പിച്ചിരിയ്ക്കുന്നത്. കലൈഞ്ജറുടെ വിഴുപ്പലക്കാനല്ലാതെ ഡാക്ടര്‍ അമ്പുമണിരാമദോസിന് മറ്റൊന്നുമറിയില്ല എന്ന് ഇതിനകം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. ഇടതിന് ചീനയൊഴിച്ച് ബാക്കിയെന്തെങ്കിലുമുണ്ടേല്‍ അത് ക്യൂബയിലാണ്..പുതു പൂക്കള്‍ വിരിയിച്ച കമ്യൂണിസ്റ്റ് പച്ചകളുടെ പിറകേയാണ് അവരിപ്പോഴും.(ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനം കുറച്ചൊക്കെ മെച്ചമാണ്. പക്ഷേ അത് അങ്ങനെ തന്നെ ഓടിയ്ക്കണമെങ്കില്‍ ആള്‍ക്കാരുടെ വായമൂടുക്കെട്ടിത്തന്നെയിരിയ്ക്കേണ്ടി വരും.) പിന്നെ ഭരിയ്ക്കാന്‍ വന്നേയ്ക്കാവുന്ന ഭാ ജാ പാ നേതാക്കള്‍ അന്തിയുറങ്ങുന്നത് അമേരിയ്ക്കന്‍ കോണ്‍‍സുലേറ്റിലാണ്.

മൊത്തത്തിലങ്ങനെയായത് കാരണം അമേരിയ്ക്കന്‍ മാതൃക പിന്തുടരുകയാവും ഭാരതത്തിന് ആകെയുള്ള മാര്‍ഗ്ഗമെന്ന് നേതാക്കള്‍ ധരിയ്ക്കാനും, അല്ലേല്‍ അതുവഴി കോടികളുടെ ബിസിനസ് ഉണ്ടാക്കാന്‍ പോകുന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ധരിപ്പിയ്ക്കാനും നല്ല സാധ്യതയുണ്ട്.

പൊതു ഉടമസ്ഥതയിലുള്ള സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന് കണക്കുകളും അനുഭവവും സൂചിപ്പിച്ചാലും ആരും അത് ശ്രദ്ധിയ്ക്കുകയില്ല. വരാന്‍പോകുന്ന ഇന്‍ഷൂറന്‍സ് വസന്തത്തില്‍ നിന്ന് അല്‍പ്പം പൂവും കായുമൊക്കെ നേതാക്കളുടെ പോക്കറ്റിലേയ്ക്കുമെത്തുമ്പോള്‍ ശരാശരി ഭാരതീയന്‍,- ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പോലെ -“ജനഗണപരമ്പരയ്ക്കന്നം കൊടുക്കുവാന്‍ കരിയുമായ് കന്നിന്റെ പിറകെയുദയല്ലയം
പൊരുതു പുരുഷായുസ്സു ചോര ചേറാക്കി” യ ഭാരതീയന്‍ വീണ്ടും പെരുവഴിയിലൂടെ വെറും ചണ്ടിയായ്, തെണ്ടിയായ് ഒടുവിലലയേണ്ടിവരും.

നമ്മളിവിടെയതൊക്കെ എഴുതി വായിച്ചിട്ടെന്താ കാര്യം..???കഴിഞ്ഞ നാലാഴ്ചയായി പാതിരാത്രികള്‍ ഉറക്കളയ്ക്കുമ്പോല്‍ എനിയ്ക്ക് തോന്നിയൊരു ചോദ്യമാണ്. ഇതിവിടേ ആരു കാണാന്‍??

അല്ല വല്ലപ്പോഴും ഇതൊക്കെ ഓര്‍ക്കാമല്ലോ..തെണ്ടിയായലയുന്ന ഭൂമിപുത്രന്മാരുടെ ജാതകം ......

(അതേ ഇത് ചുള്ളിക്കാടിന്റെ പണ്ട് വായിച്ച ഏതോ കവിതയാണ്.. ഏതാണെന്ന് ആര്‍ക്കെങ്കിലുമറിയുമോ??)

അതുപോട്ടേ..ഭാരതത്തിലെ മുഴുവന്‍ കാര്യം മുഴുവന്‍ എനിയ്ക്കറിയില്ല.കുറേയേറെ പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. പക്ഷേ കേരളത്തില്‍ നമ്മള്‍ മുമ്പേ പറഞ്ഞപോലൊരു എന്‍ എച് എസ് മാതൃകയില്‍ സംഭവം ഉണ്ടാക്കാനുള്ള സകല പശ്ചാത്തല സൌകര്യങ്ങളുമുണ്ട്..

അത് എങ്ങനെ വേണം?

എങ്ങനെ വേണമെന്ന് അവരവരുടെ അഭിപ്രായം എഴുതൂ..നല്ല മാര്‍ക്ക് തരാം.:)

(നിര്‍ത്താന്‍ ഉദ്ദേശമില്ല. അടുത്തത്.. കേരളാ മോഡല്‍- ഒരു പൊളിച്ചെഴുത്ത്..കണ്ണില്‍ എന്തേലുമൊഴിച്ച് കാത്തിരിയ്ക്കൂ)

18 comments:

  1. മനുഷ്യ ചരിത്രത്തിലെ തന്നെ വലിയൊരു സംഭവമായിരുന്നു അത്. ലോകത്തിലാദ്യമായി എല്ലാവര്‍ക്കും അവരുടേ പ്രായമോ ലിംഗഭേദമോ ജോലിയോ സാമ്പത്തികസ്ഥിതിയോ വകവയ്ക്കാതെ തുല്യ അവകാശമുള്ള ഏറ്റവും നൂതനമായ രീതിയിലുള്ള പൊതുജനാരോഗ്യ പദ്ധതി .ലോകത്തിനു തന്നെ മാതൃകയാവുന്ന ഒന്ന്.

    ഒരു പൂര്‍ണ്ണമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാട്.

    അഭിഭാഷണത്തില്‍ :വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം..“ചൊട്ട മുതല്‍ ചുടല വരെ“.

    ReplyDelete
  2. എന്‍ എച് എസിനെ കുറിച്ചു കൂടുതല്‍ പറഞ്ഞതിനു നന്ദി.
    അമേരിക്കയുടെ ആരോഗ്യരംഗം വികസിതരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും കൊള്ളില്ല എന്നു പറഞ്ഞതു വാസ്തവമാണ്- ഒരു സാധാരണക്കാരന്റെ കാഴ്ച്ചപ്പാടില്‍. കാശുള്ളവന്‍ എവിടെയായാലും സ്വന്തം തടി നോക്കുക്കൊള്ളും. അമേരിക്കന്‍ രീതിയിലുള്ള , ഇന്‍ഷുറന്‍സ് ഡ്രിവെണ്‍ ഹെല്‍ത്ത് കെയര്‍ ഇന്ത്യയില്‍ വളര്‍ത്തുന്നത് തികച്ചും മുന്‍ കരുതലോടെ വേണം.ഇതു വരെയും കാര്യങ്ങള്‍ അപകട നിലയിലേക്ക് എത്തിയിട്ടില്ല എന്നുള്ളത് ഒരു ആശ്വസമാണ്.

    അപ്പോളൊ പോലുള്ള നക്ഷത്ര ആശുപത്രികളുടെ രാജ്യത്തെന്‍പാടുമുള്ള വികസനം സാ‍മ്പത്തികമായി ഉയര്‍ന്നവരെ ഉദ്ദേശിച്ചുള്ളവ ആണെങ്കിലും, ഇത്തരം ആശുപത്രികള്‍ നല്ല ഡോക്ടര്‍മാരെ എന്തു വിലകൊടുത്തും വാ‍ങ്ങും എന്നതു കോണ്ട്, സാധാരണക്കാരന് മികച്ച വൈദ്യരക്ഷക്കുള്ള സാധ്യതകള്‍ ഭാവിയില്‍ കുറഞ്ഞേക്കാം എന്നത് ഒരു ധാര്‍മ്മിക പ്രശ്നമാണ്. ഇവിടെയാണ്‍ ഗവണ്മെന്റിന്റെ കൂടുതല്‍ ആവശ്യം. ഒരു മാരക രോഗം പിടിപെട്ടാല്‍ വീടു വില്‍ക്കേണ്ടുന്ന സ്തിഥി മാറണമെന്നു ചുരുക്കം.

    കേരളത്തിലെ സ്തിഥി മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോല്‍ മെച്ചമാണ് എന്നാണറിവ്. ലാഭലക്ഷ്യമില്ലാത്ത ഒത്തിരി സ്ഥാപനങ്ങള്‍ ശുശ്രൂഷാ രംഗത്തുള്ളതാണ്‍ പ്രധാന കാരണം. പക്ഷെ ഇത്തരം സ്ഥാപനങ്ങള്‍ വിട്ട് ലക്ഷക്കണക്കിനു ശമ്പളം ലക്ഷ്യമാക്കി നക്ഷത്ര ആശുപത്രികളിലേക്കു പോകുന്നവരുടെ എണ്ണം വളരെ അധികമാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് അടുത്തയിടെ മാറിയ എന്റെ സുഹ്രുത്തിനു ഇപ്പൊള്‍ കുറിക്കുന്ന MRI സ്കാനിന്റെ ഒരു ശതമാനം ശമ്പളത്തിന്റെ ഭാഗമായി കിട്ടുന്നുമുണ്ട്.കാശുള്ളവനല്ലേ കൊടുക്കട്ടെ എന്ന് നമുക്കാശ്വസിക്കാം പക്ഷെ സാധാരണക്കാരനും താമസിയാതെ ഇത്തരം കെണിയില്‍ വന്നു പെടും.

    സാര്‍വത്രിക ആരോഗ്യപരിപാലനം ഒരു മഹത്തായ ആശയമാണ്. ഇന്ത്യയില്‍ കേരളാമാണ്‍ ഇത് പരീക്ഷിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലവും. എങ്ങനെ നടപ്പാക്കും എന്നുള്ളത് എന്റെയും ഒരു ചോദ്യമാണ്.

    ഹില്ലരി ക്ലിന്റന്‍ ഇത്തരം ഒരു ആശയം അമേരിക്കയില്‍ നടപ്പക്കാന്‍ ഒരു പാഴ് ശ്രമം നടത്തിയതാണ് 1993-ഇല്‍. ആ പ്ലാനിനെ അന്നു കൊന്നുകൊലവിളിച്ചത് ഡൊക്റ്റേഴ്സ് അസോസിയേഷനും, ഇന്‍ഷുറന്‍സ് കമ്പനികളുമാണ്. ഇക്കൊല്ലത്തെ പ്രസിഡന്റ് മത്സരത്തിലും ഹില്ലരിയുടെ പ്രധാന വാദവും ഇതു തന്നെയാണ്.

    ReplyDelete
  3. കാളിയമ്പി,

    നല്ല ലേഖനം. കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

    സര്‍ക്കാര്‍ സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത എനിക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സ്കീം (CGHS) ആണ് ബാധകം. റിട്ടയര്‍ ചെയ്ത ദിവസം, മാസം ഒന്നിനു 100 രൂപ വച്ച്‌ പത്തു കൊല്ലത്തേക്ക്‌ ഒരുമിച്ച്‌ സര്‍ക്കാരിലോട്ടടച്ചു. പിന്നെ എന്റെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ നോക്കി കൊള്ളും എന്നാണ് വയ്പ്പ്‌. കുറേയൊക്കെ കാര്യങ്ങള്‍ ശരിയുമാണ്. ചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചു നടത്തിയ എന്റെ ബൈപാസ്സ്‌ സര്‍ജറിക്ക്‌ വേണ്ടി വന്ന ഒരു ലക്ഷത്തോളം രൂപ സര്‍ക്കാര്‍ തന്നെയാണ് നല്‍കിയത്‌.

    മാസം തോറും എനിക്കും കുടുംബത്തിനും വേണ്ടുന്ന മരുന്നുകള്‍ (ഡയബറ്റിക്, പ്രഷര്‍, ബൈപാസ്സിന്റെ ഫോള്ളോ അപ്പ്‌ തുടങ്ങിയവക്കുള്ളത്) ഇവിടെയുള്ള സി.ജി.എച്ച്.എസ്സ്. ഡിസ്പെന്‍സ്സറിയില്‍ നിന്നും മാസം തോറും സൌജന്യമായി നല്‍കുന്നു. നല്ലൊരു തുകക്കുള്ള മരുന്നുകളുണ്ടെന്ന്‌ പറഞ്ഞോട്ടെ. ഒരേ ഒരു പ്രശ്നമേയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആശുപത്രികള്‍ തിരുവനന്തപുരത്തില്ലാത്തതു കൊണ്ട്, സംസ്ഥാന സര്‍ക്കാരിലെ ഒരു വിദഗ്ദ ഡോക്ടര്‍ പരിശോധിച്ച്‌ കുറിച്ചു തരുന്ന മരുന്നുകളേ ഡിസ്പെന്‍സറിക്കാര്‍ വാങ്ങി തരുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച (സ്വൊകാര്യ) ആശുപത്രിയില്‍ പോയി ഇന്‍-പേഷ്യന്റ് ആയാല്‍ കൈയ്യില്‍ നിന്നും മുടക്കൊന്നുമില്ല. അതേ പോലെ തന്നെ ലാബ്‌ സൌകര്യങ്ങളും. അംഗീകരിച്ച സ്വകാര്യ ലാബില്‍ പോയി അംഗീകൃത ഡോക്ടര്‍ ആവശ്യപ്പെട്ട ഏത്‌ ടെസ്റ്റും കൈയ്യില്‍ നിന്നും മുടക്കില്ലാതെ നടത്താം. ഏതു കൊണ്ടും ഇങ്ങനെയൊരു സൌകര്യമില്ലാത്ത അവസ്ഥയെപറ്റി ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല.

    കേന്ദ്ര സര്‍ക്കാരിന്റെ ഒരാശുപത്രി തിരുവനന്തപുരത്തില്ലാത്തതും, സാമാന്യം ഭേദപ്പെട്ട നിലയില്‍ റിട്ടയര്‍ ചെയ്ത ഒരു ജീവനക്കാരനും ആയതു കൊണ്ടാണ് ഇതൊക്കെ സാധ്യമായതെന്ന്‌ മറക്കുന്നില്ല. ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം പറഞ്ഞുവെന്ന്‌ മാത്രം. എല്ലാപേര്‍ക്കും ഈ അനുഭവം ഉണ്ടായെങ്കില്‍ എന്നാശിക്കുകയും ചെയ്യുന്നു.

    പുറം നാടുകളിലെ സംബ്രദായങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  4. “അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.“

    ഒന്നു കൂടെ ഉണ്ട് ഇസ്രായേല്‍. ഇവിടുത്തെ ഇന്‍ഷുറന്‍സ് സിസ്റ്റം “അനുഭവിച്ചത്’ കൊണ്ട് ഒരിക്കല്‍ പോലും കേരളത്തില്‍ അത്തരം സിസ്റ്റം വരരുതേ എന്നാണ്. ഇന്‍ഷുറന്‍സ് ലൈന്‍ തീരെ മോശമായതുകൊണ്ട് അതിനു സമാന്തരമായി ഒരു പ്രൈവറ്റ് ലൈനും ഉണ്ട്.

    ReplyDelete
  5. അമ്പീ
    ഓടിച്ചൊന്ന് നോക്കിയതില്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടേ.
    1. കാനഡായും വടക്കേ അമേരിക്കയും ആയുസ്സ് നോക്കുന്നത് താരതമ്യം ചെയ്യാന്‍ ആവില്ല. അമേരിക്കയില്‍ ഒരുപാട് ഇല്ലീഗല്‍ ഇമ്മിഗ്രേഷന്‍ അങ്ങിനെ ഒരുപാട് ഫാക്റ്റേര്‍സ് ആണ് ഇത് താഴെ കൊണ്ടു വരുന്നതു. ഫിന്‍ലാന്റ്, കാനഡ പോലുള്ള കൊടും തണുപ്പുള്ള രാജ്യങ്ങളില്‍ ഇത്രയും ഇല്ലീഗ്രല്‍ ഇമ്മിഗ്രേഷനോ മറ്റോ ഇല്ലാത്തതും ഇത് ഒരു പരിധി വരെ കാരണമാണ്. എല്ലാ ഫാക്റ്റേര്‍സും വേയിന്‍ ചെയ്യുമ്പോള്‍ ഈ താരതമ്യം കൊണ്ട് മാത്രം ഇന്‍ഷുറന്‍സ്/ ഗവണ്‍.മെഡിക്കല്‍ സിസ്റ്റം എന്നുള്ളത് കമ്പേറബിളല്ല. അത് തെറ്റാവും.

    2. കാനഡായിലേയും യുകേയിലും സിറ്റുവേഷന്‍ അമ്പി പറയുന്നതുപോലെ അത്രക്കും ഹോപ്പ്‌വുള്‍ അല്ല. കണ്‍‌സ്യൂമറിനു മെഡിക്കല്‍ ബയിങ്ങ് പവര്‍ ഇല്ലാത്തതുകൊണ്ട് അവിടെയുള്ള പൈസക്കാര്‍ അമേരിക്കയില്‍ വന്ന് ഹൃദയം മാറ്റിവെക്കലും അല്ലെനില്‍ ഇന്‍ഫെര്‍ട്ടിലിറ്റിയും ചെയ്യുന്നു. അത്കൊണ്ട് അതും ഒരു പരിപൂര്‍ണ്ണ സൊല്യൂഷനല്ല. കാരണം അവിടേയും പാവപ്പെട്ട രോഗികള്‍ തഴയപ്പെടുന്നു. ഹൃദയം മാറ്റി വെക്കാനോ ക്യാന്‍സര്‍ ചികിത്സക്കോ നിങ്ങള്‍ ക്യൂവിലാണ് എന്ന് മെസേജ് കേള്‍ക്കുന്ന രോഗികളുള്ളത് ആശങ്കാപരമാണ്.

    അമേരിക്കയില്‍ ഹെല്‍ത് കേര്‍ സിസ്റ്റം കുത്തഴിഞ്ഞ് പോയത് അത് ജോലിയുമായി കൂട്ടിക്കുഴച്ചത് കൊണ്ടാണ്. എന്ന് വെച്ചാല്‍ ഞാനൊരു നല്ല ഉഗ്രന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഐ ഗെറ്റ് ദ ബെസ്റ്റ് ഹെല്‍ത് കേര്‍ ഇന്‍ ദ വേള്‍ഡ്. അല്ലെങ്കില്‍ അല്ല. അത് ശരിയല്ല. കാരണം നല്ല കമ്പനികളില്‍ തന്നെ ഞാന്‍ ജോലി കിട്ടിയാല്‍ പോലും ജോലി ചെയ്യണമെന്നില്ല. എനിക്ക് കുറച്ച് പൈസ മതി,
    ചെറിയ ജോലി മതി എന്ന് ചൂസ് ചെയ്യാനുള്ള വകുപ്പ് ഈ കുത്തഴിഞ്ഞ ഹെല്‍ത് കേര്‍ സിസ്റ്റം കാരണം നഷ്ടമാവുന്നു. ക്യാപിറ്റലിസത്തിന്റെ ഒരു എക്സ്ട്രീം ആണത്.
    അമേരിക്കന്‍ ഇന്‍ഷുറന്‍സില്‍ മാറ്റം വേണ്ടുന്ന മെയിന്‍ കാര്യം, എന്റെ ജോലിയുമായി കൂട്ടിക്കുഴക്കുന്നതാവരുത് ഹെല്‍ത് ഇന്‍ഷുറന്‍സ്. ഞാന്‍ പൈസ അടക്കുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സിനു അത് ആ ഇന്‍ഷുറന്‍സുമായി മാത്രം വേണം എന്റെ ലയബിളിറ്റി. അല്ലാതെ എത്ര പൈസ അടച്ചാലും നാളെ ആ ജോലി വേണ്ട എന്ന് വെച്ചാല്‍ എനിക്ക് ആ ഇന്‍ഷുറന്‍സ് നഷ്ടമാവരുത്. ഹിലാരി ക്ലിന്റണിന്റെ യൂണിവേര്‍സല്‍ ഹെല്‍ത് കെയര്‍ നല്ലൊരു പ്ലാനാണ് അത് പാസ്സ് ആവുകയാണെങ്കില്‍.
    പക്ഷെ ഗവണ്‍‌മെന്റ് ഇടപെടല്‍ കുറക്കുന്നത് തന്നെയാണ് ഒരു പരിധി വരെ നല്ലത്.

    നമ്മുടെ നാട്ടില്‍ അമേരിക്കന്‍ മാതൃക പിന്തുടരാന്‍ ഒരിക്കലും സാധിക്കില്ല. വികസിത രാജ്യങ്ങളില്‍ അണ്‍എമ്പ്ലോയ്മെന്റ് വെറും 4% താഴെയുള്ള്ല രാജ്യങ്ങളില്‍ മാത്രമേ അമേരിക്കന്‍ മാതൃക ചിന്തിക്കാന്‍ കൂടി സ്കോപ്പുള്ളൂ. അതില്ലാതെ എന്ത് പദ്ധതി കൊണ്ട് വന്നാലും അത് സാധ്യമല്ല.

    പക്ഷെ അമ്പി എഴുതിയിരിക്കുന്നതുപോലെ അത്ര ഭീകരമൊന്നുമല്ല ഇന്‍ഷുറന്‍സ് വന്നാലുള്ള അവസ്ഥ. ഇന്‍ഷുറന്‍സ് കമ്പനികളെ ഗവണ്‍‌മെനന്റ് നല്ലോണം റെഗുലേഷന്റ് ഉണ്ടാക്കി കണ്ട്രോള്‍ ചെയ്താല്‍ വളരെ നല്ലൊരു സിസ്റ്റം ആണത്. അങ്ങിനെ പറയുമ്പോള്‍ ഒ, അതൊന്നും നടക്കില്ല എന്ന് പറയും. പബ്ലിക്ക് ഹെല്‍ത് സിസ്റ്റത്തേകാളും കാലും കയ്യും വെച്ച് ഓടാന്‍ തന്നെ സാധിക്കുന്ന ഒന്നാണ് ഹെല്‍ത് ഇന്‍ഷുറന്‍സ്. പണ്ട് തിരുവനന്തപുരത്താണെന്ന് തോന്നുന്നു ആര്‍.സി.സിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ടായിരുന്നു, 100 രൂപ വെച്ചടച്ചാല്‍ ചികിത്സ ഫ്രീയെന്നോ മറ്റോ. അതിനു എന്തായി എന്ന് ഓര്‍മ്മയില്ല. അതുപോലെ പ്രീമിയം കുറവായിട്ട് കണ്ട്രോള്‍ ചെയ്യാന്‍ സാധിച്ചാല്‍ പബ്ലിക്ക് ഹെല്‍ത് സിസ്റ്റത്തേക്കാളും എന്തുകൊണ്ടും വൈസ് ആണ് ഇന്‍ഷുറന്‍സ്. പക്ഷെ അതേ സമയം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നടപ്പാക്കണം. അമേരിക്കയില്‍ മെഡിക്കെയിഡ് മെഡിക്കേര്‍ ഇങ്ങിനെ രണ്ട് ഉഗ്രന്‍ പദ്ധതികളുണ്ട്. അതൊരു ബാക്ക് ഡോര്‍ സോഷ്യലിസം ആണ് അമേരിക്കയുടെ.

    ബ്രിട്ടനില്‍ ടാക്സ് എടുക്കുന്നില്ലേ ഫ്രീ വിദ്യഭ്യാസത്തിനും മെഡിക്കലിനും. ഏറ്റവും കൂടുതല്‍ ടാക്സ് പെര്‍സന്റേജ് കൂടുതല്‍ ഉള്ള രാജ്യമല്ലേ? അത് വെച്ച് നോക്കിയാല്‍ പ്രീമിയം തന്നെയാവും ഭേദം.

    ReplyDelete
  6. “അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം"

    ഇത് അത്ര ശരിയല്ല അമ്പീ. മെഡിക്കേഡ് മെഡിക്കെയര്‍ പദ്ധതികളെക്കുറിച്ച് വായിച്ചോക്കൂ. ഇവിടെ പൈസയില്ലാത്തവനു ഫ്രീ ആയി ചികിത്സിക്കാന്‍ വളരെ നല്ല ഗവണ്‍‌മെന്റ് സിസ്റ്റങ്ങളുണ്ട്. എമര്‍ജെന്‍സി ആണെങ്കില്‍ ചികിത്സിച്ചിരിക്കണം ഇന്‍ഷുറന്‍സ് ഓര്‍ നോ ഇന്‍ഷുറന്‍സ് എന്ന് നിര്‍ബന്ധവുമുണ്ട്.

    ReplyDelete
  7. ജേ കേ നന്ദി, അങ്കിള്‍ അനുഭവം എഴുതിയത് തുടരനിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്ക്ക് വളരെ ഉപകാരമായി ..

    ഡാലീ
    “അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.“ എന്ന് പറഞ്ഞത് വെറുതേയല്ല :)അമേരിയ്ക്കയിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ പുറത്തിറക്കിയ ഒരു പേപ്പറില്‍ നിന്നാണത്.

    ഇഞ്ചി,

    അനധികൃത കുടിയേറ്റം അമേരിയ്ക്കയെപ്പോലെ കാനഡയ്ക്ക് ബാധകമല്ല എന്നത് മറക്കുന്നില്ല. പക്ഷേ ഭൌതിക സാഹചര്യങ്ങള്‍ ഏതാണ്ട് ഒരേപോലെയാണ് എന്നുള്ളത് കൊണ്ടാണ് രണ്ടിടത്തേയും തമ്മില്‍ താരതമ്യപ്പെടുത്തിയത്.അങ്ങനെയെങ്കില്‍ അമേരിയ്ക്കയേയും ഭാരതത്തേയും ഒട്ടും താരതമ്യപ്പെടുത്താനൊക്കില്ലല്ലോ? ട്രോപ്പിയ്ക്കല്‍ കാലാവസ്ഥ രോഗാണുക്കളുടെയും പാരാദങ്ങളുടേയും സ്വര്‍ഗ്ഗമല്ലേ? ചോദ്യം പൊതുജനാരോഗ്യ സംവിധാനത്തിന്റേതാണ്.നമുക്ക് അമേരിയ്ക്കയുമായി മറ്റ് കണ്ടീഷനുകളൊന്നുമീല്ലാതെ താരതമ്യം ചെയ്യണമെങ്കില്‍ മറ്റൊരു അമേരിയ്ക്ക തന്നെ വേണ്ടി വരും. താരതമ്യം ചെയ്യല്‍ എപ്പോഴും പഴുതുകളുള്ളതായിരിയ്ക്കും. പക്ഷേ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളിലെ പൊതുജാനാരോഗ്യവ്യവസ്ഥകളും പൊതുജനാരോഗ്യ സൂചികകളും താരതമ്യപ്പെടുത്തിയതില്‍ നിന്നാണ് അമേരിയ്ക്കയ്ക്കരന്റെ ആരോഗ്യം 72 ആം സ്ഥാനത്ത് വന്നു എന്ന് പറഞ്ഞത് (The World health Report – 2000).റാങ്കിംഗ് എന്റെയല്ല ലോകാരോഗ്യസംഘടനയുടേതാണ്.അതേ സമയം Health
    expenditure
    per capita in
    international
    dollars ല്‍ അമേരിയ്ക്ക ഒന്നാം സ്ഥാനത്തും. അതായത് ചിലവില്‍ ഒന്നും ഗുണത്തില്‍ 72ഉം. എന്ത് തരം ബിസിനസാണത്?? റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയുടേ വെബ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡാം.

    ഒമാന്‍ അതില്‍ ഒന്നാം സ്ഥാനത്താണ്..(Performance on level of Health) 1970 കളില്‍ ഒമാനിലെ പൊതുജനാരോഗ്യം മറ്റ് ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റിയതായിരുന്നില്ല. പക്ഷേ ഇന്ന് ഒമാന്‍ ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ലോകാരോഗ്യ സംഘടന അത് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ("Oman’s success shows that tremendous strides can be accomplished in a relatively short period of time,Dr Christopher Murray, Director of WHO’s Global Programme on Evidence for Health Policy")

    കാനഡയിലും ബ്രിട്ടണിലും കാര്യങ്ങള്‍ ആശതരുന്നതല്ല എന്ന് എങ്ങനെയാണ് ഉറപ്പിച്ച് പറയാന്‍ കഴിയുക? പാവപ്പെട്ട- പണക്കാര്‍ എന്നൊരു വേര്‍തിരിവേ ഇവിടെ രോഗികളുടെ ഇടയിലില്ല. ഹൃദയരോഗങ്ങള്‍ക്കും കാന്‍സറിനും ഒക്കെ വിദഗ്ധ ചികിത്സ മറ്റെവിടെയും പോലെ ഇവിടെയും ലഭിയ്ക്കുന്നുണ്ട്. ക്യൂവിലാണ് എന്നത് നിയന്ത്രിയ്ക്കാന്‍ ഇവര്‍ വളരെയേറെ പരിശ്രമിയ്ക്കുകയും ചെയ്യുന്നു. ഞാന്‍ നേരത്തേ പറഞ്ഞത് പോലെ രോഗിയ്ക്ക് ഒട്ടും ദോഷം വരാത്ത രീതിയില്‍ കാര്യങ്ങള്‍ നിയന്ത്രിയ്ക്കാനും രോഗചികിത്സയ്ക്കുള്ള താമസം ഇല്ലാതാക്കുവാനും വലിയൊരു പരിധി വരെ ഇവിടെ എന്‍ എച് എസിനു ഇന്ന് കഴിയുന്നുണ്ട്.ഇവിടെയാരും സമയത്തിന് ആതുരസേവനം കിട്ടാത്തത് കാരണം മരണപ്പെടുന്നില്ല.
    പിന്നെ ഒന്നും പരിപൂര്‍ണ്ണമായ ഉത്തരമല്ല. ഒരു സിസ്റ്റവും പെര്‍ഫക്റ്റ് എന്നു പറയാവുന്ന അവസ്ഥയിലെത്തുകയുമില്ല. പെര്‍ഫെക്റ്റ് എന്നത് ഒരു ആപേഷികമായ വാക്കാണ്. മെച്ചപ്പെട്ടത് എന്നേ നമുക്ക് പറയാന്‍ പറ്റൂ. ഭാരതത്തില്‍ എന്‍ എച് എസ് അതേപടി വാര്‍ത്തെടുത്ത് വയ്ക്കണം എന്ന് പറയാന്‍ ഒട്ടും പറ്റില്ല. അതാതിടത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് അതാതിടത്തുള്ളവര്‍ ചേരുന്ന ഒരു സിസ്റ്റം കണ്ടുപിടിയ്ക്കണം. ഭാരതത്തില്‍ മുഴുവനും ഒരു ഒറ്റ തരത്തിലുള്ള സിസ്റ്റം കൊണ്ട് വരണമെന്ന് പറയാനും പറ്റില്ല. ഒരോരോ സംസ്ഥാനങ്ങള്‍ക്കും ഒരോ രീതിയിലായിരിയ്ക്കണം അത് രൂപകല്‍പ്പന ചെയ്യേണ്ടത്. അപ്പോഴും അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം വരാന്‍ പാടില്ല.

    പക്ഷേ അപ്പോഴും ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. അമേരിയ്ക്കയിലെ ജനങ്ങളില്‍ 47 മില്യണ്‍ ആള്‍ക്കാര്‍ ആരോഗ്യ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിയ്ക്കുന്നു എന്നത് .ഞാന്‍ പൈസ അടയ്ക്കുന്ന കാര്യമല്ല പറയുന്നത്. പൈസ അടയ്ക്കാനാവാത്തവരുടേ കാര്യമാണ്. ഓര്‍ക്കുക 47 മില്യണ്‍ ആള്‍ക്കാര്‍ അവിടെ ആശുപത്രി സേവനങ്ങള്‍ വാങ്ങാനാവാതെയിരിയ്ക്കുന്നു. താങ്കള്‍ പറഞ്ഞപോലെ വെറും 4 ശതമാനത്തില്‍ താഴെ തൊഴിലില്ലായ്മയെന്നുണ്ടേങ്കില്‍ അവരെന്തുകൊണ്ട് ഇന്‍ഷുറന്‍സെടുക്കുന്നില്ല.??

    ഇന്‍ഷുറന്‍സ് ഉള്ളവന് തന്നെ ആരോഗ്യ സേവനങ്ങള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ എങ്ങനെയാണ് നിഷേധിയ്ക്കുന്നത് എന്ന് മൈക്കിള്‍ മൂറിന്റെ സിക്കോയിലൊക്കെ നന്നായി കാണിച്ചിട്ടുണ്ടല്ലോ? അത് കൊണ്ട് തന്നെ ഉഗ്രന്‍ കമ്പനിയുടേ കാര്യം പറയുകയൊന്നും വേണ്ടാ. ഒരു ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്സിന്റെ ഭര്‍ത്താവിനുണ്ടായ അനുഭവം അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. (ഡീ വീ ഡീ ഒരു സുഹൃത്ത് കൊണ്ട് പോയത് കാരണം ഏതാശുപത്രി? പേരെന്ത് എന്നൊന്നും അറിയില്ല..ഷോര്‍ട്ട് ടേം മെമ്മറി എന്ന് ഒരു സാധനം എനിയ്ക്ക് വര്‍ക്ക് ചെയ്യാറില്ല:)) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ എങ്ങനെയാണ് ഇന്‍ഷുറന്‍സ് തുക നിഷേധിയ്ക്കുന്നതെന്നും അതിന്റെ പിറകിലുള്ള കള്ളക്കളികളും സിക്കോയില്‍ നന്നായിത്തന്നെ കാണിച്ചിരിയ്ക്കുന്നു. ഇന്‍ഷുറന്‍സ് ഉള്ളവന് അതാണ് ഗതിയെങ്കില്‍ ഇല്ലാത്തവന്റെ കാര്യം പറയുന്നതെന്തിന്?

    ഗവണ്മെന്റ് എത്ര നിയന്ത്രണങ്ങള്‍ കൊണ്ട് വന്നാലും ആരോഗ്യരംഗത്ത് എല്ലാവര്‍ക്കും നന്നായി ചികിത്സ നല്‍കണമെങ്കില്‍ അവിടേ കച്ചവടം പറ്റില്ല. കച്ചവടം ഒട്ടും മോശമായ കാര്യമല്ല.പക്ഷേ ആരോഗ്യരംഗത്ത് നിന്ന് നല്ല രീതിയില്‍ ആര്‍ക്കും ലാഭമുണ്ടാക്കന്‍ കഴിയില്ല. ചികിത്സയുടേ ചിലവ് അത്രമാത്രമുണ്ടിന്ന്‍. സമൂഹം മുഴുവനായി ആ ചിലവ് വീതിച്ചെടുക്കുക മാത്രമാണ് വഴി. ആ വീതിച്ചെടുക്കലിനെയാണ് ടാക്സ് എന്ന് പറയുന്നത്. ഇവിടെ നികുതി കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവിടേയുള്ളവര്‍ സുരക്ഷിതരായി ജീവിയ്ക്കുന്നത്.നികുതി കൊടുക്കാന്‍ മടിയ്ക്കുന്നതെന്തിന്???

    ആര്‍ സീ സീയുടേ അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സിനെപ്പറ്റി എന്നോട് പറയരുത്. :) യാതൊരു രീതിയിലും വയബിള്‍ അല്ലാത്ത ഒരു സിസ്റ്റമാണത്. അത് നേരിട്ടറിയാവുന്നതുമാണ്. കുതിരവായില്‍ നിന്ന് തന്നെ പലതും കേട്ടിരിയ്ക്കുന്നു. തെളിവുകളില്ലാത്തതുകൊണ്ട് എഴുതുന്നില്ല. എന്നെ വിശ്വാസമെങ്കില്‍ മാത്രം കേട്ടോ..അതെടുക്കരുത്..

    ബിസിനസില്‍ ലാഭമുണ്ടാക്കണേല്‍ പ്രീമിയം കുറവൊന്നും നടക്കില്ല. അത് സിമ്പിളായ എക്കണോമിക്സ്..(ശ്ശെ അരിതമറ്റിക്) ആണ്.

    ഇന്‍ഷുറന്‍സ് (സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ) സാര്‍വത്രികമാവുന്നത് ഭീകരമായ അവസ്ഥ തന്നെയാണ്..എന്തുകൊണ്ടാണേന്നോ? സ്വകാര്യ ഇന്‍ഷുറന്‍സ് സാര്‍വത്രികമായുള്ള ഒരു സ്ഥലത്ത് നേരത്തേതന്നെ പറഞ്ഞപോലെ ആരോഗ്യ സേവനങ്ങള്‍ക്ക് അതിഭീമമായ വിലയായിരിയ്ക്കുമുണ്ടാവുക. ഇന്‍ഷുറന്‍സ് പ്രീമിയം താങ്ങാനാകാത്തവന് ഇപ്പോഴുള്ള സൌകര്യങ്ങള്‍ കൂടി നിഷേധിയ്ക്കലാവും ഫലം. വീണ്ടു ഓര്‍ക്കുക..ഭാരതത്തിലെ ശരാശരി(ഗവണ്മെന്റ് സ്വകാര്യ ഭേദമില്ലാതെ ) ആരോഗ്യ ഇന്‍ഷുറന്‍സിന് ഏതാണ്ട് പതിനായിരം രൂപയാകും. അതായത് മാസം അഞ്ഞൂറ്- ആയിരം രൂപാ ഇന്‍ഷുറന്‍സിനായി തന്നെ ചിലവാക്കേണ്ടി വരും. താങ്കള്‍ക്കറിയാവുന്ന എത്രപേര്‍ക്ക് അത് താങ്ങാനാവും.? എനിയ്ക്കറിയാവുന്ന ഭൂരിഭാഗം പേര്‍ക്കും അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സ്(അതും തിരിച്ച് കിട്ടാത്തത്) എന്ന് പറഞ്ഞ് മാസം ചിലവാക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്.ഞാന്‍ ചികിത്സിയ്ക്കുന്ന രോഗികള്‍ കാശില്ലാഞ്ഞ് ചികിത്സ പകുതിവച്ച് നിര്‍ത്തി പോയത് കണ്ടപ്പോള്‍, വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നുപോയാല്‍ എവിടെ ചികിത്സിയ്ക്കും എന്ന് പേടിച്ച് ഉറക്കംവരാതെ കിടന്നിട്ടുണ്ട് പണ്ട് ഞാന്‍ .(ഇപ്പഴും:) .ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ കഴിയുന്നവരെക്കുറിച്ചല്ല അടയ്ക്കാന്‍ കഴിയാത്തവരെ കുറിച്ചാണ് വേവലാതി എന്ന് സാരം...

    ReplyDelete
  8. നിക്കൂ വിശദമായി ഒരു മറുപടി തരാം. അതിനു മുന്‍പ്, ഒന്ന് രണ്ട് കാര്യങ്ങള്‍.
    1. മൈക്കിള്‍ മൂറിന്റെ സിക്കോയിലൊക്കെ നന്നായി കാണിച്ചിട്ടുണ്ടല്ലോ
    മൈക്കിള്‍ മൂറിന്റെ സൈക്കോയില്‍ കാണിക്കുന്നത് വെച്ച് അമ്പി അങ്ങിനെ തീരുമാനിക്കരുത്. അത് ദേശാഭിമാനി ഇപ്പോഴത്തെ ഭരണം വിലയിരുത്തുന്നതുപോലെയാവുള്ളൂ.
    2. 47 മില്ല്യണ - ഇത് കുറേയധികം സ്റ്റുഡന്‍സും പെടും. ഇവിടെ പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ അപ്പന്റേം അമ്മേടേം ഇന്‍ഷുറന്‍സില്‍ നിന്ന് മാറ്റപ്പെടും. സ്റ്റുഡന്‍സ് മിക്കവരും ഇന്‍ഷുറന്‍സ് എടുക്കുന്നില്ല. എന്ന് വെച്ച് അവര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ ബെനഫിറ്റ്സ് ഡിനൈഡ് അല്ല. അത് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഉണ്ടെങ്കിലും ഉണ്ട്.
    3. ഇവിടെയാരും സമയത്തിന് ആതുരസേവനം കിട്ടാത്തത് കാരണം മരണപ്പെടുന്നില്ല.
    ഇവിടേയും ഈ 47 മില്ല്യണ്‍ കണക്ക് പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് സമയത്തിനു ആതുരസേവനം കിട്ടാതെ മരണപ്പെടുന്നില്ല.

    65 വയസ്സ് കഴിഞ്ഞവര്‍ക്കും ലോ ഇന്‍‌കം ആളുകളക്കും ഇവിടേയും പബ്ലിക്ക് ഹെല്‍ത് സിസ്റ്റംസ് ഉണ്ട് അമ്പീ (medicaid and medicare). ഇതില്‍ രണ്ടും പെടാത്തവര്‍ ഇവിടെ ജോലിയെടുക്കുന്നു. ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് നടുവേദന എന്ന ഒരു ഫേക്ക് ഡിസീസ് ഉണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ് കാണിച്ച് ലോംഗ് ടേം ആയി സുഖമായി ജീവിക്കുന്നവരും ഈ 47 മില്ല്യണില്‍ പെടും.

    അമേരിക്കയുടെ നയം ഇത്രേയേ ഉള്ളൂ. വര്‍ക്ക് ഹാര്‍ഡ്, ഏണ്‍ യുവര്‍ മണി. ഇങ്ങിനെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടും. ഇതൊന്നും പറ്റില്ല എന്നുള്ളവരിലാണ് ആ 47 മില്ല്യണ്‍ കണക്ക്. അങ്ങിനെ വെര്‍തേ വീട്ടില്‍ ടി വി കണ്ട് ഇരിക്കുന്നവനും പിള്ളേരേം സ്കൂളില്‍ വിട്ട് ഓടിപ്പിടിച്ച് ജോലിക്ക് വരുന്ന ഞാന്‍ എന്തിനു ഞാന്‍ എന്റെ ശമ്പളത്തില്‍ നിന്ന് ടാക്സ് അടച്ച് ഹെല്‍ത് കേര്‍ ഉണ്ടാക്കി കൊടുക്കണം?
    ജോലി വേണമെന്നു വെച്ചാല്‍ കിട്ടുമെന്നുള്ള ഒരു രാജ്യമാണിത്. (ഇന്ത്യയുടെ സ്ഥിതി അതല്ല.) അതുകൊണ്ട് അമേരിക്കന്‍ ഇന്‍ഷുറന്‍സ് സിസ്റ്റത്തിന്റെ പാളിച്ചകള്‍ വെച്ച് ഇന്ത്യയിലും അത് പാടില്ല എന്ന് പറയാനും ഒക്കില്ല എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.

    വീണ്ടും പറയുന്നു ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ഗവണ്‍‌മെന്റ് ഹോസ്പിറ്റലുകളുണ്ട്. ഇവിടെ നെഞ്ചുവേദന എന്നും പറഞ്ഞ് വരും ഹോസ്പിറ്റലില്‍. അപ്പോള്‍ എല്ലാം ചെക്കപ്പ് ചെയ്തു ചികിത്സിക്കും. അങ്ങിനെ ഇന്‍ഷുറന്‍സ് ഇല്ലാതെ സുഖമായി ജീ‍വിച്ചു പോവുന്നവരുണ്ട്.

    ഇത് പറഞ്ഞുവെന്ന് കരുതി ഇതൊരു ഫൂള്‍ പ്രൂവ് സിസ്റ്റം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ഇഷ്ടം പോലെ അഴകൊഴ ഉണ്ട്. പക്ഷെ കാനഡായുടെ പോലെയോ മറ്റോ ഒരു പബ്ലിക്ക് ഹെല്‍ത് സിസ്റ്റം ഉണ്ടാക്കാനും ഞാന്‍ അത്രം ഫേവര്‍ അല്ല.

    ഞാന്‍ പറഞ്ഞതുപോലെ എനിക്കിപ്പൊ ഞാന്‍ വിചാരിക്കുന്ന തലത്തിലുള്ള ചികിത്സ കിട്ടണം എന്നുള്ളത് എന്റെ റൈറ്റ് ആണ്. അത് ഗവണ്‍‌മെന്റ് തീരുമാനിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് കാനഡായുടെ മറ്റും ക്യൂ സിസ്റ്റം എനിക്ക് ഇഷ്ടമല്ലാത്തത്.

    ഒരു വട്ടം കൂടി: ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇന്‍ഷുറന്‍സ് കൊണ്ട് വരുന്നത് ഞാന്‍ ഒട്ടും ഫേവറബിള്‍ അല്ല ഇപ്പോഴും. ഇതിനേക്കുറിച്ച് എനിക്ക് ഒരുപാട് വായിക്കാനും അറിയാനും ഉണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ ഇത് നടപ്പാക്കണോ ഇല്ലയോ എന്നുള്ളത് എനിക്കിപ്പോഴും അറിയില്ല.

    ReplyDelete
  9. നോക്കൂ ഈ ലിങ്ക്
    ഇതൊക്കെ എനിക്ക് സ്കേറിയാണ് അമ്പീ. രണ്ടും ഫ്ലോസ് ഉള്ള സിസ്റ്റമാണെനിക്ക്. അമ്പി ഒരു പക്ഷത്തേക്ക് മാത്രം ചായുന്നതായാണ് എനിക്ക് തോന്നുന്നത്. രണ്ടിനും കാര്യമായ തകരാറുകളുണ്ട് എന്നേ ഞാന്‍ പറയൂ.

    ReplyDelete
  10. മെഡിക് അയിഡ് ഉം മെഡികെയറും ഇല്ല എന്ന് ഞാന്‍ പറഞ്ഞില്ല. അതുപോലെ യൂ കേയിലോ ഒന്നും അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പൊയ്ക്കോണം എന്ന് ഒരു നിര്‍ബന്ധവുമില്ല.ആര്‍ക്കു വേണേലും സ്വകാര്യ ആശുപത്രിയില്‍ പോവുകയോ സ്വകാര്യ ഇന്‍ഷുറന്‍സ് എടുക്കുകയോ ചെയ്യാം.(പോസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ടുപോയതാണ്)(ഒപ്പം ക്യൂബയുടേ കാര്യം എഴുതിയതിനെപ്പറ്റി പോസ്റ്റില്‍ നോക്കുമല്ലോ) സ്വകാര്യ ആശുപത്രികളും സ്വകാര്യ ഇന്‍ഷുറന്‍സും ആവശ്യത്തിലധികമുണ്ടിവിടെ.

    അമ്പി ഒരു വശത്തേയ്ക്ക് ചായുവല്ല. ഞാന്‍ ആ വശത്ത് നില്‍ക്കുകയാണ് ചെയ്യുന്നത്(ചായുന്ന പരിപാടി പണ്ടേ ഇല്ല) സാമൂഹ്യമേല്‍നോട്ടവും നിയന്ത്രണവുമുള്ള ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ എന്റെ മതമാണ്.. അതില്‍ക്കുറഞ്ഞതൊന്നുമല്ല.ഞാനീ ബ്ലൊഗിലിട്ടിരിയ്ക്കുന്ന മിക്ക പോസ്റ്റുകളും ഈ ഒരൊറ്റ ഒന്നിനു വേണ്ടി എഴുതിത്തുടങ്ങിയതാണ്.

    മൈക്കിള്‍ മൂറിനെ ‘ദേശാഭിമാനി‘ എന്ന് വിളിച്ചിട്ട് എനിയ്ക്ക് കാപ്പിറ്റലിസം മാഗസിന്റെ ലിങ്ക് തരുന്നോ..നന്നായി.ചിരിയ്ക്കുകയല്ലാതെ എന്തുചെയ്യും?

    ഇതില്‍പ്പറഞ്ഞ സ്പെക്ടേറ്ററിന്റെ കണക്കുകളാണോ ഇതെല്ലാം.??

    നേരത്തേ തന്നെ എഴുതിയതാണ്. യൂകേ എനിയ്ക്ക് മധുരമനോഞ്ജ ബ്രിട്ടണല്ല. എന്‍ എച് എസ് എന്റെ ദൈവവും അല്ല. ‘താരതമ്യേന മെച്ചം ‘എന്ന വാക്ക് വീണ്ടും ശ്രദ്ധിയ്ക്കുക.വാശിപിടിച്ച് എന്‍ എച് എസ് ദൈവമാണ് എന്ന് സ്ഥാപിച്ചാല്‍ അവരെനിയ്ക്ക് ശമ്പളമൊന്നും കൂട്ടിത്തരാന്‍ പോകുന്നില്ല.ഒരു ബെറ്റര്‍ സിസ്റ്റം കണ്ടു. എഴുതി.

    “ഫേക് ഡിസീസ്, തട്ടിപ്പ്,വെര്‍തേ വീട്ടില്‍ ടി വി കണ്ട് ഇരിക്കുന്നവന്‍, ഞാന്‍ എന്തിനു ഞാന്‍ എന്റെ ശമ്പളത്തില്‍ നിന്ന് ടാക്സ് അടച്ച് ഹെല്‍ത് കേര്‍ ഉണ്ടാക്കി കൊടുക്കണം?, വര്‍ക്ക് ഹാര്‍ഡ്, ഏണ്‍ യുവര്‍ മണി. ഇങ്ങിനെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടും. ഇതൊന്നും പറ്റില്ല എന്നുള്ളവരിലാണ് ആ 47 മില്ല്യണ്‍ കണക്ക്. ....??????!!“

    ഇങ്ങനെയൊക്കെയാണ് ചിന്തകളെങ്കില്‍ ഈ പോസ്റ്റ് വായിച്ചിട്ടേ കാര്യമില്ല.വെറുതേ സമയം മെനക്കെടുത്തലാവും.(ഡിസ്ക്ലൈമര്‍ വിത്ത് സ്മയിലീ:)

    ReplyDelete
  11. >>സ്വകാര്യ ആശുപത്രികളും സ്വകാര്യ >>ഇന്‍ഷുറന്‍സും ആവശ്യത്തിലധികമുണ്ടിവിടെ

    അത് തന്ന്യെയാണ് അമ്പീ ഞാന്‍ പറയാന്‍ ശ്രമിച്ചതും. ഇതിന്റെ മിക്സ് തന്നെയാണ് ഇവിടേയും. അല്ലാതെ കമ്പ്ലീറ്റ് കാര്യങ്ങള്‍ എന്‍.എച്.എസ് കൊണ്ടും പറ്റുന്നില്ല.

    ഞാന്‍ പണ്ടെപ്പോഴോ വായിച്ചതൊക്കെ ഞാന്‍ ലിങ്കൊന്നും എടുത്ത് വെച്ചിട്ടില്ല്യായിരുന്നു. പെട്ടെന്ന് തപ്പിയപ്പൊ അതില്‍ ഒരുപാട് ആര്‍ട്ടിക്കിള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ ലിങ്ക് തന്നത്. ശരി എന്നാല്‍ ന്യൂ യോര്‍ക്ക് ടൈംസ് തന്നെ വായിച്ചോക്കൂ.

    മറ്റൊരു കമ്പാരിസണ്‍

    പറഞ്ഞ് വന്നത് എന്തെന്നാല്‍ മൈക്കിള്‍ മൂറിന്റെ ഒരു എക്സാമ്പിള്‍ പോലെ യു.കെ യില്‍ സിസ്റ്റത്തിന്റെ ഒരു എക്സാമ്പില്‍ ആണിതും. രണ്ടും സമാസമം. ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പോലെ ലിങ്കുകളും കാര്യങ്ങളും ഉണ്ട്.

    എന്‍.എച്.എസ് നഷ്ടത്തിലോടുന്നതിന്റേയും ആറ് മാസം വരെ വെയിറ്റിങ്ങ് ടൈമിന്റേയും ഒരു പ്രൈമറി കേര്‍ ഫിസിഷനെ കാണുവാന്‍ 7 ആ‍ഴ്ച പിടിക്കുന്നതിന്റേയും ഒക്കെ ഞാന്‍ അവിടേം ഇവിടേം വായിച്ചിട്ടുണ്ട്.

    അതുകൊണ്ടാണ് ഇത് വായിച്ചപ്പോള്‍ അമ്പിക്ക് ഈ ലേഖനത്തില്‍ സദുദ്ദേശ്യപരമാണെങ്കിലും ഒരു ചായ്‌വ് തോന്നിയത്. മൈക്കിള്‍ മൂറിന്റെ എക്സാമ്പിള്‍ എടുത്ത് കാട്ടാമെങ്കില്‍ അതേപോലേ എന്‍.എച്.എസിന്റെ ഫെയിലറുകളും എടുത്ത് കാട്ടിയെങ്കിലേ അത് നിഷ്പക്ഷമാവൂ. അല്ലാതെ അത് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു എന്ന് എനിക്ക് തോന്നി.

    എന്‍.എച്.എസ് പോലെയൊരു സിസ്റ്റം ഇന്ത്യയില്‍ ഈ സ്ഥിതിയില്‍ ഇപ്പോള്‍ കൊണ്ടു വന്നാല്‍ ആലോചിക്കാന്‍ പോലും കഴിയില്ല. ഗവണ്‍‌മെന്റ് ആ‍ശുപത്രികളുടെ സ്ഥിതി കാണാമല്ലോ.

    ഒഫ് കോര്‍സ്, ടാക്സ് അടക്കുന്ന എനിക്ക് സിസ്റ്റം മിസ്യൂസ് ചെയ്യുന്നത് ആരായാലും അത് സഹിക്കില്ല. അതിലും ഭേദം ഞാന്‍ മെഡിക്കെയിഡ് മെഡിക്കേര്‍ ടാക്സ് തന്നെ അടക്കുന്നതല്ലേ? എന്ന് വെച്ചാല്‍ ഐം ആം സപ്പോര്‍ട്ടിങ്ങ് ഇറ്റ് താഴെക്കിടയിലുള്ള ആളുകള്‍ക്ക് പ്രത്യേക ടാക്സ് അടച്ച് തന്നെ. പക്ഷെ എന്‍.എച്.എസ് പോലെ സിസ്റ്റം വന്നാല്‍ അതിനു വേണ്ടി പത്ത് ശതമാനം ടാക്സ് കൂട്ടിയിട്ട് പിന്നെ അത് എല്ലാവര്‍ക്കും കൈയിട്ട് വാരല്‍ ആവില്ലേ എന്ന് എനിക്ക് തീര്‍ച്ചയായും സന്ദേഹിക്കാം അതിലും താഴെയാണ് എന്റെ ഇന്‍ഷുറന്‍സ് പ്രീമിയം എങ്കില്‍.

    അതാണ് യു.കെ പോലുള്ള സിസ്റ്റങ്ങളോട് യു.എസ് കാര്‍ക്ക് എതിര്‍പ്പും. ഞാന്‍ രണ്ട് വശവും പറയുന്നതാണ്. എല്ലാം ഗവണ്‍‌മെന്റിന്റെ ആശ്രയിച്ചൊരു പദ്ധതിക്ക് എന്തു ഗുണമുണ്ടാവും എന്ന് പ്രത്യേകിച്ചും ഇന്ത്യയില്‍ എനിക്ക് സത്യമായിട്ടും വലിയ ഹോപ്പില്ല.

    ഇന്ത്യയെപ്പോലൊരു രാജ്യം ഇനി അല്പം ഗവണ്‍‌മെന്റ് പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് തന്ന്യാണ് എന്റെ അഭിപ്രായം.

    (പിന്നെ നല്ല ജോലിയുണ്ടെങ്കില്‍ നല്ല ഇന്‍ഷുറന്‍സ് ഉണ്ടെന്നുള്ളത് അതിശയോക്തിയല്ല. അണ്‍‌ലിമിറ്റഡ് ആണ് ഇന്‍ഷുറന്‍സ് എന്ന് വെച്ചാല്‍ എത്ര പൈസ ആയാലും ദേ വില്‍ പേ ഇറ്റ്. പ്രീമിയം ഒരു മാസം നൂറില്‍ താഴേയും. ചില വലിയ കമ്പനികളില്‍, ആളുകള്‍ക്ക് പ്രീമിയം പോലും ഇല്ല. അത് അമ്പിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നണ്ട.)

    ReplyDelete
  12. വാഷിങ്ടണ്‍ പോസ്റ്റിന്റെ ലിങ്കിനു നന്ദി. ഡേവിഡ് അസ്മാന്റെ കഥ വായിച്ചിട്ട് എനിയ്ക്ക് ചിരി വന്നു. കയ്ച്ചിട്ട് തുപ്പാനുംവയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന രീതിയിലാണല്ലോ? അല്ല അത് വായിച്ചു നോക്കിയില്ലേ?? അത് വായിച്ചിട്ട് അമേരിയ്ക്കന്‍ ആരോഗ്യ സംരക്ഷണ സിസ്റ്റത്തിനെ ആരെങ്കിലും പിന്താങ്ങുമോ?????

    ഭാരതത്തിലെ ഗവണ്മെന്റ് ആശുപത്രികളുടെ സ്ഥിതി അറിയാവുന്നത് കൊണ്ടാണ് ഈ അവസ്ഥ മാറണമെന്ന് പറയുന്നത്. അതിനൊരു ഫലപ്രദമായ ബദലാണ് നിര്‍ദ്ദേശിച്ചത്. എന്തായാലും അത് ഭാരതത്തില്‍ നടപ്പാകും എന്നുള്ള സ്വപ്നമൊന്നും എനിയ്ക്കില്ല.നടപ്പാക്കണമെന്ന് ഞാനോ, ആക്കരുതെന്ന് താങ്കളൊ വിചാരിച്ചാല്‍ കാര്യം നടക്കില്ലല്ലോ..

    രോഗിയുടേ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ എല്ലാവിധത്തിലും പ്രയത്നിയ്ക്കുന്ന ഒരാളെന്ന നിലയില്‍ എനിയ്ക്കറിയാം, ക്ലിനിയ്ക്കലി സിഗ്നിഫിക്കന്റ് ആയ കാത്തിരിപ്പ്(രോഗാവസ്ഥ വഷളാകുന്ന രീതിയിലോ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യതകള്‍ കുറയുന്ന രീതിയിലോ) ഞാനിന്നുവരെ കണ്ടിട്ടില്ല. ഉള്ള സമയം പോലും പരമാവധി കുറയ്ക്കുവാന്‍ സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവനുമാണ്.

    ഇനി ബ്രിട്ടീഷുകാരുടെ കാര്യം.ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍‌വേയില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനം ആളുകളാണ് എന്‍ എച് എസ് ഇന്നത്തെ നിലയില്‍ സൗജന്യമായി ടാക്സേഷന്‍ വഴി ചികിത്സ നല്കണമെന്ന് അഭിപ്രായപ്പെട്ടത്. സ്വകാര്യ ആരോഗ്യരംഗം വെറും എട്ട് ശതമാനം ആള്‍ക്കാരേ ഇവിടുപയോഗിയ്ക്കുന്നുള്ളൂ. പ്രൈവറ്റ് ഇന്‍ഷുറന്‍സ് എവര്‍ക്കെടുത്തൂടേ? ഇവര്‍ക്കെന്താ കാശില്ലേ പ്രീമിയം അടയ്ക്കാന്‍? തുല്യ ക്വാളിറ്റിയിലുള്ള ആരോഗ്യസം‌വിധാനം കിട്ടുന്നത് കൊണ്ടാണ് ആരുമിവിടെ സ്വകാര്യ ഇന്‍ഷുറന്‍സിനെപ്പറ്റിയോ സ്വകാര്യ ആശുപത്രികളേപ്പറ്റിയോ ആലോചിയ്ക്കാത്തതു തന്നെ. ഇവിടെ സ്വകാര്യ ആശുപത്രി തുടങ്ങാന്‍ ആര്‍ക്കും എങ്ങടവുമില്ലാത്ത നിയന്ത്രണങ്ങളൊന്നുമില്ല.പിന്നെന്ത് സ്വകാര്യ ആശുപത്രി വമ്പന്മാര്‍ ഇവിടെ വന്ന് ആശുപത്രികള്‍ തുടങ്ങി ബിസിനസ് ചെയ്യാത്തത്. ജനം ചെല്ലില്ല എന്നറിയാം അവന്മാര്‍ക്ക്. പിന്നെ ചില്ലറ വല്ലതും കൊടുത്ത് ലോകം മുഴുവന്‍ പ്രൊപ്പഗാണ്ടാ ചെയ്യുക. കുറേ കഴിയുമ്പൊ എന്‍ എച് എസ് ആശുപത്രിയിലേയ്ക്ക് ജനം പോകാതായാല്‍ ബിസിനസായല്ലോ..

    നല്ല ജോലി വല്യ കമ്പനി.....അതൊന്നും ഞാന്‍ പറഞ്ഞതുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഞാന്‍ ഈ സിസ്റ്റത്തെപറ്റി പറയുന്നത്, ലിംഗത്തില്‍ കാന്‍സര്‍ വന്നപ്പോ മെഡിയ്ക്കല്‍ കോളേജില്‍ പോയിപ്പോലും ഡോക്ടറെ കാണാന്‍ കാശില്ലാഞ്ഞ് ബ്ലെയിഡ് കൊണ്ട് ലിംഗം മുറിച്ച് കളയാന്‍ ശ്രമിച്ച കേരളീയര്‍ക്ക് വേണ്ടിയാണ്. രണ്ടായിരമാണ്ടില്‍ എല്ലാര്‍ക്കും ആരോഗ്യം മുദ്രാവാക്യത്തിന്റെ കാലം കഴിഞ്ഞ് അഞ്ച് വര്‍ഷം കൂടി കഴിഞ്ഞ് സാച്ചര കേരളത്തില്‍ നടന്ന സംഭവമാണിത് (പിന്നീട് ചിലരൊക്കെ കാശുകൊടുത്ത് അയാളെ കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സിച്ചു .പത്രത്തില്‍ വാര്‍ത്ത വന്നപ്പോ). അവനെന്ത് കമ്പനി ..എന്ത് പ്രീമിയം..??
    Rich knows how to save his ass..

    ബ്രിട്ടണിലെ സിസ്റ്റത്തോട് അമേരിയ്ക്കക്കാര്‍ക്ക് എതിര്‍പ്പ് തോന്നിയ്ക്കോട്ടേ.(അല്ലേലും അമേരിയ്ക്കക്കാരന് ലോകത്തമ്പാടുമുള്ള സിസ്റ്റങ്ങളോട് എതിര്‍പ്പായതുകൊണ്ടാണല്ലോ ലോകം മുഴുവന്‍ നടന്ന് പോലീസ് കളിയ്ക്കുന്നത്.കൂടെ ഇവിടത്തെ ചേട്ടന്മാരും ഇല്ലേ ന്നൊന്നും ചോദിയ്ക്കണ്ടാ എവന്മര്‍ എന്റെ അളിയന്മാരൊന്നുമല്ല..അത് വിട്) തൊമ്മിച്ചന്‍ സ്കോച്ചടിയ്ക്കുന്നു ജാക്കണ്ണന്‍ ഡ്രൈ ജിന്നടിയ്ക്കുന്നു.. അത് സ്റ്റാറ്റസിന്റെ പ്രശ്നം.:) എനിയ്ക്കെന്ത്.?? ഞാന്‍ തോട്ടി പള്ളിയംകാരന്‍, എന്റെ നാട്ടാര്‍ വല്ല മൂലവെട്ടിയും കുടിച്ച് ചാകരുതെന്ന് ഭയങ്കര ആഗ്രഹമുണ്ട്. അതുകൊണ്ട് സ്കോച്ചും ഡ്രൈ ജിന്നുമില്ലേലും സാദാ ഓസീയാര്‍ വാങ്ങീരെടേ എന്ന് പറയാം അത്ര തന്നെ.

    പിന്നെ സീരിയസായി വേറൊന്ന്, ഞാനീ പോസ്റ്റില്‍ എഴുതിയിരിയ്ക്കുന്ന കണക്കുകളെല്ലാം ലോകാരോഗ്യ സംഘടന, ബ്രിട്ടിഷ് മെഡിയ്ക്കല്‍ അസോസിയേഷന്‍, നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ്,യൂ എസ് സെന്‍സസ് ഡിപ്പാര്‍ട്ട്മെന്റ്, പൊതുജനാരോഗ്യത്തിന്റെ അംഗീകൃത ജേര്‍ണലുകള്‍ എന്നിവയില്‍ നിന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. പല സ്റ്റേറ്റ്മെന്റ്സും കോട്ട് ചെയ്തതുമാണ്.നല്ല ഒരു ഇന്റെര്‍നെറ്റ് കണക്ഷന്‍ കിട്ടിയിട്ട് റഫറന്‍സ് ലിങ്കുകള്‍ ചേര്‍ക്കാം.(ആരെങ്കിലും വായിയ്ക്കുന്നുണ്ടെങ്കിലോ :) എങ്ങാനും ആരേലും ഇതിലെ കണക്കുകള്‍ കോട്ട് ചെയ്താല്‍ എവിടെനിന്ന് വന്നെന്ന് ചോദിച്ചാലോ എന്ന് വിചാരിച്ച്‍ പൊതുവായി എഴുതിയതാണ്.)

    ReplyDelete
  13. ഒരു സിസ്റ്റത്തിന്റെ എക്സിസ്റ്റിങ്ങ് ഫോള്‍ട്ട‌സാണ് ആദ്യം ഒരു സിസ്റ്റം മറ്റുള്ളടത്ത് ഇമ്പ്ലിമെന്റ് ചെയ്യുന്നതിനു മുന്‍പ് കണ്‍‌‌സളട്ടന്‍സ് സ്റ്റഡി ചെയുക. ഈ രണ്ട് സിസ്റ്റങ്ങളും ഒത്തിരി കമ്പാരിസണ്‍ വന്നിട്ടുണ്ട്. ഇതാദ്യമായല്ല ഇങ്ങിനെയൊരു ചര്‍ച്ച തന്നെ. ഈ രണ്ട് സിസ്റ്റവും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് രണ്ടും ഉപയോഗിക്കുന്ന ആളുകളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും കേസ് ബൈ കേസ് സ്റ്റഡീസും നേരിട്ടും അല്ലാതെയും കേട്ടിട്ടുള്ളതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റില്‍ വന്നതു തന്നെ.

    അതുകൊണ്ടാണ് അതിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. അന്നേരം അമ്പി അമേരിക്ക ലോക പോലീസ് എന്നൊക്കെ എന്താണ്ടൊക്കെ സംബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എവിടെ എത്തും എന്ന് വലിയ പിടിപാടില്ല. അല്ലെങ്കില്‍ ഒരു നിര്‍ദ്ദേശം വെക്കുമ്പോള്‍ അതിനുള്ള നെഗറ്റീവ് പോയിന്റ്സും ഉള്‍ക്കൊള്ളണം അതെങ്ങിനെ തിരുത്താം എന്നോ മറ്റോ ഒരു നിര്‍ദ്ദേശം വേണം. അതില്ലാതെ എന്തു കാര്യം?

    ബ്രിട്ടണില്‍ 90% പേര്‍ എന്‍.എച്.എസ് വേണം എന്ന് പറയുമ്പോള്‍ അത്രയും തന്നെ ആളുകള്‍ ഇവിടേയും എന്‍.എച്.എസ് പോലെയൊരു സിസ്റ്റം വേണ്ട എന്നും ഇന്‍ഷുറന്‍സ് മതിയെന്നും പറയുന്നു. അത് തന്ന്യാണ് പറഞ്ഞത്. അല്ലാതെ അമേരിക്കകാര്‍ക്ക് കൊമ്പുണ്ടെന്നോ മറ്റോ അല്ല. രണ്ട് പേര്‍സ്പെക്റ്റീവ്. എന്തോ അമേരിക്കയുടെ ഒപ്പം ലോക പോലീസിങ്ങിനു ബ്രിട്ടന്‍ പോവാത്ത പോലെ അമ്പിയുടെ അങ്ങിനെയുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ എനിക്കും ചിരി വരുന്നു.

    വായിച്ചിട്ട് തന്ന്യാണ് രണ്ട് ലിങ്കും തന്നത്. രണ്ട് സിസ്റ്റങ്ങളുടേം കമ്പാരിസണ്‍. അല്ലാതെ ഒരു സിസ്റ്റം മാത്രം പെര്‍ഫെക്റ്റ് എന്ന് ഞാന്‍
    പറയില്ല. അമ്പിക്ക് മാത്രമല്ല എനിക്കും ആഗ്രഹമുണ്ട് നാട്ടില്‍ നല്ല സിസ്റ്റം വരാന്‍. അല്ലാതെ ഞാന്‍ പറയുന്നത് മാത്രമേ നല്ല സിസ്റ്റം എന്നൊക്കെ പറയാന്‍ എനിക്ക് അത്രേം കോണ്‍‌ഫിഡന്‍സോ വിവരമോ ഇല്ല.

    എന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റം ശരിക്കും പറഞ്ഞാല്‍ അമേരിക്കയുടേയും ബ്രിട്ടണിന്റേയും സിസ്റ്റത്തേക്കാള്‍ നല്ലതാണ്. ഇത് മൂന്നും വെച്ചുള്ള എന്റെ അനുഭവം വെച്ച്. എനിക്ക് ഡോക്ടറെ കാണാന്‍ വെയിറ്റിങ്ങ് ടൈം ഇല്ല എന്നുള്ളതു തന്നെ മെയിന്‍ അഡ്‌വാന്റേജ്. എനിക്കിഷ്ടമുള്ള ഡോക്ടറെ എനിക്ക് കാണാമെന്നും. സാധാരണ അസുഖങ്ങള്‍ക്ക് നമ്മുടെ സിസ്റ്റം തന്നെ ഇപ്പോഴും ഭേദവും ചീപ്പും.

    മാരക രോഗങ്ങള്‍ വരുമ്പോഴാണ് രോഗികള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരം വരുന്നത്. ഇതിനുള്ള പരിഹാരം ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വില്‍ക്കുന്നുണ്ട്. പക്ഷെ 500 രൂപ പ്രീമിയത്തിനു മൂന്ന് ലക്ഷം വരെ കവറേജൊക്കെ തീരെ ചെറുതാണ് എന്ന അഭിപ്രായക്കാരിയാണ്. അതുകൊണ്ട് കുറച്ചും കൂടി നല്ല ഇന്‍ഷുറന്‍സ് പദ്ധതികള്‍ വരണമെന്ന് ആഗ്രഹിക്കുന്നു. ഇതാരു മാര്‍ഗ്ഗം. ഇനി എന്‍.എച്.എസ് പോലുള്ള പദ്ധതികളും ഇതോടൊപ്പം വേണം. പക്ഷെ ഇതിനു ഇന്ത്യയില്‍ മിനിമം 90% ആളുകളുടെ അടുത്തുന്ന് ടാക്സ് സംഭരിക്കാനുള്ള പദ്ധതിയാവണം ആദ്യം വരേണ്ടത് എന്ന് തോന്നുന്നു. ഇങ്ങിനെ ഒരു മിക്സ് ഓഫ് മെത്തേഡ്സ് ആണ് എന്റെ അപ്പ്രോച്ച്. ഞാന്‍ തന്ന ലിങ്കനുസരിച്ച് മാരകരോഗങ്ങള്‍ക്ക് കട്ടിങ്ങ് എഡ്ജ് ചികത്സ കിട്ടുന്നില്ലായെന്നുള്ളതും അത് എക്സ്പന്‍സീവ് ആണെന്നുള്ളതും തന്നെയാണ് നമ്മുടെ നാടിന്റെ മെയിന്‍ പ്രശ്നം. അത് എന്‍.എച്.എസിലും തഥൈവ.

    അമ്പിയുടെ കണക്കുകള്‍ തെറ്റെന്ന് പറഞ്ഞില്ല. അമ്പി പക്ഷെ ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് അമേരിക്കയില്‍ ലൈഫ് എക്സപറ്റന്‍സി കുറയുന്നു എന്ന പോലെയൊക്കെ കണക്ക് കാണിച്ചാല്‍ അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.

    >>നല്ല ജോലി വല്യ കമ്പനി - ഇത് പറഞ്ഞത് അമ്പിക്ക് ആദ്യത്തെ മറുപടിയില്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. മൈക്കിള്‍ മൂറായിരുന്നു അമ്പിയുടെ തെളിവ്. അതുകൊണ്ട് മാത്രമാണ്. അപ്പോള്‍ വേഗം കേരളീയര്‍ ഇങ്ങിനെയൊക്കെ പറയുന്നതിന്റെ ഗുട്ടന്‍സ് എന്തുട്ടാ?

    എനിക്കും അമ്പിക്കും ആഗ്രഹം നല്ല സിസ്റ്റം വേണം എന്ന് തന്നെയാണ്. അതിനു വേണ്ടി തന്നെ പരിശ്രമിക്കാം. അമ്പിയുടെ നിര്‍ദ്ദേശങ്ങളില്‍ ചിലയിടത്ത് പതര്‍ച്ച കാണുമ്പോള്‍ ചൂണ്ടിക്കാട്ടുന്നതാണ്. അത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതാവും ആദ്യത്തെ സ്റ്റെപ്പ്. അല്ലാതെ ബ്ലൈന്റായിട്ട് എതിര്‍ക്കുന്നത് പണ്ട് കമ്പ്യൂട്ടര്‍ വരരുത് എന്ന് പറഞ്ഞ് എതിര്‍ത്തതുപോലെ ആവുള്ളൂ.

    എന്തായാലും നന്ദി.

    ReplyDelete
  14. ഏതാണ്ട് ഇരുപത് പേജോളം വരുന്ന ഒരു പരമ ബോറന്‍ ലേഖനവും നാലോളം കമന്റുകളും സ്വന്തമായും ജേ ഏ, അങ്കിള്‍ എന്നിവരുടേ രണ്ട് കമന്റുകളും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. ഞാനെഴുതിയതില്‍ കണക്കുകളെല്ലാം എവിടെ നിന്നാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ഇതേകാര്യം പറയാന്‍ വയ്യ. വ്യക്തമായ കണക്കുകള്‍ വച്ച് ഒരു കാര്യം പറയുമ്പോള്‍ താങ്കളുടെ തന്നെ ഭാഷയില്‍‍ പറഞ്ഞാല്‍ "അവിടേം ഇവിടേം വായിച്ചിട്ടുണ്ട്., അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പോലെ ലിങ്കുകളും കാര്യങ്ങളും ഉണ്ട് " എന്നൊക്കെ പറഞ്ഞാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ.

    ബ്രിട്ടണിലെ സിസ്റ്റം അതുപോലെ നാട്ടില്‍ ഉപയോഗിയ്ക്കണമെന്ന് ആരുപറഞ്ഞു. എന്തായാലും പൂര്‍ണ്ണമായും സ്വകാര്യ ഇന്‍ഷുറന്‍സ് നിയന്ത്രിത ആരോഗ്യസം‌വിധാനം ആകരുത് എന്ന് വലിയ ആഗ്രഹമുണ്ട്.നാട്ടില്‍ എന്താണ് വേണ്ടതന്നുള്ള വിശദമായ അഭിപ്രായം ഉണ്ട്. അത് അടുത്ത പോസ്റ്റായി ഇടുകയും ചെയ്യും.(ഇവിടെ പോസ്റ്റ് നാട്ടിയിട്ടോ അല്ല വേറെയെവിടെയെങ്കിലും എഴൂതിയിട്ടോ കാര്യമില്ലെന്നറിയാം. എന്നാലും ഒരു അക്ടിവിസ്റ്റ് എന്ന നിലയില്‍ ഇതും പലതില്‍ ഒരു വഴി.അത്രേള്ളൂ.)

    ആരോഗ്യ നിലവാരത്തെപ്പെറ്റിയും ശരാശരി ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റിയും ഒക്കെ കണക്കുകള്‍ കാണാന്‍ വെറുരു ഗൂഗിള്‍ സെര്‍ച്ച് മതി.അംഗീകൃതമായ ഏജന്‍സികളുടെ തന്നെ വെബ് സൈറ്റുകളുണ്ട്.

    ReplyDelete
  15. ശ്രീമതി പെണ്ണു,

    "ബ്രിട്ടണില്‍ 90% പേര്‍ എന്‍.എച്.എസ് വേണം എന്ന് പറയുമ്പോള്‍ അത്രയും തന്നെ ആളുകള്‍ ഇവിടേയും എന്‍.എച്.എസ് പോലെയൊരു സിസ്റ്റം വേണ്ട എന്നും ഇന്‍ഷുറന്‍സ് മതിയെന്നും പറയുന്നു."

    ഈ വിവരം എവിടുന്നു കിട്ടി എന്നറിഞ്ഞാല്‍ കൊള്ളാം.

    ReplyDelete
  16. അംബി,
    വൈകിയാണെങ്കിലും ഞാനിതൊക്കെ ഇരുന്ന് വായിച്ചു.
    (എനിക്കും കുറച്ച് വിവരമുണ്ടാകട്ടേ!)

    ReplyDelete
  17. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.

    ReplyDelete
  18. ambichetta

    Excellent article, and it is great to know that atleast some people in the system are seriously thinking about the system. Injipennus comments are also very nice to compare the pros and cons. As a consultant working for Public sector improvement, i am amazed by the dept of analysis of issues, and the added value from experience of different systems. Maybe this is the kind of insight that planners lack in the government. And have seen this is many places ...keep up the good work. I confess that it has given me some insights, especially since many of the actual planners/implementers of public sector systems have very minimal idea of how things happen elsewhere and end up blaming the systems and political will....

    ReplyDelete